കവലകളിലും ട്രാഫിക് സിഗ്‌നലുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് അബുദബി പൊലീസ്. ഗുരുതരമായ അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് ചെറിയ അശ്രദ്ധയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അപകടങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്.പൊതുജന അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി ഏകോപിപ്പിച്ച് ഈ അപകട തൃശ്യങ്ങള്‍ പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. ഡ്രൈവിംഗിലെ ശ്രദ്ധക്കുറവും പെട്ടന്നുള്ള തിരിയലുകളുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതോ ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോ പോലുള്ള ഒന്നിലധികം ജോലികള്‍ വാഹനമോടിക്കുന്നത് പൊതു സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് തലസ്ഥാന പോലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കാല്‍നടയാത്രക്കാരുടെ നീക്കങ്ങള്‍, റോഡിലെ സൂചനകള്‍ എന്നിവയുള്‍പ്പെടെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കാനും ട്രാഫിക് പട്രോള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2020 ലെ നിയമം നമ്പര്‍ (5) പ്രകാരമുള്ള കര്‍ശനമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അബുദാബി പോലീസ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഡ്രൈവറുടെ ഫയലില്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചേര്‍ക്കുക, 30 ദിവസം വാഹനം കണ്ടുകെട്ടുക,. പിടിച്ചെടുത്ത വാഹനം തിരിച്ചുപിടിക്കാന്‍ 50,000 ദിര്‍ഹം വിടുതല്‍ ഫീസ് ഏര്‍പ്പെടുത്തുക, പിന്‍വലിച്ച തീയതി മുതല്‍ ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍്‌റ് ചെയ്യുക, മൂന്ന് മാസത്തിനുള്ളില്‍ 50,000 ദിര്‍ഹം റിലീസ് ഫീസ് അടച്ചില്ലെങ്കില്‍, വാഹനം പൊതു ലേലത്തില്‍ വില്‍പ്പനയ്ക്ക് വയ്ക്കുക എന്നീ ശിക്ഷകളാണ് കുറ്റക്കാര്‍ക്ക് നേരിടേണ്ടിവരിക. റോഡ് സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണെന്നും തലസ്ഥാനത്തെ റോഡ് ശൃംഖലയിലുടനീളം ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ കാമ്പെയ്ന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആഡംബര കാറില്‍ അഭ്യാസം,നടപടി എടുത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ആഡംബര കാറുകളില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെയുംെൈ ഡ്രവര്‍മാരെയും അറസ്റ്റ് ചെയ്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഡ്രൈവര്‍മാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.കുവൈറ്റിലെ ജലീബ് അല്‍ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിലെ റോഡിലായിരുന്നു അഭ്യാസ പ്രകടനം. സ്വകാര്യ സ്‌കൂളിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. വാടകക്ക് എടുത്ത കാറിലായിരുന്നു ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയുളള അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സുരക്ഷാ സേന നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയമാണ് ആഭ്യന്തര മന്ത്രാലയം പിന്തുടരുന്നത്. നിയമം ലംഘിക്കുന്ന പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ നടപടിയിലൂടെ ആഭ്യന്തരമന്ത്രാലയം നല്‍കുന്നത്.
സൗദി അപകടം : തെരുവുവേലികളില്‍ കൃത്രിമം കാണിക്കുന്നത് കാരണമാകുന്നു
കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ മിക്ക അപകടങ്ങള്‍ക്കും കാരണം റോഡ് സൈഡുകളിലെ തെരുവുവേലികളില്‍ കൃത്രിമം കാണിച്ചതിനാലാണ് എന്ന് സൗദി പൊലീസ്. 426 അപകടങ്ങളാണ് ഇങ്ങനെയുണ്ടായത് എന്നും ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2025ല്‍ സൗദിയിലെ റോഡുകളില്‍ 426 അപകടങ്ങള്‍ക്കും അഞ്ച് മരണങ്ങള്‍ക്കും 26 പേര്‍ക്ക് പരിക്കേറ്റതിനും കാരണം റോഡ് സൈഡുകളില്‍ സ്ഥാപിച്ച തെരുവ് വേലികളില്‍ ആളുകള്‍ കൃത്രിമം കാണിക്കുന്നതിന്റെ ഫലമായാണെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ ചലനം നിയന്ത്രിക്കാനായി സ്ഥാപിച്ചിരിക്കുന്ന വേലികള്‍ മുറിച്ചുമാറ്റുന്നതാണ് അപകടത്തിന് വഴിവെച്ചത്. മൃഗങ്ങളുടെ ചലനം നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് വേലികളും ക്രോസിങ്ങുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ റോഡ് ശൃംഖലയില്‍ ഒട്ടകങ്ങള്‍ മുറിച്ചുകടക്കുന്നതിനുള്ള 51 സ്ഥലങ്ങളും 3,056 കിലോമീറ്റര്‍ വേലികെട്ടിയ റോഡുകളുമുണ്ട്. മനഃപൂര്‍വ്വം വേലികള്‍ മുറിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും 50,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.കൂടാതെ, കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവുകള്‍ കുറ്റവാളികള്‍ വഹിക്കേണ്ടിവരും.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഓഫര്‍ : കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം. കുറഞ്ഞ നിരക്കില്‍ പത്ത് കിലോ വരെ ലഗേജ് അധികം കൊണ്ടുപോകാമെന്നാണ് പുതിയ പ്രഖ്യാപനം.
നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ,കുറഞ്ഞ നിരക്കില്‍ അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് വിമാനക്കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയില്‍ 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിര്‍ഹവും, 10 കിലോയ്ക്ക് 20 ദിര്‍ഹവും നല്‍കിയാല്‍ മതി. ബഹ്‌റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാര്‍ വീതം ചാര്‍ജ് നല്‍കിയാല്‍ മതി. ഒമാനില്‍ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാല്‍ നിരക്കിലും അധിക ബാഗേജ് കൊണ്ടുപോകാം.ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകള്‍ എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ളെക്സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്ക
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇരുവരേയും നാടുകടത്തിയതായും ട്രംപ് അറിയിച്ചു. തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വലിയ ആക്രമണത്തിനൊടുവിലാണ് മഡൂറോയെ അമേരിക്ക പിടികൂടിയത്. അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുതുടങ്ങി.
വെന്വസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ലോറസിനേയും പിടികൂടിയതായും ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സ്ഥിരീകരിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡുറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് വെളിപ്പെടുത്തിയത്.’യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും.രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും, കാരക്കാസിലെ ഫോര്‍ട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങളും സംഘടനകളും കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ട്രംപ് ഭരണകൂടം നടത്തിയത്.
വാക്ക് പോര് തുടര്‍ന്ന് വെള്ളാപ്പള്ളിയും ബിനോയ് വിശ്വവും
സിപിഐ സംസ്്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്ന് പറഞ്ഞ ബിനോയി വിശ്വം ഒരുപാട് മഹാമാരിരുന്ന കസേരയാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും ഓര്‍മിപ്പിച്ചു.
സിപിഐക്കെതിരെ ചതിയന്‍ ചന്തു പരാമര്‍ശം നടത്തിയ ശേഷവും രൂക്ഷമായ ഭാഷയില്‍ വെളളാപ്പള്ളി ആേേക്ഷപങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുമയി തര്‍ക്കത്തിന് താനില്ലെന്ന് പറഞ്ഞെങ്കിലും ചിലത് വെള്ളാപ്പള്ളിയെ ഓര്‍മിപ്പിച്ചാണ് ബിനോയ് വിശ്വം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. ഒരുപാട് മഹാന്‍മാര്‍ ഇരുന്ന കസേരയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശത്തിനും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വ്യവസായിയായ വെള്ളാപ്പള്ളിയില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കാര്‍ ഫണ്ട് പിരിച്ചിട്ടുണ്ടാവും. അതല്ലാതെ വഴിവിട്ട് ഒരുപൈസപോലും വാങ്ങിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വമല്ല പിണറായി വിജയന്‍ എന്ന് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോട്ും ബിനോയ് വിശ്വം മറുപടി നല്‍കി. പിണറായി പറഞ്ഞത് വളരെ ശരിയാണെന്നും തന്റെ കാര്യവും നിലപാടും താന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. ഇതിലെ ശരി ജനങ്ങള്‍ തീരുമാനിച്ചോട്ടെ. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ടു പേരാണ്. രണ്ട് കാഴ്ചപ്പാടാണ്. രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ നിരാകരിക്കുന്നില്ല. എന്നായിരുന്നു ഇക്കാര്യത്തിലെ പ്രതികരണം
ബഹ്‌റൈന്‍ – 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു
ബഹ്‌റൈന്‍ ഗവര്‍ണറേറ്റുകളിലുടനീളം വനവല്‍ക്കരണം വ്യാപിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇതോടെ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ദേശീയ വനവല്‍ക്കരണ പദ്ധതി പ്രകാരം 2025-ലെ വാര്‍ഷിക ലക്ഷ്യം മറികടക്കുകയും ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് വനവത്ക്കരണ നടപടികള്‍ ആരംഭിച്ചത്. 2022 ലാണ് വനവല്ക്കരണ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 191000 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് മനാമ മുനിസിപ്പാലിറ്റിയില്‍ 191,000-ാമത്തെ മരം നട്ടത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും പ്രസക്തമായ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഈ വര്‍ഷം വാര്‍ഷിക ലക്ഷ്യം കവിയാന്‍ കാരണമായി. പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര ദേശീയ സമ്പ്രദായമായി പച്ചപ്പിന്റെ സംരക്ഷണം ഉള്‍പ്പെടുത്തുന്നതിനും സഹായിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത വനവല്‍ക്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ സ്വകാര്യ മേഖലയുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പങ്കിനെ ഉപപ്രധാനമന്ത്രി പരാമര്‍ശിച്ചു. ബഹ്‌റൈന്‍ രാജ്യത്തുടനീളം നട്ടുപിടിപ്പിച്ച ആകെ മരങ്ങളുടെ എണ്ണം 2.4 ദശലക്ഷത്തിലെത്തി, 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ 67% ഇത് പ്രതിനിധീകരിക്കുന്നു. 2.2 ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചതോടെ, കണ്ടല്‍ക്കാടുകള്‍ നടീല്‍ ലക്ഷ്യത്തിന്റെ 138% എത്തി, 2035 ല്‍ നിശ്ചയിച്ചിരുന്ന 1.6 ദശലക്ഷം തൈകള്‍ എന്ന ലക്ഷ്യത്തെ മറികടന്നു.
ഗള്‍ഫ് എയര്‍ : നവംബറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചു
നവംബറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതായി ഗള്‍ഫ് എയര്‍. യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനയുണ്ടായതായും അധികൃതര്‍ വാര്‍്ത്താകുറിപ്പില്‍ അറിയിച്ചു.
ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ മികച്ച പ്രകടനം നടത്തിയതായി കമ്പനി അറിയിച്ചു. ഈ കാലയളവില്‍ 6,03,351 യാത്രക്കാരെ വഹിച്ചു. 4,376 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 87 ശതമാനം പാസഞ്ചര്‍ ലോഡ് ഫാക്ടറും എയര്‍ലൈന്‍ കൈവരിച്ചു. 2024 നവംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍, യാത്രക്കാരുടെ എണ്ണം 474,917 ല്‍ നിന്ന് 27 ശതമാനം വര്‍ധിച്ചു. വിമാനങ്ങളുടെ എണ്ണം 3,996-ല്‍ നിന്ന് 10 ശതമാനം വര്‍ധിച്ചു. മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 74.8 ശതമാനത്തില്‍ നിന്ന് 87.0 ശതമാനമായി വര്‍ധിച്ചു.
സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എന്നിവയുടെ പിന്തുണയോടെ എയര്‍ലൈന്‍ സ്ഥിരമായ പ്രകടനം രേഖപ്പെടുത്തുന്നത് തുടരുന്നുവെന്ന് ഗള്‍ഫ് എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസ് പറഞ്ഞു.ബഹ്‌റൈന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തന കാര്യക്ഷമതയിലും വിശ്വാസ്യതയിലും തുടര്‍ച്ചയായി ഊന്നല്‍ നല്‍കിക്കൊണ്ട്, വരാനിരിക്കുന്ന പീക്ക് യാത്രാ കാലയളവില്‍ പ്രകടന നിലവാരം നിലനിര്‍ത്താന്‍ ഗള്‍ഫ് എയര്‍ ശ്രമിക്കുമെന്ന് സൂചിപ്പിച്ചു.
പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോര്‍ഡ് ജനക്കൂട്ടം
പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോര്‍ഡ് ജനക്കൂട്ടം. 2026 പുതുവര്‍ഷത്തലേന്ന് മാത്രം 28 ലക്ഷത്തിലേറെ യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി.
2,836,859 പേരാണ് പുതുവര്‍ഷതലേന്ന് ദുബൈയിലെ പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദുബായ് മെട്രോയും ബസ്സുകളും ടാക്‌സികളുമെല്ലാം ഇതില് ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിച്ചത് ദുബായ് മെട്രോയെയാണ്. റെഡ്, ഗ്രീന്‍ ലൈനുകളിലായി 12 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു.ഇതിനുപുറമെ അഞ്ച് ലക്ഷത്തിലധികം പേര്‍ പൊതുബസ്സുകളെയും ആറ് ലക്ഷത്തിലധികം പേര്‍ ടാക്‌സികളെയും ഉപയോഗപ്പെടുത്തി. ഇ-ഹെയ്ലിങ് സര്‍വീസുകള്‍, ട്രാം, ജലഗതാഗത മാര്‍ഗങ്ങള്‍ എന്നിവയിലൂടെയും ലക്ഷക്കണക്കിന് ആളുകള്‍ ആഘോഷനഗരികളിലേക്ക് യാത്രചെയ്തു. വന്‍ ജനത്തിരക്ക് കണക്കിലെടുത്ത് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ആര്‍ടിഎ ഏര്‍പ്പെടുത്തിയ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റോഡ് അടയ്ക്കല്‍ നടപടികളും യാത്ര സുഗമമാക്കാന്‍ സഹായിച്ചു. ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുമ്പോഴും സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കാനുള്ള ദുബായുടെ ശേഷി വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കൃത്യമായ പ്ലാനിങ്ങിലൂടെയും തന്ത്രപരമായ ഏകോപനത്തിലൂടെയും വന്‍ തിരക്കിനിടയിലും യാതൊരു തടസ്സവുമില്ലാതെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു
യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു. യുഎഇയില്‍ ഉടനീളമുള്ള പള്ളികളില്‍ ഉച്ചയ്ക്ക് 12.45-നായിരിന്നു പ്രാര്‍ത്ഥന നടന്നത്.
നരെത്ത പ്രഖ്യാപിച്ച മാറ്റമാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും പള്ളികളില്‍ ഏകീകൃത പ്രാര്‍ത്ഥനാ സമയം ഉറപ്പാക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ് സകാത്ത് അതോറിറ്റി അറിയിച്ചിരുന്നു. പ്രാര്‍ത്ഥയുടെ ഭാഗമായുള്ള പ്രഭാഷണം നഷ്ടപ്പെടാതിരിക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ പള്ളികളിലെത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഇന്ന് പ്രാര്‍ത്ഥനകള്‍ നടന്നത്. വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായ പ്രഭാഷണം കേള്‍ക്കാനും സ്ഥിരമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ്
പ്രാര്‍ത്ഥനാ സമയം 12.45 ലേക്ക് മാറ്റിയത്. നിശ്ചിത പ്രഭാഷണ സമയം കൂട്ടായ ആരാധനയ്ക്കും ഏകീകൃതമായ മത സന്ദേശങ്ങള്‍ കൈമാറുന്നതിനും സഹായകമാകുമെന്നും അതോറിറ്റി വിലയിരുത്തി. മതപരമായ ചടങ്ങുകള്‍ക്ക് അപ്പുറം സമൂഹങ്ങള്‍ തമ്മിലുള്ള ഏകോപനം സുഗമമാക്കുക എന്നതും ഈ മാറ്റത്തീലൂടെ ലക്ഷ്യമിടുന്നുണ്ട്. രാജ്യം മുഴുവന്‍ ഒരേ സമയം പിന്തുടരുന്നതിലൂടെ, ഒന്നിലധികം എമിറേറ്റുകളും ആയിരക്കണക്കിന് പള്ളികളുമുള്ള യുഎഇയില്‍ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെള്ളിയാഴ്ചകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കും. ഏകീകൃത ദേശീയ നയങ്ങളിലൂടെ ദൈനംദിന ജീവിതം ലളിതമാക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായികൂടിയാണ് നടപടി.


