Friday, July 31, 2026
Home Blog Page 190

തേജ് ചുഴലിക്കാറ്റ് : ഒമാനില്‍ ദോഫാര്‍ മേഖലയില്‍ പൊതു അവധി പ്രഖ്യാപിച്ചു

0

അറബിക്കടലില്‍ രൂപം കൊണ്ട തേജ് തുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ ദോഫാര്‍ മേഖലയില്‍ രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആണ് അവധി. ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം അനുഭവപ്പെടും എന്നാണ് മുന്നറിപ്പ്.

ദോഫാര്‍ ഗവര്‍ണ്ണറേറ്റില്‍ പൂര്‍ണ്ണമായും അല്‍വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു സ്വകാര്യമേഖലകള്‍ക്ക് ഒരു പോലെ അവധി ബാധകമായിരിക്കും. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഭരണകൂടം. നിലവില്‍ ഒമാന്‍ തീരത്തുനിന്നും നാനൂറ് കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. നാളെയും മറ്റന്നാളും ആയിരിക്കും കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ ഒമാനില്‍ അനുഭവപ്പെടുക. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും വീശും എന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള സലാലയുടെ തീരപ്രദേശങ്ങളില്‍ നിന്നടക്കം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് ഒമാന്‍ ദുരന്തനിവാരണ ദേശീയ സമിതി. സലാല തുറമുഖം അടച്ചു. ആരോഗ്യമന്ത്രാലയം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്നും താഴ്‌വാരങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പോകരുതെന്നും ദുരന്തനിവാരണ സിമിത മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയോട് കൂടി സലാലയ്ക്കും യെമനിലെ അല്‍ ഗെയ്ദക്കും ഇടയില്‍ കാറ്റ് തീരം തൊടും എന്നാണ് ഇന്ത്യന്‍ കാലാവസഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തേജ് ചുഴലിക്കാറ്റ്:യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

0

അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് യുഎഇയില്‍ മഴയ്ക്ക് കാരണാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തേക്കാണ് മഴയ്ക്ക് സാധ്യത. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ദേശീയകാലാവാസ്ഥാ കേന്ദ്രം അറിയിച്ചു.

അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് നിലവില്‍ ക്യാറ്റഗറി രണ്ട് ചുഴലിക്കാറ്റാണെന്നും 165-മുതല്‍ 175 വരെ കിലോമീറ്റര്‍ വേഗതയുണ്ടെന്നും യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 190 കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ച് ക്യാറ്റഗറി മൂന്ന് ചുഴലിക്കാറ്റായി മാറും. തേജ് ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ല.പക്ഷെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പം, രാജ്യത്തിന്റെ കഴിക്കന്‍ മേഖലയിലേക്കും തെക്കന്‍ ഭാഗത്തേക്കും എത്തും. ഇത് മേഘങ്ങള്‍ രൂപപ്പെടുന്നതിനും മഴ അനുഭവപ്പെടുന്നതിനും കാരണമാകും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും കാലവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണം എന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഇന്നലെ റാസല്‍ഖൈമ അടക്കം വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി

0

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന് ആണ് പ്രഥമ പരിഗണന എന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും താന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ്. ചാഴിക്കാടനോടൊപ്പം ജോസ് കെ മാണിയുടെ പേരും പാര്‍ട്ടി സജീവമായി ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് തന്നെയാണ് സാധ്യത. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് തോമസ് ചാഴിക്കാടന്‍ മല്‍സരിച്ചത്.

പാട്ടോർമയിലെ മുല്ലനേഴി; മുല്ലനേഴി വിടപറഞ്ഞിട്ട് പന്ത്രണ്ട് വർഷം

0

കവിയും ഗാനരചയിതാവും അഭിനേതാവുമായിരുന്ന മുല്ലനേഴി ഓർമ്മയായിട്ട് പന്ത്രണ്ട് വർഷം. ഗൃഹാതുരത്വം നിറഞ്ഞ ഒരുപാട് വരികൾ മലയാളികൾക്ക് സമ്മാനിച്ചാണ് മുല്ലനേഴി യാത്രയായത്. പുതിയ തലമുറ പോലും ഇന്നും ആ പാട്ടുകൾ ആസ്വദിക്കുന്നു.1948 മേയ് 16ന് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്‍റെയും മകനായി ജനനം. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയിൽ അംഗമായിരുന്നു.

പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് മുല്ലനേഴി കലാരംഗത്തേക്ക് കടന്നുവന്നത്. 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണേ’ എന്ന ഗാനത്തിന്‍റെ രചനയിലൂടെ പ്രശസ്തനായി. 1995-ൽ നാടകത്തിനും 2010-ൽ കവിതക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. 2011 ഒക്ടോബര്‍ 22-ന് തൃശൂരില്‍ വെച്ച് അന്തരിച്ചു.

റെക്കോർഡ് തീർത്ത് വിജയ് – ലോകേഷ് ചിത്രം ലിയോ

0

റിലീസ് ചെയ്ത് രണ്ടാം ദിനം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കളക്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതിൽ 64.80 കോടി ഇന്ത്യയിൽ നിന്നായിരുന്നു. രണ്ടാം ദിനത്തിൽ കളക്ഷന് അല്പം കുറവുണ്ടായി. രണ്ടാം ദിനത്തിൽ 36 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 100 കോടിയിൽ എത്തി.

തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ കളക്ഷൻ മുന്നിലാണ്. തമിഴ്നാട്ടിൽ 24 കോടിയും, ആന്ധ്രാപ്രദേശ്-തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്ന് ആറ് കോടി രൂപ വീതവും നേടി. കർണാടകയിൽ ഇത് 4.50 കോടി രൂപയാണ്. ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് വന്നത്. വാരാന്ത്യത്തിൽ ചിത്രത്തിന് കളക്ഷൻ കൂട്ടനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പൂജ അവധി ആയതിനാൽ കൂടുതൽ കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തും.

വിജയിയുടെ ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ലോകേഷിന്റെ ചിത്രം കൂടി ആണ് ലിയോ. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്‌യുടെ അഭിനയത്തിനും മികച്ച അഭിപ്രായം ഉണ്ട്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുണ്ട്. അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ക്ഷേത്രംവക ഭൂമിയിൽ ആർഎസ്‌എസ് പ്രവർത്തനം വേണ്ട; കർശന നിർദേശവുമായി ദേവസ്വം ബോർഡ്

0

ക്ഷേത്രം വക പ്രദേശത്ത് ആർഎസ്എസ് ശാഖാ പ്രവർത്തനം തടഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് ബോർഡ്. ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലനം ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കാൻ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർമാർക്കും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർക്കും ബോർഡ് നിർദേശം നൽകി. ചിലയിടങ്ങളില്‍ വിലക്ക് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറക്കിയത്. സർക്കുലര്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ക്ഷേത്ര പവിത്രത ലംഘിക്കുന്നതിനും ഭക്തരുടെ സ്വകാര്യത തടസ്സപ്പെടുന്നതിനും ഇത്തരം കടന്നുകയറൽ കാരണമാകുമെന്ന് ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. ഇങ്ങനെ ഉള്ള സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ഷേത്ര അധികൃതർക്ക് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടാം. ക്ഷേത്രവുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ, ചിഹ്നങ്ങൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കം ചെയ്യും.

തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെ പ്രവർത്തനം, ആയുധ പരിശീലനം, ആയോധന അഭ്യാസം, മാസ്‌ഡ്രിൽ എന്നിവ പരിശോധിക്കാൻ രാത്രിയിൽ‌ ഉൾപ്പെടെ മിന്നൽ പരിശോധന നടത്തണം. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്‌തുവിൽ‌ ചേരുന്നത് നിരോധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

റഫ അതിർത്തി തുറന്നു; സഹായവുമായി ട്രക്കുകൾ ഗാസയിലേക്ക്

0

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ റഫ അതിർത്തി തുറന്നു. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാൻ പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. അതിർത്തി തുറന്നതായി പലസ്തീൻ സ്ഥിരീകരിച്ചു. ട്രക്കുകൾ പലസ്തീനിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ പ്രാദേശിക ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്.

റഫ കവാടം തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

ഗാസയിൽ പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. തെക്കൻ റഫ സിറ്റിയിലെ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. ആക്രമണം 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണസംഖ്യ 4200 കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. 24 മണിക്കൂറിനുള്ളിൽ 352 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ 14 ലക്ഷം ആളുകളാണ് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടത്. .

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം; അഭിമാന നേട്ടത്തിൽ ഐഎസ്ആർഒ

0

ഗഗൻയാൻ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഭ്രമണപഥത്തിൽ എത്തും മുൻപ് തിരികെ ഇറക്കേണ്ടി വന്നാൽ യാത്രക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ് ഈ ദൗത്യം.

ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റി വച്ച വിക്ഷേപണം 10 മണിയോടെയാണ് നടത്തിയത്. 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിൽ വീണു. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആ‍ർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3 യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആ‍ർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.

ഗെഹ്ലോട്ടിൻ്റെ പ്രസ്താവനയിൽ രാജസ്ഥാൻ കോൺഗ്രസിൽ അതൃപ്തി, നേതൃത്വത്തെ വിയോജിപ്പ് അറിയിക്കാൻ ഒരുങ്ങി സച്ചിൻ വിഭാഗം

0

അശോക് ഗെഹ്ലോട്ടിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അതൃപ്തി നേതൃത്വത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് സച്ചിൻ പൈലറ്റ് വിഭാഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവനയിൽ ഉള്ള അതൃപ്തി ഇതിനോടകം മറ നീക്കി പുറത്തു വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ അതൃപ്തി അറിയിക്കും.

പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വിവാദ പ്രസംഗം. മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗെഹ്ലോട്ടിൻ്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. യുവാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്നും ആണ് മറു വിഭാഗത്തിൻ്റെ ആവശ്യം. സ്ഥാനാർത്ഥി നിർണയ ചർച്ചകളെയും പ്രസ്താവന ബാധിക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്.

ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകത്തിൽ വിചാരണ പൂർത്തിയായി

0

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ചു. 95 രേഖകളും പത്ത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.

അഞ്ചുവയസുകാരി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ജ്യൂസ്‌ നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന‍് ഹാജരാക്കിയത്. ജൂലൈയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍വച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നതാണ് കേസ്. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആലുവ മാര്‍ക്കറ്റിലെത്തിക്കുന്നതുവരെ നേരിൽ കണ്ട സാക്ഷികളെ വിസ്തരിച്ചു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ശരീരശ്രവങ്ങൾ കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലുമുള്ളതായുള്ള ഫോറന്‍സിക് പരിശോധനാ ഫലവും കോടതിയിലെത്തിച്ചു.