Friday, June 12, 2026
Home Blog Page 182

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് താൽക്കാലികമായി നിര്‍ത്തിവെച്ചു; 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം

0

ആലപ്പുഴ നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മണ്ണെടുപ്പ് നിർത്തിയത്. ഈ മാസം 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സർവ്വകക്ഷി യോഗം ചേരുന്നതുവരെ മണ്ണെടുപ്പ് നിർത്തിവയ്ക്കണമെന്ന എഡിഎമ്മിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ഇപ്പോളത്തെ സാഹചര്യത്തിൽ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രി പ്രസാദും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനം എതിരാണെങ്കിൽ വീണ്ടും സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.

ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചെയാണ് പുനരാരംഭിച്ചത്. ഇതിനകം പത്തുലോഡ് മണ്ണ് കടത്തി. വന്‍ പൊലീസ് സന്നാഹത്തിലാണ് മണ്ണെടുപ്പ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് വൻ സംഘർഷമുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ഏറ്റുമുട്ടുകയും നിരവധി പേരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയത്.

ദുരിതാശ്വാസനിധി വിനിയോഗത്തിൽ അധികാരം മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും; സർക്കാരിന് ക്ലീൻചിറ്റ് നൽകി ലോകായുക്ത

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത വിധി. മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത നിരീക്ഷിച്ചു.

ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർ എസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും തള്ളിയത്.

മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ തീരുമാനമാണെന്ന് കണക്കിലാക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറയുന്നു. അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന് തെളിവുകളില്ല. അങ്ങനെ നടന്നുവെന്ന് തെളിയിക്കപ്പെട്ടില്ല. മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ല. മന്ത്രിസഭ അഴിമതി നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.

പ്രണയ സാഫല്യം; നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

0

നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.

തമിഴ് ആചാരപ്രകാരം ആയിരുന്നു ചടങ്ങുകൾ. ഇളം പിങ്ക് ഇൻ നിറത്തിലുള്ള ലെഹങ്ക പോലുള്ള വസ്ത്രമാണ് താരിണി ധരിച്ചിരിക്കുന്നത്. ജുബ്ബയും പൈജാമയുമാണ് കാളിദാസിന്റെ വേഷം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മോഡലായ താരിണി കലിംഗരായരുമായി ഏറെനാളായി താരം പ്രണയത്തിലാണ്. പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ വർഷമാണ് ഇരുവരും വെളിപ്പെടുത്തിയത്. ശേഷം കാളിദാസിന്റെ പല കുടുംബ ചിത്രങ്ങളിലും താരിണി പ്രത്യക്ഷപ്പെട്ടു.

താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയിൽ കാളിദാസ് ജയറാം പറഞ്ഞിരുന്നു. കാളിദാസ് ജയറാം ഷി അവാർഡ് വേദിയിലാണ് പ്രണയം വെളിപ്പെടുത്തിയത്. തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായര്‍ക്കൊപ്പം കാളിദാസ് എത്തിയിരുന്നു. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്ന് പറഞ്ഞ അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകു‌ന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്ന് നടൻ സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തു. താരിണി കലിംഗരായരെ കാളിദാസ് എടുത്ത് ഉയർത്തുന്ന വീഡിയോയും വൈറലായിരുന്നു.

സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് കാളിദാസ് അറിയിച്ചത്. 2021 മിസ് ദിവാ റണ്ണറപ്പായിരുന്നു താരിണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ താരുണി ചെന്നൈ സ്വദേശിനിയാണ്.

ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ ഡിസംബർ അവസാനം

0

സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സിന് ശേഷമായിരിക്കും പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണി രാജുവിനു ശേഷം കെ.ബി. ഗണേഷ്‌കുമാറുമായിരിക്കും പുതുതായി മന്ത്രിസ്ഥാനമേറ്റെടുക്കുക. നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും.

നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് നടക്കുന്നത്. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബർ 24ന് അവസാനിക്കും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടാകില്ലെന്ന സൂചനയും എൽഡിഎഫ് കൺവീനർ നൽകി. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം.

സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അഭിമുഖീകരിക്കുകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ദേശീയതലത്തില്‍ ദില്ലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സഹകരണവും തേടും. ഇതിന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ചുമതലപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും ബാലഗോപാൽ നേരിട്ട് ചർച്ച നടത്തും. റബ്ബർ കർഷകരെ സംരക്ഷിക്കാൻ പ്രതിഷേധ പരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ കോട്ടയത്ത് കൺവൻഷൻ വിളിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

‘മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും രണ്ട് വീടുകളുമുണ്ട്’; ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച വയോധികക്ക് നേരെ സി.പി.ഐ.എം സൈബർ ആക്രമണമെന്ന് പരാതി

0

അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മറിയക്കുട്ടി. ബന്ധുക്കള്‍ വിദേശത്താണെന്നും സ്വന്തമായി ഇവർക്ക് രണ്ട് വീടുണ്ടെന്നും ഇതിലൊന്ന് വാടകക്ക് കൊടുത്തിരിക്കുകയാണെന്നും ആണ് ആരോപണം. തനിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന ആരോപണം തെളിയിക്കാൻ മറിയക്കുട്ടിയും രംഗത്തെത്തി. അങ്ങനെ ഒരു വീടുണ്ടെങ്കിൽ സി.പി.ഐ.എം അതിന്‍റെ പട്ടയം നൽകണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.

സിപിഐഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മറിയക്കുട്ടി പറഞ്ഞു. ഭൂമി എവിടെയെന്ന് സിപിഐഎം കാണിച്ചുരണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.

അതേസമയം മറിയക്കുട്ടിയുടെ ആരോപണം സിപിഐഎം തള്ളി. മറിയക്കുട്ടിയെ ഭീഷണിപ്പെടുത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ പറഞ്ഞു. പെൻഷൻ കുടിശ്ശികയുണ്ടെന്നുളളത് ശരിയാണ്. എന്നാൽ പെൻഷൻ നിന്നുപോയിട്ടില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. ക്ഷേമപെൻഷനുകൾ ഏറ്റവുമധികം കൊടുത്തത് ഇടതുമുന്നണി സർക്കാരാണാണെന്നും ചാണ്ടി പറഞ്ഞു.

ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണർമാർക്ക് രൂക്ഷ വിമര്‍ശനം; ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമെന്ന് സുപ്രീംകോടതി

0

ജനാധിപത്യ സംവിധാനത്തിൽ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് തീകൊണ്ടാണ് കളിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടി ആശങ്കപ്പെടുത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീം കോടതി ചോദിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സർക്കാർ. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ പ്രവർത്തിക്കേണ്ടത്. ഭരണഘടനാപരമായ വിഷയങ്ങളിൽ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവർണറുടെ ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂണ്‍ 19, 20 തീയതികളില്‍ ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ ആരോപണം. എന്നാല്‍, സ്പീക്കര്‍ വിളിച്ചുചേര്‍ത്ത നിയമസഭാസമ്മേളനം ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് നിയമപരമല്ലെന്ന് പറയുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. സഭാസമ്മേളനം നിയമപരമാണെന്നും നാല് ബില്ലുകളിലും ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. സഭാസമ്മേളനം ചേരാത്തതിന് പഞ്ചാബ് സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.

നിയമസഭ പാസ്സാക്കിയ 12-ഓളം ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല. ഗവര്‍ണറുടെ ഈ നടപടി ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 20-ന് വിശദമായി വാദംകേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

അതേസമയം സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേരള നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല.

ഇടുക്കിയിൽ റിസർവ് വനത്തിൽ തേക്കുമരങ്ങൾ മുറിച്ച് കടത്തി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം

0

ഇടുക്കിയിൽ റിസർവ് വനത്തിൽ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന തേക്ക് മരങ്ങൾ മുറിച്ചു കടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പരിധി ആഡിറ്റ് വണ്‍ ഭാഗത്ത് നിന്നുമാണ് മൂന്ന് മരങ്ങള്‍ വെട്ടി കടത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുനപാണ് മരം മുറിക്കൽ നടന്നത്. റോഡില്‍ നിന്നും 200 മീറ്റര്‍ മാറി കാടിനുള്ളില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. നഗരംപ്പാറ ഓഡിറ്റ് ഒന്ന് ഭാഗത്തെ ഉൾ വനത്തിൽ മുറിച്ച തേക്കിന്‍റെ കുറ്റികളും അവശിഷ്ടങ്ങളും കാണാം.

മുഴുവൻ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രദേശത്തുനിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയിരിക്കുന്നത്. ഇതിന് സമീപമാണ് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസ്. വനം വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുന്നത് ഒക്ടോബറിലാണ്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കുറ്റവാളികളെ കണ്ടെത്താൻ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല.

പനംകുട്ടി, നേര്യമംഗലം ചെക്ക് പോസ്റ്റുകൾ വഴിയെ മരം പുറത്തെത്തിക്കാൻ സാധിക്കൂ. പനംകുട്ടിക്കും നേര്യമംഗലത്തിനും ഇടയിലുള്ള റോഡിലൂടെ മരം കൊണ്ടു പോയിരിക്കാമെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ജന സഞ്ചാരമുള്ള റോഡിലൂടെ തേക്ക് മരങ്ങൾ കടത്തി കൊണ്ടു പോയത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ ആണെന്നാണ് ആക്ഷേപം ഉയരുന്നത്.

ചിക്കുൻഗുനിയ വാക്‌സിന് അംഗീകാരം; ‘ഇക്സ്ചിക് ‘ ആദ്യഘട്ടത്തിൽ പതിനെട്ട് വയസ്സിനു മുകളിൽ ഉള്ളവർക്ക്

0

ചിക്കുൻഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അംഗീകാരം ലഭിച്ചു. യു.എസ് ആരോഗ്യമന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയത്. യൂറോപ്യൻ കമ്പനി ആയ വാൽനേവയാണ് വാക്സിൻ വികസിപ്പിച്ചെടുത്. വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.

പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സിന് അംഗീകാരം നൽകുന്നത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്. യുഎസ് ഡ്രഗ് റെഗുലേറ്റർ അംഗീകാരം നല്‍കിയതോടെ രോഗം വ്യാപകമായി ബാധിച്ച രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കും.

പനിക്കും കഠിനമായ സന്ധിവേദനയ്ക്കും കാരണമാകുന്ന ചിക്കുന്‍ഗുനിയ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലും പ്രധാനമായും കാണപ്പെടുന്നു. ആഗോളതലത്തിൽതന്നെ ഭീഷണി ഉയർത്തുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്.

ശക്തമായ പനി, സന്ധിവേദന, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികൾ. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. അസുഖം മാറിയാലും പലർക്കും സന്ധിവേദന അടക്കമുള്ള പ്രശ്നങ്ങൾ തുടരാറുണ്ട്.

നടി ഹരിത ജി നായര്‍ വിവാഹിതയായി, വരന്‍ ‘ദൃശ്യം 2’ എഡിറ്റര്‍ വിനായക്

0

സിനിമ സീരിയൽ നടി ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത പറഞ്ഞിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും ഹരിത വ്യക്തമാക്കിയിരുന്നു.

ഏഴാം ക്‌ളാസിൽ തുടങ്ങിയ സൗഹൃദമാണ് ഇന്ന് വിവാഹത്തിലേക്ക് എത്തിയതെന്നും ഹരിത പറയുന്നു. നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗനെ സിപിഐ പുറത്താക്കി

0

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐ പുറത്താക്കി. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടിയെടുത്തിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയിരുന്നു.

15 വര്‍ഷമായി സിപിഐ അംഗമാണ് ഭാസുരാംഗന്‍. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് പുലർച്ചെ മൂന്നുമണിയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കിലെ ഇന്റേണൽ ഓഡിറ്റര്‍ ശ്രീഗാറിന്‍റെയും, അപ്രൈസർ അനിൽകുമാറിന്റെയും മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിലെ പരിശോധന പൂർത്തിയായി. ഭാസുരാംഗന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരോട് ഇ.ഡി സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും ശേഖരിച്ചു. ബാങ്കിൽ നിന്നും ഭാസുരാംഗന്റെ വീട്ടിൽ നിന്നും രേഖകള്‍ ഇഡി ശേഖരിച്ചെന്നാണ് സൂചന.