Friday, June 12, 2026
Home Blog Page 181

ആദിത്യശ്രീ മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം കടിച്ച്, ഫൊറൻസിക് റിപ്പോർട്ട് പുറത്ത്

0

തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനി ആദിത്യ ശ്രീ മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് സ്ഥിരീകരണം. കുട്ടി മരിച്ചത് പന്നിപ്പടക്കം പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിലാണെന്നാണ് സൂചന. ഫോറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. അപകടസ്ഥലത്ത് നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

ഏപ്രിലിലാണ് പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ (8) മരിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മൊബൈൽഫോണിൽ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കുന്നംകുളം എസിപി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആദിത്യശ്രീ.

വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ

0

യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ ഹർജി ഈ മാസം 13ന് യെമൻ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ അറിയിപ്പിലാണ് ഉള്ളത്. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും യമൻ ഹൈക്കോടതി നടപടി അപ്രതീക്ഷിതമെന്നും നിമിഷയുടെ അമ്മ പറഞ്ഞു.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്നത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ കത്തെഴുതിയിരുന്നു. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ കത്താണ് നിമിഷ പ്രിയ പ്രധാനമന്ത്രി മോദിക്കും രാഷ്ട്രപതിക്കും കെെമാറിയിരുന്നത്.

എരവന്നൂരിൽ അധ്യാപക യോഗത്തിനിടയിലെ കൂട്ടയടി; അധ്യാപകൻ അറസ്റ്റിൽ

0

നരിക്കുനി എരവന്നൂർ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ യോഗം നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ എൻടിയു നേതാവും മറ്റൊരു സ്കൂളിൽ അധ്യാപകനുമായ എം.പി.ഷാജിയെ അറസ്റ്റ് ചെയ്തു. അധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണു പ്രശ്നങ്ങൾക്ക് കാരണം. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനാണ് എംപി ഷാജി.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഷാജി, എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവർക്ക് പരുക്കേറ്റു. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഷാജിയുടെ ഭാര്യ സുപ്രീന സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ഷാജി നടത്തിയ ആക്രമണം മറച്ചുവച്ച് എരവന്നൂർ സ്കൂളിലെ അധ്യാപകർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴാണ് വിഡിയോ പുറത്തുവിട്ടതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചിരുന്നു. ഭാര്യ സുപ്രീനയെയും മകനെയും വിളിക്കാനായി എത്തിയ ഷാജിയെ ആക്രമിച്ചെന്നായിരുന്നു എൻടിയു ആദ്യം ആരോപിച്ചത്. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ, ഇയാൾ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.

ലഹരിമരുന്ന് വാങ്ങാൻ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം: മൂന്ന് യുവാക്കൾ പിടിയിൽ

0

തൃശൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില കൂടിയ വാച്ചുകളും വീട്ടിലെ ഉപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച പത്തോളം പേരുടെ സംഘത്തിലെ അംഗങ്ങളാണ് ഇവർ.

തൃശൂർ ജിബി നിലയം വീട്ടിൽ ഭാഗ്യലക്ഷ്മിയുടെ രണ്ടുമാസമായി പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണ മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവർ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പാലക്കാട്ടെ ദമ്പതികളുടെ മരണം; മകൻ അമ്മയെ മർദ്ദിച്ചതായി ബന്ധുക്കൾ; മകൻ അറസ്റ്റിൽ

0

ഹൃദ്രോഗിയായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. ബഹളത്തിനിടയിൽ അവശനിലയിലായിരുന്ന അച്ഛനും മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചികിത്സയിലായിരുന്ന അപ്പുണി ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് കാടാങ്കോട്ടെ വീട്ടിൽ തിരിച്ചെത്തിയത്. ഉച്ചയോടെ വീണ്ടും അവശനായ അപ്പുണിയെ ബന്ധുക്കളുടെ സഹായത്തോടെ യശോദ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അനൂപ് ഇവരെ മാരകമായി മർദ്ദിച്ചത്. തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.

പരിക്കേറ്റ യശോദയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് അപ്പുണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപിച്ചെത്തി സ്ഥിരമായി നാട്ടുകാരുമായും, വീട്ടുകാരുമായും പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അനൂപെന്നാണ് നാട്ടുകാർ പറയുന്നത്. കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുകൾക്ക് വിട്ടു നൽകും.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

0

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പിൽനിന്ന് അഡ്വ. അബിൻ വർക്കിയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാഹുൽ 221986 വോട്ടുകൾ നേടിയപ്പോൾ അബിൻ 168588 വോട്ടുകളാണ് നേടിയത്. ഫലം വന്നതിന് പിന്നാലെ സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ അടക്കം 13 പേർ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിലായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് ഇരുവരും. 31,930 വോട്ടുകൾ നേടിയ അരിത ബാബുവാണ് മൂന്നാമത്. അബിൻ വർക്കി, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി അധ്യക്ഷനെ പ്രഖ്യാപിക്കുക.

33കാരനായ രാഹുൽ അടൂർ സ്വദേശിയാണ്. ചാനൽ ചർച്ചകളിൽ സജീവമായി കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന നേതാവ് കൂടിയാണ് രാഹുൽ. കെപിസിസി അംഗമായ രാഹുൽ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറിയായിരുന്നു. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുകയാണ്. .

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എൻ ഭാസുരാംഗനും മകനും വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ്

0

കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടിസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഭാസുരാഗൻ്റെ മകൻ അഖിൽ ജിത്തും ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാസുരാംഗനെ അന്വേഷണ സംഘം ഇന്നലെ എട്ടരമണിക്കൂർ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണു വീണ്ടും സമൻസ് അയച്ചിട്ടുള്ളത്. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. കേസിൽ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാംഗൻ വ്യക്തമാക്കിയിരുന്നു.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഭാസുരാംഗനാണ് ബാങ്ക് പ്രസിഡൻ്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകുകയും ചെയ്തു. 42 മണിക്കൂർ പരിശോധനയാണ് ബാങ്കിൽ നടത്തിയത്.

ക്ഷേത്രങ്ങളിലെ ആയുധപരിശീലനം: തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0

തിരുവിതാംകൂർ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ദേവസ്വം ബോർഡ് അംഗമായി എ.അജികുമാറും ചുമതലയേറ്റെടുത്തു. ആർ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പി.എസ് പ്രശാന്ത് പ്രസിഡൻ്റായി ചുമതലയേറ്റത്. പരിപാടിയിൽ ബോർഡ് കമ്മീഷണർ ജി ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രശാന്ത് പറഞ്ഞു. തന്റെ ആദ്യ ഉദ്യമം മണ്ഡലകാല പ്രവര്‍ത്തനങ്ങളായിരിക്കും. ക്ഷേത്രത്തിലെ ആയുധ പരിശീലന വിഷയത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ക്ഷേത്രം വിശ്വാസികളുടേതാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അന്യാധീനപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കുന്നത് പ്രധാന അജണ്ടയാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി ആര്‍ അനിലിനെതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.എന്നാൽ മണ്ഡലത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞാണ് കോണ്‍ഗ്രസ് വിട്ട് പ്രശാന്ത് സിപിഐഎമ്മിലെത്തിയത്. കെപിസിസി സെക്രട്ടറിയായും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഷപ്പുകയിൽ ശ്വാസംമുട്ടി ദില്ലി; ദീപാവലി കഴിഞ്ഞതോടെ വായൂമലിനീകരണം കൂടി

0

ദീപാവലി കഴിഞ്ഞതോടെ ദില്ലിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷമാകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.സി.ബി) കണക്കനുസരിച്ച് നഗരം വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എ.ക്യു.ഐ) രേഖപ്പെടുത്തിയത്. ദീപാവലിക്ക് പിന്നാലെയാണ് അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വലിയ തോതില്‍ ഉയര്‍ന്നത്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പ്രധാന മേഖലകളില്‍ നാനൂറിന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദ്വാരക സെക്ടര്‍ 404, ഐടിഒ 430, നരേല 418, രോഹിണി, ആര്‍കെ പുരം 417 എന്നിങ്ങനെ ആണ് പ്രധാന നഗരകേന്ദ്രങ്ങളിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ അന്തരീക്ഷ മലിനീകരണ തോത്. ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ വീണ്ടും സ്ഥിതി വഷളായി.

സുപ്രീം കോടതി ഉത്തരവു പോലും വകവക്കാതെയാണ് ജനങ്ങള്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടത്. ദീപാവലിക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് വലിയ തോതില്‍ ഉയരുമെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദീപാവലിയുടെ പിറ്റേ ദിവസം മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് ഒറ്റ, അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

അസ്ഫാക് ആലത്തിന് തൂക്കുകയർ; കൊലപാതകം അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

0

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷ. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് എറണാകുളം പോക്സോ കോടതി പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു.

പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. ശിശുദിനത്തിൽ വിധിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാവുന്നതാണ്. വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക.