Wednesday, May 27, 2026
Home Blog Page 210

നിപ പശ്ചാത്തലത്തിൽ കോഴിക്കോട് അതീവ ജാ​ഗ്രത; കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു

0

അസ്വഭാവിക പനി ബാധിച്ചു മരിച്ച രണ്ട് പേര്‍ക്കും നിലവില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കനത്ത ജാഗ്രത. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന്‍ മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില്‍ നിപ സ്ഥിരീകരിച്ചത്. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ ഏഴ് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

ഏഴു പഞ്ചായത്തുകളിലായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ തുറക്കാവൂ. രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ മാത്രമെ ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കാൻ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

നിപ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിശദാംശങ്ങള്‍ തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 168 പേരുള്ള സമ്പര്‍ക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. ഇതില്‍ ആദ്യ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 158 പേരുണ്ട്. ഈ പട്ടികയില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കിയുള്ള 31പേര്‍ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെ കേസില്‍ 100ലേറെ പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് -1,2,3,4,5,12,13,14,15 വാർഡുകൾ
മരുതോങ്കര ഗ്രാമപഞ്ചായത്ത് -1,2,3,4,5,12,13,14 വാർഡുകൾ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് -1,2,20 വാർഡുകൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് -3,4,5,6,7,8,9,10 വാർഡുകൾ
കായക്കൊടി ഗ്രാമപഞ്ചായത്ത് -5,6,7,8,9 വാർഡുകൾ
വില്യപ്പളളി ഗ്രാമപഞ്ചായത്ത് -6,7 വാർഡ് വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്ത് -2,10,11,12,13,14,15,16 വാർഡുകൾ

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

0

ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ രണ്ടു മണിവരെ ഭൗതികദേഹം പൊതുദർശനത്തിനുവയ്ക്കും. രണ്ടു മണിക്കുശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂർ കൊട്ടിയൂർ മണത്തണ കുടുംബ ശമ്ശാനത്തിൽ നാളെ വൈകിട്ട് 4നാണ് അടക്കം.

കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ മകനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശ്ശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.

1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്‌ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല്‍ 10 വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിന്ന പിപി മുകുന്ദന്‍ 2016 ലാണ് തിരികെയെത്തുന്നത്.

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ട് മരണം

0

പന്തളം കുരമ്പാലയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസും മിനി പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം. പിക് അപ് വാനിലെ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. എം സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്.

കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു(48) ആലുവ ഇടത്തല സ്വദേശി ശ്യാം വിഎസ്(30) എന്നിവരാണ് മരിച്ചത്. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന്‍ എതിർ ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. വാനിലുണ്ടായിരുന്നവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക് അപ് വാനിന്റെ ഫ്രണ്ട് ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും. അടൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫ്രണ്ട് ക്യാബിന്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യക്കാരന്‍..! സച്ചിന്‍ തുറന്നിട്ട വാതിലിലൂടെ രോഹിത്ശര്‍മ്മയും

0

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികക്കുന്ന 15 ാം താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ഗുരുനാഥ് ശര്‍മ്മ. ഈ നേട്ടം കൈവരിക്കുന്ന 6ാമത്തെ ഇന്ത്യക്കാരനുമായി താരം. ഇന്നലെ
ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ 7ാം ഓവറില്‍ ദാസുന്‍ ശനാകയെ സിക്‌സറിനു പറത്തിയാണ്
രോഹിത് ഈ നേട്ടം ആഘോഷിച്ചത്.

2001ല്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് തികച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്‍ഡോര്‍ ഏകദിനത്തിലായിരുന്നു സച്ചിന്റെ നേട്ടം. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 10000 റണ്‍സ് തികച്ച ബാറ്റര്‍ വിരാട് കോലിയാണ്- 205 ഇന്നിങ്‌സുകള്‍. രോഹിത്തിനാണ് രണ്ടാം സ്ഥാനം- 241 ഇന്നിങ്‌സുകള്‍.
ഇവര്‍ക്കു പുറമെ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ധോണി തുടങ്ങിയവരാണ് 10000 റണ്‍സ് പിന്നിട്ട
മറ്റ് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ വീണ്ടും ‘ജ്യോതിഷ’ വിവാദം..!

0

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കോച്ച് ഈഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത് ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരമാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ
ജോല്‍സ്യന്‍ ഭൂപേഷ് ശര്‍മ്മയുടെ സഹായത്തോടെയാണ് സ്റ്റിമാച്ച് ഇലവനെ പ്രഖ്യാപിച്ചതെന്ന്
എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി ആയിരുന്ന കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇന്ത്യന്‍
എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 ജൂണില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മേയിലാണ് സ്റ്റിമാച്ചിന് ജ്യോതിഷിയെ പരിചയപ്പെടുത്തിയതെന്ന് കുശാല്‍ ദാസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തെ സേവനത്തിന് ഭൂപേഷ് ശര്‍മ 12 മുതല്‍ 15 ലക്ഷം രൂപ വരെ കൈപ്പറ്റിയതായി കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയപ്പോള്‍ അതൊരു വലിയ തുകയായി തോന്നിയില്ലെന്നും കുശാല്‍ ദാസ് പറഞ്ഞു.

ലിബിയയ്ക്ക് സഹായ ഹസ്തവുമായി യുഎഇ: സന്നദ്ദ പ്രവര്‍ത്തകരെയും ആവശ്യസാധനങ്ങളും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഷെയ്ഖ് മുഹമ്മദ്‌

0

അബുദബി: വടക്കേ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മേഖലയില്‍ അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ദുരിതാശ്വസ സഹായങ്ങളും തിരച്ചില്‍ രക്ഷാ സംഘങ്ങളെയും അയക്കും. ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഡാനിയല്‍ ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴയില്‍ രാജ്യം ദുരിതത്തിലാണ്. പ്രളയത്തില്‍ രണ്ടായിരത്തിലധികം ആളുകളാണ് മരിച്ചത്. പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹയാത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുവരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരെയും സന്നദ്ദ സേനാ അംഗങ്ങളെയും, അടിയന്തര സഹായങ്ങളും എത്തിച്ചു നല്‍കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി ആളുകളെയാണ് കണാതായത്.

ലിബിയ ഭരണകൂടത്തോടും, അതിലെ ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കിഴക്കന്‍ നഗരമായ ഡെര്‍ണയില്‍ രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചതായാണ് കണക്കുകള്‍. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പ്രധാമന്ത്രി ഒസാമ ഹമദ് പറഞ്ഞു. മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റ് രാജ്യത്തെ ബാധിച്ചതിനെത്തുടര്‍ന്ന് ഡെര്‍ണ പ്രദേശം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായ ഹസ്തം എത്തിച്ചു നല്‍കിയിട്ടുണ്ട്.

യുഎഇ വാണിജ്യ ഏജന്‍സി നിയമം: ലംഘിച്ചാല്‍ പിഴ

0

അബുദബി: യുഎഇയില്‍ വാണിജ്യ ഏജന്‍സി നിയമം ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം. ഒരു ലക്ഷം മുതല്‍ നാല് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും കസ്റ്റംസ് ചരക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്യും. മന്ത്രിസഭയും അംഗീകാരം നേടിയ നിയമം ജൂണില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പരിഷ്‌കരിച്ച വാണിജ്യ ഏജന്‍സി നിയമമാണ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയത്. മുമ്പുണ്ടായിരുന്ന നിയമത്തില്‍ നിന്നും സുപ്രധാനമായ മാറ്റമാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. പുതിയ നിയമത്തില്‍ രണ്ടു തരത്തില്‍ പിഴ ചുമത്തുന്നതിനാണ് വകുപ്പുള്ളത്. നിയമലംഘനത്തിന് ആദ്യം വാണിങ് നല്‍കും. ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പിഴ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ നാല് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. അന്താരാഷ്ട്ര ബിസിനസ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റിനല്ലാതെ, സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയാല്‍ പിഴ ചുമത്തും.

പുതിയ നിയമത്തിലൂടെ, കരാര്‍ ലംഘനങ്ങള്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്ന സന്ദേശം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നിലവില്‍ വന്ന കരാറുകള്‍ക്കും പുതിയ നിയമം ബാധകമാണ്. നിലവിലുള്ള എല്ലാ കരാറുകളും ഇതോടെ പുതിയ നിയമത്തിന് കീഴില്‍വരും. എന്നാല്‍ കരാര്‍ പുതുക്കാതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ബാധകമായിരിക്കില്ല. പുതിയ നിയമ പ്രകാരം 51 ശതമാനം യുഎഇ പൗരന് അവകാശമുള്ള പൊതു ഓഹരി ഉടമകളുടെ കമ്പനികള്‍ക്ക് വാണിജ്യ ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.

ദുബൈയില്‍ ജലവൈദ്യുത പദ്ധതി: നിര്‍മ്മാണം അവസാന ഘട്ടത്തില്‍

0

ദുബൈ: ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പദ്ധതിയുടെ നിര്‍മ്മാണം 75 ശതമാനത്തിലേക്ക് അടക്കുന്നുവെന്ന് ദീവ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയാണ് ഹത്ത ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. 2050 ഓടെ വൈദ്യുതി ഉത്പാദനം നൂറ് ശതമാനവും ശുദ്ധമായ സ്രോതസ്സുകളില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ദുബൈ നടപ്പിലാക്കുന്നത്. ഇതില്‍ ദുബൈയുടെ സ്വപ്ന പദ്ധതിയാണ് ഹത്തയിലേത്. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതിയക്ക് 142 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമെന്ന് ദീവ അറിയിച്ചു. 80 വര്‍ഷം വരെ പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 1500 മെഗാവാട്ട് വരെയാണ് സംഭരണ ശേഷി. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവുമായ, സയീദ് മുഹമ്മദ് അല്‍ തായര്‍, പ്ലാന്റ് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.

മുകളിലത്തെ അണക്കെട്ട് നിറയ്ക്കാനുള്ള പ്രാരംഭ നടപടികള്‍ വര്‍ഷാവസാനത്തോടെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ ജനറേറ്ററുകളുമായി ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റര്‍ വാട്ടര്‍ ടണലിന്റെ പുരോഗതിയും വിലയിരുത്തി. അപ്പര്‍ ഡാമിന്റെ പാലത്തിന്റെ നിര്‍മ്മാണവും 72 മീറ്റര്‍ മതിലിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഹത്തയുടെ പ്രധാന അണക്കെട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള അപ്പര്‍ ഡാമില്‍ ജലം സംഭരിക്കും. ഇവിടെ നിന്നും ജലം ഭൂഗര്‍ഭ ടണിലിലൂടെ ഒഴുക്കി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വെള്ളം വീണ്ടും ടണലിലൂടെ പമ്പ് ചെയ്ത് മുകളിലെത്തിച്ച് സംഭരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഹത്തയിലെ ഇമറാത്തി പൗരന്മാര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും. ഹത്ത വികസനവും ടൂരിസം പദ്ധതികളും ഹത്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സംഭരിക്കുന്ന വൈദ്യുതി ദീവയുടെ ഗ്രിഡ് വഴിയാകും വിതരണത്തിനായി എത്തിക്കുക.

അല്‍ഹോസന്‍ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി

0

അബുദബി: നിരവധി മാറ്റങ്ങളോടെയാണ് അല്‍ഹോസന്‍ ആപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നു ആരോഗ്യ മന്ത്രാലയം ആപ്പിന് രൂപം നല്‍കിയത്. നിലവില്‍ ഇത് വാക്‌സിനേഷനുകള്‍ക്ക് വേണ്ടിയുളള പ്ലാറ്റ്‌ഫോം ആയാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ ജനിക്കുന്നത് മുതല്‍ പതിനെട്ട് വയസ് വരെയുളള കാലഘട്ടത്തിലെ വാക്‌സിനേഷന്റെ സമഗ്രമായ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. വാക്‌സിനേഷന്‍ സ്റ്റാറ്റസ് കൃത്യമായി നിരീക്ഷിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഇതിന്റെ പ്രത്യേകതയാണ്. വാക്‌സിനേഷന്‍ ശതമാനം ഉയര്‍ത്തുന്നതിനും ഇത് സഹായകരമാണ്. കൊവിഡ് പിടിമുറുക്കിയ രണ്ട് വര്‍ഷത്തോളം അബുദബിയില്‍ പിസിആര്‍ പരിശോധന നടത്തി അല്‍ഹോസന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമായിരുു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നെങ്കിലും ഗ്രീന്‍ പാസ് നിലനിന്നിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനായി ഗ്രീന്‍ പാസ് വേണമെന്ന നിബന്ധന നീക്കിയത്.

യുഎഇയില്‍ മെര്‍ക്കുറി തെര്‍മോമീറ്ററുകള്‍ക്ക് നിരോധനം: സിറിഞ്ചുകള്‍ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിനും വിലക്ക്

0

യുഎഇയില്‍ മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ക്ക് നിരോധനം. സിറിഞ്ചുകള്‍ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. യുഎഇ മന്ത്രിസഭയുടെതാണ് തീരുമാനം.പുതിയ തീരുമാനം സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിന് പ്രാബല്യത്തില്‍ വരും.

രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിലേയും ലബോറട്ടറികളിലേയും പരിശോധന ഉപകരണങ്ങള്‍ സംബന്ധിച്ച 2023-ലെ തൊണ്ണൂറാം മന്ത്രിസഭാ തീരുമാനപ്രകാരം ആണ് മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മെര്‍ക്കുറി തെര്‍മ്മോമീറ്ററുകളുടെ ഇറക്കുമതിക്കും ഉപയോഗത്തിലും വിലക്കുണ്ട്. മെര്‍ക്കുറി ഉപയോഗിച്ചുള്ള രക്തസമ്മര്‍ദ്ദ പരിശോധനാ ഉപകരണങ്ങള്‍ക്കും നിരോധനം ഉണ്ട്. രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന തെര്‍മോമീറ്ററുകള്‍ അടക്കം മുഴുവന്‍ പരിശോധനാ ഉപകരണങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും അംഗീകൃതവുമായിരിക്കണം എന്ന് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നുണ്ട്.

പരിശോധന ഉപകരണങ്ങളും സിറിഞ്ചുകളും നിലവാരം പാലിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കാളും വിതരണക്കാരും ഉറപ്പാക്കണം. രാജ്യത്ത് വിതരണം ചെയ്യുന്ന ആരോഗ്യപരിശോധനാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെങ്കില്‍ വ്യവസായ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നിലവാരമുള്ളവയാണെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയം പരിശോധന നടത്തണം എന്നും നിര്‍ദ്ദേശം ഉണ്ട്.