Monday, May 25, 2026
Home Blog Page 241

ആശുപത്രിയിൽ യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സുഹൃത്ത് കസ്റ്റഡിയിൽ

0

പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ നേഴ്സ് വേഷത്തിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. പ്രസവിച്ചുകിടന്ന യുവതിയുടെ ഞരമ്പിലേക്ക് സിറിഞ്ചിലൂടെ വായുകുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടത്തിയ അനുഷ രണ്ടുതവണ യുവതിയുടെ കൈയില്‍ സിറിഞ്ച് ഇറക്കി. കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. രക്തധമിനികളിലേക്ക് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.

അരുണിന്റെ സഹപാഠിയുടെ സഹോദരിയായ അനുഷയുടെ വിവാഹം രണ്ട് തവണ കഴിഞ്ഞതാണ്. കോളേജ് കാലത്ത് അനുഷയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് അകന്നു. ഇതിന് ശേഷമാണ് അരുണ്‍ സ്‌നേഹയെ വിവാഹം കഴിച്ചത്. അടുത്ത കാലത്താണ് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് സ്‌നേഹ കണ്ടിരുന്നു. അരുണിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. സ്‌നേഹ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രസവിച്ചത്. സ്നേഹയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന് നിറം മാറ്റമുള്ളതിനാല്‍ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ തങ്ങുകയായിരുന്നു. ഇതിനിടെയാണ് അനുഷ നഴ്‌സിന്റെ വേഷത്തില്‍ സ്നേഹക്ക് ഇഞ്ചക്ഷന്‍ നല്‍കിയത്.

എ ഐ കാമറ: പിഴയടക്കാതെ ഇൻഷുറൻസ് പുതുക്കാനാവില്ല; ക്യാമറയിൽ കുടുങ്ങിയത് എംഎൽഎമാരുടെ 19 വാഹനങ്ങളും എം പിമാരുടെ 10 വാഹനങ്ങളും

0

എ.ഐ. ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയാന്‍ തീരുമാനം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിനു പുറമെയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയുക. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും ആന്റണി രാജു പറഞ്ഞു. 25 കോടിരൂപയാണ് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയശേഷം ചുമത്തിയ പിഴ. ഇതില്‍ 3.37 കോടിരൂപമാത്രമാണ് പിരിഞ്ഞുകിട്ടിയിട്ടുള്ളത്.

എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ അയച്ചു. ൨൦൨൨ ജൂലൈ മാസത്തിൽ സംസ്ഥാനത്തു 3316 റോഡ് അപകടങ്ങളിൽ 313 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ എ ഐ കാമറ സ്ഥാപിച്ച ശേഷം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു.

19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എം എൽ എ, എം പി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുവതിയുടെ ദുരൂഹ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; പ്രതിയുടെ ലഹരി സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കുന്നു

0

കോഴിക്കോട് കായക്കൊടി സ്വദീഷിണി ആദിത്യയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് മുഹമ്മദ് അമൽ പോലീസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് എസിപി കെ.സുദർശനനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്രനെ മേത്തോട്ട് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ദുരൂഹ മരണത്തിൽ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, എസ്.സി- എസ്.ടി വകുപ്പുകൾ എന്നിവ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്ക് പോലീസ് പരിശോധിച്ച് വരികയാണ്.

രാഹുൽ ഗാന്ധി പാർലമെന്റിലേക്ക്; അപകീർത്തി കേസിൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

0

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം പി സ്ഥാനം തിരിച്ചു കിട്ടും. ഹർജിക്കാരന്റേത് മാത്രമല്ല, മണ്ഡലത്തിൽ തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. ഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ.

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു; ആന്‍ഡി ഫ്ലവർ പുതിയ പരിശീലകന്‍

0

ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു. സിംബാബ്‌വെ ഇതിഹാസ താരം ആന്‍ഡി ഫ്ലവറിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. ആര്‍.സി.ബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുന്നത്. ഹെസ്സണ്‍ ഈ മാസം അവസാനം സ്ഥാനമൊഴിയും.

ആര്‍.സി.ബി ടീം വൈസ് പ്രസിഡന്റ് രാജേഷ് മേനോനാണ് പുതിയ പരിശീലകന്റെ നിയമനം അറിയിച്ചത്. ഫ്‌ളവറുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായിരുന്നു ഫ്ലവർ.

ആര്‍.സി.ബി പരിശീലകനായതില്‍ അഭിമാനമുണ്ടെന്ന് ഫ്‌ളവര്‍ പറഞ്ഞു. ‘ആര്‍.സി.ബിയുടെ പരിശീലകനായതില്‍ അഭിമാനമുണ്ട്. ടീമിനെ പുതിയ തലങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ആന്‍ഡി ഫ്ലവർ പറഞ്ഞു.

ചെളിയില്‍ തലകുത്തി നിര്‍ത്തി പുഷ് അപ്പ്, വടി കൊണ്ട് ക്രൂരമർദ്ദനം; എൻ സി സി പരിശീലനത്തിന്റെ പേരിൽ ക്രൂരത

0

താനെയിൽ എന്‍സിസി കേഡറ്റുകളെ ചെളിവെള്ളത്തിൽ തല കുത്തി പുഷ് അപ് ചെയ്യിപ്പിച്ച്‌ മുതിർന്ന ഉദ്യോഗസ്ഥൻ. ബന്ദോദ്കര്‍ കോളേജിലെ എന്‍ സി സി പരിശീലനത്തിനിടെയാണ്‌ സംഭവം. സീനിയര്‍ കേഡറ്റാണ് വടികൊണ്ട്‌ അടിച്ച്‌ കൈ പിന്നിൽവെക്കാൻ നിർബന്ധിച്ച്‌ പുഷ്‌ അപ്‌ ചെയ്യിപ്പിക്കുന്നത്‌. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

https://twitter.com/Liberal_India1/status/1687070041291051010?s=20

അടി സഹിക്കാനാവാതെ കരയുന്ന വിദ്യാർഥികളെ വീഡിയോയിൽ കാണാം. കോളേജിന്റെ ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു വിദ്യാര്‍ഥിയാണ് സംഭവം ഫോണില്‍ പകര്‍ത്തിയത്.

ഹിന്ദു വർഗീയത ഉയർത്താൻ സുരേന്ദ്രൻ ശ്രമിക്കുന്നു; വി ഡി സതീശനും സുരേന്ദ്രനും ഒരേസ്വരം; ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദൻ

0

ഗണപതി മിത്താണെന്നോ അള്ളാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് തികഞ്ഞ വർഗീയസമീപനമാണെന്നും പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവർഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും ഗോവിന്ദൻ ആരോപിച്ചു.

ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ നീക്കം. അതേ ശ്രമമാണ് കേരളത്തിലും ബി ജെ പി നടത്തുന്നത്. എന്നാൽ അത്തരം നീക്കങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയും. നിയമം ലംഘിച്ചതിന്റെ ഭാഗമായി കേസ് എടുത്തത് വിശ്വാസം നോക്കിയല്ല. നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കുംമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡോണൾഡ് ട്രംപിനെതിരെ 4 കേസ് കൂടി

0

തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാല് കേസ് കൂടി ചുമത്തി. 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് വ്യാഴാഴ്ച വാഷിംടൺ ഡിസിയിലെ കോടതിയിൽ ഹാജരാകണം.

2021 ജനുവരി ആറിന് യു എസ് ക്യാപിറ്റോളിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. യു എസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൌൺസിൽ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരം ക്രിമിനല്‍ കുറ്റം ചുമത്തിയത്.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് പണം നല്‍കിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്. നേരത്തെ ജനപ്രതിനിധ സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 2018ലാണ് ട്രംപിന്‍റെ പണമിടപാട് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയാക്കുന്നത്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശ്ലീല ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.

ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: ശാസ്ത്രത്തേക്കുറിച്ച് പറയുന്നത് വിശ്വാസത്തെ എങ്ങനെ ഹനിക്കുമെന്നു ഷംസീർ

0

ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാകുന്നതെന്നു ഷംസീർ ചോദിച്ചു.

സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീർ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് താൻ. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സംഘപരിവാർ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികൾ തനിക്കൊപ്പമാണെന്നും ഷംസീർ പറഞ്ഞു.

സഭാ ടിവിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീക്കർ പറഞ്ഞു. ഓഗസ്റ്റ് 7 മുതൽ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പി സി ഒ ഡി: കാരണങ്ങളും പരിഹാരവും

0

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.). അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. പി സി ഒ ഡി പൂർണമായും ഭേദമാക്കാനാവാത്ത അസുഖമായതിനാൽ അത് നിയന്ത്രിച്ച് നിർത്തുക എന്നതാണ് പ്രാധാന്യം.

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതലുള്ളവരില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഗര്‍ഭധാരണം വൈകുന്നതുമായി ബന്ധപ്പെട്ട് ചികിത്സതേടുന്ന സ്ത്രീകളില്‍ 40 ശതമാനം പേരിലും പി.സി.ഒ.ഡി കണ്ടെത്തുന്നുണ്ട്. ശരീരത്തിന്‍റെ കായികാധ്വാനം കുറയുന്നതും തെറ്റായ ഭക്ഷണരീതിയുമാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ആര്‍ത്തവം ക്രമരഹിതമാകുന്നത് പി.സി.ഒ.ഡിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അമിത രക്തസ്രാവവും ചിലരിൽ ഉണ്ടാവുന്നു. സ്ത്രീകളില്‍ പുരുഷന്മാരിലേതുപോലെ തലയുടെ മുന്‍വശത്ത്‌ അമിതമായ മുടികൊഴിച്ചില്‍ ഉണ്ടാകുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ രോമവളര്‍ച്ചയും കണ്ടുവരാറുണ്ട്.

ചിട്ടയായ ജീവിത ശൈലി കൊണ്ട് പി സി ഒ ഡി ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയും. വ്യായാമവും നല്ല ഭക്ഷണ രീതിയും തുടർന്നാൽ വളരെ വേഗം തന്നെ ഈ അവസ്ഥക്ക് ആശ്വാസം കാണാനാവും. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പോലെയുള്ള വ്യായാമങ്ങൾക്കു പകരം ശരീരം വിയർക്കുന്നത് പോലെയുള്ള വ്യായാമം വേണം ചെയ്യാൻ. അടിവയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഉള്ള വ്യായാമങ്ങൾ അത്യാവശ്യമാണ്.

അമിതമായി കൊഴുപ്പ് അടങ്ങിയ ജങ്ക് ഫുഡ് ഇനങ്ങള്‍ ഒഴിവാക്കണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കണം. മധുരം കുറക്കാം. പഞ്ചസാരയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണയിൽ വറുത്ത ആഹാര സാധനങ്ങളും ഒഴിവാക്കേണ്ടതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.