യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച പരിധി കുറയാന്‍ ഇടയുണ്ട്.
വരും ദിവസങ്ങളില്‍ യുഎഇയുടെ പലഭാഗങ്ങളിലും അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മൂടല്‍മഞ്ഞ് ചിലയിടങ്ങളില്‍ ദൂരകാഴ്ച്ചയെ ബാധിക്കും. വ്യാഴാഴ്ച രാവിലെ വരെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ മേഖലകളില്‍ വെള്ളിയാഴ്ചയോടെ താപനിലയില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ശനിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ അകലം പാലിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിച്ചും മാത്രമേ യാത്ര ചെയ്യാവൂ എന്ന് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നേരിയ തോതില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാം.
യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ, കനത്ത മൂടല്‍മഞ്ഞിന് സാധ്യത
ശബരിമല സ്വര്‍ണപാളി കേസ് : എ പത്മകുമാറിന് ജാമ്യമില്ല
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്ന സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും റിമാന്‍ഡില്‍ വിട്ടു.14 ദിവസത്തേക്കാണ് റിമാന്‍ഡ്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി 14ന് കോടതി പരിഗണിക്കും. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ. സാഹചര്യത്തില്‍ ഇനി ജാമ്യം ആവശ്യപ്പെട്ട് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും മാസങ്ങളായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് പത്മകുമാറെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും വിജിലന്‍സ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
രാഹുലിന്റെ അറസ്റ്റ് തടഞ്ഞു, കേസില്‍ പരാതിക്കാരിയെ കക്ഷിചേര്‍ത്തു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി. യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക.
ജുമൈറ ബീച്ച് 1 വിപുലീകരണം 95% പൂര്‍ത്തിയായി.
ദുബൈ ജുമൈറ ബീച്ച് 1 ന്റെ വിപുലീകരണം 95% പൂര്‍ത്തിയായി. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞദിവസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി.
തീരദേശ സൗകര്യങ്ങള്‍ നവീകരിക്കുക , താമസക്കാരുടെയും സന്ദര്‍ശകരുടെയും അനുഭവം ഉയര്‍ത്തുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, ബീച്ച് ടൂറിസത്തിന് ഒരു മുന്‍നിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയ്ക്കുള്ള ദുബായിയുടെ വിശാലമായ പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള നടത്തം, സൈക്ലിംഗ്, ജോഗിംഗ് ട്രാക്കുകള്‍ എന്നിവയ്ക്കൊപ്പം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി സംയോജിത വിനോദ, കായിക സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞദിവസം നേരിട്ടെത്തി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി. പദ്ധതി പ്രവര്‍ത്തനം 95 ശതമാനവും പൂര്‍ത്തിയായതായി ശെയ്ഖ് ഹംദാന്‍ പ്രതികരിച്ചു. 2033 ലെ ജീവിത നിലവാര തന്ത്രത്തിനും ദുബായ് അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2040 നും അനുസൃതമായി , ഈ പദ്ധതി ബീച്ച് ഏരിയ 50 ശതമാനം വികസിപ്പിക്കുകയും 95 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ജീവിത നിലവാരം ഉയര്‍ത്തുന്ന, എല്ലാവര്‍ക്കും മികച്ച അനുഭവങ്ങള്‍ നല്‍കുന്ന, ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ ബീച്ചുകള്‍ എന്ന ദുബായിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒരു ആധുനികവും സംയോജിതവുമായ ബീച്ച് സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ഒരു വീഡിയോയ്ക്കൊപ്പം എക്ില്‍ കുറിച്ചു.
പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ബീച്ച് ടൂറിസം ശക്തിപ്പെടുത്തുന്നതിനുമായി 15-ലധികം നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളും ലോകോത്തര വിനോദ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജുമൈറ ബീച്ച് 1 ഫെബ്രുവരിയില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ സുസ്ഥിര വികസന പരിപാടികളുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ് പൊതു ബീച്ചുകള്‍. വര്‍ഷം മുഴുവനും താമസക്കാരും സന്ദര്‍ശകരും സന്ദര്‍ശിക്കുന്ന നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ ബിച്ചുകള്‍.
വിപുലമായ വൃക്ഷത്തൈ നടല്‍ പദ്ധതിയുമായി ദുബൈ
സ്‌കൂളുകളിലും പാര്‍ക്കുകളിലും വിപുലമായ വൃക്ഷത്തൈ നടല്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബൈയുടെ ഭരണ നേതൃത്വം ഏറ്റെടുത്തിന്റെ 20-ാം വാര്ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ പച്ചപ്പും സുസ്ഥിര ലാന്‍ഡ്സ്‌കേപ്പിംഗും വഴി നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് ഈ സംരംഭം.
ദുബായ് മുനിസിപ്പാലിറ്റിയും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരുപതിനായിരം മരങ്ങളാണ് ഈ പദ്ധതിപ്രകാരം നട്ടുപിടിപ്പിക്കുക. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബായ് എമിറേറ്റിന്റെ നേതൃത്വം ഏറ്റെടുത്തതിന്റെ 20-ാം വാര്ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സംഘടനകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈ നടല്‍ പരിപാടി നടപ്പിലാക്കും. നഗരത്തിലെ പച്ചപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ വിശാലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂളുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം കെഎച്ച്ഡിഎ ഏകോപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവര്‍ നടാന്‍ ഉദ്ദേശിക്കുന്ന മരങ്ങളുടെ എണ്ണവും തരവും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അതിനുശേഷം ദുബായ് മുനിസിപ്പാലിറ്റി തൈകള്‍ വിതരണം ചെയ്യുകയും നടപ്പാക്കലിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
കൂടുതല്‍ പച്ചപ്പും സുസ്ഥിര ലാന്‍ഡ്സ്‌കേപ്പിംഗും വഴി നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഒറ്റത്തവണ നടീല്‍ എന്നതിലുപരി പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും ദീര്‍ഘകാല സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഘട്ടം ഘട്ടമായി ഈ സംരംഭം നടപ്പിലാക്കും, വരും കാലയളവില്‍ ഒന്നിലധികം ജില്ലകളിലും സ്ഥാപനങ്ങളിലും നടീല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും
.
മയക്കുമരുന്ന് കേസ് : മൂന്ന് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി
മയക്കുമരുന്ന് കടത്തി വിതരണം ചെയത് കേസില്‍ സൗദിയില്‍ മൂന്ന്് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. ശരിയ നിയമപ്രകാരം തിങ്കളാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്
ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകകള്‍ കടത്തി വിതരണം ചെയ്ത കുറ്റത്തിനാണ് മൂന്ന് പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഒരു സിറിയക്കാരും രണ്ട് ജോര്‍ദാനികളുമാണ് വധശിക്ഷയ്ക്ക് ഇരയായത്. സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ തിങ്കളാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് കുറ്റവാളികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയത്.
ജോര്‍ദാനിയന്‍ പൗരനായ ഒമര്‍ മുഹമ്മദ് ജബര്‍ അല്‍-അന്‍സി ആണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തികൊണ്ടുവന്നത്. ഇത് ജോര്‍ദാനിയന്‍ പൗരനായ മുഹമ്മദ് ആരിഫ് ഹംദാന്‍ അല്‍-ഖര്‍ബത്‌ലിയും സിറിയന്‍ പൗരനായ സുല്‍ത്താന്‍ മുഹമ്മദ് അല്‍-അവാദും വിതരണത്തിനായി കൊണ്ടുവന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു. കുറ്റവാളികളെ പിടികൂടി സുരക്ഷാ അധികാരികള്‍ അറസ്റ്റ് ചെയ്യുകയും കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ആരോപിക്കപ്പെട്ട കുറ്റം സ്ഥിരീകരിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ശരിയ നിയമം പ്രകാരം വിധി നടപ്പിലാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.മയക്കുമരുന്നിന്റെ വിപത്തില്‍ നിന്ന് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും മുന്‍നിര്‍ത്തി മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കര്‍ശനമായ ശിക്ഷകള്‍ ചുമത്തുന്നതിനുമുള്ള സൗദി സര്‍ക്കാരിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
എഐ സഹായത്തോടെയുളള പാര്‍ക്കിംഗ് സംവിധാനം അവതരിപ്പിച്ചു
എ ഐ സഹായത്തോടെയുളള പുതിയ പാര്‍ക്കിംഗ് സംവിധാനം അവതരിപ്പിച്ച് അബുബാദി ഭരണകൂടം. പുതിയ സംവിധാനപ്രകാരം, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കും. ഇനി പാര്‍ക്കിംഗ് ഫീസ് അടക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാനാകും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത്തരം എഐ സേവനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍.
ഗതാഗത മേഘലയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപുലായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭഗമായാണ് പുതിയ പരിഷ്‌കാരം. അല്‍ ഐനിലെയും അബുദാബിയിലെയും 15 ലധികം കേന്ദ്രങ്ങളിലാണ് എ.ഐ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ പാര്‍ക്കിങ് ഫീസ് അടയ്ക്കാനും സമയം ലാഭിക്കാനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ പാര്‍ക്കിങ്ങ് ഏര്യയകളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ക്യാമറകള്‍ നമ്പര്‍ സ്‌കാന്‍ ചെയ്യും. വാഹനം എത്തുന്നതും പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി പാര്‍ക്കിംഗ് ഫീസ് ഈടാക്കുകയും ചെയ്യും. വാഹന ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്നോ മവാഖിഫ് അക്കൗണ്ടില്‍ നിന്നോ ആയിരിക്കും തുക ഈടാക്കുക. കുടൂതല്‍ കേന്ദ്രങ്ങളില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
ബട്ടര്‍ഫ്‌ലൈ ഗാര്ഡന്സ് ജനുവരി 9 ന് തുറക്കും
അബുദബിയിലെ അല്‍ ഖാനയില്‍ ബട്ടര്‍ഫ്‌ലൈ ഗാര്ഡന്സ് ജനുവരി 9 ന് പൊതുജനങ്ങള്‍ക്കായി തുറക്കും. പൂര്‍ണമായും ഇന്‍ഡോര് മാതൃകയിലാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ മുതല്‍ വിവിധ ജന്തുജാലകങ്ങളുടേയും വലിയ നിരതന്നെയുണ്ടാകും.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് സമീപത്തും നാഷണല്‍ അക്വേറിയത്തിന് എതിര്‍വശത്തുമായുള്ള അല്‍ ഖാന വാക്ക് ഏരിയയിലാണ് ഈ ആകര്‍ഷണം സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാ നിയന്ത്രിത ബയോഡോമുകളുടെ ഒരു പരമ്പരയില്‍ 10,000ത്തിലധികം ചിത്രശലഭങ്ങളെ ഈ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തും, അതോടൊപ്പം ഉഷ്ണമേഖലാ മൃഗങ്ങളുടെയും അപൂര്‍വ മഴക്കാടുകളുടെ ജീവിവര്‍ഗങ്ങളുടെയും ഒരു നിര തന്നെ കാഴ്ച്ചയുടെ വസന്തം തീര്‍ക്കും. സന്ദര്‍ശകര്‍ക്ക് നട്ടുപിടിപ്പിച്ച പാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും പുനര്‍നിര്‍മ്മിച്ച ഉഷ്ണമേഖലാ പരിതസ്ഥിതികളില്‍ ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും കഴിയുന്ന ഒരു നടത്താനുഭവമായാണ് ഉദ്യാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും ഭൂപ്രകൃതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ ബയോഡോമുകള്‍ ഇന്‍ഡോര്‍ നടീല്‍, കോയി കുളങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. പ്രാണികളല്ലാത്ത നിരവധി ഇനങ്ങളെയും ഈ സൗകര്യം ആതിഥേയത്വം വഹിക്കും. രണ്ട് വിരലുകളുള്ള സ്ലോത്ത്, പലവാന്‍ കരടി പൂച്ച, ഭീമന്‍ ശ്രീലങ്കന്‍ അണ്ണാന്‍, കുവിയേഴ്‌സ് കുള്ളന്‍ കൈമാന്‍, ഫിഞ്ചുകള്‍, ഗൗള്‍ഡിയന്‍ ഫിഞ്ചുകള്‍ തുടങ്ങിയ പക്ഷികളുടെ ഒരു ശ്രേണിയും ഉള്‍പ്പെടുന്നു. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയും തുറന്നിരിക്കുന്ന ഉദ്യാനങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റിന് 55 ദിര്‍ഹമാണ് വില, നാഷണല്‍ അക്വേറിയത്തിനൊപ്പം സംയോജിത ടിക്കറ്റ് ഓപ്ഷന്‍ 150 ദിര്‍ഹത്തിന് ലഭ്യമാണ്.
മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി.2001 2006ലെ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
അബുദബി റോഡപകടം : മരിച്ച കുട്ടികളെ ഖബറടക്കി
അബുദബിയില്‍ റോഡപകടത്തില്‍ മരിച്ച 4 മലയാളി കുട്ടികളുടേയും സംസ്‌ക്കാരം നടന്നു. അല്‍ ഖുസൈസിലെ ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം.
നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. അല്‍ ഖുസൈസിലെ അല്‍ ഷുഹാദ മസ്ജിദിലെ ഖബറിസ്ഥാനില്‍ മൂന്ന് മണിയോടെയായിരുന്നു ചടങ്ങുകള്‍. അയല്‍വാസികളും സഹപാഠികളുടെ മാതാപിതാക്കളുമായി നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെട
ുത്തു. കഴിഞ്ഞദിവസമാണ് ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല് കുട്ടികളും ആയയും അടക്കം 5 പേര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിലെ മീഡിയനില്‍ ഇടിച്ചശേഷം രണ്ട് തവണ കരണം മറിയുകയായിരുന്നു. ആയയടക്കം 4 പേര്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ ഒരാള്‍ ആശ്ുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ മരിച്ച ആയയുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ രാവിലെയാണ് മക്കള്‍ മരിച്ചകാര്യം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ പിതാവും സംസ്‌ക്കാര ചടങ്ങിനെത്തിയിരുന്നു.


