Thursday, May 7, 2026
Home Blog Page 22

അബുദാബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

0


സൗദി മദീനയിലെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചതിന്റെ നടുക്കം മാറും മുമ്പ് രണ്ടാമത്തെ അപകടം. അബുദാബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരാണ് മരിച്ച കുട്ടികള്‍. ഇവര്‍ കോഴിക്കോട് സ്വദേശികളാണ്. മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയാണ് മരിച്ച മറ്റൊരാള്‍ . ഇവര്‍ ഹൗസ് മെയ്ഡ് ആയി ഈ കുടുംബത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ പരിക്കേറ്റ് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് സൗദിക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഹനത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

സൗദിവത്ക്കരണം : എഞ്ചിനീയറിംഗ്, സംഭരണമേഖലകളിലേക്കും

0


എഞ്ചിനീയറിംഗ്, സംഭരണമേഖലകളിലെ സൗദിവല്‍ക്കരണ ലക്ഷ്യങ്ങള്‍ ഉയര്‍ത്തി സൗദി അറേബ്യ. സൗദി പൗരന്മാരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേതനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം.

പ്രത്യേക ജോലികളില്‍ സൗദി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പൗരന്മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ തീരുമാനങ്ങള്‍ ആണ് സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പ്രകാരം , ആദ്യ തീരുമാനം എഞ്ചിനീയറിംഗ് തസ്തികകളിലെ സൗദിവല്‍ക്കരണം 30 ശതമാനമായി ഉയര്‍ത്തും. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന സൗദി എഞ്ചിനീയര്‍മാര്‍ക്ക് 8,000 റിയാലിന്റെ പുതിയ കുറഞ്ഞ ശമ്പളം നിശ്ചയിക്കുകയും ചെയ്യുന്നു. ഇതിനോടകം പ്രാബല്യത്തില്‍ വന്ന ഈ നിയമം 46 എഞ്ചിനീയറിംഗ് തസ്തികകളിലായി അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ബാധകമാകും. ആര്‍ക്കിടെക്റ്റ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയര്‍, പവര്‍ ജനറേഷന്‍ എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രൊഫഷണലുകള്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ അംഗീകാരം ഉണ്ടായിരിക്കണം. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് തയ്യാറെടുക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസം സമയം നല്‍കും. രണ്ടാമത്തെ തീരുമാനം സ്വകാര്യ മേഖലയിലെ സംഭരണതൊഴിലുകളിലെ സൗദിവല്‍ക്കരണം 70 ശതമാനമായി ഉയര്‍ത്തുകയെന്നതാണ്. സംഭരണമാനേജര്‍, കോണ്‍ട്രാക്റ്റ് മാനേജര്‍, വെയര്‍ഹൗസ് കീപ്പര്‍ എന്നിവയുള്‍പ്പെടെ 12 സംഭരണവുമായി ബന്ധപ്പെട്ട റോളുകളില്‍ മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന ബിസിനസുകള്‍ക്ക് ഇത് ബാധകമാകും. ആറ് മാസത്തെ ഗ്രേസ് പിരീഡും നല്‍കും. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രധാന മേഖലകളില്‍ ദേശീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യകതകളും പാലിക്കല്‍ നടപടികളും വിശദീകരിക്കുന്ന വിശദമായ ഗൈഡ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

സുരക്ഷാപ്രശ്‌നം : ഇന്ത്യയിലേക്ക് ടി20 ലോകകപ്പിനില്ലെന്ന് ബംഗ്ലാദേശ്


മുസ്തഫിസുര്‍ റഹമാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്ത്. ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് രംഗത്തെത്തി.

ബംഗ്്‌ലാദേശില്‍ കലാപത്തിനിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നത് ഉയര്‍ത്തിക്കാട്ടി ബിജെപി എംഎല്‍എ ഉയര്‍ത്തിയ വിവാദത്തിനൊടുവിലാണ് മുസ്താഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കടുത്ത നടപടികളുമായി ബംഗ്ലാദേശും രംഗത്തെത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ കളിക്കാനാവില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് സര്‍ക്കാര് തന്നെ പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇന്ത്യയിലേക്ക് കളിക്കാനായി ടീം വരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ സുരക്ഷ ഇല്ല എങ്കില്‍ മൊത്തം ടീമിന് എങ്ങനെയാണ് സുരക്ഷയുണ്ടാവുക എന്ന കാതലായ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഫബ്രുവരി പകുതിയോടെയാണ ലോകകപ്പിന് മൂന്നോടിയായുള്ള പ്രാക്ടീസ് മത്സരത്തിനായി ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്.

ഒമാനികളുടെ വിവാഹം : വൈദ്യപരിശോധന കര്‍ശനമാക്കി ഒമാന്‍

0


വിവാഹം കഴിക്കണമെങ്കില്‍ വൈദ്യപരിശോധന കര്‍ശനമാക്കി ഒമാന്‍. പുതുവര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാന്‍ സുല്‍ത്താനേറ്റ്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാര്‍ക്കും വിവാഹത്തിന് മുന്‍പ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പര്‍ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കില്‍ വധുവോ വരനോ ഒരാള്‍ വിദേശിയാണെങ്കിലും, വിവാഹ കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കല്‍ പരിശോധന. വിവാഹത്തിന് മുന്‍പ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ, പകര്‍ച്ചവ്യാധികള്‍, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സലിംഗും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്‌കാരം. ഈ തീരുമാനം ജനിതക, പാരമ്പര്യ, പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റിനില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നു

0

ബഹ്‌റിനില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനായുളള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കുന്ന ആദ്യരാജ്യമായി ബഹ്റൈന്‍ മാറും.

രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അന്താരാഷ്ട്ര നീതിന്യായ സ്ഥാപനമായ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ കേന്ദ്രമാണ് ബഹറൈനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളില്‍ പ്രവൃത്തിക്കുന്ന കമ്പനികളുമായുള്ള തര്‍ക്കങ്ങളും കേസുകളും പരിഹരിക്കാന്‍ കൂടുതല്‍ നടപടി ക്രമങ്ങളും സമയവും ആവശ്യമായി വരുന്നുണ്ട് . ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം കേസുകള്‍ വളരെ വേഗം തീര്‍പ്പാക്കാനാകും. ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടിക്ക് ശൂറാ കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ സമിതി ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ശൂറാ കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന്മേല്‍ വോട്ടെടുപ്പ് നടക്കും. കോടതിക്ക് ആവശ്യമായ സൗകര്യങ്ങളും നിയമപരിരക്ഷയും ഭരണപരമായ പിന്തുണയും ഭരണകൂടം ലഭ്യമാക്കും..കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനായി ആര്‍ബിട്രേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കും. കേസുകളില്‍ ഉള്‍പ്പെടുന്ന അഭിഭാഷകര്‍, സാക്ഷികള്‍ എന്നിവര്‍ക്കും ഈ സംരക്ഷണം ബാധകമായിരിക്കും. നീതി സംബന്ധമായ പിന്തുണക്കാണ് ഈ സംരക്ഷണമെന്ന് അധികൃതര്‍ വ്യക്തമാക്കി.. കോടതിയുമായി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് വിസ നടപടികളില്‍ പ്രത്യേക ഇളവുകളും ലഭ്യമാക്കും.എന്നാല്‍ കോടതിയുടെ തീരുമാനങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ബഹ്റൈന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും തീര്‍ത്തും സ്വതന്ത്രമായിട്ടായിരിക്കും ഇത് പ്രവര്‍ത്തികയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡെല്‍സി റോഡ്രിഗസ് : വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ്

0


വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ആയി നിയമിച്ച് വെനസ്വേല സുപ്രീം കോടതി. പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനേയും ബന്ദികളാക്കി ന്യൂയോര്‍ക്കിലെത്തിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അതിനിടെ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.

വെനസ്വേലയില്‍ യുഎസ് നടത്തിയ ആക്രമണത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനേയും ബന്ദികളാക്കി അമേരിക്ക ന്യൂയോര്‍ക്കിലെത്തിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. വെനിസ്വേലന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് വ്യവസ്ഥ. ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് അധികാരക്കൈമാറ്റം. മഡുറോയെ യുഎസ് ബന്ദിയാക്കി കൊണ്ടു പോയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഡുറോയേയും ഭാര്യയേയും ഉടന്‍ മോചിപ്പിക്കണമെന്നും യുഎസ് നടപടി വെനിസ്വേലയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും യോഗം വിശേഷിപ്പിച്ചു. അതേസമയം, മഡുറോ പിടിക്കപ്പെട്ടതിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായി റോഡ്രിഗസ് സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാന്‍ തയ്യാറെന്ന് അവര്‍ തുറന്നു സമ്മതിച്ചെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ മഡുറോയെ ബന്ദിയാക്കിയയതിന് പിന്നാലെ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളില്‍ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, വെനിസേലയ്‌ക്കെതിരായ ആക്രമണത്തിന് പിന്നില്‍ സയണിസ്റ്റുകളാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. നിയമനിര്‍മ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഡെല്‍സി റോഡ്രിഗസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2018-ലാണ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്. ഇത് രാജ്യത്തെ പ്രധാനവ്യക്തികളില്‍ ഒരാളാക്കി മാറ്റി. സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന വ്യക്തികൂടിയായ റോഡ്രിഗസിനെ ‘കടുവ’ എന്നായിരുന്നു മഡുറോ വിശേഷിപ്പിച്ചിരുന്നത്.

പവര്‍ ബാങ്ക് : വിമാനയാത്രക്കിടെ ഉപയോഗിക്കുന്നതിന് വിലക്ക്

0


വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കി. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിര്‍ണായക തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുവാദമുണ്ടാകില്ല. ഇവ വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകളിലോ ചെക്ക്-ഇന്‍ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓവര്‍ഹെഡ് ബിന്നുകളില്‍ വെക്കുന്ന ബാഗുകളില്‍ തീപിടുത്തമുണ്ടായാല്‍ അത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാന്‍ വൈകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കുന്നു.ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചാല്‍ അത് അണയ്ക്കുക പ്രയാസകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗുകളില്‍ അനുവദിക്കാത്തതിനാല്‍, വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകള്‍ നിറയുമ്പോള്‍ ഹാന്‍ഡ് ബാഗുകള്‍ കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് പൈലറ്റുമാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാര്‍ഗോ ഹോള്‍ഡില്‍ തീപിടുത്തമുണ്ടായാല്‍ അത് തിരിച്ചറിയാന്‍ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.യാത്രയ്ക്കിടെ ഏതെങ്കിലും ഉപകരണത്തിന് അമിതമായ ചൂടോ പുകയോ അല്ലെങ്കില്‍ അസാധാരണമായ മണമോ അനുഭവപ്പെട്ടാല്‍ യാത്രക്കാര്‍ ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ അറിയിക്കേണ്ടതാണെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും വിമാനക്കമ്പനികള്‍ ഉടന്‍ തന്നെ ഡിജിസിഎയെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ പുതിയ നിയമങ്ങളെക്കുറിച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് പ്രവാസികളെ വെട്ടിലാക്കി വിമാനകമ്പനികള്‍

0

വിമാനക്കമ്പനികളുടെ ചൂഷണം തുടരുകയാണ്. ഗള്‍ഫ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് പ്രവാസികളെ വെട്ടിലാക്കിയിരിക്കുകയാണ് വിമാനകമ്പനികള്‍. കേരളം ഉള്‍പ്പെടെയുളള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കിലാണ് വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

ക്രിസ്മസ്പുതുവത്സര അവധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. വിമാന ടിക്കറ്റ് നിരക്ക് തന്നെയാണ് വില്ലന്‍. സാധാരണ ടിക്കറ്റ് നിരക്കിന്റെ മൂന്ന് ഇരട്ടിവരെയാണ് വിവിധ വിമാനകമ്പനികള്‍ ഈടാക്കുന്നത്. കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ ഒരു ടിക്കറ്റിന് ഏകദേശം 45,000 രൂപ വരെ നല്‍കേണ്ടുന്ന സാഹചര്യമാണ് നിലവിലുളളത്. എന്നാല്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. സാധാരണയായി 8,000 മുതല്‍ 14,000 രൂപക്ക് വരെ ടിക്കറ്റ് ലഭ്യമാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ അസാധാരണ വര്‍ധന. കോഴിക്കോട്-അബുദാബി റൂട്ടില്‍ 41,000 രൂപയാണ് ടിക്കറ്റ് നിരക്ക്.. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ 15,000 രൂപ മാത്രമുള്ളപ്പോഴാണ് ഇത്തരത്തില്‍ തുക കുത്തനെ ഉയര്‍ത്തിയത്. കോഴിക്കോട്-ഷാര്‍ജ റൂട്ടില്‍ 46,000 രൂപ വരെ ഈടാക്കുമ്പോള്‍, ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടെത്താന്‍ പരമാവധി 18,000 രൂപ നല്‍കിയാല്‍ മതിയാകും. ഖത്തറിലേക്കുളള യാത്രക്കും സമാനമായ സാഹചര്യമാണ് നിലവിലുളളത്.. കോഴിക്കോട്-ദോഹ റൂട്ടില്‍ 35,000 രൂപയും, ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള യാത്രയ്ക്ക് 62,000 രൂപ വരെ ഈടാക്കുമ്പോള്‍ ജിദ്ദയില്‍ നിന്ന് തിരിച്ചെത്താന്‍ ഇതിന്റെ പകുതി തുക മതിയാകും. റിയാദ്, ദമാം റൂട്ടുകളിലും നാട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യം മുതലെടുത്താനാണ് വിമാന കമ്പനികളുടെ അമിത നിരക്ക് വര്‍ദ്ധന.. അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ നിവവധി പ്രവാസികളെയാണ് വിമാനക്കമ്പനികളുടെ ഈ നീക്കം പ്രതിസന്ധിയിലായിരിക്കുന്നത്.

ജബല്‍ ഹഫീത് – ബാര്‍ബിക്യു നിരോധിച്ച് ഉത്തരവ്

0


അല്‍ ഐനിലെ ജബല്‍ ഹഫീത്തിലെ ചില പ്രദേശങ്ങളില്‍ ബാര്‍ബിക്യു നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന പിഴയീടാക്കുമെന്ന് അധികൃതര്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡുകളില്‍ പറയുന്നു.


തണപ്പുകാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന പ്രദേശമാണ് ജബല്‍ ഹഫീത്. ഇവിടത്തെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ ബാര്‍ബിക്യുകള്‍ ചെയ്യുന്നത് വ്യാപകമായതോടെയാണ് മുന്‍സിപാലിറ്റി അധികൃതര്‍ ഇത് നിരോധിച്ചത്. നിയമം ലംഘിച്ചാല്‍ അബുദാബി എമിറേറ്റിലെ പൊതുരൂപം ആരോഗ്യം, ശാന്തത എന്നിവയുടെ സംരക്ഷണം സംബന്ധിച്ച 2012 ലെ നിയമപ്രകാരം കേസെടുക്കും. ആയിരം ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. 2025 ല്‍ അല്‍ അല്‍ ഐനെ 2026 ലെ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു. അറബ് മിനിസീറ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസത്തിന്റെ ശുപാര്‍ശ പ്രകാരമാണ് അല്‍ ഐനെ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് പ്രദേശം വൃത്തിഹീനമാകാതെ സൂക്ഷിക്കുന്നത് ലക്ഷ്യമിട്ട് പാര്‍ക്കിങ് ലോട്ടുകളില്‍ ബാര്‍ബിക്യു ചെയ്യുന്നത് നിരോധിച്ചത്.

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്

0

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് പടരുന്നു.ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള വിവിധ തീരദേശ ഉള്‍നാടന്‍ മേഖലകളില്‍ കാഴ്ചപരിധി കുറഞ്ഞതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇന്ന് പുലര്‍ച്ചെ മുതല്‍ 10 മണി വരെ നീണ്ടു നിന്ന കനത്ത മൂടല്‍ മഞ്ഞില്‍ പലയിടങ്ങളിലും ഗതാഗത പ്രതിസന്ധി ഉണ്ടായി.മൂടല്‍മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ അബുദാബി പൊലീസ് പ്രധാന പാതകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. മക്തൂം ബിന്‍ റാഷിദ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ദൂരക്കാഴ്ച കുറയുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനായി നിശ്ചയിച്ചിട്ടുള്ള സ്മാര്‍ട്ട് ട്രാഫിക് സംവിധാനത്തിന്റെ ഭാഗമായാണ് നടപടി. മുന്‍പിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ദുബായിലെയും അബുദാബിയിലെയും ഷാര്‍ജയിലെയും പൂണമായും മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു. തെരുവുവിളക്കുകള്‍ മഞ്ഞിലൂടെ മങ്ങി കാണപ്പെടുന്ന അവസ്ഥയായിരുന്നു രാവിലെ. ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ന് അബുദാബിയില്‍ 15 മുതല്‍ 24 ഡിഗ്രി വരെയും ദുബായില്‍ 13 മുതല്‍ 24 ഡിഗ്രി വരെയുമായിരിക്കും താപനിലയെന്നും അധികൃതര്‍ വ്യക്തമാക്കി.