Monday, May 25, 2026
Home Blog Page 245

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്, കൊളംബിയയ്ക്ക് വിജയം

0

മെൽബണിൽ നടക്കുന്ന 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീന്‍സിന്റെ വിജയം. മറ്റ് മത്സരങ്ങളിൽ കൊളംബിയ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയപ്പോൾ നോർവെ സ്വിറ്റസർലാൻഡ് മത്സരം സമനിലയിൽ കലാശിച്ചു.

ലോകായുക്ത റെയ്ഡിനെത്തി; കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍

0

ലോകായുക്ത റെയ്ഡിനെത്തിയതോടെ കൈക്കൂലിയായി വാങ്ങിയ പണം ചവച്ചരച്ച് വിഴുങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ കഠ്ണിയില്‍ റവന്യൂ ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിങ്ങാണ് കൈക്കൂലിയായി ലഭിച്ച 5,000 രൂപ വായിലിട്ട് ചവച്ചരച്ച് വിഴുങ്ങിയത്.
ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ലോകായുക്തയുടെ സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഇയാളെ ലോകായുക്ത ഉദ്യോഗസ്ഥര്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.

പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ കസ്റ്റഡിയിലെടുത്തു

0

പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 27 വയസ്സുകാരിയായ പെൺകുട്ടി സെറിബ്രൽ പാൾസി ബാധിച്ച് കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ്.

ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, ബലാത്സം​ഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടന്നത്. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം. സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്നാണ് റിപ്പോർട്ട്.

ഭീഷണിയും ഭയവും കാരണമാണ് പരാതി നൽകാഞ്ഞതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി.
ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിട്ടുണ്ട്. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയിട്ടുണ്ട്.

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു

0

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പുനരന്വേഷണം തടഞ്ഞത്. ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിച്ചത്. പുനരന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസുകൾക്ക് ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്.

മഴ കടുക്കുന്നു: കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്

0

കേരളത്തിന്റെ വടക്കൻ മധ്യ മേഖലകളിൽ കനത്ത മഴ. തൃശൂർ പനമുക്ക് വഞ്ചി മറിഞ്ഞ്‌ യുവാവ് മരിച്ചു. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടൻ വീട്ടിൽ ആഷിഖ് ആണ് മരിച്ചത്. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പകല്ലാട് മലപ്പുറം ജില്ലകളിൽ ആണ് യെല്ലോ അലേർട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

സംഘർഷമൊഴിയാതെ മണിപ്പൂർ; വീണ്ടും വെടിവെയ്പ്പ്

0

കലാപത്തിൽനിന്നുള്ള മോചനം വിദൂര സ്വപ്നമാകുമെന്ന സൂചനകൾ നൽകുന്ന റിപോർട്ടുകൾ ആണ് മണിപ്പൂരിൽ നിന്നും വരുന്നത്. മൂന്നു മാസങ്ങളിലായി നടന്ന കൊടും ക്രൂരതയുടെ വാർത്തകളും ദൃശ്യങ്ങളും പുറത്തു വരുന്നതിനിടയിൽ സംഘർഷങ്ങൾക്കും അയവില്ല.
രാചന്ദ്പൂർ- ബിഷ്‌ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരിൽ അക്രമികൾ സ്‌കൂളിന് തീയിട്ടു.
മണിപ്പൂർ കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക രംഗത്തെത്തി. വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

കലാപത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്ന ആക്ഷേപം ശക്തമായിരിക്കെ സംസ്ഥാനത്തെ ഭരണ കക്ഷിയായ ബിജെപിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തു വരികയാണ്. മുഖ്യമന്ത്രി ബിരേന്‍ സിങിന് എതിരെ ബിജെപി എംഎല്‍എ തന്നെ പരസ്യമായി രംഗത്തെത്തി. കലാപത്തിൽ സംസ്ഥാനം ഒത്തുകളിച്ചെന്ന ആരോപണമാണ് പൗലിയൻലാൽ ഹയോകിപ് ഉർത്തുന്നത്. വംശീയകലാപമായി തുടങ്ങിയ ആക്രമണത്തെ പിന്നീട് നാർകോ ഭീകരർക്കെതിരായി ചിത്രീകരിച്ചത്. ഒത്തുകളിയുടെ തെളിവാണെന്ന്, ഇന്ത്യ ടുഡേയിൽപ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം പറയുന്നു. ഇംഫാൽ താഴ്വരയ്ക്കു ചുറ്റുമുള്ള കുകികളുടെ വീടുകളെല്ലാം ആക്രമിക്കാൻ മെയ്തി വിഭാഗക്കാരെ സഹായിക്കാനായാണ് നാർകോ ഭീകരർ എന്ന ചിത്രീകരണം എന്നും അദ്ദേഹം ആരോപിക്കുന്നു.

മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ കുക്കി ആദിവാസി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധം കത്തിപ്പടർന്നു. അത്‌ അണയുംമുമ്പ്‌ ഇംഫാൽ ഈസ്റ്റിൽ രണ്ട്‌ കുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊന്നുതള്ളിയ വാർത്തയും പുറത്തുവന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതാണ്. പോലീസിന്റെ ആയുധപ്പുരയിൽനിന്ന് കാണാതായ ആറുലക്ഷം വെടിയുണ്ടകളും നാലായിരത്തോളം ആയുധങ്ങളും കലാപകാരികൾ മടക്കിനൽകിയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിൽ 2900 മാരകശേഷിയുള്ള ആയുധങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്.
മരണം 160 കടന്നിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ബലിയാടാക്കിയാണ് ആക്രമണങ്ങൾ അത്രയും നടക്കുന്നത്.

“കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി,വിലക്കയറ്റം തടയുന്നതിൽ സർക്കാർ നോക്കുകുത്തി”: വി ഡി സതീശൻ

0

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ. വിലക്കയറ്റം തടയുന്നതിൽ സർക്കാർ നോക്കുകുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ്. ഈ മാസം 31 മുതൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് സതീശൻ പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായ കള്ളക്കച്ചവടം നടക്കുന്നു. നികുതിവരുമാനം വർധിപ്പിക്കാൻ യാതൊരു ശ്രമവും നടക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.
വിപണിയിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കും. സപ്ലൈ കോ അടച്ചുപൂട്ടൽ ഭീഷണിയിൽ, പ്രതിസന്ധിയിലും സർക്കാർ ഇടപെടുന്നില്ലെന്നും സതീശൻ ആരോപിച്ചു .


പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം, അത് കോൺഗ്രസ് തീരുമാനിക്കും. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കുന്നതിൽ വിവാദം വേണ്ട. പരിപാടിയിലേക്ക് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയെ വിളിക്കണമെന്ന് മുതിർന്ന നേതാക്കൾ തീരുമാനിച്ചതാണ്. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകും. അത് രാഷ്ട്രീയ വേദിയിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു.

യുഎസ് നാവികസേനാ തലപ്പത്തേക്ക് ആദ്യമായി വനിത; ചരിത്രം കുറിച്ച് ലിസ ഫ്രാങ്കെറ്റി

0

നാവികസേനയുടെ തലപ്പത്ത് ആദ്യമായി വനിതയെ നിയമിച്ച് അമേരിക്ക. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി നിയമിച്ചത്. 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യു.എസ് നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ. നാവിക ഓപറേഷൻസ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസയെന്ന് ജോ ബൈഡൻ പറഞ്ഞു. ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് സേന കൂടുതൽ ശക്തമാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. 1985 ലാണ് ലിസ നാവിക സേനയിൽ എത്തിയത്. കൊറിയയിലെ യു.എസ് നാവിക ഓപറേഷനുകളുടെ കമാൻഡറായി സേവനം ചെയ്തു. യു.എസ് നേവി ഓപറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറിൽ വൈസ് വൈസ് സി.എൻ.ഒ ആയി. അഡ്മിറൽ മൈക് ഗിൽഡെയുടെ പിൻഗാമിയായാണ് ലിസയുടെ നിയമനം.

ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

0

കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ദേശായിയെ നിയമിച്ചത്. കേരള ഹൈകോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസാണ് ആശിഷ് ദേശായി.

കൊടുംക്രൂരതകൾ അവസാനിക്കുന്നില്ല; മണിപ്പൂരിൽ രണ്ടു യുവതികളെ പീഡിപ്പിച്ചു കൊന്നു, 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തി കൊന്നു

0

മണിപ്പൂരിലെ കൊടും ക്രൂരതകൾ ഒന്നൊന്നായി പുറത്ത്. 5 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു. മെയ് 7നാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തോബാലിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന മറ്റൊരു റിപ്പോർട്ട്. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അതേ ദിവസം തന്നെയാണ് രണ്ടു യുവതികള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം, മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.