Sunday, July 26, 2026
Home Blog Page 234

ഗെയിം ഓഫ് ത്രോൺസ് താരം ഡാരൻ കെന്റ് അന്തരിച്ചു

0

പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ​ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസിലെ ഇടയവേഷത്തിലൂടെ ലോകപ്രശസ്തിയിലേക്കുയർന്ന വ്യക്തിയാണ് ഡാരൻ. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

അദ്ദേഹത്തിന്റെ ടാലന്റ് ഏജൻസിയായ കെയറി ഡോഡ് അസോസിയേറ്റ്സ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടു. ‘‘ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപഭോക്താവുമായ ഡാരൻ കെന്റ് വെള്ളിയാഴ്ച വിടപറഞ്ഞ കാര്യം ദുഃഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. മരണസമയത്ത് അദ്ദേഹത്തിനൊപ്പം മാതാപിതാക്കളും സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങളുടെ സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ട്’’- ഏജൻസി എക്സിൽ കുറിച്ചു.

2008ൽ പുറത്തിറങ്ങിയ മിറർ ആയിരുന്നു ഡാരൻ കെന്റ്ന് ലോക ശ്രദ്ധനേടി ക്കൊടുത്ത ചിത്രം. പിന്നാലെ എമ്മി പുരസ്കാരത്തിന് അർഹമായ ഗെയിം ഓഫ് ത്രോൺസിൽ വേഷമിട്ടു. ‘സണ്ണിബോയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 2012ൽ മികച്ച നടനുള്ള വാൻ ഡി പുരസ്‌കാരം ലഭിച്ചു. 2023 ൽ പുറത്തിറങ്ങിയ ‘ഡൺജിയൻസ് ആന്റ് ഡ്രാ​ഗൺസ്; ഓണർ എമങ് തീവ്‌സ്’ ആണ് അവസാന ചിത്രം. 2021ൽ യു നോ മീ എന്ന ചിത്രം കെന്റ് സംവിധാനം ചെയ്തു. സ്‌നോ വൈറ്റ് ആൻഡ് ദി ഹണ്ട്‌സ്‌മാൻ, മാർഷൽസ് ലോ, ബ്ലഡി കട്ട്‌സ്, ദി ഫ്രാങ്കെൻസ്റ്റൈൻ ക്രോണിക്കിൾസ്, ബ്ലഡ് ഡ്രൈവ്, ലെസ് മിസറബിൾസ്, ഗ്രീൻ ഫിംഗേഴ്സ്, ഈസ്റ്റ് എൻഡേഴ്സ്, ഹാപ്പി അവേഴ്‌സ്, ലവ് വിത്തൗട്ട് വാൾസ്, ബേർഡ് സോറോ എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റു സിനിമകൾ.

മാസപ്പടി വിവാദം പുതുപ്പള്ളിയിൽ ചർച്ചയാക്കുമെന്ന് വി ഡി സതീശൻ

വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതികളുടെയും കേന്ദ്രസ്ഥാനമെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയല്ലെന്നും സതീശൻ പുതുപ്പള്ളിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആറ് മാസക്കാലത്തിലധികമായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ട്. അദ്ദേഹം ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ഒരു ചോദ്യവും അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തിൽ ഉത്തരവാദിത്തമുള്ളവരാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദേഹം പറഞ്ഞു.

മാസപ്പടി ഉള്‍പ്പെടെ സര്‍ക്കാറിനെതിരേ ഉയര്‍ന്നുവന്ന ഗുരുതമായ അഴിമതി ആരോപണങ്ങളും ഭരണപരാജയവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കുമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് രൂക്ഷമായ ധനപ്രതിസന്ധിയാണ്. ഒരു വികസനവും ഇവിടെ നടക്കുന്നില്ല. ശമ്പളം കൊടുക്കല്‍ മാത്രമാണ് സര്‍ക്കാരിന്റെ ജോലി. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുകയാണ്. വൈദ്യുതിച്ചാര്‍ജ്, വെള്ളക്കരം, കെട്ടിടനികുതി, ഇന്ധന സെസ് എന്നിവയെല്ലാം വർധിപ്പിച്ചു. ഇതെല്ലാം പുതുപ്പള്ളിയിൽ ചർച്ചയാകുമെന്നും സതീശൻ പറഞ്ഞു.

യുഎഇയില്‍ തണുപ്പുകാലം വരുന്നു, സുഹൈല്‍ നക്ഷത്രം അടുത്തയാഴ്ചയോടെ

0

അബുദബി: ശൈത്യകാലത്തിന്റെ വരവറിയിച്ച് യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം അടുത്തയാഴ്ചയോടെ എത്തും. വേനല്‍ക്കാലത്തിന്റെ അവസാനം അറിയിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24ന് പുലര്‍ച്ചെ കാണപ്പെടുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. സുഹൈല്‍ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യുഎഇയില്‍ ചൂട് കുറഞ്ഞ് തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ രാജ്യം കനത്ത ചൂടില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തും. ഘട്ടംഘട്ടമായിട്ടായിരിക്കും ചൂടില്‍ കുറവ് അനുഭവപ്പെടുക. അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്തായാണ് ഓഗസ്റ്റ് 24ന് പുലര്‍ച്ചെ സുഹൈല്‍ നക്ഷത്രം ഉദിക്കുക. സുഹൈല്‍ നക്ഷത്രം ഉദിച്ച് നാല്‍പത് ദിവസത്തിന് ശേഷമായിരിക്കും തണുപ്പുകാലം ആരംഭിക്കുക. വരുന്ന ആഴ്ചകളിലുടനീളം സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞുകാണാന്‍ കഴിയും. ഈ സമയത്താകും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിയും ആരംഭിക്കുക. ഒക്‌ടോബര്‍ രണ്ട് മുതല്‍ രാത്രിയുടേയും പകലിന്റെയും ദൈര്‍ഘ്യം തുല്യമാകുമെന്നാണ് പ്രതീക്ഷ. സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുക

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ച രണ്ടു​പൊലീസുകാർക്ക് സസ്പെൻഷൻ

0

പിറവം അരീക്കൽ വെള്ളചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ രണ്ടു​പൊലീസുകാരെ സർവിസിൽ നിന്ന് സസ്​പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പരീത്, ബിജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമം​ഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു.

അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. മഫ്തിയിലായിരുന്ന ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമം​ഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും പ്രതി മോശമായി പെരുമാറിയിരുന്നു.

ജെയ്‌ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരി കോട്ടയം RDO വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഐഎം കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് പ്രകടനമായാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർഥി എത്തിയത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വി എൻ വാസവൻ ഉൾപ്പെടെ പ്രമുഖ നേതാക്കളും ജെയ്ക്കിനൊപ്പം ഉണ്ടായിരുന്നു.

എൽ.ഡി.എഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകിട്ട് മണർകാട് നടക്കും. എംവി ഗോവിന്ദൻ കൺവെൻഷൻ ഉത്‌ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം.പി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.

യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും നാളെ നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30-ന്‌ പാമ്പാടി ബി.ഡി.ഒ. മുൻപാകയാണ് പത്രിക സമർപ്പിക്കുക

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; കിറ്റിൽ 16 ഇനങ്ങൾ

0

2023 ഓണത്തോടനുബന്ധിച്ച് എ.എ. വൈ മഞ്ഞക്കാർഡ് ഉള്ളവർക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങലടങ്ങിയ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 മഞ്ഞകാർഡുകാർക്കുള്ളതാണ്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നൽകുക.

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്,നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയർ,തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

കഴിഞ്ഞ വർഷം 83 ലക്ഷം പേർക്കാണ് ഓണക്കിറ്റ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ കിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്.

കാമുകൻ മുൻഭാര്യക്കൊപ്പം പോയി; പകതീർക്കാൻ കാമുകന്‍റെ മകനെ കൊന്ന് പെട്ടിയിലാക്കിയ യുവതി അറസ്റ്റിൽ

0

ദില്ലിയിൽ ആൺസുഹൃത്തിന്‍റെ പതിനൊന്നു വയസ്സുകാരൻ മകനെ കൊന്ന 24 കാരി അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാ്ചയാണ് കൊലപാതകം നടന്നത്. പശ്ചിമ ദില്ലിയിലെ ഇന്ദ്രപുരിയില്‍ ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ ദില്ലി സ്വദേശി പൂജ കുമാരി കുറ്റം സമ്മതിച്ചു.

കുട്ടിയുടെ അച്ഛൻ ജിതേന്ദ്രയും പൂജയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണ്. 2019 മുതൽ ഇവർ ഒന്നിച്ചായിരുന്നു താമസം. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജിതേന്ദ്ര മകന്‍റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി. സുഹൃത്തിൽ നിന്നും ജിതേന്ദ്രയും കുടുംബവും താമസിക്കുന്ന സ്ഥലം അന്വേഷിച്ച്‌ കണ്ടെത്തി.

പൂജ വീട്ടിലെത്തുമ്പോൾ അവിടെ ജിതേന്ദ്രന്‍റെ മകൻ മാത്രമാണ് ഉണ്ടായിരുന്നത്. കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ ശ്വാസം മുട്ടിച്ചു. കുട്ടി ബോധരഹിതനായപ്പോൾ കട്ടിലിനു താഴെ ഉള്ള ബോക്സിൽ അടച്ചിട്ടു. വീട്ടിൽ എത്തിയ കുട്ടിയുടെ അമ്മയാണ് കുഞ്ഞേനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവ്യൻഷിനെ രക്ഷപ്പെടുത്താനായില്ല. പൂജയും ജിതേന്ദ്രയുമായുള്ള അടുപ്പം അറിയുമായിരുന്ന ഇവർ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സമീപത്തുള്ള CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൂജ കുടുങ്ങിയത്.

നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ: മാത്യു കുഴൽനാടനെതിരെ വിലിജൻസ് അന്വേഷണം ഉണ്ടായേക്കും

0

മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ കേസെടുക്കാൻ വിജിലൻസ് നീക്കം. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തിയെന്നും വലിയതോതിൽ ക;ള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വിജിലൻസ് നീക്കം. സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് മാത്യു കുഴൽനാടനെതിരെ പരാതി നൽകിയത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം.

നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു കുഴൽനാടൻ സ്വന്തമാക്കിയതെന്ന് പരാതിയിൽ പറയുന്നു. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇതുവഴി കുഴൽനാടൻ വെട്ടിച്ചതായാണ് ആരോപണം.

തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ മാത്യു പങ്കാളിയായ നിയമ സ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടി രൂപയാണ്. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതെന്നത് സംശയകരമാണെന്നു സി.എൻ.മോഹനൻ പറയുന്നു.

വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം: പിഴ ഈടാക്കുമെന്ന് റാസല്‍ഖൈമ പൊലീസ്

0

റാസല്‍ഖൈമ: അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും റാസല്‍ഖൈമ പൊലീസ് ഓര്‍മ്മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് ആരംഭിച്ച ബോധവല്‍ക്കരണ ക്യാമ്പെയിനില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഓരോ റോഡിനും അനുവദിച്ച നിയമപരമായ വേഗപരിധി പാലിക്കണമെന്നും സ്വന്തം വാഹനവും മുന്നിലുള്ള വാഹനവും തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു.

ജാഗ്രതയോടെ വാഹനമോടിക്കുക സുരക്ഷിത അകലം പാലിക്കുക എന്ന സന്ദേശത്തോടെ റാസല്‍ഖൈമ പൊലീസും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് ക്യാമ്പെയിന്‍ നടത്തുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചു. സ്വന്തം കാര്യങ്ങള്‍ക്ക് പുറമേ മറ്റ് റോഡ് ഉപയോക്താക്കളേയും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് വാഹനമോടിക്കുവരോട് ആവശ്യപ്പെട്ടു. അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെ അകലത്തിലാണ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തേണ്ടത്. നിയമലംഘനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുമാണ് ശിക്ഷ.

ആകാശത്ത് ഓണസദ്യ: എമിറേറ്റ്‌സ് സര്‍പ്രൈസ് ഒരുക്കുന്നു

0

ദുബൈ: ഓണം സീസണില്‍ മറ്റ് എയര്‍ലൈനുകള്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഓണസദ്യ ഒരുക്കുന്നത്. കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ 31 വരെ യാത്രയ്ക്കിടയില്‍ സദ്യ ലഭിക്കും. ഇലയിലായിരിക്കും സദ്യ. ഓണം വിഭവങ്ങള്‍ക്ക് പുറമേ നോണ്‍ വെജും ഉണ്ടായിരിക്കും. മെനുവിലെ ആവശ്യാര്‍ത്ഥം യാത്രക്കാര്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാം. ഓണക്കാലത്ത് കേരളത്തിലേയ്ക്കുള്ള സര്‍വീസുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എയ്‌ലൈന്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരിയോടെയായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക