അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മറിയക്കുട്ടി. ബന്ധുക്കള്‍ വിദേശത്താണെന്നും സ്വന്തമായി ഇവർക്ക് രണ്ട് വീടുണ്ടെന്നും ഇതിലൊന്ന് വാടകക്ക് കൊടുത്തിരിക്കുകയാണെന്നും ആണ് ആരോപണം. തനിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന ആരോപണം തെളിയിക്കാൻ മറിയക്കുട്ടിയും രംഗത്തെത്തി. അങ്ങനെ ഒരു വീടുണ്ടെങ്കിൽ സി.പി.ഐ.എം അതിന്‍റെ പട്ടയം നൽകണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.
സിപിഐഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മറിയക്കുട്ടി പറഞ്ഞു. ഭൂമി എവിടെയെന്ന് സിപിഐഎം കാണിച്ചുരണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.
അതേസമയം മറിയക്കുട്ടിയുടെ ആരോപണം സിപിഐഎം തള്ളി. മറിയക്കുട്ടിയെ ഭീഷണിപ്പെടുത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ പറഞ്ഞു. പെൻഷൻ കുടിശ്ശികയുണ്ടെന്നുളളത് ശരിയാണ്. എന്നാൽ പെൻഷൻ നിന്നുപോയിട്ടില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. ക്ഷേമപെൻഷനുകൾ ഏറ്റവുമധികം കൊടുത്തത് ഇടതുമുന്നണി സർക്കാരാണാണെന്നും ചാണ്ടി പറഞ്ഞു.