Sunday, August 9, 2026
Home Blog Page 96

ഷാരോണ്‍ വധം:ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍

0

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കേസില്‍ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമെന്നായിരുന്നു ഷാരോണിന്റെ അമ്മയുടെ ആവശ്യം.കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദുബൈയില്‍ പൊതുഗതാത ഉപയോഗം റോഡില്‍ ഒരു ദശലക്ഷം വാഹനങ്ങള്‍ കുറച്ചു

0

ദുബൈയില്‍ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ റോഡില്‍ പ്രതിദിനം ഒരു ദശലക്ഷം വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയില്‍ പത്ത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തി.
ദുബൈ പ്രോജക്ട്ര് മാനേജ്‌മെന്റ് ഫോറത്തില്‍ ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹ്‌സിന്‍ ഇബ്രാഹീം കല്‍ബത്താണ് ദുബൈയില്‍ റോഡിലെ വാഹനങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

എമിറേറ്റില്‍ കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ നഗര ഗതാഗതത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതായി ഇബ്രഹീം കല്‍ബത്ത് അറിയിച്ചു. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള വാഹന തിരക്ക് കുറക്കാന്‍ പൊതുഗതാഗത സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മെട്രോ, ട്രാം, ടാക്‌സി, ബസ്, മറൈന്‍ സേവനങ്ങളില്‍ എന്നിവയിലൂടെ പ്രതിദിനം ഒരുദശലക്ഷം വാഹനങ്ങള്‍ക്ക് തുല്യമായ തിരക്ക് കുറക്കാന്‍ സാധിക്കുന്നതായി ഇബ്രഹീം കല്‍ബത്ത് കൂട്ടിച്ചേര്‍ത്തു. 2050 ഓടെ ഇത് 250 കോടി വാഹങ്ങള്‍ക്ക് തുല്യമായ എണ്ണത്തിലേക്ക് എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതോടെ നഗരത്തിലെ പൊതുഗതാഗതം കൂടുതല്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കും.

എമിറേറ്റിലെ ജനസംഖ്യാവര്‍ദ്ധനയ്ക്ക് ആനുപാതികമായുള്ള ഗതാഗത വികസന പദ്ധതികളും നടപ്പിലാക്കുന്നതായി ഇബ്രഹീം കല്‍ബത്ത് അറിയിച്ചു. ലോകത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് പൊതുഗതാഗത ഉപയോഗത്തില്‍ ദുബൈ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. 2024 ന്റെ ആദ്യപകുതിയില്‍ പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 360 ദശലക്ഷം പിന്നിട്ടു.


ഗാസയില്‍ വെടിനിര്‍ത്തിലിന് ധാരണയായെന്ന് നെതന്യാഹു

0

ഗാസ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിന് ഇസ്രേയല്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും.വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും എന്നാണ് പ്രതീക്ഷയെന്ന് മധ്യസ്ഥര്‍ വ്യക്തമാക്കി.

ദോഹയില്‍ ചര്‍ച്ചകള്‍ നടത്തുന്ന ഇസ്രയേല്‍ പ്രതിനിധി സംഘം വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.കരാര്‍ അംഗീകരിക്കുന്നതിന് സുരക്ഷാ മന്ത്രിസഭ ഇന്ന് യോഗം ചേരും.ഇതിന് ശേഷമായിരിക്കും സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗം ചേരുക.വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് മന്ത്രിസഭായോഗം ചേരുന്നത് ബെന്യമിന്‍ നെതന്യാഹു വൈകിപ്പിച്ചത്.ഇന്നലെ പതിനൊന്ന് മണിക്ക് യോഗം ചേരും എന്നായിരുന്നു അറിയിപ്പ്. പിന്നീട് ഇന്നലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് വെടിനിര്‍ത്തലിന് ധാരണയായെന്ന് സ്ഥിരീകരിച്ചത്.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തലിന് ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച തന്നെ മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കും.മുപ്പത്തിമൂന്ന് ബന്ദികളെയാണ് ഒന്നാംഘട്ടത്തില്‍ മോചിപ്പിക്കുക.ദോഹയില്‍ വെടിനിര്‍ത്തല്‍ ധാരണരൂപപ്പെട്ടതിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തിപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.ഇരുപത്തിയേഴ് സ്ത്രീകളും മുപ്പത്തിയൊന്ന് കുട്ടികളും അടക്കം നൂറ്റിയൊന്ന് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

0

വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.ബാന്ദ്രാ പൊലീസാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ സ്റ്റേഷനില്‍ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.

20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്. അതേസയം സെയ്ഫ് അലിഖാന്‍ അപകടനില തരണം ചെയ്തതായി ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നടിയുടെ സെയ്ഫ് അലിഖാന്റെ ഭാര്യയുമായ കരീന കപൂര്‍ ആവശ്യപ്പെട്ടു.

വീണ്ടും ഭിന്നത:ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിത്വം

0

ഗാസ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം.വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിനുള്ള ഇസ്രയേല്‍ മന്ത്രിസഭാ യോഗം വൈകുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകളില്‍ ചിലത് പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിന് ഞായറാഴ്ച താത്കാലിക വിരാമമാകും എന്നായിരുന്നു മധ്യസ്ഥ രാജ്യങ്ങളുടെ പ്രഖ്യാപനം.മൂന്ന് ഘട്ടങ്ങളിലായി നീളുന്ന വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും എന്നായിരുന്നു പ്രഖ്യാപനം.എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നതിന് ഇസ്രയേല്‍ മന്ത്രിസഭ ഇന്ന് യോഗം ചേര്‍ന്നില്ല.പ്രാദേശികസമയം പതിനൊന്ന് മണിക്ക് മന്ത്രിസഭ യോഗം ചേരും എന്നായിരുന്നു പ്രഖ്യാപനം.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളില്‍ ചിലത് പാലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

കരാറിലെ മുഴുവന്‍ വ്യവസ്ഥകളും ഹമാസ് അംഗീകരിക്കും വരെ ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.ഈജിപ്ത് അതിര്‍ത്തിയില്‍ ഫിലാഡെല്‍ഫി ഇടനാഴിയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നത് സംബന്ധിച്ചാണ് തര്‍ക്കം എന്നാണ് റിപ്പോര്‍ട്ട്.ബന്ദികളുടെ മോചനത്തിന് പകരമായി ഇസ്രയേല്‍ ജയിലുകളില്‍ നിന്നും മോചിക്കേണ്ട പലസ്തീനികളുടെ കാര്യത്തിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്.അതെസമയം തന്നെ അന്തിമ ധാരണരൂപപ്പെടുത്തുന്നതിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.ഇസ്രയേല്‍ പ്രതിനിധി സംഘവും ദോഹയില്‍ തുടരുന്നുണ്ട്.ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

മോഷ്ണശ്രമത്തിനിടെ ആക്രമണം:സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു

0

മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു.ആറ് തവണയാണ് അക്രമി സെയ്ഫ് അലി ഖാനെ കുത്തിയത്.നടന്‍ അപകടനില തരണം ചെയ്തതായും ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായെന്നും കുടുംബം അറിയിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നരയോട് കൂടിയാണ് സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.സെയ്ഫിന്റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് ദിവസമായി വീട്ടില്‍ ചില നവീകരണ ജോലികള്‍ നടന്നിരുന്നതിനാല്‍, താത്കാലിക ജോലിക്കെത്തിയവരെ പൊലീസ് സംശയിക്കുന്നുണ്ട്.മോഷണശ്രമത്തിന് വീടിനുളളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

0

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്
പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനം.മരണകാരണമായേക്കാവുന്ന മുറിവുകളോ പരുക്കുകളോ മൃതദേഹത്തില്‍ കാണാനില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും പുറത്തുവന്നെങ്കില്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു.

വ്യാഴാഴ്ച ഉച്ചയോടെ ആണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.നാളെ ഉച്ചക്ക് ശേഷം ഗോപന്റെ മൃതദേഹം നാളെ സമാധിയിരുത്തും എന്ന് മകന്‍ അറിയിച്ചു.കനത്ത പൊലീസ് സുരക്ഷയില്‍ ആണ് കല്ലറ പൊളിച്ച് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്.രാവിലെ ഏഴ് മണിയോട് കൂടിയാണ് സമാധിയെന്ന് ബന്ദുകള്‍ പറഞ്ഞ കല്ലറ പൊളിച്ചുതുടങ്ങിയത്

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

0

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. 2024 ഡിസംബര്‍ 30ാം തിയതിയാണ് പിഎസ്എല്‍വിസി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. നിരവധി തവണ മാറ്റിവെച്ച ശേഷണാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. സ്വന്തം സ്‌പേസ് സ്റ്റേഷനുള്‍പ്പെടെ ഇന്ത്യന്‍ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്‌പേഡെക്‌സ്.

ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാന്‍-4 എന്നീ പദ്ധതികള്‍ക്കും മുതല്‍ക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചിലവിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ് എന്നും എക്‌സില്‍ കുറിച്ചു.

ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 30 കിലോ ലഗേജ് അനുവദിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

0

ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മുപ്പത് കിലോ ലഗേജ് അനുവദിക്കും. നേരത്തെ ഇരുപത് കിലോ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങൡലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കാശ്വാസമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി. ചെക്ക് ഇന്‍ ബാഗേജ് പരിധി 20 കിലോയില്‍ നിന്നും 30 കിലോയായി വര്‍ദ്ധിപ്പിച്ചു. ഇതോടെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 30 കിലോ വരെ ലഗേജ് അനുവദിക്കും.

രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. കൂടുതല്‍ ബാഗുകള്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദനീയമല്ല. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ മാറ്റം ബാധകമല്ല. പുതിയ തീരുമാനം പ്രാബല്യത്തിലായതായും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്ക് 30 കിലോ ബാഗേജാണ് നിലവില്‍ അനുവദിക്കുന്നത്.

ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

0

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 2024 ല്‍ 60.2 ദശലക്ഷം സീറ്റുകളാണ് എയര്‍ലൈനുകള്‍ നല്‍കിയത്. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ മികവ് പുലര്‍ത്തി.ആഗോള ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ഒഎജിയുടെ കണക്കനുസരിച്ച് 2024 ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ രാജ്യാന്തര വിമാനത്താവളമാണ്.

പാന്‍ഡമിക് വര്‍ഷങ്ങളില്‍ നിന്നും 12 ശതമാനമാണ് 2024 ല്‍ സീറ്റുകളുടെ വര്‍ദ്ധന. 20.23 ദശലക്ഷം സീറ്റുകളാണ് 2024 ല്‍ എയര്‍ലൈനുകള്‍ നല്‍കിയത്. 2023നെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും 2024 ല്‍ മികച്ച പ്രകടനമാണ് നടത്തിയത്. 265 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തിയത്. ഒഎജി റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടന്‍ ഹീത്രൂ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ദുബൈയെ അപേക്ഷിച്ച് 11.87 ദശലക്ഷം സീറ്റുകള്‍ക്ക് പിന്നാലാണ്.

14.6 ദശലക്ഷം സീറ്റുകളുമായി സിയോള്‍ ഇഞ്ചിയോണ്‍ രാജ്യാന്തര വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളില്‍ യുഎഇയ്ക്കു പുറമേ ദോഹ മാത്രമാണ് ആദ്യ പത്തില്‍ പട്ടികയില്‍ ഇടം പിടിച്ചത്. പത്താം സ്ഥാനത്തുള്ള ദോഹ 32.45 ദശലക്ഷം സീറ്റുകളാണ് നല്‍കിയത്. ദുബൈയില്‍ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രക്കാരുടെയും വിമാന സര്‍വ്വീസുകളുടെയും എണ്ണം വര്‍ദ്ധിക്കും.