Thursday, July 30, 2026
Home Blog Page 193

ഗാസയിൽ വെടിനിർത്തലിന് സമ്മതിച്ചുവന്ന വാർത്ത തള്ളി ഇസ്രായേൽ

0

ഗാസയില്‍നിന്ന് നൂറുകണക്കിന് പേര്‍ക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിന് സഹായകരമാകുംവിധം വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത തള്ളി ഇസ്രായേൽ. റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ഗാസയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് വീണ്ടും തുറന്നതായി അൽ അറബിയ റിപ്പോർട്ട് ചെയ്തിരുന്നു. സഹായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇസ്രായേൽ മണിക്കൂറുകൾ ആക്രമണം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

അതിനിടെ ഗാസയിൽ നിന്നുള്ള കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് 4 ലക്ഷത്തിലധികം പേരാണ് ഒഴിഞ്ഞുപോയത് എന്നാണ് റിപ്പോർട്ട്. 126 സെനികരെ ബന്ദികളാക്കിയെന്ന് നേരത്തെ ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യം ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഗസയിലുള്ളവർക്ക് സഹായം എത്തിക്കുന്നതിന് തയ്യാറായി നൂറുകണക്കിന് ട്രക്കുകളാണ് അതിർത്തിയിൽ കാത്തുനിൽക്കുന്നത്.

തൃശ്ശൂരിൽ ചിറയില്‍ കുളിക്കാനിറങ്ങിയ 4 കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0

തൃശ്ശൂർ പുത്തൂരിനടുത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുറ്റൂർ സ്വദേശി അഭിൻ ജോൺ, അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. അഭിൻ ജോൺ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും മറ്റു മൂന്ന് പേർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.

പുത്തൂര്‍ കൈനൂർ ചിറയിൽ ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. ചിറയിൽ നാല് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയതാണ്. ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുന്നത് കണ്ട് മറ്റു മൂന്ന് പേർ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വിദ്യാർത്ഥികളെ ചിറയിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂബ ടീമും സ്ഥലത്ത് എത്തിയിരുന്നു.

“ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞവും” വിഴിഞ്ഞത്ത് ആദ്യകപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി

0

എല്ലാവരും ഒത്തുചേർന്നാൽ അസാധ്യമായത് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. ചില രാജ്യാന്തര ലോബികളും വാണിജ്യ ലോബികളും ഇതിനെതിരെ നീക്കം നടത്തി. അവർ പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാൻ നമുക്കായി എന്നും പിണറായി പറഞ്ഞു.

തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരുമെന്ന് പിണറായി വിജയൻ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭവനയാണ്. തുറമുഖത്തോടനുബന്ധിച്ച് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ തുരങ്കപാത നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പോർട്ടിനെ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനുള്ള ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 6000 കോടി ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 6000 കോടി ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ് കൂടി വരുന്നതോടെ വലിയ നേട്ടമാകും. 5000ത്തിലധികം തൊഴിൽ അവസരങ്ങളാണ് ഇവിടെ പുതുതായി വരുന്നത്. തുറമുഖം യാഥാർഥ്യമാകുന്നതോടെ കേരളം കണ്ടെയ്നർ നീക്കത്തിന്റെ കേന്ദ്രമായി മാറും. വ്യവസായങ്ങൾക്കും വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

0

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലയിൽ പലയിടങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയതെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിയിൽ പലയിടങ്ങളിലും വെള്ളക്കെട്ടാണ്. കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂർ, നെയ്യാറ്റിൻകര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകൾ നീണ്ട മഴയിൽ ടെക്നോപാര്‍ക്കിലടക്കം വെള്ളം കയറി. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഗ്രാമീണ മേഖലകളിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി ഇരുപത്തിയൊന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

കനത്ത മഴയിൽ തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. വെള്ളം കയറിയതിനാല്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി.ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തത് മേഖലയില്‍ വൈദ്യുതി തടസ്സപ്പെടാനിടയാക്കി.ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടൽ -കായലോര -മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനമുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

റീൽസിൽ നിന്നും പണികിട്ടി യുവാക്കൾ; ബൈക്ക് സ്റ്റണ്ട് നടത്തിയ നിയമലംഘകരിൽ നിന്നും ഈടാക്കിയത് മൂന്നരലക്ഷം രൂപ

0

ഇരുചക്ര വാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. 3,59,250 രൂപ പിഴ ഈടാക്കി. ട്രാഫിക്കിന്റെ ചുമതലയുള്ള ഐജി ജി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിച്ചാണ് നിയമലംഘകരെ കണ്ടെത്തിയത്.

വാഹനരൂപമാറ്റം വരുത്തി സ്റ്റണ്ട് ചെയ്ത് ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്. നിയമം ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്‍റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്ക്ക് വിഡിയോയും ചിത്രങ്ങളും അയക്കാം.

പോലീസിന് തിരിച്ചറിയൽ കാർഡ് കൊടുക്കുമ്പോൾ പോക്കറ്റിൽ നിന്നും കഞ്ചാവ് പൊതി താഴെവീണു; പത്തനംതിട്ടയിൽ കാർഷിക ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം

0

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടയിൽ സംഘർഷം. പൊലീസ് ലാത്തി വീശി. വോട്ട് ചെയ്യാനെത്തിയ യുവാക്കളോടു തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതിയും പോക്കറ്റിൽ നിന്നും വീണു. കൊടുമൺ സ്വദേശികളായ രണ്ടുപേരിൽനിന്നാണ് കഞ്ചാവ് പൊതികൾ പിടിച്ചത്. ഇവരിൽനിന്ന് യുഡിഎഫ് വോട്ടിങ് സ്ലിപ്പും കണ്ടെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടക്കുന്നുവെന്ന് യുഡിഎഫും എൽഡിഎഫും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച തർക്കം സംഘർഷത്തിലേക്കും എത്തി. പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെയാണ് വോട്ട് ചെയ്യാനെത്തിയ രണ്ടുപേരോട് പോലീസ് തിരിച്ചറിയൽ കാർഡ് ചോദിച്ചത്. ഇവർ തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനിടെ പോക്കറ്റിലുണ്ടായിരുന്ന കഞ്ചാവ് പൊതികളും നിലത്തുവീഴുകയായിരുന്നു. ഇതോടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കള്ളവോട്ട് ചെയ്യാനെത്തിയവരാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഗാസയിൽ നിന്ന് പലായനം ചെയ്ത് ലക്ഷങ്ങൾ

0

24 മണിക്കൂറിനുള്ളിൽ പലായനം ചെയ്യാൻ ഇസ്രായേലിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾ ഗാസ വിട്ടതായി റിപ്പോർട്ട്. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് പോകുന്നതിനായി ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസ് പ്രവിശ്യയിലേയ്ക്ക് ആറ് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിതമായ ഒഴിപ്പിക്കൽ പാത ഒരുക്കാമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇതിനായി ഇസ്രയേല്‍ ആറ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരെ സുരക്ഷിതരാക്കാനാണ് നടപടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

അതേസമയം ഹമാസിന്റെ ഉന്നതനേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഹമാസിന്റെ മിലിട്ടറി കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിന് നേരെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

വ്യാജ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ച ആളും ലൈസൻസ് നിർമിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയും അറസ്റ്റിൽ

0

കാസര്‍ഗോഡ് വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബഷീർ മൻസിലില്‍ ഉസ്മാനാണ് പിടിയിലായത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിക്കാന്‍ സഹായിച്ച ഡ്രൈവിങ് സ്കൂള്‍ ഉടമയും അറസ്റ്റിലായി.

ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ കെ എന്നിവരും ചന്തേര പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്കുമാറും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. ഉസ്മാൻ്റെ കയ്യിൽ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലൈസൻസ് എടുക്കാൻ മറന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാള്‍ പിന്നീട് വാട്സ്ആപ്പ് വഴി ഒരു ലൈസൻസ് അയച്ചു കൊടുത്തു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ അത് തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് വ്യക്തമായി. വ്യാജ ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർ അന്വേഷണത്തിൽ കാഞ്ഞങ്ങാട് സബ് ആർ.ടി.ഒയുടെ പരിധിയിലുള്ള എസ്. ആൻഡ്. എസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ സഹായത്തോടെ ഇയാള്‍ വ്യാജ ലൈസൻസ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവിംഗ് സ്കൂൾ പ്രോപറേറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ ലൈസൻസ് നിർമിച്ച് നൽകിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കോഴിക്കോട് സ്കൂട്ടറിൽ ബസ്സ് ഇടിച്ച് മുൻ അധ്യാപകൻ മരിച്ചു

0

കോഴിക്കോട് പി.വി.എസ്. ആശുപത്രിക്കടുത്ത് സ്‌കൂട്ടറില്‍ ബസ് ഇടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. കുട്ടമ്പൂർ മാണിക്യം ചാലിൽ അശോകൻ (71) ആണ് മരിച്ചത്. കുട്ടമ്പൂർ ഹൈസ്കൂൾ മുൻഅധ്യാപകനും കോക്കല്ലൂർ പറമ്പിൻമുകൾ കെ.ഇ.ടി. ബി.എഡ്. കോളേജ് മാനേജരുമായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ എം.സി. ചന്തൻ മാസ്റ്ററുടെയും ദേവിയുടെയും മകനാണ്. ഭാര്യ: പരേതയായ നർമദ (റിട്ട. പ്രധാനാധ്യാപിക, കാരപ്പറമ്പ് ഗവ. എൽ.പി. സ്കൂൾ). മക്കൾ: അഭിരാം, ആത്മാരാം (ഇരുവരും കാനഡ

സർക്കാർ പരീക്ഷ തുടര്‍ച്ചയായി മാറ്റിവെച്ചതിലുള്ള നിരാശയെ തുടർന്ന് 23കാരി ജീവനൊടുക്കി

0

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ( ടിഎസ്പിഎസ്‌സി) പരീക്ഷകൾ നിരന്തരമായി മാറ്റിവയ്‌ക്കുന്നതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തു. വാറങ്കൽ സ്വദേശിനിയായ പ്രവലികയാണ് പരീക്ഷകൾ മാറ്റിവച്ചതിന്റെ പേരിൽ ഇന്നലെ ജീവനൊടുക്കിയത്. സംഭവത്തിൽ തെലങ്കാനയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ ജോലി പ്രതീക്ഷിച്ച് തയ്യാറെടുപ്പുകൾ നടത്തിയാണ് പരീക്ഷയെഴുതാനായി പ്രവലിക ഇരുന്നത്. ഇതിനിടയിൽ ടിഎസ്പിഎസ്സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകൾ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ്-2 പരീക്ഷകളും മാറ്റിവച്ചു. ഇതേ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. പ്രവലികയെ ചിക്കഡ്‌പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നൂറു കണക്കിന് ആളുകളാണ് ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആർടിസി ക്രോസ്റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ബലപ്രയോഗത്തിലൂടെ ആണ് ആൾക്കൂട്ടത്തെ പോലീസ് ഒഴിപ്പിച്ചത്.