ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ.ക്കെതിരേ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടിരിക്കുന്നത്. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ അടയാളപ്പെടുത്തിയിട്ടില്ല. മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ പേരിലുള്ള ഭൂമിയായിരുന്നു. എന്നാൽ മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിൽ ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെൻറ് അധിക ഭൂമിയുണ്ട്. ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യുമെന്നും വിജിലൻസ് വ്യക്തമാക്കി.
മിച്ചഭൂമി ആണെന്ന കാര്യം മറച്ചു വെച്ചാണ് രജിസ്ട്രേഷൻ നടന്നതെന്നും വിജിലൻൻസ് വ്യക്തമാക്കി. ബിനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഢംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്ന സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ മാത്യു കുഴൽനാടനോട് ഹാജരാകൻ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. മുട്ടം വിജിലൻസ് ഓഫീസിൽ ഹാജരായാണ് കുഴൽനാടൻ മൊഴി നൽകിയത്.
2023 സെപ്തംബറിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനൊന്നര സെന്റ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വില്‍പ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. അതേസമയം ഭൂമി അളന്ന് നോക്കാതെയാണ് പുറമ്പോക്ക് കയ്യേറി എന്ന ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അധിക ഭൂമി ഉണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കട്ടെ. കെട്ടിടനമ്പർ ഇല്ലാത്തതിനാൽ ഒരു കെട്ടിടത്തിന്റെ മൂല്യം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടാണ് രജിസ്ട്രേഷൻ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.