2025 ലെ മൂന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഡാറ്റ പ്രകാരം, 2025 ലെ മൂന്നാം പാദത്തില്‍ ബഹൈറൈന്റെ ജിഡിപി നാല് ശതമാനം വര്‍ധിച്ചിട്ടുണ്ട്.
എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനമാണ് വളര്‍ച്ചയ്ക്ക് പിന്നില്‍. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 3.1ശതമാനം വര്‍ദ്ധനവും എണ്ണ പ്രവര്‍ത്തനങ്ങളില്‍ 9.3 ശതമാനം വര്‍ദ്ധനവും ഈ കാലയളവില്‍ രേഖപ്പെടുത്തി. 2025 ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ ജിഡിപിയില്‍ 85 ശതമാനം സംഭാവന ചെയ്തത്ും എണ്ണ ഇതര പ്രവര്‍ത്തനങ്ങളാണ്. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍, റിയല്‍ എസ്റ്റേറ്റ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത് 5.4ശതമാനം എന്ന നിരക്കിലാണ്, തുടര്‍ന്ന് സാമ്പത്തിക, ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ 5% എന്ന നിരക്കിലും. ഗതാഗതം, സംഭരണം, നിര്‍മ്മാണം എന്നിവ ഓരോന്നും 4.4ശതമാനം എന്ന തോതിലാണ് വളര്‍ന്നത്. ഉല്‍പ്പാദനം 3.9 ശതമാനം എന്ന നിരക്കിലും മൊത്തവ്യാപാരം, ചില്ലറ വ്യാപാരം 3.3 ശതമാനം എന്ന നിരക്കിലും വളര്‍ന്നു. വിവര, ആശയവിനിമയം 2.1 ശതമാനം എന്ന നിരക്കിലും താമസ, ഭക്ഷ്യ സേവനങ്ങള്‍ 1.5 ശതമാനം എന്ന നിരക്കിലും വര്‍ദ്ധിച്ചു. വിദേശ നിക്ഷേപത്തിലെ വളര്‍ച്ചയും റിപ്പോര്‍ട്ട് എടുത്തുകാണിച്ചു, എഫ്ഡിഐ സ്റ്റോക്ക് 5.8 ശതമാനം എന്ന നിരക്കിലും വര്‍ദ്ധിച്ചു, ഇത് മൊത്തം ബിഎച്ച്ഡി 17.5 ബില്യണിലെത്തി. സാമ്പത്തിക മേഖലയ്ക്ക് പുറ്ത്തും ശ്രദ്ധേയമായ നേട്ടമാണ് ബെഹ്‌റൈന്‍ കരസ്ഥമാക്കിയത്. ലോകബാങ്ക് പുറത്തിറക്കിയ ബിസിനസ് റെഡി 2025 റിപ്പോര്‍ട്ട് പ്രകാരം തര്‍ക്ക പരിഹാരത്തില്‍ ബഹ്റൈന്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളെ ബഹ്റൈന്‍ നയിച്ചു. തുടര്‍ച്ചയായ എട്ടാം വര്‍ഷവും ടയര്‍-1 വര്‍ഗ്ഗീകരണം നേടി, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സ് 2025 റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഗ്ഗീകരണം ഉള്ള മേഖലയിലെ ഏക രാജ്യമായി ബഹ്റൈന്‍ മാറി. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഓഫ് ദി വേള്‍ഡ് 2025 റിപ്പോര്‍ട്ട് പ്രകാരം, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രാജ്യം ഗള്‍ഫില്‍ ഒന്നാം സ്ഥാനത്തും അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ്.
ബഹ്‌റിന്‍ – ജിഡിപിയില്‍ വളര്‍ച്ച
ഫ്രീക്വന്‍സി തകരാര്‍ ; ഗ്രീസിന്റെ വ്യോമപാത ഒഴിവാക്കി വിമാനങ്ങള്‍
ഗ്രീസിലെ വ്യോമാതിര്‍ത്തി അടച്ചത് യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്കുള്ള ചില വിമാന സര്‍വീസുകളെ ബാധിച്ചു. വ്യോമപാത മാറ്റിയാണ് മിക്ക വിമാനങ്ങളും ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇത് യാത്രാചിലവ് വര്‍ദ്ധനയ്ക്കും വഴിവെക്കുന്നുണ്ട്.
റേഡിയോ ഫ്രീക്വന്‍സിയിലെ തകരാറിനെ തുടര്‍ന്നാണ് ഗ്രീസിലെ വ്യോമാതിര്‍ത്തി അടച്ചിട്ടത്. ജനുവരി നാലിന് പൂര്‍ണമായും വ്യോമമേഖല അടച്ചിട്ടതോടെ മിക്ക വിമാനങ്ങളും ഗ്രീസിന് മുകളിലെ വ്യോമ പാത മാറിയാണ് സഞ്ചരിക്കുന്നത്. ഇത് വിമാനസര്‍വ്വീസുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് കൂടുതല്‍ സമയം എടുക്കുകയും യാത്രാചിലവില്‍ കാര്യമായ വര്‍ദ്ധന നേരിടുകയും ചെയ്തു. തെക്കുകിഴക്ക് നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്നാണ് ഗ്രീസിന്റെ വ്യോമാതിര്‍ത്തി. അതിനാല്‍ തന്നെ അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്ന മിക്ക വിമാനങ്ങളേയും ഇത് ബാധിക്കും. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ലൈദുബായ് തുടങ്ങിയ കമ്പനികള്‍ ഗ്രീസിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇവരുടേയെല്ലാം സേവനങ്ങളെ നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ശൈത്യകാലത്തിനും റമദാനിനും മുമ്പുള്ള ഈ സമയത്ത് നിരവധി പേരാണ് യൂറോപ്പില്‍ നിന്നും മറ്റും ജിസിസിയിലേക്ക് യാത്ര ചെയ്യുന്നത്. അവരെയെല്ലാം ടിക്കറ്റ് നിരക്ക് ഉയരുന്നത് ബാധിക്കും.
ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറങ്ങി
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി അഡ്വ. ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി. നെടുമങ്ങാട് കോടതി 3 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. ഇത്തരത്തില്‍ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്റണി രാജു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്റണി രാജു.
വാഹനാപകടം : 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വാഹനാപകടത്തില്‍ ഡ്രൈവറും ഇന്‍ഷൂറന്‍സ് കമ്പനിയും 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് അബുദാബി കോടതി. വാഹനാപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരന്റെ പരിതിയിലാണ ശിക്ഷ വിധിച്ചത്. അപകടത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടത് ന്യായീകരണമില്ലാത്ത പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.
വാഹനാപകടത്തില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍ ഉണ്ടായ വഴിയാത്രക്കാരന്റെ പരാതിയില്‍ അബുദാബി സിവില്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അപകടസ്ഥലത്ത് നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാരന് പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് അബുദാബി കോടതി ഉത്തരവിട്ടത്. ട്രാഫിക് അടയാളങ്ങള്‍, നിയന്ത്രണങ്ങള്‍, റോഡ് സുരക്ഷാ നിയമങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടുവെന്നും സ്വീകാര്യമായ ഒരു ന്യായീകരണവുമില്ലാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ഭൗതികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ക്ക് 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കോടതി ഫീസ്, ചെലവുകള്‍, നിയമപരമായ ചെലവുകള്‍ എന്നിവയ്ക്ക് പുറമേ, മുഴുവന്‍ പണമടയ്ക്കുന്നതുവരെ അഞ്ച് ശതമാനം നിരക്കില്‍ നിയമപരമായ പലിശയും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയില്‍ തെളിയിക്കപ്പെട്ട നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിയ ശേഷം കോടതി പരാതിക്കാരന്‍ ആവശ്യപ്പെട്ട തുക അധികമാണെന്ന് വിലയിരുത്തി. നാശനഷ്ടങ്ങള്‍ക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഒടുവില്‍ ഉത്തരവിട്ടു.
ബ്ലാക്ക് പോയിന്റ് ; ഒഴിവാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചു
ഷാര്‍ജയില്‍ ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചു. 2025 ഡിസംബര്‍ 1-ന് മുമ്പ് നടത്തിയ ലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാണ്.
2025 ഡിസംബര്‍ 1 ന് മുമ്പ് നടത്തിയ നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിന്റെ പ്രയോജനം വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി 2026 ജനുവരി 10 ആണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ എംഒഐ ആപ്പ് വഴി സമയപരിധിക്ക് മുമ്പ് കുടിശ്ശികയുള്ള പിഴകള്‍ അടച്ചുകൊണ്ട് യോഗ്യരായ ഡ്രൈവര്‍മാര്‍ക്ക് ഇളവ് നേടാനാകുമെന്ന് പോലീസ് വ്യക്തമാക്കി. ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂ, ഗുരുതരമായ ലംഘനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല, ഇവ ട്രാഫിക് നിയമപ്രകാരമുള്ള സാധാരണ പിഴകള്‍ക്ക് വിധേയമായി തുടരും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ സംരംഭം പ്രയോജനപ്പെടുത്തണമെന്ന് ഷാര്‍ജ പോലീസ് വാഹനമോടിക്കുന്നവരോട് അവശ്യപ്പെട്ടു. എമിറേറ്റിലുടനീളം ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
തൊണ്ടിമുതല്‍ തിരിമറി : ആന്റണി രാജുവിനെതിരെ ബാര്‍ കൗണ്‍സില്‍
തൊണ്ടിമുതല്‍ തിരിമറിയില്‍ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്തേക്കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം.
മേയറാക്കാതെ പറ്റിച്ചു : അതൃപ്തി പരസ്യമാക്കി ശ്രീലേഖ
തിരുവനന്തപുരം കോര്‍പേറേഷനില്‍ ബിജെപിക്കകത്ത് പൊട്ടിത്തെറി. മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ട ആര്‍ ശ്രീലേഖ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. തന്നെ മേയറാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മത്സരിപ്പിച്ചതെന്നും എന്നാല്‍ ഒടുവില്‍ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും ശ്രീലേഖ പറഞ്ഞു.
ശാസ്തമംഗലത്ത് തന്നെ മത്സരിക്കാന്‍ ഇറങ്ങിയത് വെറും കൗണ്‍സിലറാകാന്‍ വേണ്ടിമാത്രമായിരുന്നില്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറ്ത്തായിരുന്നുവെന്നുമാണ് ശ്രീലേഖ പറയുന്നത്.
മത്സരിക്കാന്‍ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താന്‍. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നല്‍കി. താനാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയില്‍ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും.
എന്നാല്‍, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്റെ കണക്കുകൂട്ടല്‍. നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മേയര്‍ സ്ഥാനം സംബന്ധിച്ചുള്ള അതൃപ്തിയും ചര്‍ച്ചയാകുന്നത്. വിവി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകളായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നത്. അവസാന നിമിഷം വരെ മേയര്‍ ആരാകുമെന്നതില്‍ ബിജെപി സസ്‌പെന്‍സും തുടര്‍ന്നിരുന്നു. തുടര്‍ന്ന് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ മത്സരത്തിന് മുമ്പായിട്ടാണ് ബിജെപി വിവി രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചത്. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ആര്‍ ശ്രീലേഖ നേരത്തെ മടങ്ങിപോയതും നേരത്തെ വാര്‍ത്തയായിരുന്നു.
സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്
അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിന് പിന്നാലെ സ്വര്‍ണത്തിന്റെ വില യുഎഇ യില്‍ കുത്തനെ ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനം സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചതാണ് വിലയ ഉയരാന്‍ കാരണമായത്.
അമേരിക്ക – വെനിസ്വേലയെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ വിപണിദിവസം തന്നെ സ്വര്‍ണത്തിന് വന്‍ വിലകയറ്റമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച വിപണി തുറന്നപ്പോഴെ സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തുകയായിരുന്നു. അമേരിക്ക വെനിസ്വേലയില്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ തന്നെ സൃഷ്ടിച്ച ആശങ്കയുടെ ഫലമായാണ് വില ഉയര്‍ന്നത്. 24 ക്യാരററ് സ്വര്‍ണം ഗ്രാമിന് രാവിലെ 530.5 ദിര്‍ഹം എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 491.25 ദിര്‍ഹത്തിനാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രി വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4408.65 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 1.76 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റദിനം കൊണ്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വര്‍ണവിപണിയെ പ്രതികൂലമായി ബാധിച്ിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നിരുന്നു. അതിനിടെ വെനിസ്വേലയിലെ ആക്രമണം കൂടിയായപ്പോള്‍ വില വീണ്ടും ഉയര്‍ന്നു. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണവിലയെ ഉയര്‍ത്തിയ ഘടകമാണ്. സ്വര്‍ണവില ഉയര്‍ന്നതോടെ സ്വര്‍ണകട്ടികളായിയും നാണയങ്ങളായും വാങ്ങുന്നവരുടെ എണ്ണവും കൂടി. പണിക്കൂലി ഇനത്തിലെ ലാഭവും ലോങ് ടേം നിക്ഷേപം എന്നനിലയിലും ഇതാണ് ലാഭകരമെന്നതിനാലാണ് വാങ്ങല്‍ ശീലത്തിലെ മാറ്റത്തിന് പിന്നില്‍.
ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി.അഞ്ജരിയയുമുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകള്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഭരണത്തിൽ രണ്ട് പതിറ്റാണ്ട് ; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണ നേതൃത്വത്തില്‍ എത്തിയിട്ട് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയായി. ലോകത്തിന് മുന്നില്‍ യുഎഇ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഈ ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണവും ഭരണ നൈപുണ്യവും തന്നെയാണ് അതിന് കരുത്താകുന്നത്. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇനിയും ഉരങ്ങളിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായി എന്ന മഹാനഗരവും..
2006 ജനുവരി നാലിനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ദതികളാണ് ഒരു ഭരണാധികാരിയുടെ കരുത്തെന്ന് തെളിയിച്ച രണ്ട് പതിറ്റാണ്ടിനാണ് ലോകം പിന്നീട് സാക്ഷിയായത്. ലോകത്തിന് മുന്നില്‍ അതിജീവനത്തിന്റെയും പുരോഗതിയുടെയും മഹാ മാതൃകയായി ദുബൈ വളര്‍ന്നു. ദീര്‍ഘവീക്ഷണമുള്ള ഭരാധിപനായും പ്രതിസന്ധികളില്‍ പതറാത്ത കപ്പിത്താനായും നന്‍മയുടെ പ്രചാരകനായും അദ്ദേഹം രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുകയാണ്. ആഘോഷങ്ങള്‍ക്കപ്പുറം ഓരോ വര്‍ഷവും ഈ ദിനത്തെ ജനക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്ന രീതിയാണ് ഷെയ്ഖ് മുഹമ്മദ് പിന്‍തുടരുന്നത്. എല്ലാ വാര്‍ഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെ പ്രഖ്യാപിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ദുബൈയുടെ അതിവേഗമുളള വളര്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ ഭരണ മികവിന്റ ഏറ്റവും മികച്ച ഉദാഹരണം. ആഗോള സാമ്പത്തിക, വിനോദസഞ്ചാര തലസ്ഥാനമായി വളരുന്ന ദുബൈയി ഇന്ന് ലോകത്തിന് അഭിമാന മാതൃകയാണ്. പുതിയ കാലത്തിന്റെ സാധ്യതകള്‍ അതിവേഗം സ്വാംശീകരിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഏറ്റവും നൂതനമായ സംവിധാനങ്ങളും സംരംഭങ്ങളും ഏര്‍പ്പെടുത്തി. ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും മികച്ച സ്ഥലമായി ദുബായ് മാറിയതും ഈ ഭരണാധിപന്റെ ഇച്ഛാശക്തിയുടെ തെളിവ് . യു.എ.ഇ സ്ഥാപിതമായതുമുതല്‍ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു. രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് വ്യക്തം. യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭങ്ങളും മൂലം വിവിധ രാജ്യങ്ങള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ യു.എ.ഇയില്‍ നിന്ന് എണ്ണമറ്റ സഹായങ്ങള്‍ അവിടേക്ക് ഒഴുകി. അങ്ങനെ അദ്ദേഹം സ്‌നേഹത്തിന്റെ പ്രവാചകനായി. ഭരണാധികാരിയുടെ പകിട്ട് ഒട്ടുമില്ലാതെ തീര്‍ത്തും സാധാരണക്കാരനെപ്പോലെ ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പലപ്പോലും ജനങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന മാതൃകാ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്.അതുകൊണ്ട്തന്നെ ദുബൈ ഭരണത്തിന്റെ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ സമൂഹം ഒന്നാകെ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്.


