തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും. പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവുമാണ് കേസിലെ പ്രതികൾ.
വിഷയത്തില്‍ ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് സത്യഗ്രഹസമരം. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സി.ഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിവരം ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇയാള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവും ഒളിവിലാണ്.