Thursday, August 6, 2026
Home Blog Page 20

മാധവ് ഗാഡ്ഗില്‍ : ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍

0

പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹിയായിരുന്നു മാധവ് ഗാഡ്ഗില്‍. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.

ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍.. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന ഉറച്ച ശബ്ദം… പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ട് ഒരു വികസനവും പാടില്ലെന്ന നിലപാടിന്റെ പേര്… ഈ വിശേഷണങ്ങളെല്ലാം ഒറ്റപ്പേരില്‍ സംഗ്രഹിക്കാം.. അതായിരുന്നു മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹിയെന്ന് ആ ജീവിതത്തെ വിശേഷിപ്പിച്ചാല്‍ അത് ഒട്ടും കുറവ് വരില്ല. പരിസ്ഥിതിയെ പൂര്‍ണമായി സംരക്ഷിച്ച് കൊണ്ട് മാത്രമേ വികസനം സാധ്യമാക്കാവൂ എന്ന നിലപാട് ജീവിതത്തില്‍ അങ്ങോളം അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ് പരിസ്ഥിതി സംരക്ഷണ ചരിത്രത്തില്‍ മാധവ് ഗാഡ്ഗില്‍ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത.
അദ്ദേഹം അധ്യക്ഷനായ സമിതിയാണ് പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024-ല്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞന്‍’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ ആയി തെരഞ്ഞെടുത്തത് ആ പ്രവര്‍ത്തന ജീവിതത്തിന്റെ നേര് വിളിച്ച് പറയും. ഭാവി തലമുറയ്ക്ക് സുഗമമായി ജീവിക്കണമെങ്കില്‍ പരിസ്ഥിതിയോട് ചേര്‍ന്ന് നിന്ന് വികസനം നടപ്പാക്കണമെന്ന് സര്‍ക്കാരുകളോട് ഗാഡ്ഗില്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.

വാടക കുടിശിക : ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി പദ്ധതി

0


ദുബൈയില്‍ വാടക കുടിശികയാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി 10 മില്യണ്‍ ദിര്ഹം അനുവദിച്ചു. റെന്റല്‍ ഡിസ്പ്യൂട്ട്‌സ് സെന്ററും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്റും ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചത്. വാടക കുടിശികയെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട നിരവധി പേരുടെ മോചനത്തിന് ഇത് വഴിവെക്കുമെന്ന്ാണ് വിലയിരുത്തല്‍.

‘സിത്ര്‍’ എന്ന പേരില്‍ ആണ് ദുബായ് വാടക ബാധ്യതകളാല്‍ വലയുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിനായി 10 മില്യണ്‍ ദിര്‍ഹം അനുവദിച്ചു . റെന്റല്‍ ഡിസ്പ്യൂട്ട്‌സ് സെന്ററും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്റും സംയുക്തമായാണ ് ഇത് നടപ്പാക്കുന്നത്. കുടുംബ സ്ഥിരത സംരക്ഷിക്കുന്നതിനും എമിറേറ്റിലുടനീളം സമൂഹത്തിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനുമായി 2026 കുടുംബ വര്‍ഷമായി ആചരിക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി. കുടിശ്ശിക വരുത്തിയ 111 കുടിയാന്‍മാരുടെ മോചനത്തിനും, 187 എന്‍ഫോഴ്സ്മെന്റ് കേസുകള്‍ തീര്‍പ്പാക്കുന്നതിനും, യോഗ്യരായ 232 കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മുഴുവനും ഈ പദ്ധതി നീണ്ടുനില്‍ക്കും. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവിലാക്കപ്പെട്ട വ്യക്തികളെ മോചിപ്പിക്കുക, സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുക, പരമാവധി എന്‍ഫോഴ്സ്മെന്റ് ഫയലുകള്‍ അവസാനിപ്പിക്കാന്‍ വാടക തര്‍ക്ക കേന്ദ്രത്തെ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ദുബൈയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാടക വന്‍തോതില്‍ വര്‍ദ്ധിച്ചത് താമസക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ആളുകളുടെ ചെലവുകളുടെ വലിയൊരു ഭാഗം വാടകയാണെന്നാണ്. അതിനാല്‍ തന്നെ ‘സിത്ര്‍’ പോലുള്ള സംരംഭങ്ങള്‍ കുടുംബങ്ങളെ, ഈ വെല്ലുവിളി മറികടക്കാന്‍ സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു. സാമൂഹിക സാഹചര്യങ്ങള്‍, കുടിശ്ശിക ബാധ്യതകള്‍, വരുമാന സ്രോതസ്സുകള്‍, മുന്‍കാല പേയ്മെന്റ് പാലിക്കല്‍, പരിശോധിച്ചുറപ്പിച്ച രേഖകള്‍ എന്നിവയുള്‍പ്പെടെ സുതാര്യവും നീതിയുക്തവുമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി, സഹായം ഏറ്റവും അര്‍ഹരായവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ഡിസി പ്രസക്തമായ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുവഴി സമഗ്രതയോടും നീതിയോടും കൂടി പിന്തുണ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഷാര്‍ജ : ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കും

0

ഷാര്‍ജയില്‍ ഇല്ക്ട്രിക്ക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചട്ടക്കൂട് തയ്യാറാക്കി.

ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ക്കൊപ്പം എമിറേറ്റിലുടനീളമുള്ള ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചും എസ്ഇസി ചര്‍ച്ച ചെയ്തു. ഇതിനായി നിര്‍ദ്ദിഷ്ട ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്തു. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഇന്‍സ്റ്റാളേഷനും പ്രവര്‍ത്തനവും സംഘടിപ്പിക്കുക, സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുക, വിശ്വസനീയവും നൂതനവുമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ചട്ടകൂട് തയ്യാറാക്കിയത്. ഇതിനുപുറമെ ഫലപ്രദമായ നിരീക്ഷണം നടപ്പിലാക്കുക, ന്യായമായതും സുരക്ഷിതവുമായ വിലകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക, എല്ലാ ഉപയോക്താക്കള്‍ക്കും പ്രവേശനക്ഷമത ഉറപ്പാക്കുക എന്നതും ഉദ്ദേശലക്ഷ്യമാണ്. ഷാര്‍ജയുടെ നഗരാസൂത്രണ ലക്ഷ്യങ്ങളും വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് വാഹന സ്വീകാര്യതയും കൈവരിക്കുന്നതിന് വൈദ്യുത വിതരണ സംവിധാനത്തിന്റെ സന്നദ്ധത വര്‍ദ്ധിപ്പിക്കാനും ഇതിനോടനുബന്ധിച്ച് തീരുമാനിച്ചു. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ കാരിയര്‍ആയി ഖത്തര്‍ എയര്‍വേസ്

0


ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിക്കുന്ന ആഗോളതലത്തില്‍ ആദ്യത്തെ കാരിയര്‍ ആയി ഖത്തര്‍ എയര്‍വേസ് മാറി. ഫ്‌ലീറ്റിലെ എല്ലാ എ 350 വിമാന സര്‍വ്വിസുകളും സ്റ്റാര്‍ ലിങ്കുമായി ബന്ധിപ്പിച്ച് മറ്റൊരു റെക്കോര്‍ഡും ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കി.


കഴിഞ്ഞ ഡിസംബറിലാണ് മുഴുവന്‍ എ 350 വിമാനങ്ങളും സ്റ്റാര്‍ലിങ്കുമായി ഖത്തര്‍ ബന്ധിപ്പിച്ചത്. 8 മാസം കൊണ്ടായിരുന്നു ഇത് പൂര്‍ത്തീകരിച്ചത്. ഇതിന് പിന്നാലെയാണ് ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് ആകാശത്തിലെ ഏറ്റവും വേഗതയേറിയ വൈ-ഫൈ ഉള്ള മൂന്ന് ഡ്രീംലൈനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, ഇത് സ്റ്റാര്‍ലിങ്ക്-കണക്റ്റഡ് വൈഡ്‌ബോഡി വിമാനങ്ങളുടെ ആകെ എണ്ണം ഏകദേശം 120 ആയി. വെറും 14 മാസത്തിനുള്ളില്‍, ഖത്തര്‍ എയര്‍വേയ്സ് ബോയിംഗ് 777, എയര്‍ബസ് എ350 സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പ്രോഗ്രാമുകള്‍ ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു, തുടര്‍ന്ന് അതിന്റെ ബോയിംഗ് 787 ഡ്രീംലൈനറുകളിലേക്ക് വികസിപ്പിച്ചു. ഈ പുരോഗതി സ്റ്റാര്‍ലിങ്ക് പ്രാപ്തമാക്കിയ ദീര്‍ഘദൂര, അള്‍ട്രാ ദീര്‍ഘദൂര കണക്റ്റിവിറ്റിയില്‍ ആഗോള നേതാവെന്ന നിലയില്‍ എയര്‍ലൈനിന്റെ സ്ഥാനം ഉറപ്പിക്കുന്നു, അതോടൊപ്പം ലോകത്തിലെ ആദ്യത്തേതും വലുതുമായ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച എ350 ഫ്‌ലീറ്റ് കൈവരിക്കുകയും ചെയ്യുന്നു, ഇത് വിമാനത്തിന്റെ ആഗോള ലോഞ്ച് ഉപഭോക്താവെന്ന ഖത്തര്‍ എയര്‍വേയ്സിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നു. ഖത്തര്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് 500 എംബിപിഎസ് വരെ അള്‍ട്രാ-ഹൈ-സ്പീഡ് കണക്റ്റിവിറ്റി നല്‍കുന്നു. ഇത് ഹോം ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളെ പോലും മറികടക്കുന്ന വേഗതയാണ്്.

ആരോഗ്യസംരക്ഷണം : ലോകത്തിലെ മികച്ച 18 ആമത് രാജ്യമായി ഖത്തര്‍

0


ആരോഗ്യ സംരക്ഷണത്തിനുള്ള ലോകത്തിലെ മികച്ച 20 രാജ്യങ്ങളില്‍ ഖത്തര്‍ വീണ്ടും സ്ഥാനം പിടിച്ചു. ജീവിത നിലവാര ഡാറ്റയ്ക്കായുള്ള ക്രൗഡ്സോഴ്സ്ഡ് ആഗോള ഉറവിടമായ നംബിയോ പുറത്തിറക്കിയ ഏറ്റവും പുതിയ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്സ് 2026 പ്രകാരം 18 ആം സ്ഥാനത്താണ് ഖത്തര്‍

മെഡിക്കല്‍ പ്രൊഫഷണലുകള്‍, ആരോഗ്യ സംരക്ഷണ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ ലഭ്യതയും കഴിവും, മെഡിക്കല്‍ ഉപകരണങ്ങള്‍, അനുബന്ധ ചെലവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ഘടകങ്ങള്‍ പരിഗണിച്ചാണ്പട്ടിക തയ്യാറാക്കിയത്. ഓരോ രാജ്യത്തും ലഭ്യമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, വിഭവങ്ങള്‍ എന്നിവയുടെ വിശാലമായ വിലയിരുത്തല്‍ സൂചിക നല്‍കുന്നു. 2025 ലെ അതേ റാങ്ക് നിലനിര്‍ത്തിക്കൊണ്ട് 2026 ലും ഖത്തര്‍ 18-ാം സ്ഥാനത്ത് തുടരുന്നുവെന്ന് റാങ്കിംഗ് കാണിക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്‌കോറില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി, ഇത് 73.4 ല്‍ നിന്ന് 73.6 ആയി ഉയര്‍ന്നു, ഇത് ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഗുണനിലവാരത്തിലെ തുടര്‍ച്ചയായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം സമീപ വര്‍ഷങ്ങളില്‍ ശേഷി, തൊഴില്‍ ശക്തി വളര്‍ച്ച, സേവന നിലവാരം എന്നിവയില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് എല്ലാവര്‍ക്കും പ്രാപ്യവും ഉയര്‍ന്ന നിലവാരമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വിഭവശേഷി, പ്രതിരോധ പരിചരണം, ഭക്ഷ്യ സുരക്ഷ, അന്താരാഷ്ട്ര അംഗീകാരം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇത് ആഗോളതലത്തില്‍ മുന്‍നിര ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളെ വിലയിരുത്തുന്ന സൂചികയുടെ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടിയ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ നിന്നുള്ള ഏക രാജ്യം ഖത്തര്‍ ആണെന്നത് ശ്രദ്ധേയമാണ്. പ്രാദേശിക, ആഗോള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തറിന്റെ ശക്തമായ പ്രകടനമാണ് ഈ വ്യത്യാസം എടുത്തുകാണിക്കുന്നത്. അയല്‍ രാജ്യങ്ങളില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 70.8 പോയിന്റുമായി 28-ാം സ്ഥാനത്തും, ഒമാന്‍ 62.2 പോയിന്റുമായി 53-ാം സ്ഥാനത്തും, സൗദി അറേബ്യ 62.2 പോയിന്റുമായി 53-ാം സ്ഥാനത്തും, കുവൈറ്റ് 58.6 പോയിന്റുമായി 66-ാം സ്ഥാനത്തുമാണ്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ തായ്വാന്‍ (86.5), ദക്ഷിണ കൊറിയ (82.8), ജപ്പാന്‍ (80.0) എന്നിവയാണ്.

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ, കനത്ത മൂടല്‍മഞ്ഞിന് സാധ്യത

0


യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച പരിധി കുറയാന്‍ ഇടയുണ്ട്.

വരും ദിവസങ്ങളില്‍ യുഎഇയുടെ പലഭാഗങ്ങളിലും അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മൂടല്‍മഞ്ഞ് ചിലയിടങ്ങളില്‍ ദൂരകാഴ്ച്ചയെ ബാധിക്കും. വ്യാഴാഴ്ച രാവിലെ വരെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ മേഖലകളില്‍ വെള്ളിയാഴ്ചയോടെ താപനിലയില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ശനിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ അകലം പാലിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിച്ചും മാത്രമേ യാത്ര ചെയ്യാവൂ എന്ന് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നേരിയ തോതില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാം.

ശബരിമല സ്വര്‍ണപാളി കേസ് : എ പത്മകുമാറിന് ജാമ്യമില്ല

0


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്ന സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും റിമാന്‍ഡില്‍ വിട്ടു.14 ദിവസത്തേക്കാണ് റിമാന്‍ഡ്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി 14ന് കോടതി പരിഗണിക്കും. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പത്മകുമാര്‍ കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ. സാഹചര്യത്തില്‍ ഇനി ജാമ്യം ആവശ്യപ്പെട്ട് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും മാസങ്ങളായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് പത്മകുമാറെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും വിജിലന്‍സ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

രാഹുലിന്റെ അറസ്റ്റ് തടഞ്ഞു, കേസില്‍ പരാതിക്കാരിയെ കക്ഷിചേര്‍ത്തു

0


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി. യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക.

ജുമൈറ ബീച്ച് 1 വിപുലീകരണം 95% പൂര്‍ത്തിയായി.

0


ദുബൈ ജുമൈറ ബീച്ച് 1 ന്റെ വിപുലീകരണം 95% പൂര്‍ത്തിയായി. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞദിവസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി.

തീരദേശ സൗകര്യങ്ങള്‍ നവീകരിക്കുക , താമസക്കാരുടെയും സന്ദര്‍ശകരുടെയും അനുഭവം ഉയര്‍ത്തുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, ബീച്ച് ടൂറിസത്തിന് ഒരു മുന്‍നിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയ്ക്കുള്ള ദുബായിയുടെ വിശാലമായ പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള നടത്തം, സൈക്ലിംഗ്, ജോഗിംഗ് ട്രാക്കുകള്‍ എന്നിവയ്ക്കൊപ്പം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി സംയോജിത വിനോദ, കായിക സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞദിവസം നേരിട്ടെത്തി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി. പദ്ധതി പ്രവര്‍ത്തനം 95 ശതമാനവും പൂര്‍ത്തിയായതായി ശെയ്ഖ് ഹംദാന്‍ പ്രതികരിച്ചു. 2033 ലെ ജീവിത നിലവാര തന്ത്രത്തിനും ദുബായ് അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2040 നും അനുസൃതമായി , ഈ പദ്ധതി ബീച്ച് ഏരിയ 50 ശതമാനം വികസിപ്പിക്കുകയും 95 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ജീവിത നിലവാരം ഉയര്‍ത്തുന്ന, എല്ലാവര്‍ക്കും മികച്ച അനുഭവങ്ങള്‍ നല്‍കുന്ന, ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ ബീച്ചുകള്‍ എന്ന ദുബായിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒരു ആധുനികവും സംയോജിതവുമായ ബീച്ച് സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ഒരു വീഡിയോയ്ക്കൊപ്പം എക്ില്‍ കുറിച്ചു.


പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ബീച്ച് ടൂറിസം ശക്തിപ്പെടുത്തുന്നതിനുമായി 15-ലധികം നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളും ലോകോത്തര വിനോദ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജുമൈറ ബീച്ച് 1 ഫെബ്രുവരിയില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ സുസ്ഥിര വികസന പരിപാടികളുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ് പൊതു ബീച്ചുകള്‍. വര്‍ഷം മുഴുവനും താമസക്കാരും സന്ദര്‍ശകരും സന്ദര്‍ശിക്കുന്ന നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ ബിച്ചുകള്‍.

വിപുലമായ വൃക്ഷത്തൈ നടല്‍ പദ്ധതിയുമായി ദുബൈ

0

സ്‌കൂളുകളിലും പാര്‍ക്കുകളിലും വിപുലമായ വൃക്ഷത്തൈ നടല്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബൈയുടെ ഭരണ നേതൃത്വം ഏറ്റെടുത്തിന്റെ 20-ാം വാര്ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ പച്ചപ്പും സുസ്ഥിര ലാന്‍ഡ്സ്‌കേപ്പിംഗും വഴി നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് ഈ സംരംഭം.

ദുബായ് മുനിസിപ്പാലിറ്റിയും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരുപതിനായിരം മരങ്ങളാണ് ഈ പദ്ധതിപ്രകാരം നട്ടുപിടിപ്പിക്കുക. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബായ് എമിറേറ്റിന്റെ നേതൃത്വം ഏറ്റെടുത്തതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സംഘടനകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈ നടല്‍ പരിപാടി നടപ്പിലാക്കും. നഗരത്തിലെ പച്ചപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ വിശാലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂളുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം കെഎച്ച്ഡിഎ ഏകോപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവര്‍ നടാന്‍ ഉദ്ദേശിക്കുന്ന മരങ്ങളുടെ എണ്ണവും തരവും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അതിനുശേഷം ദുബായ് മുനിസിപ്പാലിറ്റി തൈകള്‍ വിതരണം ചെയ്യുകയും നടപ്പാക്കലിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
കൂടുതല്‍ പച്ചപ്പും സുസ്ഥിര ലാന്‍ഡ്സ്‌കേപ്പിംഗും വഴി നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഒറ്റത്തവണ നടീല്‍ എന്നതിലുപരി പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും ദീര്‍ഘകാല സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഘട്ടം ഘട്ടമായി ഈ സംരംഭം നടപ്പിലാക്കും, വരും കാലയളവില്‍ ഒന്നിലധികം ജില്ലകളിലും സ്ഥാപനങ്ങളിലും നടീല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും

.