Wednesday, June 10, 2026
Home Blog Page 201

സോളാർ ഗൂഢാലോചന കേസ് ഇന്ന് കോടതിയിൽ

0

സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ കേസ് പരാതിക്കാരി ഒന്നാം പ്രതിയും കെ ബി ഗണേശ് കുമാർ എംഎൽഎ രണ്ടാം പ്രതിയുമാണ്. പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ്സ് തീരുമാനിച്ചത്. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ.

അതേസമയം സംഭവത്തിൽ ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഉള്ള തീരുമാനത്തിലാണ് യുഡിഎഫ്.ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ സ്വർണം വെടിവച്ചിട്ട് ഇന്ത്യ; ഷൂട്ടിംഗിൽ റെക്കോർഡ് നേട്ടം

0

പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള ടീമിനത്തിലാണ് സ്വര്‍ണ നേട്ടം. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം.

1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോർഡ്. ബാഹുവിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലായിരുന്നു ചൈനയുടെ നേട്ടം. എന്നാൽ സ്വന്തം മണ്ണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അതേ ഇനത്തിൽ വെങ്കല മെഡൽ മാത്രമാണ് ചൈനയ്ക്ക് നേടാൻ കഴിഞ്ഞത്.

1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.

നിപ ആശങ്ക ഒഴിയുന്നു; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും

0

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു. ഇന്നലെ പുറത്തുവന്ന ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവായി. ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ നിന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു സംബന്ധിച്ച് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനാക്കിയിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്.

ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 915 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഐസോലേഷൻ പൂർത്തിയാക്കിയ 373 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളും വൈകാതെ പൂർണ്ണമായും ഒഴിവാകും. എന്നാൽ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. നിപ പ്രതിരോധ പ്രവർത്തനങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി മന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേരുന്നുണ്ട്.

സർക്കാർ വാഹനങ്ങൾ ഇനി KL 90

0

സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആർടി ഓഫിസിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഇങ്ങനെ ആക്കുന്നത്.

നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ രജിസ്ട്രേഷൻ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങൾ തിരുവനന്തപുരത്താകും രജിസ്റ്റർ ചെയ്യുക. ഇത് ഓൺലൈൻ വഴി ചെയ്യാനും അവസരമുണ്ട്. കെഎസ്ആർടിസി വാഹനങ്ങൾ മാത്രമാണ് നേരത്തേ ഒറ്റ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നത്. അത് ഇനിയും തുടരും. തിരുവനന്തപുരം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് –1 ലാണ് കെഎസ്ആർടിസി ബസുകൾ റജിസ്റ്റർ ചെയ്യേണ്ടത്.

പാലക്കയത്ത് മഴ കുറഞ്ഞു; കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ ഉയർത്തി

0

ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കാട് പാലക്കയത്ത് മഴ കുറഞ്ഞു. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി.കുണ്ടംപോട്ടി, ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. വട്ടപ്പാറ,പാണ്ടൻമല എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് കടകളിലും വീടുകളിലും വെളളം കയറി വൻ നാശനഷ്ടമാണ് ഉണ്ടായത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

പ്രദേശത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞു. ഇന്നലെ ശക്തമായ മഴയെ തുടർന്ന് ഇവിടെ ഉരുൾപൊട്ടിയിരുന്നു. വീടുകളിലും കടകളിലും വെള്ളം കയറിയെങ്കിലും ആളപായമില്ല. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഇനിയും കുറഞ്ഞിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും അളവിൽ ഉയർത്താറില്ല. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടകളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

സംസ്ഥാനത്ത് മഴ തുടരുന്നു

0

ശക്തമായ മഴ തുടർന്ന് കൊച്ചി ഇടപ്പള്ളിയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ്. റോഡിൽ വൻ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കാൽനട യാത്രികർ പ്രതിസന്ധിയിലായി.

അതിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. നിലവിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ശക്തമായ തിരമാല ഉണ്ടാകാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സധ്യതയുണ്ട്.

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം ഉയർന്നു; വരുമാനത്തിൽ 145 ശതമാനം വർധന

0

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം ഉയർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നുവെന്നു. അഞ്ചുകോടി മുപ്പത്തിയഞ്ചുലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയതും നേട്ടമായി.

കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്. അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാരെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
…………..
ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി.

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

0

കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞത്. മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചു.

രാത്രി ഏഴ് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ നിന്നും കല്ലും മണ്ണും ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ഗതാഗത തടസ്സം ഇല്ല . എന്നാൽ മഴ തുടരുന്ന പാശ്ചാത്തലത്തിൽ ചുരത്തിലെ പല മേഖലകളിലും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു.

കരുവന്നൂരിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് എം വി ഗോവിന്ദൻ

0

സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂരിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്താനായി ഇഡി ശ്രമം നടത്തുന്നു. അമിത് ഷാ തന്നെ ഇതിനായി രംഗത്തുണ്ട്. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയാണ്. സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും മൊയ്തീന്റെ പേര് പറയാൻ കൌൺസിലർമാരെ മർദ്ദിക്കുകയുമാണ്. മകളുടെ വിവാഹം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. സഹകാരികൾ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിൽ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുള്ളതാണ്. അതിന് ശേഷം ഇഡി. മൊയ്തീന്‍റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി.

കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ് നടക്കുന്നത്. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ്. എൽഡിഎഫ് സർക്കാരിനെതിരായ കള്ളപ്രചാര വേലയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല; സുരേഷ് ഗോപിക്ക് അതൃപ്തി

0

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതിൽ അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചാനല്‍ സ്‌ക്രോളുകളിലൂടെയാണ് നിയമന വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സുരേഷ് ഗോപി. മണ്ഡലത്തിൽ സജീവമായി അദ്ദേഹം ഉണ്ട്. ഇവിടെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കുറച്ച് നാൾ മുൻപ് അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ ‘ തൃശൂർ ഇങ്ങ് തന്നാൽ എടുത്തോളാം’ എന്നു സുരേഷ് ഗോപി പ്രസംഗിച്ചതും ഈ ചർച്ചകൾ സജീവമാക്കി. ഈ സാഹചര്യത്തിൽ തന്നെ അറിയിക്കാതെ ഉള്ള നീക്കത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢ നീക്കം ഉണ്ടോ എന്ന സംശയത്തിലാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ.

ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. നിയമനം മൂന്ന് വര്‍ഷത്തേക്കാണ് എന്നതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചേക്കില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് നിയമനം സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചേക്കും. അടുത്ത ദിവസം ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഡല്‍ഹിയിലെത്തുന്നുണ്ട്. അവിടെവെച്ച് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടേക്കുമെന്നാണ് വിവരം.