സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണ്‍ തീരത്ത് നടക്കുന്ന നാവിക സേന അഭ്യാസത്തിന് ചൈനയ്ക്കും ഇറാനുമൊപ്പം റഷ്യയുടെ നാവിക കപ്പലും ചേര്‍ന്നു. പുതിയ ലോകക്രമത്തില്‍ അമേരിക്കന്‍ വിരുദ്ധ ചേരിയിലെ രാജ്യങ്ങളുടെ സൈനിക അഭ്യാസത്തെ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
വെനിസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, യുഎസ് ഭരണകൂടവുമായി ശത്രുത പുലര്‍ത്തുന്ന നിരവധി രാജ്യങ്ങളെ ഈ അഭ്യാസം ഒരുമിച്ച് കൊണ്ടുവരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസത്തിന് മുന്നോടിയായി, ഒരു ചൈനീസ് ഡിസ്‌ട്രോയറും റീപ്ലിനിഷ്‌മെന്റ് കപ്പലും ഒരു ഇറാനിയന്‍ ഫോര്‍വേഡ് ബേസ് കപ്പലും ഈ ആഴ്ച ആദ്യം ദക്ഷിണാഫ്രിക്കന്‍ സമുദ്രത്തിലേക്ക് പ്രവേശിച്ചിരുന്നു. റഷ്യയുടെ കോര്‍വെറ്റ് വെസലാണ് അഭ്യാസത്തില്‍ പങ്കെടുക്കാനായി എത്തിയത്. ചൈന നയിക്കുന്ന ‘വില്‍ ഫോര്‍ പീസ് 2026’ എന്ന അഭ്യാസത്തില്‍ 11 രാജ്യങ്ങളുള്ള ബ്രിക്‌സ് ഗ്രൂപ്പിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ നാവികസേന ഉള്‍പ്പെടുന്നു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘അമേരിക്കന്‍ വിരുദ്ധര്‍’ എന്ന് മുദ്രകുത്തിയ വികസ്വര രാജ്യങ്ങള്‍ ആണ്് അഭ്യാസത്തില്‍ അണിനിരക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സും കപ്പലുകള്‍ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ബന്തു ഹോളോമിസ പറഞ്ഞു. അമേരിക്കയുമായുള്ള സൗത്ത് ആഫ്രിക്കയുടെ ബന്ധത്തെ കൂടുത്ല്‍ ഉലയ്ക്കുന്നതാവും സൈനിക അഭ്യാസമെന്നാണ് വിലയിരുത്തല്‍. അതേസമയം വെനിസ്വേല എപ്പിസോഡിന് വളരെ മുമ്പ് തന്നെ ആസൂത്രണം ചെയ്ത പരിപാടിയാണ് ഇതെന്നാണ് സൗത്ത് ആഫ്രിക്കന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ സാഹചര്യവുമായി ഈ സൈനിക അഭ്യാസത്തിന് ബന്ധമില്ലെന്നും സൗത്ത് ആഫ്രിക്ക വിശദമാക്കുന്നു.



