Friday, June 12, 2026
Home Blog Page 185

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ

0

“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗംകേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍…” :വള്ളത്തോൾ

1947 ഇൽ ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീനതയില്‍ നിന്നും സ്വതന്ത്രമായ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉണ്ടാകുന്നു. തിരുവിതാംകൂര്‍ കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങളുമായി മലയാളം പ്രഥമ ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിചേര്‍ത്താണ് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുത്, പിന്നീട് ലോകത്തിന് തന്നെ മാതൃകയാകുന്ന വിധം വളർന്നത് ചരിത്രം. സമസ്ത മേഖലകളിലും നാം ഇന്ന് അനുഭവിക്കുന്ന ഈ മെച്ചപ്പെട്ട ചുറ്റുപാട് പലരുടെയും ഒരുപാട് നാളത്തെ വിയർപ്പിൻ്റെ ഫലമാണ്.

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ഇന്നും വെള്ളവും വെളിച്ചവും എത്താത്ത, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത എത്രയോ കുഗ്രാമങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ട്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. വിവിധ വിഷയങ്ങളിൽ ലോകശ്രദ്ധ ആകർഷിക്കുന്നു ഇന്ന് കേരളം എന്ന കൊച്ചുസംസ്ഥാനം. ലോകത്ത് ബാലറ്റിലൂടെ നിലവിൽ വന്ന രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലെ ഇഎംഎസ് സർക്കാരാണ്. രാജ്യത്ത് ആദ്യമായി നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം കേരളമാണ്. വിനോദസഞ്ചാര മേഖലയിലും സംസ്ഥാനം പുരോഗതിയുടെ പാതയിലാണ്.

കാടും പുഴകളും കായലും മലനിരകളും വയലേലകളും നിറഞ്ഞ മനോഹരമായ ഭൂപ്രകൃതി കേരളത്തെ വ്യത്യസ്തമാക്കുന്നു. കല,സംസ്‌കാരം സാഹിത്യം തുടങ്ങി നിരവധി മേഖലകളിൽ ഒട്ടേറെ ശ്രദ്ധേയമായ നേട്ടങ്ങൾ. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം സ്വീകരിച്ച നടപടികൾ ലോകശ്രദ്ധ ആകർഷിച്ചു.

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടിയില്ല, തീരുമാനം ഈ ആഴ്ച ഉണ്ടായേക്കും

0

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വര്‍ധനവരുത്തുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ തീരുമാനമായില്ല. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. റഗുലേറ്ററി കമ്മീഷൻ യോഗത്തിനിടെ ഒരംഗത്തിന് ആരോഗ്യ പ്രശ്‌നമുണ്ടായി. ഇതോടെ ഈയാഴ്ച തന്നെ അടുത്ത യോഗം ചേരുന്നത് വരെ പഴയ നിരക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്.

നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കുമെന്നും നാളെ മുതൽ വർദ്ധനവ് ഉണ്ടാകുമെന്നും ആയിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ താരിഫ് വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.

യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. പഴയ നിരക്ക് എന്ന് വരെ നീട്ടി എന്ന് ഉത്തരവ് ഇറക്കിയിട്ടില്ല.

ചരിത്ര നേട്ടവുമായി മെസ്സി; എട്ടാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്ക്

0

2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. ഇതോടെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി.

ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് പ്രധാനമായും മെസ്സിക്ക് സഹായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തി. അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് പുരസ്കാര നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്.

സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മർട്ടിനസ് സ്വന്തമാക്കി. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു.

പെരുമാതുറയിൽ ബോംബേറിൽ രണ്ടു യുവാക്കൾക്ക് പരുക്ക്; മൂന്നുപേർ കസ്റ്റഡിയിൽ

0

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെയും യുവാക്കൾക്ക് നേരെയും നാടൻ ബോംബേറ്. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മാരകായുധങ്ങളുമായി പത്തരയോടു കൂടി കാറിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. നാടൻ ബോംബെറിയുകയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ചെയ്തു. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകളുണ്ട്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബോംബെറിഞ്ഞ സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.

ചിറയിൻകീഴ് ആറ്റിങ്ങൽ നഗരൂർ സ്വദേശികളാണ് കസ്റ്റഡിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് പ്രതികളെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. ആക്രമണ കാരണം വ്യക്തമല്ല.

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍

0

കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് പോലീസിന് മൊഴി നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടില്‍വെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ അത്താണിയിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കിയത് എന്നാണ് പ്രതിയുടെ മൊഴി. തമ്മനത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ സ്‌കൂട്ടറില്‍ അത്താണിയിലെ വീട്ടിലെത്തി. ബോംബ് നിര്‍മ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയില്‍ ബോംബുകളുമായി കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഡൊമിനികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെത്തിരെ കേസ്

0

കളമശ്ശേരി സ്‌ഫോടനതിൻ്റെ പാശ്ചാത്തലത്തിൽ നടത്തിയ പ്രതികരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്. കൊച്ചി സിറ്റി പോലീസ് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. വിദ്വേഷപ്രചാരണത്തിനാണ് രാജീവ് ചന്ദ്രശേഖറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബർ സെൽ എസ്.ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹികമാധ്യമത്തിലെ കുറിപ്പാണ് കേസിന് ആധാരം. കളമശ്ശേരി സംഭവത്തിന്‍റെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

കേന്ദ്ര മന്ത്രിയുടെ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി വെറും വിഷം അല്ല, കൊടുംവിഷം എന്നാണ് പരാമർശിച്ചത്. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നല്ലേ കാണുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവെപ്പുണ്ടായതായി വനപാലകർ

0

കണ്ണൂർ ആറളം വന്യജീവി സങ്കേതത്തില്‍ മവോയിസ്റ്റുകൾ വെടിയുതിര്‍ത്തതായി വനപാലകർ. ചാവച്ചിയിലാണ് വടിയുതിര്‍ത്തതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. മാവോയിസ്റ്റ് സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി പോയത്. വെടി കൊണ്ടില്ലെങ്കിലും ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരിക്കേറ്റതായും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. നരിക്കുറ്റി എന്ന സ്ഥലത്താണ് ഇപ്പോൾ വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വന്‍ പോലിസ് സന്നാഹം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

വയനാട് കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. ഈ പ്രദേശങ്ങളിൽ സ്ഥിരം മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിന് മുമ്പ് സമീപ പ്രദേശമായ രാമച്ചിയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം സണ്ണി എന്നായാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും മൊബൈൽ ചാർജ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സയിൽ ഉള്ള നാലുപേരുടെ നില ഗുരുതരം; 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി

0

കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്‌. ഇതിൽ രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്. സഹോദരന് 60 ശതമാനവും മാതാവിന് 50 ശതമാനവും പൊള്ളലേറ്റതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത് 17 പേരാണ്.

സ്‌ഫോടനത്തില്‍ മരിച്ച മൂന്നുപേരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം ഒരുമിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീക്ക് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിരുന്നു. അതിനാൽ ഇവരുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധിക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നാലുപേരും ആംസ്റ്ററില്‍ രണ്ടുപേരും സണ്‍റൈസിലും മെഡിക്കല്‍ സെന്ററിലുമായി ആകെ 17 പേരുമാണ് ചികിത്സയിലുള്ളത്. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡെന്നും മന്ത്രി അറിയിച്ചു.

സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

0

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോനെ (34) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി രഞ്ജുഷയും ഭർത്താവും ശ്രീകാര്യത്തെ ഫ്ളാറ്റിൽ താമസിക്കുകയാണ്. രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരുന്നു.

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; ഒഴിപ്പിക്കുന്നത് ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി

0

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ച് ദൗത്യസംഘം. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി എന്നയാൾ കയ്യേറിയ ഏഴേക്കർ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളേജിന്റെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന കെട്ടിടവും ദൗത്യസംഘം ഏറ്റെടുക്കും. കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം വൻകിടക്കാരുടെ കയ്യേറ്റങ്ങളിൽ ഒന്നാണ് ഒഴിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു.പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ദൗത്യ സംഘം ഒഴിപ്പിച്ചത്. ഇവർക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഒഴിപ്പിച്ചിട്ടില്ല. ചിന്നക്കനാലില്‍ സിമന്‍റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ കൃഷി ഭൂമി ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചിരുന്നു. റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് ഇവിടെ കൃഷി നടത്തിയിരുന്നത്.