മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങൾ സ്വീകരിക്കുന്നതിനായുള്ള എൽഡിഎഫ് യോഗം ഈ മാസം 24-ന് ചേരും. സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കും. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വകുപ്പുകളുടെ കാര്യത്തിലും ധാരണയിൽ എത്തും. ആന്റണി രാജു , അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ എന്നിവരെ പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
നവംബർ 19-ന് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം. ഇതേസമയത്ത് നവകേരള സദസ് നിശ്ചയിച്ചതിനെ തുടർന്നാണ് പുനഃസംഘടന നീണ്ടുപോയത്. മന്ത്രിസഭയുടെ നേട്ടങ്ങൾ വിശദീകരിക്കാൻ ലക്ഷ്യമിട്ടുള്ള നവകേരള സദസിൽ ഇപ്പോഴത്തെ മന്ത്രിമാർ എല്ലാവരും ഉണ്ടാകുന്നതാണ് ഉചിതമെന്നായിരുന്നു മുന്നണി യോഗത്തിൻ്റെ പൊതു വികാരം. ഇതേത്തുടർന്നാണ് പുനഃസംഘടന ഡിസംബർ 24-ന് ശേഷം മതിയെന്ന നിലപാടിലെത്തിയത്. എറണാകുളത്തെ മാറ്റി വെച്ച നവകേരള സദസിൽ പുതിയ മന്ത്രിമാരെ പങ്കെടുപ്പിക്കാനും ധാരണയായിട്ടുണ്ട്.