Friday, June 12, 2026
Home Blog Page 178

ഗോഫസ്റ്റിന് മൂന്ന് മാസം കൂടി സമയം : തിരികെ വരാന്‍ എയര്‍ലൈന്റെ ശ്രമം

0


പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഗോഫസ്റ്റിന് തൊണ്ണൂറ് ദിവസം കൂടി സമയം അനുവദിച്ച് ഇന്ത്യന്‍ കമ്പനി നിയമ ട്രിബ്യൂണല്‍. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയും ഗോഫസ്റ്റ് എന്‍.സി.എല്‍.ടിക്ക് സമര്‍പ്പിക്കണം.സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ സര്‍വീസ് നിര്‍ത്തിയ ഗോഫസ്റ്റ് തിരികെ വരാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. സര്‍വീസ് മുടങ്ങി ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് മൂന്ന് മാസങ്ങള്‍കൂടി ദേശീയകമ്പനി നിയമ ട്രിബ്യൂണല്‍ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി നാല് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 6500 കോടി രൂപയോളം ആണ് ഗോഫസ്റ്റിന്റെ കടം.

ഏതാനും വിമാനങ്ങളുമായി സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട് പോയ ഗോഫസ്റ്റിന് വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കമ്പനികള്‍ നല്‍കിയ കേസുകള്‍ ആണ് തടസ്സമായത്. പിന്നാലെ പൈലറ്റും ക്യാബിന്‍ ക്രൂവും അടക്കമുള്ള വിമാനജീവനക്കാര്‍ മറ്റ് എയര്‍ലൈനുകളിലേക്ക് ചേക്കേറി. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ ഗ്രൂപ്പ് താത്പര്യം പ്രകടപ്പിച്ച് രംഗത്ത് എത്തിയിരുന്നുവെങ്കില്‍ പിന്നീട് പിന്‍മാറി.

മലേഷ്യന്‍ എയര്‍ലൈന്‍സും ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.ഒരു മികച്ച കമ്പനി ഇപ്പോഴും എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഗോഫസ്റ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരികെ വരുന്നില്ലെങ്കില്‍ പിന്നീട് അത് അസാധ്യമായി മാറും.

അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലയിടിവ്: ഉത്പാദകരാജ്യങ്ങളുടെ യോഗം 30-ന്‌

0

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലയിടിവ്. ബ്രെന്റ് ക്രൂഡ് വില വീണ്ടും എണ്‍പത് ഡോളറിന് താഴേയ്ക്ക് എത്തി.
ഉത്പാദനനിയന്ത്രണം സംബന്ധിച്ച് ഒപെക്കില്‍ സമവായം ഉണ്ടാകാത്തതാണ് വിലയിടിവിന് കാരണം.ഇസ്രയേല്‍-ഹാമാസ് യുദ്ധം ആരംഭിച്ചിതിന് ശേഷം നൂറ് ഡോളറിലേക്ക് വരെ ഉയര്‍ന്ന എണ്ണവില പിന്നീട് ഇടിയുകയായിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില എഴുപത്തിയൊന്‍പത് ഡോളറായും കുറഞ്ഞു.

വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുകയും ആവശ്യകത ആനുപാതികമായി വര്‍ദ്ധിക്കാത്തതും ആണ് വിപണിയിലെ അസ്ഥിരതയ്ക്ക് കാരണമായി വിദഗദ്ധര്‍ പറയുന്നത്. എണ്ണവിപണനവുമായി ബന്ധപ്പെട്ട 2024-ലേക്കുള്ള നയരൂപീകരണത്തിനായി ഈ മാസം മുപ്പതിന് യോഗം ചേരാനുള്ള തയ്യാറെടുപ്പിലാണ് ഒപെക്പ്ലസ് രാജ്യങ്ങള്‍. അടുത്ത വര്‍ഷം ആദ്യ പാദത്തിലും നിലവിലെ വിതരണനിയന്ത്രണം തുടരുന്നതിനാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം. എന്നാല്‍ ഒപെക് പ്ലസ് സഖ്യത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിതരണനിയന്ത്രണം തുടരുന്നതിനോട് അനുകൂല നിലപാടല്ല.

അഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ മുഴുവന്‍ അംഗരാജ്യങ്ങളും വിതരണനിയന്ത്രണം തുടരുന്നതിനോട് യോജിക്കും എന്നാണ് ഒപെക് നേതൃത്വം വ്യക്തമാക്കുന്നത്. സമായമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് ജോ ബൈഡന്‍ എത്തില്ല: നരേന്ദ്രമോദി മുപ്പതിന് എത്തും

0

യുഎഇ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ യുഎസ് പ്രതിനിധി കോപ് 28ന് എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമായി. വരും ദിവസങ്ങളില്‍ ലോകനേതാക്കള്‍ യുഎഇയിലേയ്ക്ക് എത്തിത്തുടങ്ങും.
വൈറ്റ് ഹൗസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തില്ല.

കോപ് 28 നടക്കുന്ന നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെയുള്ള ബൈഡന്റെ ഷെഡ്യൂളില്‍ യുഎഇ സന്ദര്‍ശനമില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊളറാഡോ, അംഗോള സന്ദര്‍ശനമാണ് ബൈഡന്റെ ഷെഡ്യൂളില്‍ ഉള്ളത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും കോപ് 28ന് എത്തില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസ് പ്രതിനിധി ആരെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. യുഎസ് കാലാവസ്ഥ പ്രതിനിധിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ജോണ്‍ കെറി എത്തുമെന്നും സൂചനയുണ്ട്. ഈജിപ്റ്റില്‍ നടന്ന കോപ് 27ല്‍ ബൈഡന്‍ പങ്കെടുത്തിരുന്നു.

ഇലക്ട്രിക് കാറുകള്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതും ഹരിത സമ്പദ് വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതും ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ബൈഡന്‍ കൈക്കൊണ്ടിരുന്നു. വ്യാഴാഴ്ച ആരംഭിക്കുന്ന കോപ് 28നുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് ആഗോള ഉച്ചകോടി നടക്കുന്നത്. വരും ദിവസങ്ങളില്‍ ലോക നേതാക്കളെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ചാള്‍സ് രാജാവും ഉള്‍പ്പെടെയുള്ളവര്‍ യുഎഇയില്‍ എത്തിച്ചേരും

ഗാസ യുദ്ധം : വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ശ്രമങ്ങളുമായി മധ്യസ്ഥ രാഷ്ട്രങ്ങള്‍


ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി മധ്യസ്ഥ രാഷ്ട്രങ്ങള്‍. വെടിനിര്‍ത്തല്‍ നീട്ടണം എന്ന് ഹമാസും ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതിന് ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമങ്ങള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ നീട്ടുന്നതിനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലേക്ക് കൂടുതല്‍ മാനുഷികസഹായം എത്തിക്കുകയും ആണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ഇസ്രയേലും ഹമാസും തുറന്ന സമീപനം ആണ് സ്വീകരിക്കുന്നതെന്നും ജോ ബൈഡന്‍ പറഞ്ഞു.

പ്രതിദിന പത്ത് ബന്ദികളെ വീതം മോചിപ്പിക്കും എങ്കില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിക്കുമ്പോള്‍ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കും. ഗാസ മുന്‍പ് എന്തായിരുന്നോ അങ്ങനെ തുടരാന്‍ അനുവദിക്കില്ലെന്നും ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മൂന്ന് ഘട്ടങ്ങളിലായി ബന്ദികളാക്കിയ മുപ്പത്തിയൊന്‍പത് ഇസ്രയേല്‍ പൗരന്‍മാരേയാണ് ഹമാസ് മോചിപ്പിച്ചത്. 117 പലസതീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. പതിനേഴ് തായിലന്റ് സ്വദേശികളേയും ഒരു ഫിലിപ്പൈന്‍സ് പൗരനേയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. ഇന്ന് കൂടുതല്‍ തടവുകാരുടെ മോചനം ഉണ്ടാകും. ഇന്ധനവും ഭക്ഷ്യവസ്തുക്കളും അടക്കം അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് കൂടുതല്‍ ട്രക്കുകളും എത്തുന്നുണ്ട്

സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം

0

നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ. സർവകക്ഷി തീരുമാനം ലംഘിച്ചാണ് സംഘം മണ്ണെടുക്കാൻ യന്ത്രങ്ങളുമായി എത്തിയത്. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ റവന്യൂ വകുപ്പ് സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടില്ലെന്നും മണ്ണെടുപ്പുമായി മുന്നോട്ടു പോകുമെന്നും കരാറുകാരൻ പറഞ്ഞു.

അതേസയം, മറ്റപ്പള്ളിമലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. സർവകക്ഷി യോഗത്തിന് കോടതി ഉത്തരവിന് മുകളിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

നവംബർ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവംബർ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എൽ.എ അരുൺകുമാർ വ്യക്തമാക്കിയിരുന്നത്. നവംബർ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.

2008 മുതൽ പ്രദേശത്ത്‌ മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ ശക്തമായി എതിർത്ത് വരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ മണ്ണെടുക്കാൻ തുടങ്ങിയത്. കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി

0

സംസ്ഥാനത്തെ ഹയർസെക്കൻഡറി വരെയുള്ള വിദ്യാര്‍ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. അക്കാദമിക് കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന്‌ എതിരായ എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജി പരിഗണിച്ചുകൊണ്ട് ആണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.

നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘ചിലര്‍ക്ക് വല്ലാത്ത ബുദ്ധി, അത് നല്ലതല്ല, ആ കളി അധികം വേണ്ടെ’ ; ഷൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നുവെന്ന് മുഖ്യമന്ത്രി

0

നവകേരള സദസ്സില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് കെ.കെ.ശൈലജയെ വിമര്‍ശിച്ചെന്ന വാർത്തകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. താൻ ഷൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു. ചിലര്‍ക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല, ആ കളി അധികം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഷൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മാധ്യമങ്ങള്‍ക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ് ഇക്കാര്യത്തില്‍. അതിന്റെ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതു നല്ലതല്ലെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും പിണറായി പറഞ്ഞു. എന്റെ തെറ്റിദ്ധാരണയല്ല. നിങ്ങള്‍ക്ക് തെറ്റിദ്ധാരണയാണെങ്കില്‍ ആ തെറ്റിദ്ധാരണയാണെന്ന് പറയാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. നിങ്ങള്‍ക്ക് തെറ്റിദ്ധാരണ അല്ല ഉണ്ടാകുന്നത്. നിങ്ങള്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകുമല്ലോ. ആ ഉറവിടത്തെപ്പറ്റിയാണ് പറയുന്നത്. അതു വേണ്ട. ആ കളി അധികം വേണ്ട.’മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ കമ്മീഷൻ

0

സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽപെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ദേശീയ പട്ടികവർഗ കമ്മീഷൻ്റെ ഇടപെടൽ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷൻ റിപ്പോർട്ട് തേടി. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് നടപടി.

കേരളീയത്തിലെ ആദിവാസി വിഭാഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാഗത്തെ വേഷം കെട്ടി പ്രദർശന വസ്തുവാക്കി നിർത്തിയെന്നായിരുന്നു വിമർശനം. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു.

കേരള ചീഫ് സെക്രട്ടറി ഡോ: വി വേണുവിനോടും ഡിജിപി ഡോ: ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമാണ് മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും നിർദേശിച്ചിട്ടുണ്ട്.

പണം തട്ടിയിട്ടില്ല; പരാതി അടിസ്ഥാന രഹിതമെന്ന് ശ്രീശാന്ത്

0

കർണാടകയിലെ ഉടുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി അടിസ്ഥാന രഹിതമെന്നു ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലിസ് കേസെടുത്തിരുന്നു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു. പരാതിക്കാരനെ താൻ കണ്ടിട്ട് പോലുമില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിലാണ് ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്‍റെ കൈയ്യിൽനിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയിൽ പറയുന്നു. എന്നാൽ നിർമാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തിൽ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാൽ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂ‍ർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്.

ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലൂടെയാണ് ശ്രീശാന്തിൻ്റെ പ്രതികരണം. “ഒരു കേസിലും എനിക്ക് യാതൊരു പങ്കും ഇല്ല. ഞാൻ സാമ്പത്തിക ഇടപാടുകളിലോ മറ്റ് പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. സംഭവം വലുതാക്കി കാണിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുണ്ട്. അത് നിരാശാജനകമാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു,” ശ്രീശാന്ത് വ്യക്തമാക്കി.

ദുബൈ മെട്രോയ്ക്ക് ഇനി ബ്ലൂ ലൈനും: പുതിയ പാതയ്ക്ക് ഷെയ്ഖ് മുഹമ്മദിന്റെഅനുമതി

0


ദുബൈ മെട്രോയുടെ ബ്ലൂലൈന്‍ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അനുമതി. 1800 കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ പാതയ്ക്ക് മുപ്പത് കിലോമീറ്ററാണ് ദൂരം. 2029-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആണ് പദ്ധതി.നിലവിലുള്ള രണ്ടു ലൈനുകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയ പാതയ്ക്കാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്.

ദുബൈയുടെ പൊതുഗതാഗത മേഖലയിലെ ഏറ്റവും പുതിയ വലിയ പദ്ധതി എന്നാണ് ഷെയ്ഖ് മുഹമ്മദ് ബ്ലുലൈനിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ 15.5 കിലോമീറ്ററും ഭൂമിക്കടിയിലായിരിക്കും. ഭൂമിക്കടിയില്‍ എഴുപത് മീറ്ററോളം ആഴത്തിലായിരിക്കും പാത. ദുബൈ ക്രിക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, അല്‍വര്‍ഖ, മിര്‍ദിഫ്, സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെയാണ് ബ്ലു ലൈന്‍ കടന്നുപോകുക. പതിനാല് സ്റ്റേഷനുകളിലായിരിക്കും ബ്ലു ലൈനില്‍ ഉണ്ടാവുക. ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകളുമായിരിക്കും പുതിയ പാതയില്‍ ഉണ്ടാവുക. രണ്ട് എലിവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും പുതിയ ലൈനില്‍ ഉണ്ടാകും. റെഡ്‌ലൈനില്‍ സെന്റര്‍ പോയിന്റിലും ഗ്രീന്‍ലൈനില്‍ ക്രിക്ക് സ്‌റ്റേഷനിലുമായിരിക്കും പുതിയ പാതയെ ബന്ധിപ്പിക്കുക.

2024-ല്‍ കരാര്‍ നല്‍കി 2025-ല്‍ ബ്ലുലൈന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനാണ് പദ്ധതി. 2028-ല്‍ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം നടക്കും.2029-ല്‍ ബ്ലൂലൈനില്‍ യാത്രക്കാരുമായി ട്രെയ്‌നുകള്‍ ഓടിത്തുടങ്ങും. ബ്ലൂ ലൈന്‍ കൂടി എത്തുന്നതോടെ ദുബൈ മെട്രോയുടെ ആകെ നീളം 119.3 കിലോമീറ്ററായി വര്‍ദ്ധിക്കും