ദുബായിലെ സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു. പുറം ജോലിക്കരാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ ഒരു പ്രവാസിക്ക് ഒരു എമറാത്തി എന്ന തോതില്‍ ആളുകളെ നിയമിക്കണമെന്നാണ് പ്രധാന ചട്ടം. സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചകള്‍ക്കുള്ള പിഴകളും ശിക്ഷയും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുറം ജോലിക്കരാര്‍ നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി സേവനം നല്‍കുന്ന സ്വകാര്യ കരാര്‍ കമ്പനികളെ നിയന്ത്രിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് ഈ നടപടി. പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനികള്‍ ഓരോ വിദേശി ജീവനക്കാരനും പകരം കുറഞ്ഞത് ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയമിച്ചിരിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് നിയമപരമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കേണ്ടത് കരാര്‍ കമ്പനിയുടെ ഉത്തരവാദിത്തമാണ്. സേവന രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികള്‍ക്ക് ഒരേ സേവനം നല്‍കാന്‍ അനുമതി നല്‍കും. എന്നാല്‍ കുത്തകാവകാശം അനുവദിക്കില്ല. പുറം ജോലിക്കരാര്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ കമ്പനികള്‍ വരാത്ത സാഹചര്യത്തില്‍ മാത്രമേ ഒരു കമ്പനിക്ക് സ്ഥിരമായി കരാര്‍ നല്‍കാന്‍ പാടുള്ളൂ . നിലവിലുള്ള കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.



