Tuesday, May 26, 2026
Home Blog Page 228

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രിയാണ്; സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്നും വിഡി സതീശന്‍

0

കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ്. 7 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. കരാറുകാര്‍ക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. ദന്തഗോപുരത്തില്‍ നിന്നും മുഖ്യമന്ത്രി താഴെയിറങ്ങി വന്നാല്‍ മാത്രമെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുവെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പരാജയമാണെന്ന് സതീശന്‍ ആരോപിച്ചു. സാധരണക്കാരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സര്‍ക്കാരാണിത്. ആറു ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ കുറിച്ച് എന്ത് പറയാനാണെന്നും ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

തൂശനിലയിൽ ഓണമുണ്ട് ഉയിരും ഉലഗവും; മക്കളുടെ ആദ്യ ഓണം ആഘോഷമാക്കി നയൻതാരയും വിഘ്നേശും

0

തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും മക്കളുടെ ആദ്യ ഓണ ചിത്രം പങ്കുവെച്ച് താരം. ഉയിരിന്റെയും
ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്നേശ് ചിത്രം പങ്കുവെച്ചത്. കുട്ടിമുണ്ടുടുത്ത് രണ്ടുപേരും ഓണമുന്നുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ ഉയിർ, ഉലഗിനൊപ്പമുള്ള ഓണാഘോഷങ്ങൾ ഇവിടെ ആരംഭിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ – എന്നാണ് വിക്കി പോസ്റ്റിൽ കുറിച്ചത്. നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

ഉയിർ രുദ്രൊനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നാണ് കുട്ടികളുടെ പേര്. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാരയുടേയും വിക്കിയുടേയും വിവാഹം. 2022 ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ടകുട്ടികൾ പിറന്നത്.

ബോളിവുഡിലെ നയൻതാരയുടെ ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാനിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഘ്നേഷ് ശിവൻ നിർമിക്കുന്ന ആർ എസ് സെന്തിൽ ചിത്രത്തിലും നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവനി’ലും നയൻതാര നായികയാകയായി എത്തുന്നുണ്ട്. ജയം രവിയാണ് ചിത്രത്തിൽ നായകൻ.

വി എസ് എസ് സി പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

0

വി എസ് എസ് സി പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിങ് സെന്ററുള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു.

ഹരിയാന സ്വദേശിയും എ എസ് പിയുമായ ദീപക് ധൻകറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം കഴിഞ്ഞ ദിവസം ഹരിയാനയിൽ എത്തിയിരുന്നു. മെഡിക്കൽ കോളജ് സി ഐ ഹരിലാൽ, സൈബർ പോലീസ് അംഗങ്ങൾ എന്നിവരും സംഘത്തിൽ ഉണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികളും ആൾമാറാട്ടം നടത്തിയ സംഭവത്തിൽ ഒരാളും കേരളത്തിൽ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

പോലീസുകാർക്കെതിരെ കൊലക്കുറ്റം; താനൂർ കസ്റ്റഡി മരണത്തിൽ പ്രതിപ്പട്ടിക സമർപ്പിച്ചു

0

താനൂർ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചത്. നിലവിൽ സസ്പെൻഷനിലുള്ള പൊലീസുകാരായ ജിനിഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് പ്രതി ചേർത്തത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.

ലഹരിമരുന്നു കേസിൽ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും മർദനം മരണകാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ചു കുഴഞ്ഞു വീണാണ് താമിറിന്റെ മരണം എന്നാണ് താനൂർ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസ് മർദനം സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു.

താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. സി ബി ഐ കേസ് ഏറ്റെടുക്കണം എന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.

വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രി​ഗോഷിന്റെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യ

0

വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനാണെന്ന ആരോപണം നിഷേധിച്ച് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

പാശ്ചാത്യരാജ്യങ്ങൾ സത്യം വളച്ചൊടിക്കുകയാണെന്ന് ദിമിത്രി പെസ്‌കോവ് കുറ്റപ്പെടുത്തി. പ്രിഗോഷിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി ജനിതകപരിശോധനയടക്കം നടക്കുന്നുണ്ട്. വൈകാതെ യാഥാർഥ്യം പുറത്തുവരുമെന്നും പെസ്‌കോവ് പറഞ്ഞു.

പ്രിഗോഷിന്റെ മരണത്തില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അറിവില്ലാത മരണം സംഭവിക്കില്ല എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.

മോസ്കോയിൽനിന്ന് സെയ്ന്റ് പീറ്റേഴ്‌സ്‌ബർഗിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നത്. റഷ്യൻ നേതൃത്വത്തിനുനേരെ സായുധകലാപം നയിച്ച പ്രിഗോഷിനെ പുതിൻ ഇല്ലാതാക്കിയെന്ന തരത്തിലാണ് ആഗോള തലത്തിൽ തന്നെ വാർത്തകൾ പ്രചരിച്ചത്. വിമാനം ട്വേർ മേഖലയിൽവെച്ച് വെടിവെച്ചിടുകയായിരുന്നെന്ന് വാഗ്നർ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോണും ആരോപിച്ചിരുന്നു. ആസൂത്രിതസ്ഫോടനത്തിലൂടെയാണ് വിമാനം തകർന്നതെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമികവിലയിരുത്തലുണ്ട്. അതേസമയം, വാഗ്നർസേനയെ അസ്ഥിരമാക്കാനാണ് പ്രിഗോഷിനെ ദുരൂഹമായി കൊലപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച പ്രതികരിച്ചു.

60 ഇലക്ട്രിക് ബസുകൾ പുറത്തിറക്കി കെ എസ് ആർ ടി സി; ബസുകളുടെ തൽസമയ വിവരങ്ങൾ അറിയാനായി പ്രത്യേക ആപ്

0

തിരുവന്തപുരത്ത് 60 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. മാര്‍ഗദര്‍ശി, എന്റെ കെഎസ്ആര്‍ടിസി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി നടത്തി. ഫ്‌ളാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഇലക്ട്രിക് ബസില്‍ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്തു.

ഡീസല്‍ വാഹനങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം ഹരിത വാഹനങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തും. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

113 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളാണ് നിരത്തിലറക്കുക. ഇതിനായി 104 കോടി രൂപ മുതല്‍ മുടക്കുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് 60 ബസുകള്‍ പുറത്തിറക്കുന്നത്. 113 ബസുകള്‍ കൂടാതെ ഇപ്പോള്‍ ഓടികൊണ്ടിരിക്കുന്ന 50 ബസുകള്‍ കൂടി ഇലക്ട്രിക് ബസുകളാക്കി മാറ്റും. ഇത്തരത്തില്‍ 163 ഇലക്ട്രിക് ബസുകളായിരിക്കും നിരത്തിലിറങ്ങുന്നത്.

ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന ആരംഭിച്ചു

0

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി. പേടിഎം, ബുക്ക് മൈ ഷോ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകൂ.

മുംബൈയിലെ വാംഖഡെ സ്റ്റോഡിയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിൽ നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പേടിഎം വഴിയാകും. ലോകകപ്പിലെ ഏറ്റവും ത്രില്ലര്‍ മത്സരമായ ഇന്ത്യ- പാക് പോരാട്ടത്തിന്റെയും ഫൈനലിന്റേയും ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയാണ് ലഭിക്കുക.

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

അതിനിടെ, ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി മിനിറ്റുകൾക്കകം വെബ്സൈറ്റ് പണിമുടക്കി. ഇന്നലെ രാത്രി എട്ടിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പാർട്നറായ ബുക്ക് മൈ ഷോ ആപ് വഴിയുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചത്. ആരാധകർ കൂട്ടമായി ബുക്കിങ് ആരംഭിച്ചതാണ് സൈറ്റ് പണിമുടക്കാൻ കാരണം.

കണ്ണീരോടെ നാട് യാത്രയാക്കി; കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു

0

മാനന്തവാടി തലപ്പുഴ കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പൊതു ദർശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു.

പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയിൽ പൊതുദർശനത്തിന് എത്തിച്ചത്. മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എമ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. മക്കിമല എൽ.പി സ്‌കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.

ഒരു വീട്ടിലെ രണ്ടു പേരുൾപ്പടെ ഒമ്പത് പേരാണ് ഇന്നലെ ഉണ്ടായ ജീപ്പ് അപകടതിൽ മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്ത, മകൾ ചിത്ര, ഇതെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാർത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ചു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

വ്യാജരേഖ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

0

വ്യാജരേഖ ചമച്ച കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.

മതവിദ്വേഷം പടർത്തി എന്ന കേസിൽ ജാമ്യം ലഭിക്കണമെങ്കിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഹാജരാകണം എന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. നിലമ്പൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു കേസ് നൽകിയത്. ഹൈക്കോടതിയെ നിർദേശത്തെത്തുടർന്ന് നിലമ്പൂരിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഷാജൻ ഹാജരായി. തുടർന്ന് പുറത്തിറങ്ങിയപ്പോൾ, വ്യാജരേഖ ചമച്ചെന്ന കേസിൽ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബി എസ് എൻ എൽ ബിൽ വ്യാജമായി നിർമിച്ചു എന്ന കേസിലാണ് അറസ്റ്റ്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇമെയിലിലൂടെ നൽകിയ പരാതിയിലാണ് നടപടി.

വി​ദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടിയിൽ

0

കോഴിക്കോട് തൊട്ടില്‍പാലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയിൽ. കുണ്ടതോട് സ്വദേശി യു.കെ. ജുനൈദാണ്(25) പിടിയിലായത്. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലിൽനിന്നും കാണാതാവുകയായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തിരക്കി. ആൺസുഹൃത്തിനൊപ്പം വൈകീട്ടോടെ പെൺകുട്ടി ബൈക്കിൽ പോയത് കണ്ടവരുണ്ട്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവത മൊഴി നൽകിയിരുന്നു.

ഇയാളുടെ വീട്ടിൽ നിന്ന് എം.ഡി എം എ അടക്കം കണ്ടെത്തിയിരുന്നു. ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ അന്വേഷിച്ചുവരികയാണെന്ന്
പൊലീസ് അറിയിച്ചു.