അബുദബി: കഴിഞ്ഞ ദിവസം ഇറാഖില്‍ വിവാഹ പന്തലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വധുവും വരനും ഉള്‍പ്പെടെ നൂറിലേറെ പേരാണ് മരിച്ചത്. ഇറാഖിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തീപിടുത്തത്തിന് ഇരയായവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി യുഎഇ അറിയിച്ചു. ഇറാഖിലെ നിനവേ പ്രവിശ്യയിലാണ് തീ പിടുത്തമുണ്ടായത്. പടക്കത്തില്‍ നിന്നുമാണ് തീ പിടിച്ചത്. അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇറാഖ് സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് പുറത്തു കടക്കാന്‍ ശ്രമിച്ച് തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി ആളുകളാണ് മരിച്ചത്.
ദുബൈയില്‍ ഹോട്ടല്‍ ബുക്കിംഗില്‍ കുതിപ്പ്: ഹോട്ടല്‍ നിരക്കുകളിലും വര്‍ദ്ധന
ദുബൈയില്‍ കോപ്-28 ഉച്ചകോടി തുടങ്ങാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ഹോട്ടല്‍ നിരക്ക് കുത്തനെ ഉയരുന്നു. അതിവേഗത്തിലാണ് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യപ്പെടുന്നത്. ചില ഹോട്ടലുകളില്‍ അഞ്ചിരട്ടി വരെയാണ് നിരക്ക് വര്‍ദ്ധന.
നവംബര്‍ മുപ്പത് മുതല്‍ പന്ത്രണ്ട് വരെ നീണ്ടുനില്‍ക്കുന്നതാണ് കോപ്-28 കാലാവസ്ഥാ ഉച്ചകോടി. ഉച്ചകോടിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതിനായിരത്തോളം സന്ദര്‍ശകര്‍ ദുബൈയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം യുഎഇയില്‍ ശൈതക്യകാലവിനോദസഞ്ചാര സീസണ്‍ കൂടി ആരംഭിക്കുന്നതാണ് ഹോട്ടല്‍ മുറികള്‍ക്ക് ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കോപ്-28 ഉച്ചകോടി നടക്കുന്ന ആദ്യ ദിവസങ്ങളില്‍ എമിറേറ്റിലെ മുപ്പത് ശതമാനം ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ശേഷിക്കുന്ന മുറികള്‍ അതിവേഗത്തിലാണ് ബുക്ക് ചെയ്യപ്പെടുന്നത്.
ആവശ്യകത കൂടിയതോടെ ഹോട്ടല്‍ മുറികളുടെ നിരക്കുകളില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം യുഎഇയുടെ ദേശീയദിന അവധികള്‍ കൂടി എത്തുന്നത് ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശൈത്യകാലം ആരംഭിക്കുന്നതോടെ ദുബൈ വേള്‍ഡ് ട്രെഡ് സെന്ററില്‍ അടക്കം നടക്കുന്ന പ്രദര്‍ശനങ്ങളിലും മറ്റ് പ്രധാന പരിപാടികളിലും പങ്കെടുക്കാന്‍ കൂടുതല്‍ ആളുകള്‍ എമിറേറ്റിലേക്ക് എത്തും. ഇത് ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
പ്ലാസ്റ്റിക് രഹിതം, കുപ്പിവെള്ളം ഉപയോഗം കുറയുന്നു: ദുബൈ കാന്‍ വിജയകരം
ദുബൈ: 2022 ലാണ് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുബൈ കാന്‍ പദ്ധതിയുടെ വാട്ടര്‍ ഫൗണ്ടനുകള്‍ സ്ഥാപിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുകയാണ് ലക്ഷ്യം. പൊതു സ്ഥലങ്ങള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പദ്ധതി ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളില്‍ നിന്നും മാത്രം 1.4 ദശലക്ഷം കുപ്പികളുടെ ഉപയോഗം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം 116 ടണ്‍ കാര്‍ബണ്‍ െൈഡഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചതായാണ് കാലാവസ്ഥാ സ്ഥിതിവിവര കണക്കകള്‍ സൂചിപ്പിക്കുന്നത്. ദുബൈ കാന്‍ ആരംഭിക്കുന്നതിന് മുമ്പ് 1,17000 കുപ്പി വെള്ളമാണ് ഒരു മാസം ഉപയോഗിച്ചിരുന്നത്. പുനരപയോഗിക്കാന്‍ കഴിയുന്ന ബോട്ടിലുകളും ശുദ്ധീകരിച്ച് ലഭിക്കുന്ന വെള്ളവും ഉപയോഗിക്കുന്നതോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും പരിസ്ഥിതി മലിനീകരണത്തിലും ഗണ്യമായ കുറവുണ്ടാക്കുന്നതായാണ് വിലയിരുത്തല്‍. നവംബറില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്കു മുന്നോടിയായി പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കി വിജയത്തിലെത്തിച്ച് മാതൃകയാകുകയാണ് ദുബൈ. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനായി പ്രത്യേക ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥാ ഭാവിക്കായി ഉച്ചകോടിയോട് അനുബന്ധിച്ച് കാര്‍ബ ബഹിര്‍ഗമനം കുറക്കുന്ന പദ്ധതികളായിരിക്കും ലോക രാഷ്ട്രങ്ങള്‍ക്കിടിയില്‍ ചര്‍ച്ചയാകുക.
അബുദബിയില്‍ പാര്‍ക്കിംഗ് ടോള്‍ എന്നിവ സൗജന്യം
അബുദബി: നബിദിനം പ്രമാണിച്ചാണ് അബുദബി സംയോജിത ഗതാഗത കേന്ദ്രം പാര്‍ക്കിംഗും ടോളും സൗജന്യമാക്കിയത്. അവധി ദിനമായ സെപ്റ്റംബര്‍ 29നാണ് സൗജന്യമായി പാര്‍ക്കിംഗും ടോളും ലഭിക്കുക. സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിംഗ് അനുവതിച്ചിരിക്കുന്നത്. മുസഫ എം 18 ലെ ട്രക്ക് പാര്‍ക്കിംഗും സൗജന്യമായിരിക്കും. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോള്‍ ഗേറ്റ് നിരക്കുകള്‍ ശനിയാഴ്ച രാവിലെ 7 മണി മുതല്‍ പുനരാരംഭിക്കും. അബുദബിയിലെ പൊതു ബസ് സര്‍വീസുകള്‍ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. എമിറേറ്റില്‍ ഉടനീളമുള്ള കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകള്‍ അവധി ദിവസം അടച്ചിടുമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
ബാങ്കിന്റെ ഭീഷണിയെ തുടർന്ന് കോട്ടയത്ത് വ്യാപാരി ജീവനൊടുക്കി
ബാങ്ക് ഭീഷണിയെ തുടർന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയെന്ന് പരാതി. കോട്ടയം അയ്മനം കുടയംപടയിൽ കെ സി ബിനു( 50) ആണ് തിങ്കളാഴ്ച ഉച്ചയോടെ അത്മഹത്യ ചെയ്തത്. കർണാടക ബാങ്കിന്‍റെ ഭീഷണിയെ തുടർന്നാണ് ബിനു ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആപോരണം. കുടയംപടയി ജംഗ്ഷനിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. കടയിലെ ആവശ്യത്തിനായി ബിനു വായ്പയായി 5 ലക്ഷം രൂപ എടുത്തിരുന്നു. മാസം 14000 രൂപയാണ് അടവ് വരുന്നത്. എന്നാൽ കഴിഞ്ഞ 2 മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുള്ളതായി ഇവർ പറയുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. കുടുംബം ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പും ബിനു ഇതേ ബാങ്കിൽ നിന്നും 2 തവണ വായ്പ എടുക്കുകയും അത് തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയാണ്. കർണാടക ബാങ്കിന് മുന്നിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ബാങ്ക് മാനേജർക്കെതിരെ നടപടി വേണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ബിനുവിൻ്റെ മൃതദേഹം ബാങ്കിന് മുന്നിൽ കൊണ്ടുവച്ച് പ്രതിഷേധിച്ചു. പുതുതലമുറ ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ജെയിക് സി തോമസ് ആരോപിച്ചു. ബാങ്ക് മാനേജർക്ക് എതിരെ കേസ് എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജയിക്ക് പറഞ്ഞു.
നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; റോബിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലസിന് ലഭിച്ചു
കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ പോയ റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചു എന്നാണ് വിവരം. നായ്ക്കൾക്ക് ആയുള്ള ഹോസ്റ്റൽ നടത്തുന്നതിൻ്റെ മറവിലാണ് റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ റോബിനെ പിടികൂടാനായി പോലീസ് എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ പിടിയിലായവർ നായ്ക്കളെ കടത്തിക്കൊണ്ട് പോകാൻ എത്തിയവരാണ് എന്നാണ് സൂചന. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. കഴിഞ്ഞ ദിവസം പോലീസ് വന്നപ്പോൾ നായകളെ അഴിച്ചു വിട്ട ശേഷം ആണ് റോബിൻ ഓടി രക്ഷപെട്ടത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. റോബിന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
മധുവിൻ്റെ കൊലപാതകം: ശിക്ഷാവിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കോടതി ഇന്ന് പരിഗണക്കും
ശിക്ഷാവിധി നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 13 പ്രതികളുടെ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം കുറ്റവാളികളെ കൊലപാതക കുറ്റത്തിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിട്ടുണ്ട്. ജസ്റ്റിസ് പിബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിച്ച കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി പി വി ജീവേഷിൻെറ നിയമന വിജ്ഞാപനവും ഹൈക്കോടതിക്ക് കൈമാറും. ഡോ. കെ പി സതീശൻ്റെ സൗകര്യം കൂടി കണക്കിലെടുത്ത് അപ്പീൽ നാളെ പരിഗണിക്കാൻ മാറ്റിയേക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെ പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് കുടുംബം നൽകിയിരുന്നത്.കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു.
സ്ക്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 മരണം
കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനം ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകർന്നു.
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമൂഹത്തിൽ പ്രതിക്കെതിരെ നിലനിൽക്കുന്ന വികാരം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടയാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടക്കാനിരിക്കുന്ന കേസിൽ കസ്‌റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കേസ് അന്വേഷണവുമായി സഹകരിച്ചതായും കാണിച്ചാണ് ഗ്രീഷ്മ ജാമ്യാപേക്ഷ നൽകിയത്.
മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായ ഷരോണിനെയാണ് പെൺസുഹൃത്തായ ഗ്രീഷ്‌മ കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽ പിൻമാറണമെന്നാവശ്യം നിഷേധിച്ചതിനെ തുടർന്ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകുകയായിരുന്നു.
കേസിൽ കുറ്റപത്രം നൽകിയതിനെ തുടർന്നാണ് ഗ്രീഷ്‌മ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഷാരോണിന്റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണമില്ലെന്നും കസ്‌റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി റദ്ദാക്കിയെന്നുമുള്ള വാദങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിചാരണ കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം.
10 മാസത്തെ ആസൂത്രണത്തിനുശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റപത്രം. 2021 ജനുവരി അവസാനം മുതൽ ഷാരോണിനെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ചെറിയ അളവിൽ വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്നും, വിഷം നൽകിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ഓൺലനിലൂടെ മനസ്സിലാക്കി. വിഷം നൽകുന്നതിനാണ് ജൂസ് ചാലഞ്ച് തെരഞ്ഞെടുത്തത്. തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തപ്പോൾ പല തവണയായി വിഷം കലർത്തിയ ജ്യൂസ് നൽകി. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്.
ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ കന്നി സ്വർണം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് അഭിമാന നേട്ടം. ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തി പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.
ശ്രീലങ്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ടിതാസ് സധുവാണ് മൂന്ന് വിക്കറ്റുകളുമെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയെ തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ രാജേശ്വരി ഗയക്വാദ് പുറത്താക്കി.
22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി.


