യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് തുടക്കമായി. ഇന്ന് മുതല്‍ മൂന്ന് ദിവസം ആണ് നാമനിര്‍ദ്ദേശപത്രി സമര്‍പ്പിക്കുന്നതിന് അവസരം. എഫ്എന്‍സി തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേശീയ തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.
രാജ്യത്ത് വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് സമിതി തുറന്നിരിക്കുന്ന ഒന്‍പത് കേന്ദ്രങ്ങളിലും സമിതിയുടെ വെബ്‌സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷനിലും ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ദുബൈയില്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ ഹത്ത ഹാളിലാണ് രജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രല്‍ കൊളോജില്‍ പേരുള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക.ദുബൈയില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 73574-ആയി വര്‍ദ്ധിച്ചെന്ന് എമിറേറ്റിലെ തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു. ദുബൈയിലെ ആകെ വോട്ടര്‍മാരില്‍ 55 ശതമാനവും സ്ത്രീകളാണ്. ഓസ്റ്റ് ഇരുപത്തിയഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ പതിമൂന്നിന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടവകാശം ഉള്ളവര്‍ക്ക് രാജ്യത്തിന് പുറത്തും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കും.ഒക്ടോബര്‍ ആറിന് റിമോട്ട് വോട്ടിംഗ് ആരംഭിക്കും.
യുഎഇ എഫ്എന്‍സി തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക ഇന്ന് മുതല്‍
മാസപ്പടി വിവാദത്തിൽ മാധ്യമങ്ങളെ പരിഹസിച്ചും വിമർശിച്ചും മുഹമ്മദ് റിയാസ്; അന്തിചര്‍ച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മന്ത്രി
മാസപ്പടി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകർക്ക് വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് മനഃസാക്ഷിക്ക് അനുസരിച്ചുള്ള വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്ന് മുഹമ്മദ് റിയാസ് വിമർശിച്ച്. അന്തിചര്‍ച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന പ്രഖ്യാപനം കൂടിയാണ് 2021 തിരഞ്ഞെടുപ്പിന്റെ ഫലം. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നുന്നു. മനഃസാക്ഷിക്ക് വിരുദ്ധമായി ചിലര്‍ക്ക് പറയേണ്ടി വരുന്നു. സ്വാതന്ത്ര്യദിനം ആശംസിക്കുമ്പോഴും ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് നില്‍ക്കേണ്ട ഗതികേട് നിങ്ങള്‍ക്കുണ്ട്.
2016 മുതല്‍ 2021 വരെ അഞ്ചുവര്‍ഷ കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമായി വേട്ടയാടപ്പെട്ടത് എന്ന് നാം കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിചര്‍ച്ചകള്‍ കേട്ട് വിശ്വസിച്ച് മലയാളികള്‍ പോളിങ് ബൂത്തില്‍ പോയിരുന്നെങ്കില്‍ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പ് ഫലം യഥാര്‍ഥത്തില്‍ രാഷ്ട്രീയ താത്പര്യം കാത്തുസംരക്ഷിക്കുന്ന മാധ്യമ ഉടമകള്‍ക്കേറ്റ കനത്തപ്രഹരം കൂടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇപ്പോള്‍ കുറേ ദിവസമായി ഈ വിഷയം എടുക്കുന്നുണ്ട്. അത് അതിന്റേതായ രീതിയില്‍ പോട്ടെ. പ്രൊമോ കാര്‍ഡില്‍ എന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ആ ചിത്രങ്ങള്‍ ചിരിച്ചിട്ടുള്ളതാണ്. പേടിച്ചുകാണുന്ന മുഖം വരുന്നതാണ് നല്ലത്. പറ്റിയൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ ആ നിലയില്‍ പോസ് ചെയ്തു തരാം. ഇനിമുതല്‍ അത് കൊടുക്കുന്നതാവും കുറേക്കൂടി വിഷയത്തിന് അനുസരിച്ച് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നത് . ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ലൈബ്രറികളില്‍ സംഘപരിവാര്‍ ആശയം വായിക്കാന്‍ നിര്‍ബന്ധിതമാകുന്ന നിലയിലേക്കുള്ള തീരുമാനങ്ങള്‍ വരികയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഏറ്റവും ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നവകേരളം യാഥാർഥ്യമാക്കാൻ ഓരോ പൗരനും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ആയുര്‍ദൈര്‍ഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തില്‍ 1947-നെ അപേക്ഷിച്ച് 2023-ല്‍ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മൾ. ലോക ഐ ടി രംഗത്ത് ഇന്ത്യ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുർവ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നിൽക്കുന്നു. തീർച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണെന്ന് പിണറായി വിജയൻ പറഞ്ഞു.

അതേസമയം തന്നെ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രം എന്ന നിലയിൽ പുതിയ ദിശയിലേക്കു നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നത്. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും എല്ലാം അതിനുപകരിച്ചിട്ടുണ്ട്. അവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.
2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വർഷംകൊണ്ട് 84 ശതമാനം വർദ്ധനവ്. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞു. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ആകെ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്. കേരളത്തിലെ ഐ ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു.അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു നമ്മൾ 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു.
വിവിധ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണ് നമ്മൾ നവകേരളം ഒരുക്കുക. അതിന് ഓരോ കേരളീയന്റെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാവണം. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു പ്രാധാന്യം കൊടുത്തവരാണ് നമ്മുടെ പൂർവ്വികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമ്മിതിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.
രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷത്തെ വിമർശിച്ചും ഭരണനേട്ടം പറഞ്ഞും നരേന്ദ്രമോദി
രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി . ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം.
രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച മോദി രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിച്ചു.

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരികയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മണിപ്പൂരിൽ പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം നരേന്ദ്ര മോദി പ്രകടിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. 2047 ൽ ഇന്ത്യ വികസിതരാജ്യമാകും. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത മേഖലയ്ക്ക് 15000 കോടിയുടെ പദ്ധതിയും മോദി പ്രഖ്യാപിച്ചു.
ഇപ്പോഴത്തെ ചുവടുകള്‍ക്ക് ആയിരം വര്‍ഷത്തോളം സ്വാധീനം ചെലുത്താൻ കഴിയും. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് കഴിവുറ്റ കായികതാരങ്ങള്‍ ഉയർന്നുവരുന്നു. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ലോകരാജ്യങ്ങള്‍ തമ്മില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 2014 ല്‍ ജനങ്ങള്‍ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്തു. ഈ സർക്കാരിന് രാജ്യമാണ് പ്രഥമ പരിഗണന. സമഗ്രമാറ്റമാണ് സർക്കാർ നടപ്പാക്കുന്നത്. സാമ്പത്തിക ശക്തിയില്‍ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നുവെന്നും അടുത്തതായി മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തുമെന്നും മോദി പറഞ്ഞു.
ലോകം ഇപ്പോള്‍ കടുത്ത വിലക്കയറ്റം നേരിടുകയാണ്. ഇന്ത്യയില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടല്‍ സർക്കാര്‍ നടത്തുന്നുണ്ട്. അഴിമതി ഇന്ത്യയുടെ പുരോഗതിയെ മന്ദഗതിയിലാക്കി. അഴിമതിയെന്ന രാക്ഷസൻ ഇന്ത്യയുടെ വളർച്ച തടഞ്ഞു. മുദ്ര പദ്ധതി നിരവധി പേർക്ക് ജോലി ലഭ്യമാക്കി. ഒരു റാങ്ക് ഒരു പെൻഷൻ സാധ്യമാക്കി. പാവപ്പെട്ടവര്‍ നവ മധ്യവർഗ വിഭാഗത്തിലേക്ക് എത്തി. വിശ്വകർമ പദ്ധതിക്കായി 13,000 – 15,000 കോടി വിനിയോഗിക്കും. രാജ്യത്ത് ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ആക്രമങ്ങളും കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞു.
എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാതെ ഈ സർക്കാർ വിശ്രമിക്കില്ല. പുതിയ ഭാരതത്തെ തടയാനും പരാജയപ്പെടുത്താനുമാവില്ല. സ്ത്രീ കേന്ദ്രീകൃത വികസനമാണ് ലക്ഷ്യം. ഇന്ത്യയിലെ വികസനത്തിന് വനിതകളുടെ നേതൃത്വം ഉണ്ടാകണം. അതിര്‍ത്തി ഗ്രാമങ്ങള്‍ അവസാനത്തേതതല്ല, ആദ്യ പരിഗണന ലഭിക്കേണ്ട ഗ്രാമങ്ങൾ. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കാനും മോദി മറന്നില്ല. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. കുടുംബാധിപത്യം ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഏത് രാജ്യത്തെ ജനങ്ങൾ തിരിച്ചറിയും. അടുത്ത ഓഗസ്റ്റ് 15ന് വികസന നേട്ടം പങ്കുവെക്കാൻ ചെങ്കോട്ടയില്‍ എത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
കെട്ടിടങ്ങളിലെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ദുബൈയില്‍ പുതിയ നിയമം
ദുബൈ: കെട്ടിടങ്ങളുടെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ഇനി മുതല്‍ എന്‍ജിനീയറുടെ നേരിട്ടുള്ള പരിശോധ വേണ്ടെന്ന് തീരുമാനം. ബില്‍ഡിങ് സെല്‍ഫ് മെയ്ന്റനന്‍സ് പെര്‍മിറ്റ് എന്ന പുതിയ സംവിധാനത്തിന് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കുന്ന രീതിയില്‍ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ നേരില്‍ കണ്ട് പരിശോധന പൂര്‍ത്തിയാക്കിയാണ് ഇതുവരെ ചെറുകിട അറ്റകുറ്റപ്പണികള്‍ക്കും പെര്‍മിറ്റ് അനുവതിച്ചിരുന്നത്. ഈ സംവിധാനത്തിനാണ് ദുബൈ മുനിസിപ്പാലിറ്റി മാറ്റം വരുത്തിയിരിക്കുന്നത്.
കെട്ടിടങ്ങളില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പുതിയ നിയമം വഴി എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തേണ്ട. ബില്‍ഡിങ് സെല്‍ഫ് മെയ്ന്റനന്‍സ് പെര്‍മിറ്റ് എന്ന പേരിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി ഇതിന് അപേക്ഷ സമര്‍പ്പിക്കാനും കഴിയും. കാലതാമസം കൂടാതെ അപേക്ഷകന് പെര്‍മിറ്റ് ലഭ്യമാക്കും. സിംപിള്‍ മെയ്ന്റനന്‍സ്, സെല്‍ഫ് മെയ്ന്‍ന്റനസ്, സ്‌പെഷലൈസ്ഡ് മെയ്ന്‍ന്റനസ് എന്നീ വിഭാഗങ്ങളിലായിരിക്കും പെര്‍മിറ്റ് അനുവതിക്കുക.
മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റായ ദ് ദുബൈ ബില്‍ഡിങ് പെര്‍മിറ്റ് സിസ്റ്റത്തിലാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതെന്ന് പെര്‍മിറ്റ് വിഭാഗം ഡയറക്ടര്‍ ലയാലി അബ്ദുള്‍ റഹ്മാന്‍ അല്‍മുല്ല അറിയിച്ചു. ഏറ്റവും വേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെറിയ ജോലികള്‍ ചെയ്യാനുള്ള അനുമതിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. തറയിലെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ് ജോലികള്‍ എന്നിവയും പുതിയ പെര്‍മിറ്റിന്റെ പരിധിയില്‍ വരും.
ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്ത് ചന്ദ്രയാന്‍-3; മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ വിജയകരം
ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഇസ്രോ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂർത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്. ഇപ്പോൾ ചന്ദ്രന് ചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു.
ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16 നു നടക്കും. ഇതോടെ ചന്ദ്രനിൽനിന്നുള്ള അകലം 100 കിലോമീറ്ററിന് അകത്താകും. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. ശേഷം 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിങ്ങിനുള്ള പ്രോസസ്സ് നടക്കുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
ധനുഷിന്റെ നായികയായി രശ്‌മിക മന്ദാന; #D51 അണിയറയിൽ ഒരുങ്ങുന്നു
തമിഴ് നടൻ ധനുഷിന്റെ അൻപത്തി ഒന്നാം ചിത്രം ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശേഖർ കമ്മുലക്കൊപ്പം ഉടൻ ഉണ്ടാകുമെന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഏറ്റെടുത്തത്. താരത്തിന്റെ 51-ാം ചിത്രം ‘ഡി 51’ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. രശ്മിക മന്ദാന സിനിമയിൽ നായികയാകുമെന്നാണ് പുതിയ അപ്ഡേറ്റ്.
വിജയ് ചിത്രം ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക മുമ്പ് അഭിനയിച്ച തമിഴ് ചിത്രങ്ങൾ. ‘പുതിയ യാത്രയുടെ തുടക്കം’ എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ചിത്രത്തെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളിൽ വാർത്ത പങ്കുവെച്ചത്. നിരവധി പ്രമുഖർ ചിത്രത്തിൽ അണിനിരക്കും എന്നാണ് റിപോർട്ടുകൾ.
ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറ്റ് അഭിനാതാക്കളുടെയും ടെക്നിക്കൽ വിദഗ്ദരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാല് ദിവസം കൊണ്ട് കോടികൾ വാരി ജയിലർ; ചിത്രം 300 കോടി ക്ലബ്ബിൽ
നാല് ദിവസംകൊണ്ട് ബോക്സോഫീസിൽനിന്ന് കോടികൾ വാരി ജയിലർ മുന്നേറുകയാണ്. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലർ’ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ജയിലർ 48.35 കോടി നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നു മാത്രം കലക്‌ഷൻ 80 കോടി പിന്നിട്ടു. കേരളത്തിൽ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപയാണ്.

കേരളത്തിൽ സിനിമയ്ക്കു റെക്കോർഡ് കലക്‌ഷനാണ് ലഭിക്കുന്നത്. ആദ്യ ദിനം 5.85 കോടി വാരിയപ്പോൾ രണ്ടാം ദിനം 4.8 കോടിയും മൂന്നാം ദിവസമായ ശനിയാഴ്ച 6.15 കോടിയുമാണ് വാരിക്കൂട്ടിയത്. ഓഗസ്റ്റ് 15നും അവധിയായതിനാൽ കളക്ഷൻ ഉയരുമെന്നാണ് റിപോർട്ടുകൾ.
കളക്ഷൻ ഈ കണക്കിന് മുന്നോട്ടുപോയാൽ ആറാം ദിനം ചിത്രം 400 കോടി ക്ലബ്ബിലും ഇടംനേടുമെന്നാണ് റിപ്പോർട്ടുകൾ. വെല്ലുവിളി ഉയർത്താൻ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യാതിരുന്നതും രജിനികാന്ത് ചിത്രത്തിന് ഗുണമായി. തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു വൻ സ്വീകരണമാണ്. അതിഥികളായെത്തി സ്ക്രീനില്‍ തീപ്പൊരി പറത്തിയ മോഹൻലാലിന്റെയും ശിവരാജ്കുമാറിന്റെയും പ്രകടനങ്ങളും ബോക്സോഫീസിൽ സിനിമയ്ക്ക് നേട്ടമായി.
കൊടുചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദബി മുനിസിപ്പാലിറ്റി
അബുദബി: കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദബി മുനിസിപ്പാലിറ്റി. വെയിലിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്തുക്കളും വെള്ളവും വിതരണം ചെയ്തു. നമ്മുടെ തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്വം എന്ന സംരംഭത്തിന്റെ ഭാഗമായാണ് വിതരണം ചെയ്തത്. യുഎഇയിലെ കൊടുംചൂടില്‍ നിരവധി ആളുകളാണ് തൊഴിലെടുക്കുന്നത്. പുറം ജോലികളിലും നിര്‍മ്മാണ മേഖലയിലുമാണ് ഏറ്റവുമധികം ആളുകള്‍ ജോലി ചെയ്യുന്നത്. കത്തുന്ന ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുകയാണ് മദീനത്ത് സായിദിലെയും, അല്‍ വാത്ബയിലെയും മുനിസിപ്പല്‍ കേന്ദ്രവും. വിവിധയിടങ്ങളിലായി തൊഴിലാളികള്‍ക്ക് കുട, വെള്ളം, ഐസ്‌ക്രീം, ജ്യൂസ് എന്നിവ വിതരണം ചെയ്തു. നമ്മുടെ തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്വം എന്ന സംരംഭത്തിന്റെ ഭാഗമായാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. തൊഴിലിടങ്ങളില്‍ എത്തിയാണ് സാധനങ്ങള്‍ നല്‍കിയത്. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് അബുദബി മുനിസിപ്പാലിറ്റി ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സാധനങ്ങള്‍ വിതരണം ചെയ്തത്.
യുഎഇ സ്വദേശിവത്കരണം : നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58 ശതമാനം കവിഞ്ഞു
സ്വദേശിവത്കരണത്തിനായി യുഎഇ കൊണ്ടുവന്ന നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന സ്വകാര്യകമ്പനികള്‍ അന്‍പത്തിയെട്ട് ശതമാനമായി ഉയര്‍ന്നു. നാലായിരത്തിലധികം കമ്പനികള്‍ കൂടി നാഫിസ് പദ്ധതിയില്‍ ചേര്‍ന്നതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നടപ്പാക്കുന്നതിനായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് നാഫിസ്.
നാഫിസ് വഴി സ്വകാര്യമേഖലയില്‍ ജോലി നേടുന്ന ഇമാറാത്തികള്‍ക്ക് അധികശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58.6 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് പതിമൂന്ന് വരെ 4115 കമ്പനികള്‍ ആണ് നാഫിസില്‍ രജിസ്ട്രര്‍ ചെയ്തത്. ഇതോടെ നാഫിസില്‍ ചേര്‍ന്ന കമ്പനികളുടെ എണ്ണം 11132-ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 7017 കമ്പനികളായിരുന്നു നാഫിസ് പദ്ധതിയില്‍ ചേര്‍ന്നത്.
സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. ചെറുകിട-ഇടത്തരം കമ്പനികളും ഇനി സ്വദേശിവത്കരണത്തിന് കീഴില്‍ വരും. 2022-ല്‍ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം യുഎഇ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


