അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് എഐ സംവിധാനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനത്തോടെ ദോഹയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ സമ്മേളനം സമാപിച്ചു. സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റേയും വ്യക്തമായ സന്ദേശം സമ്മേളനം മുന്നോട്ട് വെച്ചു
അന്താരാഷ്ട്ര സഹകരണവും സാങ്കേതിക സഹായവും ശക്തിപ്പെടുത്തുക, അഴിമതി തടയുന്നതിലും ചെറുക്കുന്നതിലും കൃത്രിമബുദ്ധി സംവിധാനങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക’ എന്നീ പ്രമേയം അംഗീകരിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ സമ്മേളനം ദോഹയില്‍ സമാപിച്ചത്. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നതോടെ, നിയമ നിര്‍വ്വഹണ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും ഈ മാറുന്ന ഭീഷണികളെ നേരിടേണ്ടതുണ്ട്. അതിര്‍ത്തി കടന്നുള്ള അഴിമതിയില്‍ അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ സഹകരണം ശക്തിപ്പെടുത്തുന്നതിനും അഴിമതി അപകടസാധ്യതകള്‍ അളക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ കൃത്യത, കാര്യക്ഷമത, വസ്തുനിഷ്ഠത എന്നിവ മെച്ചപ്പെടുത്തുന്നതിനും എഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ‘ദോഹ പ്രഖ്യാപനം 2025’ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവര കൈമാറ്റം സാധ്യമാക്കുന്നതിന്, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ ഓഫീസ് ഗ്ലോബല്‍ ഓപ്പറേഷണല്‍ നെറ്റ്വര്‍ക്ക് ഓഫ് ആന്റി-കറപ്ഷന്‍ ലോ എന്‍ഫോഴ്സ്മെന്റ് അതോറിറ്റികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ശൃംഖലകള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ ഉപയോഗം ഇത് പ്രോത്സാഹിപ്പിക്കുന്നു. അഴിമതി കേസുകളില്‍ സമയബന്ധിതമായ വിവരങ്ങള്‍ പങ്കിടല്‍ നിര്‍ണായകമാണ്, കാരണം കാലതാമസം അന്വേഷണങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഫലങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികളുടെ സങ്കീര്‍ണ്ണതയെ അടിവരയിടുന്ന വിവിധ വിഷയങ്ങളിലായി പതിനൊന്ന് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വര്‍ദ്ധിപ്പിക്കല്‍, തിരഞ്ഞെടുക്കപ്പെട്ട പൊതു ഓഫീസുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍, വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെയും യുവാക്കളുടെയും സമഗ്രത ശക്തിപ്പെടുത്തല്‍, കുടിയേറ്റക്കാരുടെ കള്ളക്കടത്ത്, പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളില്‍ അഴിമതി വഹിക്കുന്ന പങ്ക്, ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ കണ്‍വെന്‍ഷന്റെ പിയര്‍-റിവ്യൂ മെക്കാനിസത്തിന്റെ ഭാവി എന്നി്ങ്ങനെയായിരുന്നു പ്രമേയങ്ങള്‍.
ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ സമ്മേളനം സമാപിച്ചു
കുവൈറ്റ് ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ ലളിതവത്ക്കരിക്കുന്നു
കുവൈറ്റ് ഭരണകൂടം ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കുകയാണ് . ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
സഹേല്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ ഏര്‍പ്പെടുത്തികൊണ്ടാണ് ക്രമീകരണം സജ്ജമാക്കിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിസകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സാധിക്കുന്നതാണ് പുതിയ സംവിധാനം. ഒരു തൊഴിലാളിയുടെ പേരില്‍ ഒന്നിലധികം വിസകള്‍ നല്‍കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. വിസ അപേക്ഷകള്‍ നിരസിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഒരു വ്യക്തിക്ക് നിലവില്‍ വിസ അനുവദിച്ചിട്ടുണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ ഭരണപരമായ പിശകുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുസേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം റിക്രൂട്ട്‌മെന്റ് മേഖലയിലെ ക്രമക്കേടുകള്‍ ഒഴിവാക്കി തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പൗരന്മാര്‍ സഹേല്‍ ആപ്പിലെ പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ
വിപുലമായ ആഘോഷങ്ങളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. വെടിക്കെട്ട്, കപ്പല്‍ യാത്രകള്‍, മരുഭൂമിയിലെ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യത്യസ്തമായ പരിപാടികളാണ് ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 31ന് രാത്രി 8 മുതല്‍ ആഘോഷം ആരംഭിക്കും.രാത്രി പന്ത്രണ്ടിന് 10 മിനിറ്റ് നീളുന്ന വെടിക്കെട്ട് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് അല്‍ ഹീറ ബീച്ച്, ഖോര്‍ഫക്കാന്‍ ബീച്ച് എന്നീ മൂന്നിടങ്ങളിലായി നടക്കും….
ഖാലിദ് ലഗൂണിന്റെ പശ്ചാത്തലത്തില്‍ ഫൗണ്ടന്‍ ഷോയും കലാപരിപാടികളും ഉണ്ടായിരിക്കും. അല്‍ഹീറ ബീച്ചില്‍ കുടുംബങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലനിരകളുടെയും കടലിന്റെയും ഭംഗി ആസ്വദിച്ച് വെടിക്കെട്ട് കാണാനാണ് ഖോര്‍ഫക്കാന്‍ ബീച്ചില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അല്‍ നൂര്‍ ഐലന്‍ഡില്‍ വെടിക്കെട്ട് കാണുന്നതിനൊപ്പം അത്താഴവും കഴിക്കാനും നക്ഷത്ര നിരീക്ഷണത്തിനും സൗകര്യമുണ്ടാകും.മുതിര്‍ന്നവര്‍ക്ക് 340 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമാണ് നിരക്ക്
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന ബോട്ടിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാം.
ഒരു ബോട്ടില്‍ 10 പേര്‍ക്ക് യാത്ര ചെയ്യാം.മരുഭൂമിയില്‍ നക്ഷത്രങ്ങള്‍ കണ്ട് പുതുവത്സരം ആഘോഷിക്കാന്‍ മലീഹ നാഷനല്‍ പാര്‍ക്കില്‍ സംവിധാനമുണ്ട്. ഒട്ടക സവാരി, ഫയര്‍ പെര്‍ഫോമന്‍സ്,തനൂറ നൃത്തം, അത്താഴം
എന്നിവ അടങ്ങുന്ന ആഘോഷത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഷാര്‍ജ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
വിട, ശ്രീനിവാസൻ
ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്‌കാരിക ലോകം. ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എന്നും എല്ലാവര്‍ക്കും നന്‍മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.
2025 ൽ ഓണ്‍ലൈനില്‍ വാങ്ങിയത് 47 ലക്ഷം ബര്‍ഗറുകള്‍
2025 ല്‍ യുഎഇക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് എന്താണെന്ന് അറിയാമോ. ബര്‍ഗറുകള്‍ ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. യുഎഇയിലെ പ്രമുഖ ഓണ്‍ലെന്‍ ഡെലിവറി സ്ഥാപനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്,
ഭക്ഷണ സാധനങ്ങള്‍ മുതല്‍ കൂര്‍ക്കം വലി നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വരെയുണ്ട് യുഎഇ ക്കാര്‍ ഓണ്‍ലൈനില്‍ വാങ്ങിയ വസ്തുക്കളുടെ മുന്‍നിരയില്‍. ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ല്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ വാങ്ങി കഴിച്ചത് 47 ലക്ഷം ബര്‍ഗറുകളാണ്. അതായത് പ്രതിദിനം ശരാശരി 4400 ബര്‍ഗറുകള്‍ എന്ന കണക്കില്‍. തീരുന്നില്ല., മിനി ചീസ് പിസ ഓര്‍ഡര്‍ ചെയ്തത് 13 ലക്ഷം പേരാണ്. തെട്ടുപിന്നാലെ പഴം ഉള്‍പ്പെടയുള്ള പഴവര്‍ഗങ്ങളും. കൂര്‍ക്കം വലി ഇല്ലാതാക്കാനായി ഓണ്‍ലൈന്‍ വഴി ആളുകള്‍ വാങ്ങിയത് 25000 ത്തിലേറെ ആന്റി സ്‌നോറിങ് ഉപകരണങ്ങള്‍. കളിപ്പാട്ടങ്ങള്‍, കോഫി, ചോക്ലേറ്റ്, എന്നിങ്ങനെ പോകുന്നു ശേഷിക്കുന്നവ.ഒരു കസ്റ്റമര്‍ 1250 ഓര്‍ഡറുകളാണ് 2025 ല്‍ ചെയതത ്്. ഒറ്റ ദിവസം തന്നെ 41 പര്‍ച്ചേസുകള്‍ നടത്തിയ ഒരാളും കൂട്ടത്തിലുണ്ട്. ഒറ്റ പര്‍ച്ചേസില്‍ 4600 ദിര്‍ഹത്തിന് ഗ്രോസറി സാധനങ്ങള്‍ വാങ്ങിയതാണ് ഏറ്റവും വലുത്. വേഗത്തില്‍ ഡെലിവറി നടക്കുന്നുവെന്നതാണ് ഓണ്‍ലൈന്‍ പര്‍ച്ചേസുകളെ ജനം ആശ്രയിക്കുന്നതിന് മുഖ്യകാരണം. മാത്രവുമല്ല സ്റ്റോറുകളില്‍ പോയി ബില്‍ ചെയ്യാനായി ക്യൂ നില്‍ക്കേണ്ട എന്നതും സൗകര്യവും ഓണ്‍ ലൈന്‍ പര്‍ച്ചേസിനെ പ്രിയങ്കരമാക്കുന്നുണ്ട്.
വിവിധ മേഖലകളില്‍ നിയമം കര്‍ശനമാക്കി ബഹ്‌റിന്‍
വിവിധ മേഖലകളില്‍ നിയമം കര്‍ശനമാക്കി ബഹ്‌റിന്‍. സാമ്പത്തിക ബാധ്യതയുള്ള പ്രവാസികളായ കമ്പനി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടാന്‍ കഴിയില്ല. ഇത് സംബന്ധിച്ച പുതിയ നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
ബഹ്‌റിനിലെ പ്രവാസികള്‍ സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും നിക്ഷേപ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. സാമ്പത്തിക ബാധ്യതയുളളവര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നാണ് പ്രമേയത്തിലെ ഒരു നിര്‍ദ്ദേശം. നിലവില്‍ 85,000 വാണിജ്യ രജിസ്ട്രേഷനുകളില്‍ 29,000 എണ്ണം പ്രവാസികളുടെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ നിരവധി തൊഴിലുടമളും തൊഴിലാളികളും വലിയ ബാധ്യതകള്‍ സ്വയം വരുത്തിവെക്കുകയും അത് തീര്‍ക്കാതെ രാജ്യം വിട്ടുപോവുകയും ചെയ്തിരുന്നു. ഇത്തരം പ്രവണതകള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും വാണിജ്യ ഇടപാടുകളിലെ വിശ്വാസം കുറക്കുന്നതിനും കാരണമാകുമെന്ന് എംപിമാര്‍ പാര്‍ലമെന്റ്ില്‍ വ്യക്തമാക്കി . പ്രാദേശിക വ്യാപാരികളും ചെറുകിട ഇടത്തരം സംരംഭങ്ങകരുമാണ് ഇതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വരുന്നതെന്നും എംപിമാര്‍ ചൂണ്ടികാട്ടി. പ്രവാസി നിക്ഷേപകര്‍ക്ക് സ്വദേശികളെ പോലെ തന്നെ വാണിജ്യ, ബാങ്കിങ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോഴും രാജ്യംവിടുന്നതിന് കുറഞ്ഞ നിയന്ത്രണങ്ങള്‍ മാത്രമാണ് നിലലിലുളളത്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ കടബാധ്യതയുള്ള വ്യക്തികള്‍ രാജ്യംവിടുന്നത് തടയാന്‍ ബഹ്റൈന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായ്പകള്‍ നല്‍കുമ്പോള്‍ കൃത്യമായ ജാമ്യ വ്യവസ്ഥ ഏര്‍പ്പെടുത്തുക, കോമേഴ്സ്യല്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിന് മുമ്പുള്ള പരിശോധന നടപടികള്‍ ശക്തമാക്കുക,,ബാധ്യതകള്‍ തീര്‍പ്പാക്കുന്നതുവരെ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍േദേശങ്ങളാണ് പ്രധാനമായും പ്രമേയത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ നിയമം രാജ്യത്തെ തൊഴില്‍ വിപണിയില്‍ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എം.പിമാര്‍ വ്യക്തമാക്കി..
മയക്കുമരുന്ന് : ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു
യുഎഇയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങിയ ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം ദര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
മയക്കുമരുന്നിന്റെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിനുളള വ്യവസ്ഥകളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങിയ ഗുളികകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസികളും ലൈസന്‍സില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരും കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. രണ്ട് കുറ്റങ്ങള്‍ക്കും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള
അധികൃതയെും സര്‍ക്കാര്‍ പുനര്‍നിയമിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിനും ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിക്കുമായിരിക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണത്തിനുളള ചുമതല..
ഫെഡറല്‍, പ്രാദേശിക ആരോഗ്യ മേഖലക്ക് പുറമെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും മയക്കുമരുന്നിന് അടിമകളായവര്‍ക്കായുളള ചികിത്സാ, പുനരധിവാസ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട പ്രവാസികളെ നാടുകടത്താനുളള വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റലാകാനൊരുങ്ങി ഷാര്‍ജ മുന്‍സിപ്പാലിറ്റി
പൂര്‍ണമായും ഡിജിറ്റലാകാനൊരുങ്ങി ഷാര്‍ജ മുന്‍സിപ്പാലിറ്റി. പുതിയതായി രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കി. എട്ട് സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഷാര്‍ജ മുന്‍സിപ്പാലിറ്റിയിലെ പരിഷ്‌കാരങ്ങള്‍. എട്ട് സേവനങ്ങള്‍ ഓണ്‍ലെനില്‍ ലഭ്യമാകുന്ന രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റാണ് മുന്‍സിപ്പാലിറ്റി പുറത്തിറക്കിയത്. നൂതനവും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനും മുനിസിപ്പല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുന്നതിനുമുള്ള എമിറേറ്റിന്റെ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സലീം അലി അല്‍ മെഹൈരി, ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഒബൈദ് സയീദ് അല്‍ തുനൈജി, കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ ഡയറക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പൊതുജന ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി അതിന്റെ സേവനങ്ങള്‍ നവീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ തുനൈജി വ്യക്തമാക്കി. ദൈനംദിന ജീവിതത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. മുനിസിപ്പല്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സമഗ്രമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് എന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ഐടി വകുപ്പ് ഡയറക്ടര്‍ ഡോ. ജവഹര്‍ അല്‍ ഷെഹി വിശദീകരിച്ചു.
വായ്പ ചിലവുകള്‍ കുറയും
യുഎഇ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു. കാല്‍ ശതമാനം പലിശനിരക്ക് ആണ് കുറച്ചത്. ഇതോടെ വായ്പ ചിലവുകള്‍ കുറയും
യുഎസ് ഫെഡറല്‍ റിസര്‍വ്പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് യുഎഇ യുടെ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്ക് കുറച്ചത്. 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ പലിശ നിരക്ക് 3.90 ശതമാനത്തില്‍ നിന്ന് 3.65 ശതമാനമായി മാറി. പുതുക്കിയ വായ്പ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പലിശ നിരക്ക കുറച്ചത് വായ്പ ചിലവുകള്‍ കുറയ്ക്കും. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.75 ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലിത് 4.25 ശതമാനമാണ്. ഇതിലെ വ്യതിയാനം ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാണ് സമ്മാനിക്കുക. ഭവന വാഹന വായ്പകളുടെ പലിശനിരക്ക് കുറയുന്നതിന് പുറമെ കുറഞ്ഞ പലിശനിരക്ക് നിലവിലുള്ള വായ്പകളെ റീഫിനാന്‍സ് ചെയ്യാ സഹായകമാവും.


