Friday, July 31, 2026
Home Blog Page 189

തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് 7 മരണം

0

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം.14 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസം സ്വദേശികളാണ്. ഒരാൾ തമിഴ്നാട്ടുകാരനും. പോണ്ടിച്ചേരിയിൽ നിന്ന് ഹൊസൂരിലേക്ക് പോവുകയായിരുന്ന കാറും എതിരെവന്ന തമിഴ്നാട് സർക്കാർ ബസുമാണ് കൂട്ടിയിടിച്ചത്. മരിച്ചവർ കാറിലുണ്ടായിരുന്ന യാത്രക്കാരാണ്.

പുതുച്ചേരിയിൽനിന്ന് ഹൊസൂരിലെ പശ ഫാക്ടറിയിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. തിണ്ടിവനം – കൃഷ്ണഗിരി ദേശീയപാത 77ൽ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം ടൗണിന് സമീപം രാത്രി 9.20 ഓടെയായിരുന്നു അപകടം. കാറിനകത്ത് ഒൻപത് പേരുണ്ടായിരുന്നു. ഡ്രെെവറൊഴികെ മറ്റുള്ളവരെല്ലാം അസം സ്വദേശികളാണ്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

മാത്യു കുഴല്‍നാടന്‍ ഈ എപ്പിസോഡ് അവസാനിപ്പിച്ച് പുതിയ കാര്യങ്ങളുമായി വരണം: കെ എന്‍ ബാലഗോപാൽ

0

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വീണ വിജയന്‍ നികുതി അടച്ചെന്ന വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ കത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. മാത്യു കുഴല്‍നാടന്‍ ഈ എപ്പിസോഡ് അവസാനിപ്പിച്ച് പുതിയ കാര്യങ്ങളുമായി വരണമെന്നും ധനമന്ത്രി പറഞ്ഞു.

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ധനകാര്യ വകുപ്പ് ഇറക്കിയ കത്തിൽ തീയതി സംബന്ധിച്ച് അവ്യക്തത ഉണ്ടെന്നാണ് മാത്യു കുഴൽനാടൻ്റെ വിമർശനം. കത്ത് അല്ല ക്യാപ്‌സ്യൂള്‍ എന്നായിരുന്നു കുഴല്‍നാടൻ ആരോപിച്ചത്. 2017 മുതല്‍ വീണ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തത് 2018ലാണ്. ഈ ആരോപണങ്ങൾക്ക് ആണ് ധനമന്ത്രിയുടെ മറുപടി.

നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ളവർ പറയില്ലെന്ന് എ.കെ ബാലൻ

0

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മുഖ്യമന്ത്രിയുടെ മകൾ വീണ നികുതിയടച്ചു എന്ന രേഖ പുറത്ത് വന്നതോടെ അത് മാസപ്പടി അല്ലെന്ന് തെളിഞ്ഞു. എന്നിട്ടും മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ളവർക്ക് കഴിയില്ല. മാത്യു വീണിടം വിദ്യയാക്കുകയാണെന്നും എ കെ ബാലൻ പറഞ്ഞു.

ജി.എസ്.ടി. കൊടുത്തിട്ടില്ല, സർവീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നീ ആരോപണങ്ങളാണ് മാത്യു ഉന്നയിച്ചത്. ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പണം കൊടുത്തുവെന്നത് അടിസ്ഥാനരഹിതമാണ്. ടാക്സ് കൊടുത്തുവെന്ന് ജിഎസ്ടി കമ്മിഷണർ ധനകാര്യ വകുപ്പിനെ അറിയിച്ചു. കത്തിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് പറയാൻ തനിക്ക് സാധിക്കില്ലെന്നും മാത്യു ഉന്നയിച്ച ഡേറ്റുകളിലെ വിവരങ്ങൾ ഐജിഎസ്ടിയോടാണ് ചോദിക്കേണ്ടതെന്നും എ കെ ബാലൻ പറഞ്ഞു. വേണമെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് വാങ്ങിയ പണത്തിന് ജി.എസ്.ടി. അടച്ചതായി ധനവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം. രംഗത്തെത്തിയത്. മാത്യു മാപ്പ് പറയണമെന്നാണ് നേരത്തെ സിപിഐഎം പറഞ്ഞത്. എന്നാൽ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുൻപാണ് പണം വാങ്ങിയതെന്ന് ആണ് കുഴൽനാടൻ ഇന്ന് ആരോപിച്ചത്.

പറഞ്ഞത് വീണ ജി എസ് ടി രജിസ്ട്രേഷൻ എടുക്കും മുൻപ് വാങ്ങിയ മാസപ്പടിയെക്കുറിച്ച്; ധനവകുപ്പിൻ്റെ കത്ത് തള്ളി മാത്യു കുഴൽനാടൻ

0

മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. ധനവകുപ്പിൻ്റെ കത്ത് തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞ മാത്യു മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്തിലെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. വീണ വിജയൻ ജിഎസ്ടി അടച്ചു എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് കാലയളവിൽ ആണ് ഇത് എന്ന് പറയുന്നില്ല. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയും പരാമർശമില്ലെന്നും കുഴൽനാടൻ പറയുന്നു.

നികുതിയടച്ചോ എന്നതല്ല, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്. വീണ 2017 മുതൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. 2018-ലാണ് വീണ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. പിന്നെ എങ്ങനെയാണ് അവർ ജിഎസ്ടി അടച്ചതെന്ന് വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ധനവകുപ്പ് ഇപ്പോൾ ഇറക്കിയത് കത്തല്ല, കാപ്സ്യൂളാണെന്നും കുഴൽനാടൻ പറഞ്ഞു.

വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളത് പോലെ വീണാ വിജയന് മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. താന്‍ ആണോ തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

ജിസിസി ഏകീകൃത വീസ അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നേക്കും

0

ഏകീകൃത ജിസിസി വീസ അടുത്ത വര്‍ഷം ആദ്യ എന്ന് യുഎഇ വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി. ഏകീകൃത വീസ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കുമെന്നും മന്ത്രി അറിയിച്ചു.

ആറ് ജിസിസി രാജ്യങ്ങളും ഒറ്റവീസയില്‍ സന്ദര്‍ശക്കുന്നതിനുള്ള സംവിധാനം ആണ് പ്രാബല്യത്തില്‍ വരാന്‍ ഒരുങ്ങുന്നത്. ഷെങ്കന്‍ മാതൃകയിലുള്ള ഏകീകൃത ജിസിസി വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ ഏകീകൃത ജിസിസി വീസ പ്രാബല്യത്തില്‍ വന്നേക്കും എന്നാണ് യുഎഇ വാണിജ്യമന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി വ്യക്തമാക്കുന്നത്. ഏകീകൃത വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ അടുത്ത മാസം ചര്‍ച്ചകള്‍ നടക്കുമെന്നും അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു.

അടുത്ത മാസം ചേരുന്ന ജിസിസി മന്ത്രിതല യോഗത്തില്‍ ആയിരിക്കും ഏകീകൃത വീസ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളും അന്തിമ തീരുമാനവും. ഈ മാസം ആദ്യം ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന ജിസിസി മന്ത്രിതല യോഗത്തില്‍ ആണ് ഏകീകൃത ജിസിസി വീസയ്ക്ക് അംഗീകാരം നല്‍കിയത്. മേഖലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഏകീകൃത വീസ കൊണ്ടുവരുന്നത്. ജിസിസി രാജ്യങ്ങളിലെ താമസവീസക്കാരായ വിദേശികള്‍ക്കും ഏകീകൃത വീസയുടെ പ്രയോജനം ലഭിക്കും

കുവൈത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

0

കുവൈത്ത്- കേരള സെക്ടറില്‍ കൂടുതല്‍ സര്‍വസുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്. ഈ മാസം 30 മുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ആഴ്ചയില്‍ അധിക സര്‍വീസ് നടത്തും. അധിക ബാഗേജ് നിരക്കില്‍ നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈത്ത്- കണ്ണൂര്‍ റൂട്ടില്‍ നിലവിലുള്ള സര്‍വീസിന് പുറമേയാണ് പുതിയ സര്‍വീസ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത് കുവൈത്ത്- കണ്ണൂര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് എത്തിച്ചേരും. നവംബര്‍ മുതല്‍ കുവൈത്ത്- കരിപ്പൂര്‍ സര്‍വീസില്‍ മാറ്റം ഉണ്ടാകുമെും എയര്‍ലൈന്‍ അറിയിച്ചു.

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ഓഫ് സീസണില്‍ അധിക ബാഗേജിന് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലേയ്ക്കുള്ള 10 കിലോ അധിക ബാഗേജിന് ഒരു ദിനാറായിരിക്കും ഈടാക്കുക. 15 കിലോ അധിക ബാഗേജിന് പത്ത് ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമായിരിക്കും നിരക്കിളവ് ലഭിക്കുക. കഴിഞ്ഞ ജൂലൈയിലും ഇളവ് പ്രഖ്യാപിച്ചിരുന്നു

തേജ് ചുഴലിക്കാറ്റ്: ഒമാനില്‍ ദോഫാര്‍ മേഖലയില്‍ ശക്തമായ മഴ

0

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ദോഫാര്‍-അല്‍വുസ്ത ഗവര്‍ണ്ണറേറ്റുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ദോഫാര്‍ മേഖലയില്‍ ഇന്നും നാളെയും പൊതു അവധിയാണ്.

നിലവില്‍ സലാല നഗരത്തിന് 250 കിലോമീറ്റര്‍ അകലെയാണ് തേജ് ചുഴലിക്കാറ്റ്. അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് കരയില്‍ പ്രവേശിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കാറ്റ് തീരത്തോട് അടുത്തതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത ഗവര്‍ണറേറ്റിലെ വിലായത്ത് അല്‍ ജസീറിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മേഖലയില്‍ കാറ്റും മഴയും കൂടുതല്‍ ശക്തിപ്പെടും എന്നാണ് ഒമാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ദോഫാര്‍ ഗവര്‍ണറേറ്റിനും യെമനും ഇടയിലായിട്ടായിരിക്കും കാറ്റ് കരയില്‍ പ്രവേശിക്കുക. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലുമായി അന്‍പത് മുതല്‍ മുന്നൂറ് മില്ലിമീറ്റര്‍ വരെ മമഴ ലഭിച്ചേക്കാം എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

രണ്ടിടത്തും പൊതു-സ്വകാര്യമേഖലകള്‍ക്ക് ഇന്നും നാളെയും അവധി നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനകം പതിനയ്യായിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സലാല തുറമുഖം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് അടച്ചു.ദോഫാര്‍ മേഖലയില്‍ പൊതുജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലേക്കും താഴ് വാരങ്ങളിലേക്കും പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നില്ല; ബിജെപിയുമായി കാൽ നൂറ്റാണ്ടായി ഉള്ള ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി

0

ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. ബി.ജെ.പിയിൽ നിന്ന് ഗൗതമി രാജിവെച്ചു. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നുവെന്നും ഗൗതമി ആരോപിച്ചു. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്.

20 വർഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച സി. അഴഗപ്പൻ എന്ന ബിൽഡേഴ്സ് അളകപ്പൻ വിശ്വാസവഞ്ചന നടത്തിയെന്നാണ് ഗൗതമിയുടെ ആരോപണം. സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അതേത്തുടർന്ന് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ നിയമപ്പോരാട്ടത്തിനിറങ്ങിയപ്പോൾ പാർട്ടി അഴഗപ്പനൊപ്പം നിൽക്കുകയാണ് ഉണ്ടായതെന്ന് ഗൗതമി പറയുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി രാജപാളയം മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗൗതമി പറയുന്നു. പാർട്ടി താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികളുമായി താൻ മുന്നോട്ടുപോയി. എന്നാൽ, അവസാനനിമിഷം പാർട്ടി വാക്കുമാറ്റി. എന്നിട്ടും താൻ പാർട്ടിക്ക് ഒപ്പം നിന്നു. എന്നിട്ടും, അഴകപ്പനെ പാർട്ടി സഹായിക്കുന്നുവെന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും അയാളെ ഒളിവിൽപോകാൻ സഹായിച്ചുവെന്നും ഗൗതമി ആരോപിക്കുന്നു.

തനിക്ക് മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്ന് ഗൗതമി രാജിക്കത്തിൽ പറയുന്നു. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും കത്തിൽ ഗൗതമി ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യകുറ്റപത്രം ഇ ഡി ഉടൻ സമർപ്പിക്കും

0

തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇഡി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നാല് പ്രതികൾക്കെതിരെ ബുധനാഴ്ച കുറ്റപത്രം സമർപ്പിക്കും. പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരാണ് നാല് പ്രതികൾ. കുറ്റപത്രത്തിന്റെ കരട് തയ്യാറായി. കരട് നിയമ വിദഗ്‍ധർ പരിശോധിക്കുകയാണ്.

വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പിആർ അരവിന്ദാക്ഷന്റെയും, മുൻ സീനിയർ അക്കൗണ്ടൻ്റ് സികെ ജിൽസിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ ജാമ്യാപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നിരുന്നു. അരവിന്ദാക്ഷന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കോൾ റെക്കോർഡ് കോടതിയിൽ കേൾപ്പിക്കാനുള്ള ശ്രമവും പ്രോസിക്യൂഷൻ തടഞ്ഞിരുന്നു. കോടതിയിൽ നൽകുന്ന കുറ്റപത്രത്തിനൊപ്പം ഈ ശബ്ദരേഖകളും കൈമാറുന്നുണ്ട്. കുറ്റപത്രം സമർപ്പിച്ച ശേഷം ഉന്നത രാഷ്‌ട്രീയ നേതാക്കൾ‌ക്കെതിരെ തുടരന്വേഷണം നടത്താനാണ് ഇഡിയ്‌ക്ക് ലഭിച്ച നിയമോപദേശം.

യുദ്ധഭീതിയില്‍ പശ്ചിമേഷ്യ: ഇസ്രയേല്‍-ഹമാസ് യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് ആശങ്ക

0

ഇസ്രയേല്‍-ഹമാസ് യുദ്ധം പശ്ചിമേഷ്യയില്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് ആശങ്ക കൂടുതല്‍ ശക്തമായി. സിറിയയില്‍ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇസ്രയേലില്‍ ഹമാസ് കടന്നുകയറി ആക്രമിച്ചതിന് പിന്നാലെ ആരംഭിച്ച യുദ്ധം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വളരുകയാണ്. സിറിയയില്‍ തലസ്ഥാനമായ ദമാസ്‌ക്കസിലും വടക്കന്‍ നഗരമായ അലപ്പോയിലും ആണ് വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനങ്ങളാണ് രണ്ടും. ഇത് ഈ മാസം രണ്ടാം തവണയാണ് ഇസ്രയേലില്‍ നിന്നും സിറിയയിലെ ഈ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ദമാസ്‌ക്കസ് വിമാനത്താവളത്തില്‍ രണ്ട് ജീവനക്കാര്‍ ആക്രമണങ്ങളില്‍ കൊലപ്പെടുകയും ചെയ്തു.ആക്രമണത്തെ തുടര്‍ന്ന് രണ്ട് വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആക്രമണങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് പശ്ചിമേഷ്യയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.ഹമാസിന് നേരെ കരയുദ്ധം ആരംഭിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഇറാനും ഹസ്ബുള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് കടന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായേക്കും. ഇസ്രയേലിനെ പിന്തുണക്കുന്നതിനായി പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ രണ്ട് പടക്കപ്പലുകളും രണ്ടായിരത്തിലധികം സൈനികരേയും അമേരിക്ക മേഖലയിലേക്ക് അയച്ചിരുന്നു