Friday, June 12, 2026
Home Blog Page 177

2030 വേള്‍ഡ് എക്‌സ്‌പോ സൗദി തലസ്ഥാനമായ റിയാദില്‍

0

2030-ലെ വേള്‍ഡ് എക്‌സ്‌പോ സൗദി അറേബ്യയില്‍ നടക്കും. ഇന്നലെ പാരീസ് നടന്ന തെരഞ്ഞെടുപ്പിലാണ് സൗദി തലസ്ഥാനമായ റിയാദിനെ എക്‌സ്‌പോ വേദിയായി പ്രഖ്യാപിച്ചത്. എക്‌സ്‌പോ വേദിയായി തെരഞ്ഞെടുക്കപ്പെട്ട സൗദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിച്ചു.എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സില്‍ അംഗങ്ങളായ 180 രാജ്യങ്ങളില്‍ 119 രാഷ്ട്രങ്ങളുടെ പിന്തുണയാണ് സൗദി അറേബ്യയ്ക്ക് ലഭിച്ചത്. ഇറ്റലി,ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളാണ് അന്തിമഘട്ട മത്സരത്തില്‍ സൗദിക്ക് ഒപ്പം ഉണ്ടായിരുന്നത്. ഒരു രാജ്യത്തിന് ഒരു വോട്ട്

എന്ന നിലയില്‍ ആയിരുന്നു വോട്ടെടുപ്പ്. ഇതോടെ ദുബൈയ് എക്‌സ്‌പോയ്ക്ക് ശേഷം മറ്റൊരു വേള്‍ഡ് എക്‌സ്‌പോ കൂടി ജിസിസിയിലേക്ക് എത്തുകയാണ്. എക്‌സ്‌പോ 2020യ്ക്ക് ആണ് യുഎഇ ആതിഥേയത്വം വഹിച്ചത്. 2030 ഒക്ടോബര്‍ ഒന്ന് മുതല്‍ 2031 മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയാണ് റിയാദ് എക്‌സ്‌പോ അരങ്ങേറുക. സമ്പദ്ഘടനയുടെ വൈവിധ്യവത്കരണം അതിവേഗത്തില്‍ നടത്തുന്ന സൗദിയില്‍ നടക്കാന്‍ പോകുന്ന ലോകോത്തര പരിപാടികളില്‍ ഒന്നായിരിക്കും


എക്‌സ്‌പോ 2030. 2034-ലെ ലോകകപ്പ് ഫുട്‌ബോളും, 2024-ലെ ഏഷ്യന്‍ ഗെയിംസും സൗദിയില്‍ ആയിരിക്കും നടക്കുക. വേള്‍ഡ് എക്‌സ്‌പോയ്ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പെ സൗദി അറേബ്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. റിയാദ് എക്‌സ്‌പോ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനേയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും അഭിനന്ദിച്ചു.

അബിഗേലിനെ തട്ടികൊണ്ട് പോയത് ആര്, എന്തിന്? അന്വേഷണം ശക്തമാക്കി പോലീസ്

0

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. അബിഗേലിനെ കൊണ്ടുപോയത് വർക്കലയിലേക്ക് ആണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ ആണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. കുട്ടി ആരെയും തിരിച്ചറിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടെന്നാണ് നിഗമനം.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലങ്കസംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അറു വയസ്സുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.

മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

0

കോട്ടയത്ത് മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 29 അഭിഭാഷകർക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

കേസ് എടുത്തതിൻ്റെ ഭാഗമായി കോടതിയലക്ഷ്യക്കേസിന്റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് 30-ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവം നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

യാത്രക്കാരൻ പുകവലിച്ചു; വന്ദേഭാരത് നിന്നു, ട്രെയിൻ വൈകിയത് പതിനഞ്ച് മിനിറ്റ്

0

യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ വീണ്ടും നിന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ശുചിമുറിയിൽ നിന്ന് യാത്രക്കാരന്‍ പുകവലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിന്നത്. ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് കോഴിക്കോട്ട് എത്തിയത്.

പുകവലിച്ചതിനെ തുടർന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതോടെയാണ് കാസര്‍കോട്‌- തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ നിന്നത്. തിക്കോടിക്ക് അടുത്താണ് സംഭവം. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്.ഡി.എസ്. സംവിധാനത്തിലെ പാനല്‍ മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടരാനായത്. വടകരയില്‍ വെച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചത്.

മെക്കാനിക്കല്‍ വിഭാഗം ആര്‍പിഎഫിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസം തിരൂര്‍, പട്ടാമ്പി- പള്ളിപ്പുറം എന്നിവിടങ്ങളിലും സമാന സംഭവം ഉണ്ടായിരുന്നു.

മൂവായിരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ദുബൈ : പ്രതിവര്‍ഷം 50 ദശലക്ഷം ദിര്‍ഹം ചിലവഴിക്കും

0

ഒരു വര്‍ഷം മൂവായിരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ആരോഗ്യ വകുപ്പ്. 50 ദശലക്ഷം ദിര്‍ഹം ഇതിനായി ചെലവഴിക്കും. അല്‍ ജലീല ചില്‍ഡ്രല്‍സ് ആശുപത്രിയിലാണ് ചികിത്സ നല്‍കുക.
………………………..
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കുക. ഇതിനായി അല്‍ ജലീല ഫൗണ്ടേഷന്‍ ചൈല്‍ഡ് ഫണ്ട് എന്ന പേരില്‍ സംരംഭം ആരംഭിച്ചെന്ന് ദുബൈ ആരോഗ്യ വകുപ്പ് അറിയിച്ചു. ഓരോ വര്‍ഷവും മൂവായിരം കുട്ടികള്‍ക്ക് 50 ദശലക്ഷം ദിര്‍ഹത്തിന്റെ ചികിത്സയാണ് ലഭ്യമാക്കുക. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അല്‍ ജലീല ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. രാജാ ഈസ സലേ അല്‍ ഗുര്‍ഗ് അറിയിച്ചു. അര്‍ബുദ ബാധിതര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, മറ്റ് വിട്ടുമാറാത്ത രോഗമുള്ളവര്‍ ഉള്‍പ്പെടെ 8600ല്‍ അധികം രോഗികള്‍ക്ക് ഫൗണ്ടേഷന്‍ ഇതുവരെ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിലെ മികവിനായി പ്രധാന പങ്കുവഹിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ദുബൈ ഹെല്‍ത്ത് ബോര്‍ഡ് ഡയറക്ടര്‍മാരുടെ ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍, ഔഖാഫ് ദുബൈ, തറാഹൂം, അല്‍ ബത്ത ഹോള്‍ഡിങ് എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് ചൈല്‍ഡ് ഫണ്ടിന്റെ ലക്ഷ്യമെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു. അല്‍ ജലീല ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ഖ് മന്‍സൂര്‍ ചികിത്സയിലിരിക്കുന്ന കുട്ടികളെ കണ്ട് ആശയ വിനിമയം നടത്തുകയും ചെയ്തു.

ഗാസ യുദ്ധം ; വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ ചര്‍ച്ച

0

ഇസ്രലേയല്‍-ഗാസ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത് പ്രാബല്യത്തില്‍ വന്നതോടെ കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുമായി മധ്യസ്ഥരാഷ്ട്രങ്ങള്‍. തുടര്‍ച്ചകള്‍ക്കായി ഇസ്രയേല്‍-അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഖത്തറില്‍ യോഗം ചേര്‍ന്നു. കൂടുതല്‍ ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിയത്.

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അഞ്ചാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇരുകൂട്ടരും അഞ്ചാംദിവസവും പാലിച്ചതോടെ കൂടുതല്‍ ദിവസത്തേക്ക് നീട്ടുന്നതിനുള്ള ശ്രമത്തിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഖത്തറും ഈജിപ്തും. വെടിനിര്‍ത്തല്‍ സംബന്ധിച്ച തുടര്‍ച്ചര്‍ക്കള്‍ക്കായി അമേരിക്കന്‍ രഹസ്യാന്വേഷണം ഏജന്‍സിയായ സി.ഐ.എയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും ഡയറക്ടര്‍മാര്‍ ഖത്തറില്‍ എത്തി. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഈജിപ്തും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനിടെ ഹമാസ് ഇരുപത് ബന്ദികളെ മോചിപ്പിക്കുന്നതിനും അറുപത് പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കുന്നതിനും ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ന് രാവിലെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍-ഹമാസ് സൈനികര്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടല്‍ ഉണ്ടായി. തങ്ങളുടെ ഏതാനും സൈനികര്‍ക്ക് ചെറിയതായി പരുക്കേറ്റെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് ഹമാസിന്റെ ആരോപണം

പതിനേഴാം നാള്‍ വെളിച്ചത്തിലേക്ക് : 41 തൊഴിലാളികളേയും രക്ഷപെടുത്തി

0


ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും രക്ഷപെടുത്തി. ഒരുമണിക്കൂറിലധികം സമയം എടുത്താണ് 41 തൊഴിലാളികളേയും തുരങ്കത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി
പതിനേഴ് ദിവസം നീണ്ടുനിന്ന ദുഷ്‌കരമായ രക്ഷദൗത്യം ആണ് വിജയം കണ്ടത്. വൈകിട്ട് ഏഴേകാലോട് കൂടിയാണ് ആദ്യ രണ്ട് തൊഴിലാളികളെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് ഓരോരുത്തരെയായി ഒരുമണിക്കൂറിലധികം സമയം എടുത്താണ് പുറത്ത് എത്തിച്ചത്.

തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോ തൊഴിലാളികളെ വീതം ഓരോ ആംബുലന്‍സില്‍ കയറ്റിയായിരുന്ന പുറത്തേക്ക് കൊണ്ടുവന്നത്. ആര്‍പ്പുവിളികളോട് കൂടിയാണ് പുറത്ത് കാത്തുനിന്നിരുന്നവര്‍ തൊഴിലാളികളെ സ്വീകരിച്ചത്. ഋഷികേശിലെ എയിംസില്‍ ആണ് തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കുന്നത്. നവംബര്‍ പന്ത്രണ്ടിന് ദീപാവലി ദിവസം ആണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ യന്ത്രസഹായം ഇല്ലാതെ തന്നെ തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിയാണ് തൊഴിലാളികളുടെ സമീപത്തേക്ക് എത്തിയത്.

ഇന്ന് ആറ് മീറ്ററോളം അവശിഷ്ടങ്ങള്‍ നീക്കി. കുഴലില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാന്‍ കഴിഞ്ഞതാണ് രക്ഷാ ദൗത്യത്തിന് പുതുജീവനേകിയത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണ്ണായകഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പി്ന്നീട് ഈ മെഷിന്‍ തകരാറിലായി. തുടര്‍ന്നാണ് യന്ത്രസഹായത്തോട് കൂടിയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിംഗും നടത്തിയത്.

ആശ്വാസം ; അബിഗേലിനെ കണ്ടെത്തി ; കുട്ടിയെ കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനത്ത്

0

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന 20 മണിക്കൂറിനൊടുവില്‍ അബിഗേല്‍ സാറായെ കണ്ടെത്തി. കൊല്ലം ആശ്രാമം ഭാഗത്തു ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 4.20നാണ് കൊല്ലം ഓയൂരിന് സമീപം പൂയപ്പള്ളി ഓട്ടുമലയില്‍ നിന്നും ആറ് വയസുകാരി അഭിഗേല്‍ സാറായെ തട്ടികൊണ്ട് പോയത്. സംഭവം നടന്നതു മുതല്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പഴുതടച്ചുള്ള പരിശോധനയാണ് നടത്തിയത്. 20 മണിക്കൂര്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവില്‍ കൊല്ലം ആശ്രാമം ഭാഗത്തു നിന്നും കുട്ടിയ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആശ്രാമം മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഭാഗത്തായി കുട്ടിയെ എത്തിച്ച സംഘം കാറില്‍ നിന്നും ഇറക്കി നിര്‍ത്തിയ ശേഷം കടന്നു കളയുകയായിരുന്നു. ഒരു സ്ത്രീയാണ് കുട്ടിയെ കാറില്‍ നിന്നും ഇറക്കി വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവിരമറിയിച്ചതിനുസരിച്ച് പൊലീസ് എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. കുട്ടി പൊലീസ് എ ആര്‍ ക്യാമ്പിലെത്തിച്ചു. കുട്ടി അവശനിലായിരുന്നു എന്നും ദക്‌സാക്ഷികള്‍ അറിയിച്ചു. കുട്ടിയ കാണാതായതു മുതല്‍ പഴുതടച്ചുള്ള അന്വേഷണാണ് പൊലീസ് നടത്തിയത്. ഇതോടെ ജില്ലയ്ക്ക് പുറത്തു കടക്കാന്‍ സംഘത്തിനായില്ല. പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞത്. സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അബിഗേലിനെ നേരത്തെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നു; തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

0

കൊല്ലത്ത് നിന്ന് കാണാതായ അബിഗേൽ സാറ എന്ന കുട്ടിയെ നേരത്തെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സൂചന. വളരെ ആസൂത്രിതമായാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. അതുകൊണ്ട് തന്നെ സംഘത്തെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. അതിനിടെയാണ് നേരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മയുടെ വെളിപ്പെടുത്തൽ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും ഇവർ പറ‌ഞ്ഞു.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. കാറില്‍ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റി. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും സഹോദരന്‍ താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളില്‍ കാറ് കണ്ടെത്തി. കാർ തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു. കാറിന്റെ നമ്പര്‍ വ്യാജമാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ തിരഞ്ഞ് കേരളം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു

0

കൊല്ലം ഓയൂരിൽ കാണാതായ ആറ് വയസുകാരി അബിഗേൽ സാറക്കായി തിരഞ്ഞ് കേരളം. കുട്ടിയെ കാണാതായി 18 മണിക്കൂർ പിന്നിട്ടു. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഇവിടെ എത്തി ഫോൺ ചെയ്തയാളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.

ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7 മണിയോടെ ആണ് രണ്ട് പേരും എത്തിയത്. വന്നവർ ബിസ്ക്കറ്റും റസ്കുമാണ് വാങ്ങിയതെന്നും വ്യാപാരി പറയുന്നു. അത്യാവശ്യമായി ഒരു കോൾ ചെയ്യാനെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നും ഇവർ പറയുന്നു.

ഇന്നലെ വൈകീട്ട് നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്ത് അറിഞ്ഞപ്പോൾ മുതൽ കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. കുട്ടിയെ വിട്ടുകിട്ടാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു കോൾ.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന നടത്തി. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റിയിലെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.