ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വിവാദത്തില്‍ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം വെള്ളാപ്പള്ളിയെ സ്വന്തം വാഹനത്തില്‍ കയറ്റിയതിനെ പിണറായി വീണ്ടും ന്യായീകരിച്ചു.
സ്വര്‍ണപാളി കേസിലെ മുഖ്യപ്രതിയായ ഉണ്്ണി കൃഷ്ണന്‍ പോറ്റി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രി സ്വര്‍ണപാളികേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന അടൂര്‍ പ്രകാശ് ഇപ്പോള്‍ പറയുന്നത് കൂടിക്കാഴ്ച്ചയില്‍ തനിക്ക് പങ്കില്ലെന്നാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നതെന്നും ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന അടൂര്‍ പ്രകാശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌ഐടി നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ട്. അന്വേഷണത്തില്‍ പരാതികള്‍ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെ്ന്നും അദ്ദേഹം പറഞ്ഞു. അതേസമയം പദ്മകുമാറിനെതിരെ നടപടി വാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നുകൊണ്ട് തനിക്ക് പറയാനാവില്ലെന്നായിരുന്നു മറുപടി. അതിനിടെ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ വീണ്ടും പിണറായി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. താനാണെങ്കില്‍ കാറില്‍ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് അതിന് ബിനോയ് വിശ്വമല്ല പിണറായി എന്നായിരുന്നു പ്രതികരണം
സ്വര്‍ണകൊള്ള കേസില്‍ പിണറായി : പോറ്റി ആദ്യം കയറിയത് സോണിയയുടെ വീട്ടില്‍
പുതുവര്‍ഷത്തില്‍ ഗിന്നസ് റെക്കോര്‍ഡ് തിളക്കത്തില്‍ റാസല്‍ഖൈമ….
പുതുവത്സരാഘോഷ വേളയില്‍ റാസല്‍ഖൈമയ്ക്ക്ഗിന്നസ് റെക്കോര്‍ഡ് .മള്‍ട്ടിറോട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഫീനിക്‌സ് പക്ഷിയുടെ ഏറ്റവും വലിയ ആകാശ പ്രദര്‍ശനത്തിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം ലഭിച്ചത്.റാസല്‍ഖൈമയുടെ തീരദേശത്ത് ആറ് കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.
മര്‍ജാന്‍ ഐലന്‍ഡിന് മുകളില്‍ 2,300ലധികം ഡ്രോണുകള്‍ അണിനിരന്നു.2,300 ഡ്രോണുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഉയര്‍ത്തെഴുന്നേല്‍പ്പ്‌ന്റെ പ്രതീകമായ ഫീനിക്‌സ് പക്ഷി ആയിരുന്നു ഹൈലൈറ്റ്.ഇത് റാസല്‍ഖൈമയുടെ ചരിത്രത്തില്‍ മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടെ രചിച്ചു.ഇതിനോടകം 14 ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ റാസല്‍ഖൈമ ഇത്തവണയും വിസ്മയം തീര്‍ത്തു.റാസല്‍ഖൈമയുടെ ആതിഥ്യമര്യാദയെയും തുറന്ന മനസ്സിനെയും സാക്ഷ്യപ്പെടുത്തുന്ന, തുറന്ന കൈകളുമായി കടലില്‍ നിന്ന് ഉയര്‍ന്നുവരുന്ന മനുഷ്യരൂപത്തെ ചിത്രീകരിക്കുന്ന ‘ദി വെല്‍ക്കം’ എന്ന രണ്ടാമത്തെ രൂപവും വേറിട്ട കാഴ്ചയായി.റാസല്‍ഖൈമയില്‍ 6 കി.മീ നീളത്തില്‍ തുടര്‍ച്ചയായി 15 മിനിറ്റ് വെടിക്കെട്ടും പുതുവര്‍ഷത്തിന് മാറ്റ് കൂട്ടി.ബീച്ച്ഫ്രണ്ട് റിസോര്‍ട്ടുകളിലും പുതുവത്സരാഘോഷത്തിലും ആയിരക്കണക്കിന് താമസക്കാരും സന്ദര്‍ശകരുമാണ് ആഘോഷങ്ങള്‍ കാണാന്‍ ഒത്തുകൂടിയത്.
തട്ടിപ്പില്‍ വീഴരുത്,മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്
ഒമാനിലം ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരില്‍ വ്യേജ വെബ്‌സൈറ്റ് നിര്‍മ്മിച്ചുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. തട്ടിപ്പുകള്‍ക്ക് ഇരകളാകരുതെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.പൊതുജനങ്ങള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പ്പനയും ഉള്ളടക്കവും അതേപടി അനുകരിച്ചുകൊണ്ടാണ് വ്യോജ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.. സമ്മാനങ്ങള്‍ക്ക് അര്‍ഹായിട്ടുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കും. തുടര്‍ന്ന് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടു വിശദാംശങ്ങളും സ്വന്തമാക്കും. ഉപഭോക്താവ് അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ഇവര്‍ക്ക് കഴിയും. പ്രവാസികളടക്കം നിരവധിയാളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലം കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറില്ലെന്നും പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കണം. സംശയാസ്പദമായ ഏതെങ്കിലും സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം അറിയക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഒമാനില്‍ പ്രവാസികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ഒമാനില്‍ പ്രവാസികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
അനുവദിച്ച ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ഓര്‍മിപ്പിച്ച് ഒമാന്‍ പൊലീസ്. പ്രവാസി തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും അനുവദിച്ച ഗ്രേസ് പിരീഡ് തൊഴിലുടമകളും വ്യക്തികളും ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി. സമയപരിധിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും പൊലീസ് അറിയിച്ചു.ഏഴ് വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലേബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കും. 2017ലോ അതിനുമുമ്പോ രേഖപ്പെടുത്തിയ കേസുകളില്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും.വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടുന്നതിനും തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനും മന്ത്രാലയം അനുവദിച്ച അധിക സമയം ഉപയോഗപ്പെടുത്താവുന്നതാണ്.രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. അതേസമയം, നിരവധി തൊഴിലുടമകളും വ്യക്തികളും ഈ അവസരം ഇതിനോടകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പുതുവത്സരരാവില്‍ മഴയ്ക്ക് സാധ്യത
പുതുവത്സരാഘോഷത്തിലേക്ക് കടക്കുമ്പോള്‍ യുഎഇയുടെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഇത് തണുത്ത താപനില, ശക്തമായ കാറ്റ്, അപകടകരമായ കടല്‍ സാഹചര്യങ്ങള്‍ എന്നിവയിലേക്ക് നയിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മു്ന്നറിയിപ്പ് നല്‍കി.
പുതുവത്സര രാവില്‍ ദ്വീപുകളിലും ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളിലും നേരിയതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശമായിരിക്കും. രാത്രിയില്‍ ഈര്‍പ്പം വര്‍ദ്ധിക്കുകയും വ്യാഴാഴ്ച രാവിലെയോടെ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നേരിയതോ കനത്തതോ ആയ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. വടക്ക്-കിഴക്കന്‍ മേഖലകളിലെ താപനിലയില്‍ ഗണ്യമായ കുറവും കാഴ്ച്ച പരിമിധി കുറയുന്നതും അനുഭവപ്പെടും. അസ്ഥിരമായ സാഹചര്യങ്ങള്‍ക്കൊപ്പം ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് പൊടിയും മണലും ഉയര്‍ത്തുന്നത് തുടരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ട്, എന്നാലിത് ചിലപ്പോള്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമൊണ് പ്രവചനം. ഒമാന്‍ കടലില്‍ തിരമാലകള്‍ ആറ് അടി വരെ ഉയരുമെന്നും അറേബ്യന്‍ ഗള്‍ഫില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഏഴ് അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. കടല്‍ പ്രക്ഷുബ്ധമാകുന്ന സമയങ്ങളില്‍ താമസക്കാരോടും സമുദ്ര ഉപയോക്താക്കളോടും ജാഗ്രത പാലിക്കാനും നീന്തലും ഡൈവിംഗും ഒഴിവാക്കാനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും എന്‍സിഎം അഭ്യര്‍ത്ഥിച്ചു.
പുതുജീവന്‍ പകര്‍ന്ന് മലയാളി; ബാബുരാജ് ജീവിക്കും ആറ് പേരിലൂടെ
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പ്രവാസി മലയാളി പുതുജീവന്‍ നല്‍കിയത് വിവിധ രാജ്യക്കാരായ ആറ് പേര്‍ക്ക്. കൊല്ലം പരവൂര്‍ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേര്‍ക്ക് ജീവനായത്.
രണ്ടാഴ്ച മുന്‍പാണ് അബുദാബി വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്ത് വെച്ച് 50 വയസുകാരനായ ബാബുരാജ് വാഹനാപകടത്തില്‍പെട്ടത്. സിഗ്നലില്‍ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടര്‍ വന്നിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടന്‍ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബാബുരാജന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യു ഇക്കാര്യം ആശുപത്രി അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി അവയവങ്ങള്‍ വെച്ചുപിടിപ്പിച്ചും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ കുമാരി. മക്കള്‍ പ്രീതി, കൃഷ്ണപ്രിയ.
തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് ബിനോയ് വിശ്വം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തും. തെറ്റുകള്‍ തിരുത്തല്‍ കമ്യൂണിസ്റ്റ് ഗുണമാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തുറന്നുപറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത എണ്ണമറ്റ കാര്യങ്ങള്‍ കേരളത്തിന്റെ എല്ലാ തുറകളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ നീണ്ടു പരന്ന് കിടക്കുന്നവയാണ്. അതുകൊണ്ടുത്തന്നെ ജനങ്ങളുടെ വോട്ട് എല്‍ഡിഎഫിനുള്ള വിജയ വോട്ടുകളാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ ഫലവത്തായില്ല. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പരാജയം പുത്തരിയല്ല. പരാജയപ്പെട്ടാല്‍ അതോടുകൂടി എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നില്ല. ചരിത്രം ആര്‍ക്കെങ്കിലും വേണ്ടി അവസാനിക്കുന്നില്ലെന്നും കാലത്തിന്റെ തീരുമാനമായിട്ടാണ് ഈ പരാജയത്തെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനെക്കാളും വലുത് ജനങ്ങളാണ്. ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തി അംഗീകരിക്കുന്നു. ജനങ്ങള്‍ തന്ന മുന്നറിയിപ്പായി ഈ പരാജയത്തെ കാണുന്നുവെന്നും ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തും. തെറ്റുകള്‍ തിരുത്തല്‍ കമ്യൂണിസ്റ്റ് ഗുണമാണ്. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരും. എല്‍ഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എമറാത്തികള്‍ക്ക് മിനിമം കൂലി : നാളെ മുതല്‍ പ്രാബല്യത്തില്‍ വരും
യുഎഇയില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമറാത്തികളുടെ മിനിമം വേതനം 6000 ദിര്‍ഹമാക്കി നിശ്ചയിച്ചു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറ്ക്കിയത്.
മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എമിറേറ്റികള്‍ക്ക് 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മിനിമം വേതനം 6,000 ദിര്‍ഹം ആയി യുഎഇ നിശ്ചയിച്ചു. ഡിസംബര്‍ 27 ന് മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പിലാണ് ഈ അപ്ഡേറ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കല്‍, പുതുക്കല്‍, ഭേദഗതി ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈ ആവശ്യകത ബാധകമാകും.ഇക്കാര്യം തൊഴിലുടമകളെ അറിയിക്കുന്നതിനായി സേവന ചാനലുകളിലൂടെയും സ്മാര്‍ട്ട് ആപ്പിലൂടെയും അലേര്‍ട്ട് അറിയിപ്പുകള്‍ അയയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആ തീയതി മുതല്‍, രജിസ്റ്റര്‍ ചെയ്ത ശമ്പളം 6,000 ദിര്‍ഹത്തില്‍ താഴെയാണെങ്കില്‍, പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷ നല്‍കാനോ സമര്‍പ്പിക്കാനോ തൊഴിലുടമകള്‍ക്ക് അനുവാദമില്ല, അത് ഇഷ്യു ചെയ്യാനോ പുതുക്കാനോ ഭേദഗതി ചെയ്യാനോ ആകട്ടെ. ശമ്പളം ക്രമീകരിക്കണമെന്ന് തൊഴിലുടമകളെ അറിയിക്കും.
2026 ജൂണ്‍ 30-നകം ശമ്പളം ശരിയാക്കിയില്ലെങ്കില്‍, 2026 ജൂലൈ 1 മുതല്‍ നടപ്പിലാക്കല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരും. ശമ്പളം ക്രമീകരിക്കുന്നതുവരെ എമിറാറ്റി ജീവനക്കാരനെ എമിറാറ്റിസേഷന്‍ ക്വാട്ട കണക്കുകൂട്ടലുകളില്‍ നിന്ന് ഒഴിവാക്കുക , എമിറാറ്റി ശമ്പളം 6,000 ദിര്‍ഹത്തില്‍ താഴെയാണെന്ന കാരണത്താല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് തടയുന്ന ഒരു നിയന്ത്രണം സ്ഥാപനത്തിന് ഏര്‍പ്പെടുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷത്തെ സാധുതയുള്ള പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് മാത്രമേ മിനിമം വേതന വര്‍ദ്ധനവ് ബാധകമാകൂ, അത് പുതുതായി നല്‍കിയാലും പുതുക്കിയാലും ഭേദഗതി ചെയ്താലും 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനുവരിയിലെ ഇന്ധന വില പ്രസിദ്ധീകരിച്ചു, വിലയില്‍ നേരിയ കുറവ്
യുഎഇ ഇന്ധന വില സമിതി 2026 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഡിസംബറിലേതിനേക്കാള്‍ നേരിയ കുറവോടെയാണ് ജനുവരിയിലെ വില പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.53 ദിര്‍ഹമായിരിക്കും. ഡിസംബറില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.70 ദിര്‍ഹമായിരുന്നു വില. സ്പെഷ്യല്‍ 95 ന് ലിറ്ററിന് 2.42 ദിര്‍ഹമായിരിക്കും ജനുവരിയിലെ വില. കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു. ഡിസംബറില്‍ ലിറ്ററിന് 2.51 ദിര്‍ഹത്തില്‍ നിന്ന് ഇ-പ്ലസ് വിഭാഗം പെട്രോള്‍ ലിറ്ററിന് 2.34 ദിര്‍ഹത്തിന് ലഭ്യമാകും. ഡീസലിന്റെ പുതുക്കിയ റേറ്റ് ലിറ്ററിന് 2.55 ദിര്‍ഹമാണ്. കഴിഞ്ഞ മാസം ഇത് 2.85 ദിര്‍ഹമായിരുന്നു.
ശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് ഫുജൈറ
യുഎഇയുടെ ശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് എത്തി ഫുജൈറ.കുടുംബങ്ങള്‍ക്കും സാഹസിക പ്രിയപ്രിയര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ശൈത്യകാലം ആഘോഷിക്കാനായി എമിറേറ്റില്‍ ഒരുക്കിയിരിക്കുന്നത്.
സുഖകരമായ കാലാവസ്ഥയും വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഫുജൈറയെ സഞ്ചാരികളളുടെ പ്രീയപ്പെട്ട ഇടമാക്കി മാറ്റുന്നു. ബീച്ചുകളും ആഡംബര റിസോര്‍ട്ടുകളും മുതല്‍ മലനിരകളിലെ ഹൈക്കിങ് ട്രയലുകള്‍ വരെ സഞ്ചാരികളെ കാത്തിരിക്കുന്നു. വാദി വുറയ്യ, വിസ്തൃതമായ ക്യാംപിങ് ഏരിയകള്‍ എന്നിവയ്ക്ക് പുറമെ ചരിത്രമുറങ്ങുന്ന ഫുജൈറ ഫോര്‍ട്ട്, അല്‍ ബിദിയപള്ളി, പൈതൃക ഗ്രാമം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നാടന്‍ വിപണികളും പ്രാദേശിക സംസ്‌കാരം വിളിച്ചോതുന്ന കമ്മ്യൂണിറ്റി പരിപാടികളും ശൈത്യകാല ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നുണ്ട്. കടലും മലയും പ്രകൃതിയും ഒത്തുചേരുന്ന ഫുജൈറയിലെ ശൈത്യകാലം സഞ്ചാരികള്‍ക്ക് സവിശേഷമായ അനുഭവം നല്‍കുന്നതാണെന്ന് ഫുജൈറ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സയീദ് അബ്ദുല്ല അല്‍ സമാഹി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും പൈതൃക സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്നതിനൊപ്പം ഈ മേഖലയില്‍ യുവാക്കളുടെയും സംരംഭകരുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.


