ഖത്തറിന്റെ ലോജിസ്റ്റിക്‌സ് അധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലും വിശാലമായ വിഷന്‍ 2030 വൈവിധ്യവല്‍ക്കരണ തന്ത്രത്തിലും രാജ്യത്തെ തുറമുഖങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ട്രാന്‍സ്ഷിപ്പ്മെൻറ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കഴിഞ്ഞ മാസം രാജ്യത്തെ തുറമുഖങ്ങള്‍ കൈവരിച്ചത്.
2025-ല്‍, ഹമദ് തുറമുഖത്തിന്റെ നേതൃത്വത്തില്‍ ഖത്തറിലുടനീളമുള്ള തുറമുഖങ്ങള്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റുകളില്‍ സ്ഥിരമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. സമീപ മാസങ്ങളില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് അളവ് ഇരട്ട അക്ക ശതമാനത്തില്‍ വര്‍ദ്ധിച്ചു. ഒരു പ്രാദേശിക ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ രാജ്യം മാറുന്നുവെന്നതിന്റെ തെളിവാണ് ഇത്. മത്സരക്ഷമത കൂടുതല്‍ ഉറപ്പിച്ചുകൊണ്ട്, ഹമദ് തുറമുഖം അടുത്തിടെ ഗള്‍ഫില്‍ ഒന്നാം സ്ഥാനം നേടുകയും 2024 ലെ കണ്ടെയ്‌നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ആഗോളതലത്തില്‍ 11-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. 2025 സെപ്റ്റംബറില്‍ ഖത്തറിലെ തുറമുഖങ്ങളിലെ ട്രാന്‍സ്ഷിപ്പ്‌മെന്റ് അളവ് 12 ശതമാനം വര്‍ദ്ധിച്ചു, ഇത് പ്രാദേശിക, അന്തര്‍ദേശീയ വ്യാപാരത്തില്‍ ഹമദ്, ദോഹ, അല്‍ റുവൈസ് തുറമുഖങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. മൂന്ന് തുറമുഖങ്ങളും കൂടി ഈ മാസം 124,740 ഇരുപത് അടി തുല്യ യൂണിറ്റുകള്‍ കൈകാര്യം ചെയ്തു, ആഗസ്റ്റിനെ അപേക്ഷിച്ച് ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തി. റോറോ കൈകാര്യം ചെയ്യലും പ്രതിമാസം ഏകദേശം 34 ശതമാനം വര്‍ദ്ധിച്ചു, അതേസമയം ബള്‍ക്ക് കാര്‍ഗോയും 45,000 ടണ്‍ കവിഞ്ഞു. സെപ്റ്റംബറില്‍ മാത്രം ഖത്തറിന്റെ തുറമുഖങ്ങള്‍ 12,397 റോറോ യൂണിറ്റ് വാഹനങ്ങളും 3,881 കന്നുകാലികളും 36,879 ടണ്‍ നിര്‍മ്മാണ സാമഗ്രികളും കൈകാര്യം ചെയ്തു. കപ്പല്‍ ഗതാഗതം ശക്തമായി തുടര്‍ന്നു, ഈ മാസം 231 കപ്പലുകള്‍ മൂന്ന് തുറമുഖങ്ങളിലും എത്തി. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കകള്‍ എന്നിവയ്ക്കിടയിലുള്ള തന്ത്രപരമായ കണ്ണിയായി ഖത്തറിലെ തുറമുഖങ്ങള്‍ വര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു, ഇത് ചരക്ക് ഗതാഗത സമയം കുറയ്ക്കുന്നതിനും വിതരണ ശൃംഖല കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കയറ്റുമതി, പുനര്‍-കയറ്റുമതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും തുറമുഖങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനൊപ്പം പ്രാദേശിക വ്യവസായങ്ങളെ അന്താരാഷ്ട്ര വിപണികളില്‍ എത്താന്‍ പ്രാപ്തമാക്കുന്നു.
ഖത്തർ : ട്രാന്‍സ്ഷിപ്പ്മെൻറ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച
മോഹന്‍ലാലിന്റെ അമ്മ അന്തരിച്ചു
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്.
മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടില്‍ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. 14 വര്‍ഷമായി രോഗാവസ്ഥയിലായിരുന്ന ശാന്തകുമാരിയമ്മയ്ക്ക് മൂന്നു മാസം മുന്‍പാണ് രോഗം മൂര്‍ച്ഛിച്ചത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ നിയമം
ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് കര്‍ശനമാക്കുന്നതാണ് പുതിയ നിയമം.
ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ രംഗത്ത് സമൂലമായ മാറ്റം വിഭാവന ചെയ്യുന്ന നിയമം ഡിസംബര്‍ 30 ചൊവ്വാഴ്ചയാണ് യുഎഇ അവതരിപ്പിച്ചത്. വിദ്യാഭ്യാസം ജീവിതസന്ധാരണത്തിനുള്ള മാര്‍ഗ്ഗമാകണം. അതിന് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരവും മത്സരക്ഷമതയം മികവുറ്റതാവണം. ഇത് സാധ്യമാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുടെയും ലൈസന്‍സിംഗ്, വര്‍ഗ്ഗീകരണം, പ്രോഗ്രാം അക്രഡിറ്റേഷന്‍ എന്നിവ നിയന്ത്രിക്കുകയും സുഗമമായ ഭരണവും ഫലപ്രദമായ മാനേജ്‌മെന്റും ഉറപ്പാക്കുകയും ചെയ്യുന്നതാണ് നിയമം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ അക്കാദമിക് പ്രോഗ്രാമുകളുടെയും അക്കാദമിക് ഗുണനിലവാരം ഉറപ്പാക്കുന്നതിന് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളും സംവിധാനങ്ങളും പാലിക്കണം. രാജ്യത്തുടനീളമുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകള്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമാകും. മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടാതെ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ പാടില്ല എന്നും പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല എന്നും നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
ഫ്രീ സോണുകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ടാകും. ഇതിനായി, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ പ്രാദേശിക പെര്‍മിറ്റ്, സ്ഥാപന ലൈസന്‍സ്, പ്രോഗ്രാം അക്രഡിറ്റേഷന്‍ എന്നിവ നല്‍കിക്കൊണ്ട്, മന്ത്രാലയത്തിനും യോഗ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇടയിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമുള്ള സംവിധാനങ്ങള്‍ നിയമം നിര്‍വചിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ നിയമം.
ബീഗം ഖാലിദ സിയ അന്തരിച്ചു
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് നവംബര്‍ 23-നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..
ബംഗ്ലാദേശില ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബര്‍ ആദ്യം ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. 1991-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ആദ്യമായി പ്രധാനമന്ത്രിയായ ഖാലിദ സിയ മൂന്നുവട്ടമാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. വ്യാപാരിയായ ഇസ്‌കന്ദര്‍ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി 1945-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ജല്‍പായ്ഗുരിയിലാണ് ഖാലിദ സിയയുടെ ജനനം. 1947-ലെ വിഭജനത്തിനുശേഷം ഖാലിദ സിയയുടെ കുടുംബം കിഴക്കന്‍ പാകിസ്താനിലേക്ക് മാറി. ബംഗ്ലാദേശിലെ ദിനാജ്പുര്‍ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിനാജ്പുര്‍ ഗേള്‍സ് സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. 1960ലാണ് ഖാലിദ സിയ പാകിസ്താന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചത്. ഇതിനുശേഷം 1965-ല്‍ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളേജില്‍ ചേര്‍ന്ന് ഖാലിദ സിയ വിദ്യാഭ്യാസം തുടര്‍ന്നു. 1971-ല്‍ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പ്രധാനിയായിരുന്നു സിയാവുര്‍ റഹ്‌മാന്‍. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷനായ അദ്ദേഹം, പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി.1980 മേയ് 30-നാണ് സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്. സിയാവുര്‍ റഹ്‌മാന്റെ മരണത്തിന് പിന്നാലെ പ്രതിസന്ധിയിലായ ബിഎന്‍പിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്. അന്നേവരെ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന ഖാലിദ സിയ, ബിഎന്‍പിയില്‍ സജീവമാകുകയും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാവുകയുംചെയ്തു. 1984-ല്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്തി.ഖാലിദ സിയയുടെ നേതൃത്വത്തിലാണ് ബിഎന്‍പി 1983-ല്‍ ഏഴ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഇര്‍ഷാദ് ഭരണകൂടത്തിനെതിരേ പോരാട്ടം നയിച്ചത്. 1991 മാര്‍ച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിയ അധികാരമേറ്റു. പിന്നീട് 1996ലും 1999ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ജയിലിലടക്കപ്പെട്ട ഖാലിദ സിയയെ ഷെയ്ഖ് ഹസീനയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ല്‍ രാജ്യത്ത് നിന്ന് സ്ഥാനഭ്രഷ്ടയായി പലായനം ചെയ്തതോടെയാണ് മോചിപ്പിച്ചത്. ജയില്‍ വാസത്തിനിടെ അസുഖബാധിതയായ ഖാലിദ സിയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പോലും ഹസീന ഭരണകൂടം അനുവദിച്ചിരുന്നില്ല.
ശബരിമല സ്വര്‍ണപാളികേസ് – കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാ്‌ഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു.
ശബരിമലയിലെ സ്വര്‍ണപാളികള്‍ മോഷണം പോകുമ്പോള്‍ ദേവസ്വം മന്ത്രിയായിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു. തട്ടിപ്പ നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളിയെ ചോദ്യംചെയ്യലിന് വിധേയനാക്കിയത്. ശനിയാഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു. മുന്‍ മന്ത്രിയെന്ന നിലയ്ക്ക് വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ആ നിലയ്ക്ക് അറിയാവുന്നകാര്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തോട് പങ്കുവെച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളിക്ക് പുറമെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ ്ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി ജയിലില്‍ കഴിയുന്നു എന്ന് പത്മകുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു പരിധിക്ക് അപ്പുറം അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ജാമ്യം തള്ളിയ കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് അവധിക്ക് ശേഷം മാത്രമെന്ന് വ്യക്തമാക്കി.
പുതുവത്സരാഘോഷം – വിസ്മയം തീര്‍ക്കാന്‍ ബഹ്‌റിന്‍
പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് പ്രവാസ ലോകം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബഹ്റിനില്‍ ഇത്തവണ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്തമായ പരിപാടികളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത പരിപാടി ഉള്‍പ്പെടെയുളള പരിപാടികളും പുതുവത്സരാഘോഷത്തിന്‍രെ മാറ്റ് കൂട്ടും
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി വലിയ ആഘോഷ പരിപാടികളാണ് ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നത്. രാത്രി 12 മണിക്ക് എട്ട് സ്ഥലങ്ങളില്‍ ഒരേ സമയം വെടിക്കെട്ട് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. വെടിക്കെട്ടിലെ ഓരോ ഘട്ടവും വ്യത്യസതമായിരിക്കും. ബഹ്റൈന്‍ ദേശീയ പതാകയുടെ നിറങ്ങളും പരമ്പരാഗത എമിറാത്തി സംഗീതത്തെ ആസ്പദമാക്കി ക്രമീകിച്ച ദൃശ്യവിസ്മയങ്ങളും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. വെടിക്കെട്ടിനൊപ്പം ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. എമിറാത്തി പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ത്രിമാന രൂപങ്ങള്‍ ആകാശത്ത് സൃഷ്ടിച്ച് കൊണ്ടാകും ഡ്രോണുകളുടെ പ്രകടനം. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വിസ്മയ കാഴ്ചകള്‍ ഒരുക്കാന്‍ സംഘാടകര്‍ തയ്യാറെടുക്കുന്നത്. സംഗീത പരിപാടി, രുചി വൈവിധ്യങ്ങള്‍ എന്നിവ ആസ്വിക്കാനും അവസരമുണ്ടാകും. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമെ നിരവധി സ്വകാര്യ പരിപാടികളും പുതുവത്സരത്തലേന്ന് രാജ്യത്ത് അരേങ്ങറും..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വലിയ സംഘവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ബഹ്റൈനില്‍ എത്തുന്നുണ്ട്..
വിഷപ്പുകയില്‍ ശ്വാസംമുട്ടി ഡല്‍ഹി
ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്.തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളില്‍ എത്തി.
പലയിടത്തും വായുഗുണനിലവാരം തോത് 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടല്‍മഞ്ഞും അനുഭവപ്പെട്ടതോടെ ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി വായുഗുണനിലവാരം 403 ആയി ഉയര്‍ന്നപ്പോള്‍, ആനന്ദ് വിഹാറില്‍ ഇത് 459 വരെ എത്തി. ഐടിഒ, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണ്.അതിശക്തമായ മൂടല്‍മഞ്ഞ് മൂലം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 120ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി.ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടുത്ത തണുപ്പും മലിനീകരണവും പരിഗണിച്ച് നോയിഡയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. വായുനിലവാരം 400 കടന്നത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
2026 ൽ ദുബൈയിൽ വാടക നിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്
പുതുവര്‍ഷത്തില്‍ ദുബൈയിലെ കെട്ടിക വാടക ആറ് ശതമാനത്തോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മേഖലകളിലെ താമസക്കാരെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതേ സമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ വാടകയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഇത്തവണ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ദുബൈയിലെ താമസക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ്് 2026ല്‍ വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നാല് മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും വാടക കെട്ടിടങ്ങളുടെ ലഭ്യത കുറവുമുളളതുമായ മേഖലകളിലായിരിക്കും ഇത് ഏറ്റവ് കൂടുതല്‍ പ്രതിഫലിക്കുക. ഡൗണ്ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന തുടങ്ങിയ പ്രധാന പ്രദേശങ്ങളില്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരും. സ്‌കൂളുകള്‍, ബിസിനസ് മേഖലകള്‍, വേഗത്തില്‍ പൊതുഗതാഗത സംവിധാനം ലഭ്യമാകുന്ന ഇടങ്ങള്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലും വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകും. അതേ സമയം കൂടുതല്‍ കെട്ടിടങ്ങള്‍ ഉളളതും ഡിമാന്റ് കുറവുമുളളതുമായ പ്രദേശങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ദുബായിലെ ജനസംഖ്യയുടെ വര്‍ദ്ധനവിന് അനുസരിച്ച് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം വാടകയില്‍ ഉണ്ടായതുപോലെയുളള വലിയ കുതിച്ചുചാട്ടം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2026ന്റെ നാലാം പാദത്തില്‍ നിരവധി കെട്ടിങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. 2027ല്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍ വ്യക്തമാക്കുന്നു. 2030ല്‍ ആകുമ്പേഴേക്കും 22,000 പുതിയ വില്ലകളും 42,000 ടൗണ്‍ഹൗസുകളും പൂര്‍ത്തിയാകും. കെട്ടിട വാടകയിലെ വര്‍ദ്ധനവ് മൂലം സ്വന്തമായി ഫ്‌ളാറ്റുകളും വില്ലകളും വാങ്ങുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. യുവാക്കളാണ് ഇതില്‍ മുന്‍പന്തിയിലെന്ന് അടിത്തിടെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്. ജനുവരി ഒന്ന് മുതല്‍ കൂടുതല്‍ മേഖലകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി വിഭാഗം അറിയിച്ചു.
പ്ലാസ്റ്റിക് ഫ്രീ ഒമാന്‍’ നടപടികളിലേക്ക് നീങ്ങുകയാണ് രാജ്യം. ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ഭാഗുകള്‍ ഇല്ലാതാക്കുന്നത്. 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറും എന്നാണ് വിലയിരുത്തല്‍. നിയമ ലംലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ലഭിക്കും.നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് 1,000 റിയാല്‍ ആയിരിക്കും പിഴ ഈടാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.2026 ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരുന്ന വിഭാഗങ്ങള്‍: ബില്‍ഡിങ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്‌റ്റോര്‍, പണിയായുധ കടകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, ജീവികളുടെ ഭക്ഷണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, കോണ്‍, നട്ട്‌സ് വില്‍പന ശാലകള്‍, ജ്യൂസ് കടകള്‍, മില്ലുകള്‍, തേന്‍ വില്‍പന, ഈത്തപ്പഴ വില്‍പന, വാട്ടര്‍ ഫില്‍ട്ടര്‍ വില്‍പന സര്‍വീസിങ്, വാട്ടര്‍ പമ്പ് വില്‍പനസര്‍വീസിങ്, കാര്‍ പമ്പ് വില്‍പന, വളര്‍ത്തു ജീവികളെയും ഭക്ഷണങ്ങളും വില്‍ക്കുന്ന കടകള്‍, നഴ്‌സറികള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം,എന്നിവിടങ്ങളിലാണ് . 2026 ജൂലൈ ഒന്ന് മുതല്‍ , ബ്ലാങ്കറ്റ് സ്‌റ്റോര്‍, സ്വര്‍ണം, വെള്ളി ആഭരണ സ്ഥാപനങ്ങള്‍, കാര്‍ കെയര്‍ സെന്റര്‍, കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളിലും നിരോധനം നടപ്പിലാക്കും.
യുക്രൈന്‍ – റഷ്യ യുദ്ധം : സമാധാന പദ്ധതികളില്‍ പുരോഗതിയെന്ന് ട്രംപ്
യുക്രെയിന്‍ റഷ്യ യുദ്ധമവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. 20 ഇന സമാധാന പദ്ധതികളില്‍ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ടതായും ട്രംപ് പറഞ്ഞു.
അമേരിക്കയിലെ മാര്‍ ല ഗോയില്‍ യുക്രൈന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യുദ്ധം അവസാനിപ്പിക്കാനായി തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതികളുടെ 95 ശതമാനവും അംഗീകരിക്കപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. അതേസമയം തന്നെ വലിയ ചില മുള്ളുകള്‍ അവശേഷിക്കുന്നുണ്ട്. ഇത് കൂടി പരിഹരിക്കപ്പെട്ടാല്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. പുടിനുമായി രണ്ടരമണിക്കൂറോളം ടെലിഫോണിലൂടെ സംസാരിച്ചശേഷമായിരുന്നു സെലന്‍സ്്ക്കിയുമായുള്ള കൂടിക്കാഴ്ച്ച. അതേസമയം സമാധാനകരാറിന്റെ 90 ശതമാനത്തില്‍ മാത്രമേ ധാരണയിലെത്തിയിട്ടുള്ളുവെന്ന് യുക്രൈയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി തിരുത്തി. റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ചുള്ള കാതലായ പ്രശ്‌നങ്ങളാണ് തിരുമാനത്തിലെത്താതെ നില്‍ക്കുന്നത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തില്‍ യുെൈക്രെയിനിന്റെ 20 ശതമാനം പ്രദേശങ്ങള്‍ ഇപ്പോള്‍ റഷ്യയുടെ കൈവശമാണ്. റഷ്യയുടെ കീഴിലുള്ള ഡോണ്‍ബാസ് റീജിയിണ്‍ വിട്ടുകിട്ടണമെന്ന യുക്രൈയിന്റെ ആവശ്യത്തോട് പ്രതികൂലമായാണ് റഷ്യ പ്രതികരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ തിരികെ യുക്രൈന് കൈമാറുന്നകാര്യത്തില്‍ പലപ്പോഴും ട്രംപ് പല നിലപാടുകള്‍ ആണ് സ്വീകരിച്ചത്. ആദ്യം റഷ്യ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട ട്രംപ് പിന്നീട് നിലപാട് മാറ്റിപറഞ്ഞിരുന്നു. ഇക്കാര്യത്തില് കൂടി ധാരണയിലെത്തിയാല്‍ നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും.


