Friday, June 12, 2026
Home Blog Page 180

സാഹിത്യകാരി പി വത്സല അന്തരിച്ചു

0

പ്രശസ്ത എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോടാണ് പി വത്സലയുടെ ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. “നിഴലുറങ്ങുന്ന വഴികൾ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

“നെല്ല്” ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന ചലച്ചിത്രം വത്സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌.

പ്രധാന കൃതികൾ:

എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, റോസ്മേരിയുടെ ആകാശങ്ങൾ, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, നെല്ല് (നോവൽ), കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, പോക്കുവെയിൽ പൊൻവെയിൽ

മുഖ്യമന്ത്രി ക്രിമിനൽ, കലാപാഹ്വാനം നടത്തുന്നു, രാജിവെക്കണം; അല്ലെങ്കിൽ പൊതുമാപ്പ് പറയണം: വിഡി സതീശൻ

0

നവകേരള സദസ്സ് യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്ന് സതീശൻ പറഞ്ഞു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപെടുത്തി. മുഖ്യമന്ത്രി രാജിവച്ച്‌ സ്ഥാനമൊഴിയണമെന്നും അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണമെന്നും സതീശൻ ആലുവയിൽ പറഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തിൽ മനഃപൂർവമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള ആക്രമണം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കാൻ പിണറായി വിജയന് അർഹതയില്ല. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്നും സതീശൻ ചോദിച്ചു. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പിരിവ് നടത്തിയാണോ ഈ പാര്‍ട്ടി പരിപാടി നടത്തുന്നത്. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണ്. ഇതൊരു നാണംകെട്ട പരിപാടിയാണ്. കക്ഷിനേതാക്കളായ മന്ത്രിമാരെ മാത്രമാണ് പ്രഭാത ഭക്ഷണത്തിന് പോലും ക്ഷണിക്കുന്നത്. മറ്റുള്ളവര്‍ മുറികളിലിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഭരണവും നടക്കുന്നില്ല. അഞ്ച് മാസം മുന്‍പ് അദാലത്ത് നടത്തി വാങ്ങിയ പരാതികള്‍ കെട്ടഴിച്ചുപോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നവകേരള സദസ്സിന് പണം നല്‍കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കാതെ പണം നല്‍കിയ ഏതെങ്കിലും യുഡിഎഫ് ഭരണസമിതിയുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്തുണ്ടാകില്ല. ആരെങ്കിലും തീരുമാനമെടുത്താല്‍ അതില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും സതീശൻ പറഞ്ഞു. പിണറായി വിജയനുമായി സന്ധി ചെയ്യുന്ന പാർട്ടിയാണ് ബിജെപി. സംസ്ഥാനത്ത് എൽഡിഎഫും- യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. അതിൽ ബിജെപിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

2024-ലെ പൊതുഅവധികള്‍ക്ക് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ

0

2024ലെ പൊതു- സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. അടുത്ത വര്‍ഷത്തെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം പൊതു- സ്വകാര്യ മേഖലയ്ക്ക് അവധി ദിവസങ്ങള്‍ തുല്യമായിരിക്കും.

പുതുവത്സരവമാണ് അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി. ചെറിയ
പെരുന്നാളിനാണ് അടുത്ത വര്‍ഷം ആദ്യം ദൈര്‍ഘ്യമേറിയ അവധി ദിവസങ്ങള്‍ ലഭിക്കുക. റമദാന്‍ ഇരുപത്തിയൊന്‍പത് മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി. മാസപ്പിറവിയുമായി ബന്ധപ്പെട്ട് ദിവസങ്ങളില്‍ മാറ്റമുണ്ടായേക്കാം.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസമാണ് അവധി ലഭിക്കുക .അറഫ ദിനം മുതല്‍ ദുല്‍ഹജ്ജ് പന്ത്രണ്ട് വരെയായിരിക്കും ബലിപെരുന്നാള്‍ അവധി. ജൂലൈ മൂന്നാം വാരത്തോടെ ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധിയും ലഭിക്കും. സെപ്റ്റംബറില്‍ നബിദിന അവധിയും ലഭിക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2,3 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധം: ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ വിജയത്തിലേക്ക് : വെടിനിര്‍ത്തലിന്സാധ്യത

0

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രതിരോധ സേന വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ്. ഗാസയില്‍ മരണസംഖ്യ 13,300 ആയി.

തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം തുടരുന്നതിന് ഇടയിലാണ് വെടിനിര്‍ത്തലിന് സാധ്യതയെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇസ്രായേലോ ഹമാസോ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഇസ്രയേലുമായുള്ള താല്‍കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം ഹമാസ് തടവിലാക്കിയവരുടെ മോചനത്തിന്റെ കാര്യത്തിലും തീരുമാനമാകും. ഒന്നര മാസത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ഗാസയില്‍ 13,300 പേരാണ് കൊല്ലപ്പെട്ടത്. സൈനികരടക്കം ആയിരത്തി അഞ്ഞൂറോളം ഇസ്രയേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തിയേക്കുമെന്ന സൂചന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നല്‍കിയിരുന്നു.

അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനല്‍കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പകരമായി ഇസ്രയേല്‍ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. യുദ്ധം തുടങ്ങി ഒന്നര മാസത്തോളമായിട്ടും ബന്ദികളുടെ മോചന കാര്യത്തില്‍ തീരുമാനമാകാത്തത് ഇസ്രയേലില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ്.

ദുബൈയില്‍ സൂപ്പര്‍ സെയില്‍ ഈ വാരാന്ത്യത്തില്‍: വന്‍ വിലക്കിഴിവ്‌

0

ദുബൈ സൂപ്പര്‍ സെയില്‍ വീണ്ടും എത്തുന്നു. മൂന്ന് ദിവസം ആണ് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വില്‍പ്പന. നവംബര്‍ ഇരുപത്തിനാല് വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഇരുപത്തിയാറ് ഞായറാഴ്ച വരെയാണ് ദുബൈ സൂപ്പര്‍ സെയിലിന്റെ പുതിയ പതിപ്പ്. അഞ്ചൂറിലധികം ബ്രാന്‍ഡുകള്‍ ഇത്തവണ സൂപ്പര്‍ സെയിലിന്റെ ഭാഗമാകും. എമിറേറ്റിലെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ സൂപ്പര്‍ സെയിലിന്റെ ഭാഗമാകും. ദുബൈ ടൂറിസത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ സെയിലില്‍ എമിറേറ്റിലെ ഷോപ്പിംഗ് മാളുകളും ഷോപ്പിംഗ് സെന്ററുകളും പങ്കാളികളാകും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍,സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വാങ്ങുന്നതിനുള്ള അവസരം ആണ് സൂപ്പര്‍ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. വിലക്കിഴിവിന് ഒപ്പം സമ്മാനങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലും ഫെസ്റ്റിവല്‍ പ്ലാസയിലും മുന്നൂറ് ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തിയാല്‍ മുപ്പിനായിരം ദിര്‍ഹത്തിന്റെ റിവാര്‍ഡ് പോയിന്റുകളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓരോ അരമണിക്കൂറിലും ഒരാള്‍ക്ക് വീതം റിവാഡ് പോയിന്റുകള്‍ ലഭിക്കും. ദുബൈയില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് സൂപ്പര്‍ സെയില്‍ നടക്കുക

യുഎഇ തണുപ്പുകാലത്തിലേക്ക്:ശൈത്യകാലം ഡിസംബര്‍ മൂന്നാം വാരം ആരംഭിക്കും

0

യുഎഇയില്‍ ശൈത്യകാലം ഡിസംബര്‍ മൂന്നാം ആഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗദ്ധര്‍. ശൈത്യകാലത്ത് കൂടുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. ക്ലൗഡ് സീഡംഗ് ദൗത്യങ്ങള്‍ രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണെന്ന് യുഎഇ ദേശീയകാലാവസ്ഥാ വിദഗദ്ധന്‍ ഡോ. അഹമ്മദ് ഹബിബ് പറഞ്ഞു.ഡിസംബര്‍ പകുതിയോട് കൂടി രാജ്യം തണുപ്പുകാലത്തേക്ക് കടക്കും എന്നാണ് യുഎഇ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവില്‍ ശരത്കാലത്തിലൂടെയാണ് യുഎഇ കടന്ന് പോകുന്നത്. ഡിസംബര്‍ മൂന്നാം വാരത്തോട് കൂടി യുഎഇ ശൈത്യകാലത്തേക്ക് കടക്കും എന്ന് ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.

ഡിസംബര്‍ പകുതിയോട് കൂടി താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തും. ശൈത്യകാലത്ത് രാജ്യത്ത് കൂടുതല്‍ മഴ അനുഭവപ്പെടാറുണ്ടെന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. മാര്‍ച്ച് വരെ മഴ അനുഭവപ്പെട്ടേക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദുബൈ എക്‌സ്‌പോ മേഖലയില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ വെള്ളിയാഴ്ച ലഭിച്ചത്. 65.8 മില്ലിമീറ്റര്‍ മഴയാണ് എക്‌സ്‌പോ മേഖലയില്‍ മാക്രം ലഭിച്ചത്. രാജ്യത്തിന്റെ എഴ് എമിറേറ്റുകളിലും മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമയിലും ഉമല്‍ഖുവൈനിലും അന്‍പത് മില്ലിമീറ്റര്‍ മഴലഭിച്ചെന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. ഷാര്‍ജ വിമാനത്താവളത്തിന് സമീപത്തും ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
..

വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് വീസയുമായി ദുബൈ

0

ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് വീസയുമായി ദുബൈ. അഞ്ച് വര്‍ഷത്തെ കാലപരിധിയുള്ള വീസയാണ് നല്‍കുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും.55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീസ അനുവതിക്കുന്നത്. യുഎഇയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ കുറഞ്ഞത് 15 വര്‍ഷമെങ്കിലും ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വീസലഭിക്കുന്നവര്‍ക്ക് ഭാര്യയയെും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും.

റിട്ടയര്‍മെന്റിനു ശേഷം കുറഞ്ഞത് പ്രതിമാസം 15000 ദിര്‍ഹമോ, 1,80000 ദിര്‍ഹ വാര്‍ഷിക വരുമാനമോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സേവിങ്‌സ് ഡെപ്പോസിറ്റോ 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുവകകളും ഉണ്ടായിരിക്കണം. വര്‍ഷം 5 ലക്ഷം ദിര്‍ഹത്തിന്റെ സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ജിഡിആര്‍എഫ്എ വഴിയും, വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഭാര്യയെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യുഎഇ വീസ ഉള്ളവരാണെങ്കില്‍ വീസയുടെ പകര്‍പ്പ്, എമിറേറ്റ്‌സ് ഐഡി, വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വരുമാനം തെളിയിക്കുന്ന അതോരിറ്റിയുടെ ലെറ്റര്‍, 6 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ എന്‍ഡ് ഓഫ് സര്‍വ്വീസ് ലെറ്റര്‍ എന്നിവിയും നല്‍കണം. വസ്തു അടിസ്ഥാനമാക്കിയാണ് വീസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ആധാരത്തിന്റെ പകര്‍പ്പ് നല്‍കണം. കമ്പനി അടിസ്ഥാനമാക്കിയാണെങ്കില്‍ കമ്പനിയുടെ 100 ശതമാനം ഓഹരിയും സ്വന്തം പേകില്‍ സാക്ഷ്യപ്പെടുത്തണം. വീസയ്ക്ക് അനുമതി ലഭിച്ചാല്‍ 3714 ദിര്‍ഹം ആകെ ഫീസായി നല്‍കണം.

ട്വന്‍റി20 പരമ്പരയ്ക്കും സഞ്ജു ഇല്ല; സൂര്യകുമാർ ക്യാപ്റ്റൻ

0

വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിൽ നിന്നു മുക്തനാകാത്ത ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റൻ. നാലാം മത്സരം മുതൽ ടീമിനൊപ്പം ചേരുന്ന ശ്രേയസ് അയ്യർ അവസാന രണ്ടു മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനാകും. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല.

ലോകകപ്പ് കളിച്ച ടീമിലുണ്ടായിരുന്നവരിൽ സൂര്യയെയും ഇഷാനെയും കൂടാതെ പ്രസിദ്ധ് കൃഷ്ണയെ മാത്രമാണ് ടീമിൽ നിലനിർത്തിയിട്ടുള്ളത്. ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ലോകകപ്പ് ടീമിൽ നിന്ന് പരുക്കു കാരണം പുറത്തായ അക്ഷർ പട്ടേലിനെയും തിരികെ വിളിച്ചു. സഞ്ജുവിനെ കൂടാതെ, ഷഹബാസ് അഹമ്മദ്, അസം ക്യാപ്റ്റൻ റിയാൻ പരാഗ്, മുഷ്താഖ് അലി ട്രോഫിയിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് ആയിരുന്ന അഭിഷേക് ശർമ എന്നിവർക്കും അവസരം കിട്ടിയില്ല.

അക്ഷറിനെ കൂടാതെ സ്പിൻ ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദറിനെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രവി ബിഷ്ണോയിയാണ് ടീമിലെ ഏക ലെഗ് സ്പിന്നർ.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കുസിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ

മത്സരങ്ങൾ

നവംബർ 23: വിശാഖപട്ടണം

നവംബർ 26: തിരുവനന്തപുരം

നവംബർ 28: ഗോഹട്ടി

ഡിസംബർ 1: റായ്‌പുർ

ഡിസംബർ 3: ബംഗളൂരു

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർഥി കസ്റ്റഡിയിൽ

0

തൃശൂരില്‍ സ്‌കൂളിനുള്ളിൽ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥിയാണ് വെടിയുതിർത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം.

രാവിലെ സ്കൂളിൽ എത്തിയ പ്രതി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. വെടിവയ്പ്പിൽ ആർക്കും പരുക്കില്ല. മുകളിലേക്കാണ് വെടിവെച്ചത്. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു.

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടി; പണം തട്ടിയത് മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ്

0

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് പരാതി ഉയർന്നത്. കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപയാണ് തട്ടിയെടുത്തത്. ആരോപണം നേരിടുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണു തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്നാണു വിശദീകരണം.

അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണു കുടുംബത്തെ പുതിയ വാടകവീട്ടിലേക്കു മാറ്റി പാർപ്പിച്ചത്. ഹസീനയും ഭർ‌ത്താവും പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും വാടക വീടിന് അഡ്വാൻസ് നൽകാൻ 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് അവരിൽ നിന്ന് വാങ്ങി. പിന്നീട് എംഎൽഎ ഈ തുക ഇവർക്ക് തിരികെ നൽകിയെങ്കിലും അതു പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് തുടർച്ചയായി ആറു ദിവസം പെൺകുട്ടിയുടെ കുടുംബത്തിൽനിന്നും 20,000 രൂപവീതം വാങ്ങി. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോൾ എംഎൽഎയെ സമീപിച്ചു. എംഎൽഎ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നൽകിയത്.

സംഭവം വിവാദമായതോടെ ഹസീന പണം മുഴുവൻ തിരികെ നൽകിയിരുന്നു. പണം ലഭിച്ചതോടെ തങ്ങൾക്കു പരാതിയില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു. എന്നാൽ ക്രമക്കേടു നടന്നതായി അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിതയാണു ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തത്.