Friday, June 12, 2026
Home Blog Page 179

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍: അവശ്യവസ്തുക്കളുമായി ട്രക്കുകള്‍ പ്രവേശിച്ച് തുടങ്ങി

0

ഒന്നര മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ 13 പേരെ മോചിപ്പിക്കും. അവശ്യ വസ്തുക്കളുമായി 200ഓളം ട്രക്കുകളും ഗാസയില്‍ പ്രവേശിക്കും. വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുന്‍പും ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തി

ഖത്തറിന്‌റെയും ഈജിപ്റ്റിന്റെയും മധ്യസ്ഥതയിലാണ് ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നു. വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് വരെ ഇസ്രയേല്‍ സൈന്യം ഗാസയിലെ ആശുപത്രിയ്ക്ക് നേരെ ആക്രമണം നടത്തി. 150 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസി ബന്ദികളാക്കിയ 50 സ്ത്രീകളേയും കുട്ടികളേയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ. ആദ്യഘട്ടതത്ില്‍ 13 പേരെയാണ് മോചിപ്പിക്കുക. ഇസ്രയേല്‍ 39 തടവുകാരെയും കൈമാമാറും. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ് ക്രസന്റ് എന്നീ സന്നദ്ധ സംഘടനകള്‍ ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധനം അടക്കമുള്ള അവശ്യ വസ്തുക്കളടങ്ങിയ ഇരുന്നൂറോളം ട്രക്കുകളും ഗാസയില്‍ എത്തും. 1,30,000 ലിറ്റര്‍ ഡീസലും നാല് ട്രക്ക് ഗ്യാസും എത്തിക്കുമെന്ന് ഈജിപ്റ്റ് അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായേല്‍- ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്ര വിജയമാണ് നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്ത് പേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോ ദിവസം നീട്ടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ അന്തിമമല്ലെന്നും സമയം അവസാനിക്കുന്നതോടെ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഗാസയില്‍ ഇതുവരെ 14,800 ല്‍ അധികം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബുര്‍ജ് ഖലീഫ: വെടിക്കെട്ടില്‍ വിസ്മയം തീര്‍ക്കും

0

പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ഗംഭീര തയ്യാറെടുപ്പുമായി ദുബൈ. അതിഗംഭീരമായ കരിമരുന്ന് പ്രദര്‍ശനമാണ് ദുബൈയില്‍ അരങ്ങേറുക. ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവര്‍ഷ വെടിക്കെട്ട് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ഇത്തവണ റെക്കോര്‍ഡ് വെടിക്കെട്ടായിരിക്കുമെന്നും എമ്മാര്‍ പ്രോപ്പര്‍റ്റീസ് അറിയിച്ചു.

പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ ബുര്‍ജ് ഖലീഫയില്‍ ഒരുക്കുന്ന ആകാശത്തിലെ വര്‍ണ്ണപൂരം ആഗോളതലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ്. ഇത്തവണ റെക്കോര്‍ഡ് വെടിക്കെട്ടാണ് ഒരുക്കുന്നതെന്നും തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും എമ്മാര്‍ പ്രോപ്പര്‍ട്ടീവ് അറിയിച്ചു. ബുര്‍ജ് പാര്‍ക്കിലേയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 325 ഫയറിങ് പൊസിഷന്‍ ഉണ്ടായിരിക്കും. 2800ല്‍ അധികം കരിമരുന്ന് ഷൂട്ടിങ് സ്ഥാനങ്ങളും 15,600ല്‍ അധികം പൈറോ ടെക്‌നിക് സാങ്കേതിക വിദ്യയും വെടിക്കെട്ടിന് മാറ്റ് കൂട്ടും.

ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനവുമായി സംയോജിപ്പിച്ച് വാട്ടര്‍ ഫൗട്ടനിലും പ്രത്യേക ഷോ ഉണ്ടായിരിക്കും. ന്യൂ ഇയര്‍ ലൈറ്റ് ഷോയ്ക്കായി 1,45,000 വാട്ട് വെളിച്ചവും നാലായിരം വാട്ട് ലേസറും ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിലെ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്ന ലോക റെക്കോര്‍ഡാണ് ബുര്‍ജ് ഖലീഫയ്ക്കുള്ളത്. വെടിക്കെട്ടിന് പുറമേ ലോകപ്രശസ്തരായ ആളുകളുടെ സംഗീത പരിപാടിയും ഒരുക്കുന്നുണ്ട്.

വന്‍ വിലക്കിഴിവ് : ദുബൈ സൂപ്പര്‍ സെയിലിന് തുടക്കം

0

ദുബൈ സൂപ്പര്‍ സെയിലിന് തുടക്കം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സൂപ്പര്‍ സെയിലില്‍ തൊണ്ണൂറ് ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മുതല്‍ നവംബര്‍ ഇരുപത്തിയാറ് ഞായറാഴ്ച വരെയാണ് ദുബൈ സൂപ്പര്‍ സെയിലിന്റെ പുതിയ പതിപ്പ്. ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തില്‍ ദുബൈയിലെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

അഞ്ചൂറിലധികം ബ്രാന്‍ഡുകള്‍ ഇത്തവണ സൂപ്പര്‍ സെയിലിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പ്രഖ്യാപനം. എമിറേറ്റിലെ ഷോപ്പിംഗ് മാളുകളും വ്യാപാരകേന്ദ്രങ്ങളും എല്ലാം സൂപ്പര്‍ സെയിലില്‍ ഇത്തവണയും പങ്കെടുക്കുന്നുണ്ട്.വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വാങ്ങുന്നതിനുള്ള അവസരം ആണ് സൂപ്പര്‍ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. വിലക്കിഴിവിന് ഒപ്പം സമ്മാനങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലും ഫെസ്റ്റിവല്‍ പ്ലാസയിലും മുന്നൂറ് ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തിയാല്‍ മുപ്പിനായിരം ദിര്‍ഹത്തിന്റെ റിവാര്‍ഡ് പോയിന്റുകളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓരോ അരമണിക്കൂറിലും ഒരാള്‍ക്ക് വീതം റിവാഡ് പോയിന്റുകള്‍ ലഭിക്കും. സൂപ്പര്‍ സെയിലിനോട് അനുബന്ധിച്ച് നൂണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വന്‍ വിലക്കിഴിന് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് സൂപ്പര്‍ സെയില്‍ നടക്കുക

യുഎഇ ദേശീയദിനത്തിന് സ്വകാര്യമേഖലയ്ക്ക് അധിക അവധി

0

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് മുതലാണ് അവധി ലഭിക്കുക. നേരത്തെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഷാര്‍ജയില്‍ പൊതുമേഖല ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

52-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. നേരത്തെ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതുക്കിയ അവധി മാനവവിഭശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ സ്വകാര്യ മേഖലയിലേയും ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുന്നത്. ഡിസംബര്‍ 5 ചെവ്വാഴ്ച്ച രാജ്യത്ത് പ്രവൃത്തി ദിനമായിരിക്കും.

സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. നേരത്തെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധിക്ക് പുറമേ തിങ്കളാഴ്ചയും അവധിയായിരിക്കുമെന്ന് യുഎഇ ഫെഡറല്‍ അഥോരിട്ടി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ഓഫീസുകളില്‍ എത്താതെ വിദൂര ജോലിയില്‍ ഏര്‍പ്പെടുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

0

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മകളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം എടുത്തു. തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം നേടി.

സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്ത ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.

കേരള ലോവർ ജുഡീഷ്യറിയിലാണ് ഫാത്തിമ ബീവി കരിയർ ആരംഭിച്ചത്. 1958 മേയിൽ കേരള സബ് ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജിയായും 1972 ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും 1974 ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. 1983 ആഗസ്റ്റ് നാലിന് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 മെയ് 14 ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989 ഏപ്രിൽ 29 ന് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷം 1989 ഒക്ടോബർ ആറിന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

റോബിൻ ബസിനെ വീണ്ടും തടഞ്ഞു; 7500 രൂപ പിഴ ചുമത്തി

0

റോബിൻ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഇന്ന് പുലർച്ചെയാണ് റോബിൻ ബസ് വീണ്ടും തടഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയിൽവെച്ചാണ് എം.വി.ഡി ബസ് തടഞ്ഞത്. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്.

തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിൻ ബസ് കഴിഞ്ഞ ദിവസമാണ് വീണ്ടും പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വൻ പൊലീസ് സന്നാഹത്തോടെ എത്തി ബസ്സ് തടഞ്ഞത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, പിഴ ചുമത്തി വിട്ടയച്ച ബസ് വീണ്ടും സർവീസ് തുടങ്ങി. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സർവീസിനിടെ ബസിന് നിരവധിയിടങ്ങളിൽ സ്വീകരണം ലഭിച്ചിരുന്നു.

അതേസമയം, ഹൈകോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറക്കുന്നതെന്നും ഗതാഗത മന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഉടമ ഗിരീഷ് പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണ: ബന്ദികളെ മോചിപ്പിക്കുന്നതിന് കരാര്‍

0

ഹമാസിനെതിരെ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി ഇസ്രായേല്‍ മന്ത്രിസഭ. ബന്ദികളാക്കപ്പെട്ടവരില്‍ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തേയ്ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നത്. ഖത്തറിന്റെ ഈജിപ്റ്റിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനമായത്. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ നീട്ടുമെന്നും ഇസ്രായേല്‍ മന്ത്രിസഭ പ്രസ്താവനയില്‍ അറിയിച്ചു

ബന്ദിമോചനവും വെടിനിര്‍ത്തലും ലക്ഷ്യമിട്ട് ഖത്തറിന്റെ മധ്യസ്ഥതയില്‍ ആഴ്ചകളായി നടന്നു വരുന്ന ചര്‍ച്ചയ്ക്കാണ് ഫലമുണ്ടായത്. കരാര്‍ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടും. ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിര്‍ത്തലുണ്ടാവും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. മുഴുവന്‍ ബന്ദികളേയും തിരിച്ചെത്തിക്കാനും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഗാസയില്‍നിന്ന് ഇസ്രയേലിന് തുടര്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പോരാട്ടം ഇസ്രയേലും സുരക്ഷാസേനകളും തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. മൂന്നുവയസ്സുള്ള കുട്ടിയടക്കം മൂന്ന് അമേരിക്കന്‍ പൗരന്മാരായ ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അറിയിച്ചു. കൂടുതല്‍ ബന്ദിമോചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കരാര്‍. തങ്ങള്‍ മോചിപ്പിക്കുന്ന 50 പേര്‍ക്ക് പകരമായി 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വെറുതേവിടുമെന്ന് ഹമാസും അറിയിച്ചു.


കരാര്‍ പ്രകാരം മാനുഷികസഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തുമെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ളപ്പോള്‍ ഗാസയിലുള്ള ഒരാളേയും ഇസ്രയേല്‍ അക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടാവില്ല. വെടിനിര്‍ത്തല്‍ സമയത്ത് തെക്കന്‍ഗാസയില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെക്കും. വടക്കന്‍ഗാസയില്‍ രാവിലെ പത്തുമുതല്‍ നാലുവരെ ആറുമണിക്കൂര്‍ ഗതാഗതനിയന്ത്രണമുണ്ടാവുമെന്നും ഹമാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കും. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ പതിനാലായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അയ്യായിരത്തിലധികം പേരും കുട്ടികളാണ്.

റാസല്‍ഖൈമ-കരിപ്പൂര്‍ സര്‍വീസുമായി എയര്‍ അറേബ്യ: വീണ്ടും കരിപ്പൂര്‍ സര്‍വീസുമായി സലാം എയര്‍

0

എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും എയര്‍ അറേബ്യ നേരിട്ട് സര്‍വീസ് നടത്തുക. അതേസമയം സലാം എയറിന്റെ മസ്‌കത്ത്- കോഴിക്കോട് സര്‍വീസ് ഡിസംബര്‍ 17ന് ആരംഭിക്കും.വടക്കന്‍ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും നേരിട്ടുള്ള വിമാന സര്‍വീസ് ഏറെ ഗുണകരമായിരിക്കും.

ഷാര്‍ജ, അബുദബി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയിരുന്ന എയര്‍ അറേബ്യ റാസല്‍ഖൈമയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേയ്ക്കുള്ള എയര്‍ അറേബ്യയുടെ നേരിട്ടുള്ള സര്‍വീസ് ഇന്ന് ആരംഭിച്ചു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ഉണ്ടാകുക. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് കോഴിക്കോട് നിന്ന് 8.50ന് പുറപ്പെട്ട് റാസല്‍ഖൈമയില്‍ രാത്രി 11.25ന് ഇറങ്ങുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കരിപ്പൂരിലെത്തും. വെള്ളിയാഴ്ച കരിപ്പൂരില്‍ നിന്നും വൈകിട്ട് 4.50ന് പുറപ്പെടുന്ന വിമാനം 7.25നാണ് റാസല്‍ഖൈമയില്‍ എത്തിച്ചേരുക.

ഒമാനിലേയ്ക്കുള്ള ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കരിപ്പൂരിലേയ്ക്ക് ഡിസംബര്‍ 17 മുതല്‍ സര്‍വീസ് പുനരാംരംഭിക്കും. കരിപ്പൂരിന് പുറമേ തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, ജയ്പൂര്‍ വിമാനത്തിവളങ്ങളിലേയ്ക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ ദേശീയദിന അവധികള്‍ പ്രഖ്യാപിച്ചു: രണ്ട് ദിവസം അവധി

0

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് മൂന്ന് തീയതികളിലാണ് അവധി. ഇത്തവണ ദേശീയദിനത്തിന്റെ ഔദ്യോഗിക പരിപാടികള്‍ ദുബൈ എക്‌സ്‌പോ സിറ്റിയിലായിരിക്കും നടക്കുക.

ഡിസംബര്‍ രണ്ട് ശനിയും മൂന്ന് ഞായറുമാണ്. കഴിഞ്ഞ വര്‍ഷവും വാരാന്ത്യ അവധി ദിനങ്ങളിലായിരുന്നു ദേശീയദിന പൊതുഅവധികള്‍. പൊതുഅവധികള്‍ വാരാന്ത്യഅവധി ദിനങ്ങളില്‍ വന്നാല്‍ മറ്റൊരു പ്രവര്‍ത്തിദിനത്തില്‍ യുഎഇ അവധി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദേശീയദിനത്തിന് മറ്റ് ദിവസങ്ങളിലേക്ക് അവധി മാറ്റി നല്‍കിയിരുന്നില്ല. ഈ വര്‍ഷവും സമാനമാം വിധത്തിലാണ് രാജ്യത്ത് പൊതു-സ്വകാര്യമേഖലകള്‍ക്ക് ദേശീയദിന അവധികള്‍.അതെസമയം ഈ വര്‍ഷം ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ ദുബൈ എക്‌സ്‌പോ സിറ്റിയിലായിരിക്കും അരങ്ങേറുക.

കോപ് 28 കാലാവസ്ഥാ ഉച്ചകോടി എക്‌സ്‌പേസിറ്റിയില്‍ ഈ ദിവസങ്ങളില്‍ നടക്കുന്നത് കൂടി കണക്കിലെടുത്താണ് ദേശീയദിനാഘോഷവും ദുബൈയില്‍ സംഘടിപ്പിക്കുന്നത്. 2023 സുസ്ഥിരതാ വര്‍ഷം ആയി ആചരിക്കുന്നതിനാല്‍ യുഎഇയുടെ സുസ്ഥിര ഭാവിയില്‍ ഊന്നിയുള്ളതായിരിക്കും പരിപാടികള്‍

കണ്ടലയില്‍ നടന്നത് കരുവന്നൂർ മോഡല്‍ തട്ടിപ്പ്; നടന്നത് 200 കോടി രൂപയുടെ തട്ടിപ്പെന്ന് ഇഡി

0

കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി. കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായതെന്നും ഇഡി പറയുന്നു. പല ഉന്നത നേതാക്കളും വഴിവിട്ട ലോണിനായി ഇടപെട്ടതായി വ്യക്തമായിട്ടുണ്ട് എന്നും ഇ ഡി പറയുന്നു.

പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഇഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസുരാംഗൻ ബാങ്ക് പ്രസിഡന്‍റായിരുന്ന കാലത്താണ് മകൻ അഖിൽ ജിത്ത് വൻ സാമ്പത്തിക വളർച്ച നേടിയത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ അഖിൽ ജിത്തിന് കഴിഞ്ഞിട്ടില്ല. പ്രതികൾ അന്വഷണവുമായി പൂർണ്ണമായി സഹകരിച്ചില്ലെന്നും ഇഡി ആരോപിക്കുന്നു.

കേസിൽ ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഭാസുരാംഗനെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു. 30 വർഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന എൻ ഭാസുരാംഗന്‍റെ നേതൃത്വത്തിൽ ക്രമക്കേട് നടന്നെന്നാണ് പരാതി. ആകെ 74 നിക്ഷേപകർ പരാതിയുമായി രംഗത്ത് വന്നെങ്കിലും കാര്യമായ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ആരോപണങ്ങളെത്തുടർന്ന് ഭരണസമിതി രാജിവെക്കുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയുമായിരുന്നു.