Monday, May 25, 2026
Home Blog Page 243

അവളെ കൊന്നു; ആലുവയില്‍നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

0

കഴിഞ്ഞ 20 മണിക്കൂർ നീണ്ട കാത്തിരിപ്പ് വിഫലമായി. ഇന്നലെ ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കണ്ടെത്തി. രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് ചാക്കില്‍കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ട് പ്രദേശത്ത് എത്തിയ ആളുകൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി.

അസം സ്വദേശിയായ അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് നൽകിയെന്നാണ് ഇയാൾ പറഞ്ഞത്. സക്കീർ എന്ന ആളാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കുറ്റിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് കുട്ടി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ്.

അനിൽ ആന്‍റണി ബി.ജെ.പി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും

0

അനിൽ ആന്‍റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് തുടരും. എ.പി. അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും തുടരും. ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽനിന്നു മറ്റാരുമില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പി അനുകൂല നിലപാടാണ് അനിൽ സ്വീകരിച്ചത്. ഇതേതുടർന്ന് കോൺഗ്രസിൽ വിമർശനം രൂക്ഷമായിരുന്നു.

മരിച്ചിട്ടില്ല; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

0

ഒന്നര വർഷം മുപ് കാണാതായ കലഞ്ഞൂർ സ്വദേശി നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് കണ്ടെത്തിയത്. ഇയാളെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്‌സാന മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.

ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു. ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് മാറി കഴിഞ്ഞതെന്നാണ് ഇയാൾ പറയുന്നത്. അഫ്സാനക്ക് മാനസിക പ്രശനം ഉണ്ടോ എന്ന ചോദ്യത്തിന്, അറിയില്ല എന്നായിരുന്നു നൗഷാദിന്റെ പ്രതികരണം. സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ചാനലുകളിൽ വാർത്ത വന്നത് അറിഞ്ഞില്ല. ഇന്ന് പത്രത്തിൽ വാർത്ത വന്നപ്പോളാണ് അറിഞ്ഞത്. ഭാര്യയെയും വീട്ടുകാരെയും കാണാൻ താല്പര്യം ഇല്ലെന്നും നൗഷാദ് പറഞ്ഞു.

അതെസമയം അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകുകയും ചെയ്തിരുന്നു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്. നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്.

തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0

കോഴിക്കോട് തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബുവാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂക്കര-ഒഞ്ചിയം റോഡിലാണ് അപകടം നടന്നത്. കണ്ണൂക്കരയിൽ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടുകയായിരുന്നു. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സി.ഐ.ടി.യു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിഷ. മകന്‍: അനുനന്ദ്.

ഐ ഫോൺ വാങ്ങാനായി കൈക്കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

0

മൊബൈൽ ഫോൺ വാങ്ങാനും ആഡംബര ജീവിതത്തിനുമായി 8 മാസം പ്രായമായ കൈക്കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിലായി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. കുഞ്ഞിനെ കാണാതായ ശേഷം ഉണ്ടായ സംശയകരമായ ചില സാഹചര്യങ്ങളെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ഇവരുടെ കയ്യിൽ പെട്ടന്ന് ഐ ഫോൺ കണ്ടതിനെ തുടർന്നാണ് അയൽവാസികൾക്ക് സംശയം തോന്നിയത്.
ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ദമ്പതികൾക്ക് ഒരു മകൾ കൂടി ഉണ്ട്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിഞ്ഞത്.

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യ പോലീസ് പിടിയിൽ

0

പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വര്ഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടെന്ന് സൂചന. പാടം സ്വദേശി നൗഷാദ് എന്നയാൾ കൊല്ലപ്പെട്ടതായാണു സംശയം. പരുത്തിപ്പാറയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി മൊഴി നല്‍കിയതിന് പിന്നാലെ പോലീസിന്റെ വ്യാപക പരിശോധന. പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്.
2021 ലാണ് നൗഷാദിനെ കാണാതായത്. പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ മൊഴിയിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊന്നതാണെന്ന് ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്.

ഷാരൂഖിന്റെ ജവാനിലെ ‘സിന്ദാ ബന്ദ’ ഗാനത്തിനായി ചെലവഴിച്ചത് 15 കോടി; ഗാന രംഗത്തിൽ കിംഗ് ഖാനൊപ്പം1000 നർത്തകിമാർ

0

കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമായ ‘ജവാൻ’ എന്ന സിനിമയിലെ ആദ്യ ഗാനം അടുത്താഴ്ച പുറത്തിറങ്ങും. ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് വേണ്ടി മാത്രം ചിലവഴിച്ചത് 15 കോടി രൂപയാണ്. കൂടാതെ മികച്ച ദൃശ്യ അനുഭവം പ്രേക്ഷകർക്ക് ഒരുക്കികൊണ്ട് ആയിരത്തിലധികം നർത്തകിമാർ ഗാന രംഗത്തിൽ അണിനിരക്കുന്നുണ്ട്. ജവാന്റെ പ്രിവ്യൂ പുറത്ത് വന്നതിനു പിന്നാലെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഗാനവും എത്തുന്നത്.

പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യുന്നത് അറ്റ്‍ലി ആണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ഷോബിയാണ്.
ചിത്രത്തിൽ നയൻതാര, സന്യ മൽഹോത്ര, വിജയ് സേതുപതി, പ്രിയാമണി, റിദ്ദി ദോഗ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷാരൂഖ് ഖാൻ എത്തുന്നത് ഇരട്ട വേഷത്തിലാണ് എന്നും സൂചനയുണ്ട്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഫൈറ്ററായ മകനുമായി ഷാറൂഖ് ഖാൻ എത്തുമെന്നാണ് റിപ്പോർട്ട്. തമിഴില്‍ ഹിറ്റ് മേക്കറായി മാറിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമ പ്രവര്‍ത്തകരുമായി ചേര്‍ന്ന് വളരെ കാലത്തിന് ശേഷം ഷാരൂഖ് ഖാന്‍ പ്രവര്‍ത്തിക്കുന്ന ചിത്രമെന്ന നിലയിലും ജവാന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

0

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വെച്ചു. ഭരണപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും നരേന്ദ്ര മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് പരിഹസിച്ചു.
പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി, രാവിലെ പ്രതിപക്ഷ യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരാണെന്ന് പറഞ്ഞ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്, മണിപ്പുരിലെ ജനങ്ങളുടെ മുറിവുകളിൽ പ്രധാനമന്ത്രി ഉപ്പ് പുരട്ടുകയാണെന്നും ആരോപിച്ചു.

കേരളത്തിൽ സ്വര്‍ണവില വീണ്ടും കുതിച്ചു

0

തുടര്‍ച്ചയായ രണ്ടാംദിനവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി പറയുന്നത്. ഒരു പവന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ച മുമ്പുള്ള വിലയിലേക്ക് സ്വര്‍ണം എത്തി. സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44360 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5545 രൂപയാണ്. ജൂലൈ 21ന് ഇതേ വിലയായിരുന്നു. ബുധനാഴ്ച വില വര്‍ധിച്ച പിന്നാലെയാണ് ഇന്നും വര്‍ധിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ 360 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. വിപണിയിലെ അസ്ഥിരതയും സ്വര്‍ണത്തിലുള്ള വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ മഞ്ഞലോഹത്തിലേക്ക് ആകര്‍ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഒരു രൂപയാണ് വെള്ളിയ്ക്ക് കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

0

ഹണിട്രാപ്പിലൂടെ കേരള സർവകലാശാല മുൻജീവനക്കാരനായ വയോധികന്റെ 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി നിത്യ ശശി, പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുന്‍ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75കാരനാണ് ചതിയില്‍പ്പെട്ടത്.
കൊല്ലം പരവൂരിലാണ് സംഭവം. മേയ് 24ന് ആണ് ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ വയോധികനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുത്തു. വയോധികന്റെ ബന്ധു കൂടിയായ ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ 11 ലക്ഷം രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെ വയോധികന്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.