Friday, June 12, 2026
Home Blog Page 183

കണ്ടല സഹകരണ ബാങ്കിൽ ഇ ഡി റെയ്ഡ്, മുൻസെക്രട്ടറിമാരുടെയും കളക്ഷൻ ഏജന്റിന്റെയും വീടുകളിൽ പരിശോധന

0

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ ഇ ഡി പരിശോധന. മുൻ സെക്രട്ടറിമാരുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുകയാണ്. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാങ്കന്റെ വീട്ടിലും ഇ ഡി എത്തി. പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.

പുലര്‍ച്ചയാണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. നാല് വാഹനങ്ങളിലാണ് സംഘം എത്തിയത്. ബാങ്കിലെ വായ്പ ഇടപാടുകള്‍ സംബന്ധിച്ചും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഇഡി നേരത്തെ തേടിയിരുന്നു. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് ഇഡി പരിശോധിക്കുന്നത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെയും പേരൂര്‍ക്കടയിലെ മുൻ സെക്രട്ടറി മോഹന ചന്ദ്രന്‍റെ വീട്ടിലും കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും അടക്കം ആറിടങ്ങളിലാണ് പരിശോധന.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍.

ടൈംഡ് ഔട്ട് അല്ല, അഞ്ച് സെക്കൻ‍ഡുകൾ കൂടി ബാക്കിയുണ്ട്; വീഡിയോ തെളിവുമായി എയ്ഞ്ചലോ മാത്യൂസ്

0

ഏകദിന ലോകകപ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഇത് പ്രാവർത്തികമാക്കുന്നത്.

സംഭവത്തിൽ വിശദീകരണവുമായി എയ്ഞ്ചലോ മാത്യൂസ് രംഗത്തെത്തിയിരിക്കുന്നു. വീഡിയോ തെളിവ് അടക്കം പങ്കുവച്ചാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്.അപമാനകരമായ സംഭവമായിരുന്നു ഇതെന്നാണ് മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞത്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. തയാറാകാൻ രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാൽ യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോൾ എവിടെപ്പോയി എന്നും മാത്യൂസ് ചോദിക്കുന്നു.

ഒരു ബാറ്റർ ഔട്ടായാൽ അടുത്ത കളിക്കാരന് ക്രീസിലെത്താൻ മൂന്ന് മിനിറ്റാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ലോകകപ്പിൽ ഇത് രണ്ട് മിനിറ്റ് മാത്രമാണ്. എന്നാൽ താൻ കൃത്യ സമയത്ത് ക്രീസിലെത്തിയിരുന്നു എന്നാണ് മാത്യൂസ് പറയുന്നത്. അ‌ടുത്ത പന്ത് നേരിടാനായി താൻ അഞ്ച് സെക്കന്റ് മുമ്പെ തയ്യാറായിരുന്നു. ഹെൽമറ്റിന്റെ തകരാറാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തിയതെന്നും മാത്യൂസ് വ്യക്തമാക്കുന്നു.

നായകൻ ശാകിബുൽ ഹസനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിക്കുന്നു എയ്ഞ്ചലോ മാത്യൂസ്. ശാകിബിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. തുടർന്ന് ശാകിബിനോടും മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ടൈംഡ് ഔട്ടിനായുള്ള ശാകിബിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങളും ഷെയ്ക്ക് ഹാൻഡ് നൽകാതെയാണ് ഗ്രൗണ്ട് വിട്ടത്.

ഏതായാലും തെളിവായി ഒരു വിഡിയോ മാത്യൂസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. രണ്ടു മിനിറ്റ് പൂർത്തിയാകുന്നതിനു മുൻപു തന്നെ താൻ ക്രീസിലെത്തിയിരുന്നു എന്നാണു മാത്യൂസിന്റെ വാദം. ‘‘ഫോർത്ത് അംപയർക്ക് ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. ഹെൽമറ്റ് മാറ്റിയിട്ടും എനിക്ക് അഞ്ച് സെക്കൻ‍ഡുകൾ കൂടി ബാക്കിയുണ്ടെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഫോർത്ത് അംപയര്‍ ഇക്കാര്യം വ്യക്തമാക്കുമോ?’’– എയ്ഞ്ചലോ മാത്യൂസ് പറയുന്നു.

ശ്രീലങ്കൻ ബാറ്റിങ്ങിന്റെ 25–ാം ഓവറിലെ രണ്ടാം പന്തിൽ ശാകിബുൽ ഹസന്റെ പന്തിൽ സധീര സമരവിക്രമ പുറത്തായി. തൊട്ടുപിന്നാലെ ആറാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ക്രീസിലെത്തി ബാറ്റിങ്ങിനൊരുങ്ങുമ്പോഴാണ് ഹെൽമറ്റിന്റെ സ്ട്രാപ്പിന് തകരാറ് സംഭവിച്ചതായി മാത്യൂസ് മനസ്സിലാക്കുന്നത്. തുടർന്ന് പുതിയ ഹെൽമറ്റ് ആവശ്യപ്പെട്ടു. ഈ സമയത്താണ് ബംഗ്ലദേശ് ക്യാപ്റ്റൻ ശാകിബുൽ ഹസൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തത്. അപ്പീൽ അനുവദിച്ച് അംപയർ മറെ ഇറാസ്മസ് എയ്ഞ്ചലോ മാത്യൂസിനോട് ഗ്രൗണ്ടിന് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ആലുവയില്‍ ദുരഭിമാന കൊല: ഇതര മതസ്ഥനെ പ്രണയിച്ചതിന് അച്ഛൻ മകളെ വിഷം കുടിപ്പിച്ച് കൊന്നു

0

ഇതര മതസ്ഥനെ പ്രണയിച്ചതിന് ആലുവയിൽ അച്ഛൻ മകളെ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 14 കാരി പെൺകുട്ടി മരിച്ചത്. ഇയാൾ കുട്ടിയെ കൊണ്ട് കളനാശിനി കുടിപ്പിക്കുകയായിരുന്നു. അച്ഛൻ അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് ഇയാൾ വിഷം നൽകിയത്. കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. ഒരാഴ്ചയോളം പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അച്ഛനാണ് വിഷം കൊടുത്തതെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.മകളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പ്രണയ വിവരം അച്ഛനോട് പറഞ്ഞത്. തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ഇയാൾ ബഹളം വെച്ചു. തിരികെ വന്ന ഇയാള്‍ മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിന് ശേഷമാണ് കളനാശി കുടിപ്പിച്ചത്.

പെണ്‍കുട്ടിയുടെ ഫോണ്‍ നേരത്തെ ഇയാൾ പിടിച്ചുവെച്ചിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിന് മകളെ വിലക്കിയിരുന്നു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടരുകയായിരുന്നു. കമ്പി വടികൊണ്ട് ഉള്ള അടിയിൽ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞു. കുട്ടിയുടെ അമ്മയെയും സഹോദരനെയും വീടിന് പുറത്താക്കിയ ശേഷമാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ചശേഷം ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു. അമ്മ അകത്ത് കയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കളനാശിനിയുടെ മൂടി കടിച്ച് തുറന്നപ്പോള്‍ അബദ്ധത്തില്‍ അത് വായില്‍ പോയി എന്നണ് പ്രതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ആലുവ വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയിലും അച്ഛൻ വിഷം കുടിപ്പിച്ചുവെന്നാണുള്ളത്. മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോടും ഇക്കാര്യം കുട്ടി ആവര്‍ത്തിച്ചു. ഈ മൊഴിപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ കൈയ്യിലുണ്ടായിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് അച്ഛൻ പോലീസിനോട് പറഞ്ഞത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.

ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ; കേരളീയം പരിപാടിയിലെ നടപടിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

0

ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ആദിവാസികളെ ഷോക്കേസിൽ വെക്കരുതെന്നാണ് തന്‍റെ നിലപാട്. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയത്തിലാണ് ആദിവാസികളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചിട്ടുള്ളത്.

ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത് എന്നും മന്ത്രി പറഞ്ഞു.ഒരുകാരണവശാലും ആദിവാസി ജനവിഭാഗങ്ങളെ ഷോക്കേസിൽ വെക്കേണ്ട ജനതയാണ് എന്ന് ചിന്തിച്ചിട്ടില്ല. അത് തെറ്റായ സന്ദേശമാണ്. അങ്ങനെ ചെയ്യുന്നതും ശരിയല്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്.

ഇന്നലെ വിവരം അറിഞ്ഞ വേളയിൽ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിരുപദ്രവകരമായാണ് അവർ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് കുടിലുകൾക്ക് മുമ്പിൽ ഇവരെ ഇരുത്തിയിരിക്കുകയാണ്. പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ഏതായാലും ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.

ബാഗ് തട്ടിപ്പറിച്ച അക്രമിസംഘം യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

0

തൃശ്ശൂരിൽ യുവാവിനെ അക്രമി സംഘം കുത്തിക്കൊന്നു. റെയില്‍വേ സ്റ്റേഷന്‍ വഞ്ചിക്കുളം ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്. ശ്രീരാഗിൻ്റെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പ്രതിയായ മുഹമ്മദ് അൽത്താഫ് എന്നയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഈ സമയം ദിവാന്‍ജി മൂലയില്‍ തമ്പടിച്ച അക്രമി സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചു. എന്നാല്‍ ഇവർക്ക് ബാഗില്‍ നിന്ന് ഒന്നും കിട്ടിയില്ല. ഇതോടെ വലിച്ച് വാരിയിട്ട സാധനങ്ങള്‍ തിരികെ വെക്കണമെന്ന് ശ്രീരാഗും സംഘവും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. മുഹമ്മദ് അൽത്താഫിനെ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. രണ്ട് സംഘത്തിലും പെട്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വിഫ്റ്റ് ബസ്സിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

0

സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിൻ്റെ ചില്ലാണ് തകർന്നത്.

ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ വിജയകുമാർ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു ഇയാളുടെ പരാക്രമം. ബസിൽ ബഹളം ഉണ്ടാക്കിയതിനേ തുടർന്ന് ഇയാളെ ഇറക്കി വിട്ടു. പുറത്തിറങ്ങിയ ഇയാൾ റോഡിൽ നിന്ന് കല്ലെടുത്ത് ബസിനു നേരെ എറിയുകയായിരുന്നു. ആർക്കും പരുക്കില്ല. തുടർന്ന് ഹൈവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി; പ്രതി ഡൊമിനിക് മാർട്ടിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

0

കളമശ്ശേരിയിൽ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഓരാൾ കൂടെ മരിച്ചു. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇവർക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

അതേസമയം കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. സ്ഫോടനം നടത്തിയ കൺവെൻഷൻ സെന്ററിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക, ബോംബ് നിർമ്മാണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുക എന്നിവയാണ് ഇനി പോലീസ് ചെയ്യുക.മാർട്ടിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്ഫോടനത്തിന് പോകും മുൻപ് പ്രതിക്ക് ഒരു ഫോൺ കോൾ വന്നുവെന്ന ഭാര്യയുടെ മൊഴി ഉണ്ടായിരുന്നു. മാർട്ടിന്റെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഭിച്ച തെളിവുകളുടെയും മോഴികളുടെയും പശ്ചാത്തലത്തിൽ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.

ഒക്ടോബർ 29നാണ് കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ചികിത്സയിൽ ഇരിക്കെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

അസ്ഫാക് ആലത്തിൻ്റെ ശിക്ഷാവിധി നവംബർ ഒൻപതിന്; ആലുവ കൊലപാതകക്കേസിൽ എല്ലാ കുറ്റവും തെളിഞ്ഞുവന്ന് കോടതി

0

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കെതിരായ 16 വകുപ്പുകളും തെളിയിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ശിക്ഷാ വിധി ഈ മാസം ഒൻപതിന് ഉണ്ടാകും.പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും തരത്തിൽ മാനസാന്തരം ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. അതേസമയം പ്രതിക്കെതിരായ എല്ലാ വകുപ്പുകളും തെളിഞ്ഞ സാഹചര്യത്തില്‍ വധശിക്ഷ തന്നെ ലഭിച്ചേക്കും എന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

കൃത്യം നടന്ന് നൂറാം ദിവസമാണ് ശിക്ഷ വിധിക്കുന്നത്. ഇക്കൊല്ലം ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവയിലെ വീട്ടില്‍ നിന്ന് അഞ്ച് വയസുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. കാണാതായതിനെ തുടര്‍ന്ന് പെൺകുട്ടിക്കായി ഉള്ള തിരച്ചിലിനിടെ ആണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്.

അസ്ഫാക്കിനെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളുള്ള കേസില്‍ 99-ാം ദിവസമാണ് വിധി വരുന്നതും എന്നതും ശ്രദ്ധേയം. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡി എന്‍ എ. സാംപിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കിയിരുന്നു.

ഉദ്യോഗസ്ഥരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകള്‍: ഹൈക്കോടതി

0

പ്രതികളെ ഉദ്യോഗസ്ഥർ ജയിലിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണം. അവരോട് സമാധാനത്തിൽ പെരുമാറണമെന്നും ഹൈക്കോടതി പറഞ്ഞു. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകൾ. വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികൾ ജയിലിലുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതി അന്വേഷിക്കാൻ ക്രൈം എഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും കോടതി നിർദേശിച്ചു.

കേരളവർമ കോളേജ് പ്രശ്നം: തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ

0

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിൽ ഹർജി നൽകി. കെ. എസ്.യു ചെയ‍ർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ താൻ ഒരു വോട്ടിന് വിജയിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നും ഹർജിയിൽ പറയുന്നു. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ർജിയിൽ ആരോപിക്കുന്നു. ബാലറ്റിലടക്കം കേടുവരുത്തിയ സാഹചര്യത്തിൽ റീ വേണമെന്നാണ് ആവശ്യം.

ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് പ്രിൻസിപ്പലിന്റെ എതിർപ്പ് മറികടന്ന് വോട്ട് വീണ്ടും എണ്ണിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് ടി.ആർ. രവിയുടെ പരിഗണനക്കെത്തും. അതേസമയം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുംവരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞദിവസം നിരാഹാര സമരം ആരംഭിച്ചിരുന്നു.