വയനാട്ടിലെ നരഭോജി കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ ഉള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കടുവയെ നിരീക്ഷിക്കാനായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കടുവയ്ക്കായുള്ള തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം വയനാട്ടിലെത്തും. കടുവയെ പിടികൂടുന്നതിനായി കൂടുതൽ ക്യാമറകൾ, കൂടുതൽ തോക്ക് എന്നിവയും അനുവദിച്ചിട്ടുണ്ട്.
വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.