Friday, June 12, 2026
Home Blog Page 184

“മുസ്ലിം ലീഗ് കോൺഗ്രസിൻ്റെ കക്ഷത്തിലെ കീറ സഞ്ചിയല്ല”, ലീഗിന് പിന്തുണയുമായി സിപിഐഎം

0

മുസ്‌ലിം ലീഗിനെ പ്രശംസിച്ച് വീണ്ടും സി.പി.ഐ.എം. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്ന് കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസ്സുള്ള സമീപനമാണ് ലീഗിനെന്നും എ കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിൽ ലീഗുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷവും സി.പി.ഐ.എമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളതെന്നും എ കെ ബാലന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. അന്നും സെമിനാറിന് ലീഗിനെ ക്ഷണിച്ചതാണ്. എന്നാൽ യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനിച്ച കാര്യത്തിനെതിരായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ലീഗ് ആ സെമിനാറില്‍ പങ്കെടുക്കാതിരുന്നത്. ഇന്ന് ആ സമീപനത്തില്‍ നിന്ന് മാറി ശക്തമായ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

വൈദ്യുതി ബില്ലിൽ ‘ ഷോക്ക് ‘ അടിക്കും; നിരക്ക് വർധനയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്കുള്ള സബ്‌സിഡിയും അവസാനിപ്പിച്ചു

0

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയും അവസാനിപ്പിച്ചു. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ആനുകൂല്യങ്ങളാണ് അവസാനിപ്പിച്ചത്. നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ വന്നു. വൈദ്യുതി നിരക്കില്‍ യൂണിറ്റിന് ശരാശരി 20 പൈസ വര്‍ധനവ് വരുത്തുകയും ചെയ്തിരുന്നു. സബ്‌സിഡി കൂടി നിര്‍ത്തിയതോടെ വലിയ തുക വർധനവ് പലര്‍ക്കും ബില്ലില്‍ വരും.

കഴിഞ്ഞ ബജറ്റിൽ സബ്‌സിഡി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. നവംബർ ഒന്നുമുതൽ നടപ്പിലാകുന്നുവെന്ന് മാത്രം. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 85 പൈസവരെ യൂണിറ്റിന് നൽകി വന്നിരുന്ന സബ്‌സിഡി ഉണ്ടാകില്ല. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയാണ് സബ്‌സിഡി. 41 മുതൽ 120 യൂണിറ്റ് വരെയുള്ളതിന് 50 പൈസയുമാണ് സബ്‌സിഡി. ഇങ്ങനെ മൊത്തം 85 പൈസയാണ് ശരാശരി യൂണിറ്റിന് സബ്‌സിഡിയായി ലഭിച്ചിരുന്നത്. രണ്ടുമാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 240 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോൾ സബ്‌സിഡി ലഭിച്ചിരുന്നു.

90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ് എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണക്ക്. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 44 രൂപയോളം സബ്‌സിഡി ഇളവ് ലഭിച്ചിരുന്നു. അതാണ് ഇല്ലാതായത്. ഇതിന് പുറമെ ഫിക്‌സഡ് ചാർജിൽ നൽകിയിരുന്ന സബ്‌സിഡിയും ഒഴിവാക്കിയിട്ടുണ്ട്.

മണിപ്പുര്‍ കത്തിയപ്പോള്‍ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു? സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ തൃശ്ശൂര്‍ അതിരൂപത

0

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മുന്‍ എം.പി സുരേഷ്‌ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നാണ് മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കം മുഖലേഖനത്തിലെ വിമരശനം. മണിപ്പുരിലും യു.പി.യിലും കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിക്കുന്നു. കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത് അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങള്‍ ഉണ്ട്’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് അതിരൂപതയെ ചൊടിപ്പിച്ചത്. തൃശൂരിനെ എടുക്കാന്‍ അഗ്രഹിക്കുന്ന ബിജെപി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് മുഖലേഖനം വിമര്‍ശിക്കുന്നു. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് ജനം തിരിച്ചു ചോദിക്കുന്നതെന്ന് മുഖ ലേഖനത്തിൽ ആരോപിക്കുന്നു.

മണിപ്പൂര്‍ കലാപത്തെ തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍ക്ക്’ സാധിച്ചില്ല എന്നത് ലോക ജനത തിരിച്ചറിഞ്ഞതാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് വരെ ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ പ്രമയേം പാസാക്കി. മണിപ്പൂരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നത് അറിയാഞ്ഞിട്ടല്ല, തടയാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപിക്ക് മനസുണ്ടായില്ലെന്നാണ് ബോധ്യമാവുന്നതെന്നും അതിരൂപത പറയുന്നു.ഞങ്ങള്‍ മണിപ്പൂര്‍ ആവര്‍ത്തിക്കുമെന്നും ഇവിടെയും വോട്ട് ചെയ്ത് ഞങ്ങളെ ജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നതാണോ ഇവർ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. മണിപ്പൂരിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അക്രമികള്‍ക്കുള്ള ലൈസന്‍സ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരന്‍ തൃശൂരില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ ഉയർന്നിട്ടുണ്ടെന്നും മുഖലേഖനത്തിൽ പറയുന്നു.

അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു; വിഡിയോ കോളിൽ മുത്തലാഖ് ചൊല്ലി ഭർത്താവ്

0

പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാൺപൂരാണ് സംഭവം. തൻ്റെ ഇഷ്ടത്തിന് എതിരായി പുരികം ത്രെഡ് ചെയ്തതിൽ രോഷാകുലനായ ഭർത്താവ് വീഡിയോ കോളിലൂടെ തലാക്ക് കൊല്ലുകയായിരുന്നു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.ഒക്‌ടോബർ നാലിനാണ് സംഭവം നടന്നത്.

കാൻപുർ സ്വദേശിനിയായ ഗുൽസബ എന്ന യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ഭർത്താവ് സലിം ഗുൽസബയുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ പുരികം ശ്രദ്ധയിൽപെട്ടു. തൻ്റെ അനുവാദമില്ലാതെ എന്തിനാണ് ചെയ്തതെന്ന് ചോദിച്ച് പൊടുന്നനെ ചൂടാവുകയും മുത്തലാക്ക് ചൊല്ലുകയുമയിരുന്നു. 2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിഹതരായത്. വിവാഹ ശേഷം ഓഗസ്റ്റ് 30 നു ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി. ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായും പരാതിയിലുണ്ട്.

2017 ലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് ഇ ടി മുഹമ്മദ് ബഷീർ

0

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഐഎം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാർട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഈ പരിപാടിയിൽ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജ്യവ്യാപകമായി ഇത്തരം റാലികൾ സംഘടിപ്പിക്കപ്പെടണമെന്നും ഇ ടി മുഹമ്മദ് ബഷീർ കൊച്ചിയിൽ പറഞ്ഞു.

“സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായി അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടിയാലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. പലസ്തീൻ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ട്” ഇ.ടി പറഞ്ഞു.

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നവംബർ 11ന് കോഴിക്കോടാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 20 പൈസ വരെ

0

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവർ അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില 35 പൈസയാണ് യൂണിറ്റിന് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.

2023 നവംബർ ഒന്ന് മുതൽ 2024 ജൂൺ 30 വരെയാണ് നിരക്ക് വർധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ് നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയാകും. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസയാണ് കൂടിയത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികം നല്‍കണം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍-ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് താരിഫ് വര്‍ധനവില്ല. 2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അതിനാൽ 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.

സ്ഫോടനം നടന്നതിനു മുൻപ് ഡോമെനിക്കിനെ കണ്ടു; പ്രതിയെ തിരിച്ചറിഞ്ഞ് കൺവെൻഷനിൽ പങ്കെടുത്തവർ

0

കളമശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിന് അന്വേഷണ സംഘം നടപടികൾ തുടങ്ങി. യഹോവ സാക്ഷികളുടെ കൺവൻഷനിൽ പങ്കെടുത്ത ചിലർ ഡൊമിനിക് മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കുകയാണ്. തിരിച്ചറിയൽ പരേഡിന് കോടതി അനുമതി ലഭിച്ചശേഷം ഇവരോട് ഹാജരാകാൻ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്.

പ്രതി ഡൊമിനിക്ക് മാർട്ടിൻ ഒറ്റക്കാണ് കൃത്യം നിർവഹിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. എന്നാൽ പ്രതിയുടെ മൊഴിയിൽ ഉള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇയാൾ പറഞ്ഞ കാര്യങ്ങളിൽ ലഭ്യമായ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതിയുടെ കോൾ ലിസ്റ്റ്, കൺവൻഷൻ സെന്ററിലെ സി സിടിവി ദൃശ്യങ്ങൾ, മൊബൈലിൽ പകർത്തിയ സ്ഫോടന ദൃശ്യങ്ങൾ എന്നിവയുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെൻ്ററിൽ എത്തിച്ച് തെളിവെടുക്കും. ഇതിനുള്ള നടപടി ആരംഭിച്ചു.ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും വാങ്ങിയത് കുട്ടികൾക്ക് കളിപ്പാട്ടം നിർമിക്കാനെന്ന പേരിലാണെന്ന് ഇയാൾ മൊഴി നൽകി. അന്വേഷണത്തിൽ സൈബർ വിദഗ്ധരുടെ സഹായം തേടും.

മുഖ്യമന്ത്രിക്ക് വധഭീഷണി; പോലീസ് ആസ്ഥാനത്തേക്ക് ഫോൺ ചെയ്തത് ഏഴാം ക്ലാസുകാരൻ

0

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കിക്കൊണ്ട് പൊലീസ് ആസ്ഥാനത്തേക്ക് ഫോൺ കോൾ. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. ഫോൺകോളിനു പിന്നാലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് ഫോൺ ചെയ്തത് എന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ ഫോണില്‍ നിന്നാണ് ഭീഷണി ഫോണ്‍ വന്നതെന്ന് വ്യക്തമായി. എന്നാല്‍, വീട്ടുകാരുമായി സംസാരിച്ചപ്പോൾ ഏഴാം ക്ലാസുകാരനായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പറഞ്ഞത്. കൈതട്ടി കോൾ പോയി എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ അത് വിശ്വസനീയമല്ല എന്നാണ് പോലീസ് പറയുന്നത്.

പോലിസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് കോൾ വന്നത്. ഫോണ്‍ എടുത്തപ്പോള്‍ എതിര്‍വശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടര്‍ന്ന്, പോലിസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലിസിന് കൈമാറി. തുടരന്വേഷണത്തിലാണ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തിയത്.

കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത് പ്രതി ഒറ്റക്ക് തന്നെ; കേസ് സ്വയം വാദിക്കുമെന്ന് ഡൊമിനിക്

0

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. മാർട്ടിൻ അതീവ ബുദ്ധിശാലിയാണ് ബോംബ് നിർമ്മിക്കാനായി കഠിനാധ്വാനം ചെയ്തു. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസ് സ്വയം വാദിക്കുമെന്നാണ് മാർട്ടിൻ പറഞ്ഞിട്ടുള്ളത്. ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിച്ച കൂസലില്ലാതെയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. 58 വയസ്സായെന്നും ഇനിയൊന്നും നോക്കാനില്ലെന്നും ഇയാൾ പറഞ്ഞു. ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും.

ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക.അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഇതിനകം കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുൻപും മാർട്ടിൻ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് വിവരശേഖരണം.

ഇന്ത്യയിൽ പാചക വാതക വില വീണ്ടും കൂട്ടി

0

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപയാണ് നൽകേണ്ടത്. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതെന്നാണ് വിവരം.