Friday, June 12, 2026
Home Blog Page 176

പുതിയ 500 ദിര്‍ഹം നോട്ട് പുറത്തിറക്കി യുഎഇ: ഇന്ന് മുതല്‍ പ്രചാരത്തില്‍

0

അഞ്ഞൂറ് ദിര്‍ഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. നീലനിറത്തില്‍ പുതിയ പോളിമര്‍ നോട്ടാണ് പുറത്തിറക്കിയത്. ഇന്ന് മുതല്‍ പുതിയ നോട്ട് പ്രചാരത്തിലായി.
കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പുതിയ 500 ദിര്‍ഹത്തിന്റെ നോട്ടാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. യു.എ.ഇ.യുടെ സംസ്‌കാരവും സുസ്ഥിരവികസന മാതൃകകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും നോട്ടില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

നോട്ടിന്റെ ഇരുവശങ്ങളിലും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ നഹ്യാന്റെ ചിത്രമുണ്ട്. മുന്‍വശത്ത് എക്‌സ്‌പോ സിറ്റിയിലെ ടെറ സുസ്ഥിരതാ പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, ബുര്‍ജ് ഖലീഫ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ നിര്‍മ്മിക്കുന്ന പോളിമര്‍ ഉപയോഗിച്ചാണ് 500 ദിര്‍ഹത്തിന്റെ നോട്ടും നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ നോട്ട് പ്രചാരത്തിലായതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.


വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് : ഡിസംബറില്‍ ദുബൈ വിമാനത്താവളത്തില്‍ തിരക്കേറും

0

ദേശീയദിനാഘോഷവും, കാലാവസ്ഥ ഉച്ചകോടിയും ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി ദുബൈ വിമാനത്താവള അധികൃതര്‍. തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം. വിവിധ എയര്‍ലൈനുകളുടെ സിറ്റി ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാരാന്ത്യങ്ങളില്‍ മാത്രം എഴുപത്തിയയ്യായിരത്തിലധികം ആളുകള്‍ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ദിന ആഘോവും, കാലാവസ്ഥാ ഉച്ചകോടിയും, ക്രിസ്മസ് അവധി ദിനങ്ങളും എത്തുന്നതോടെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. ഡിസംബര്‍ മാസത്തെ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. പരമാവധി യാത്രക്കാര്‍ സെല്‍ഫ് ചെക്ക് ഇന്‍, സെല്‍ഫ് ബാഗേജ് ഡ്രോപ് സംവിധാനം ഉപയോഗിക്കണം.

സിറ്റി ചെക്ക് ഇന്‍, ഹോം ചെക്ക് ഇന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കൂടുതലും ആളുകള്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. തിരക്കുള്ള സമയങ്ങളില്‍ പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനും മുഴുവന്‍ യാത്രക്കാര്‍ക്കും യാത്രാ നടപടികള്‍ വേഗത്തിലും സുതാര്യവുമാക്കുന്നത്തിന്റെ ഭാഗമായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ചര്‍ച്ച ; കോപ്-28 ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കം

0

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബൈയില്‍ തുടക്കം. ലോക നേതാക്കള്‍ ദുബൈയിലേക്ക് എത്തി തുടങ്ങി. അന്താരാഷ്ട്ര സമൂഹത്തെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എത്തും. കനത്ത സുരക്ഷയില്‍ ദുബൈ.2023നെ സുസ്ഥിരതാ വര്‍ഷമായി ആചരിച്ച് ദീര്‍ഘകാലത്തെ ഒരുക്കത്തിന് ശേഷമാണ് കോപ് 28നായി ലോകനേതാക്കളെ യുഎഇ വരവേല്‍ക്കുന്നത്.

പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ആദ്യ മൂന്ന് ദിവസം ലോക നേതാക്കള്‍ സംസാരിക്കും. ബ്രിട്ടനിലെ ചാള്‍സ് രാജാവ്, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, വിവിധ അറബ് ഭരണാധികാരികള്‍ എന്നിവരാണ് ആദ്യ ദിനം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും.

വെള്ളായാഴ്ച മോദി തിരികെ മടങ്ങും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല. ക്ാലാവസ്ഥാ വ്യതിയാനം, ഫോസില്‍ ഇന്ധനങ്ങളുടെ ഭാവി, കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനുള്ള നടപടികള്‍, മലിനീകരണം തടയാനുള്ള സാങ്കേതിക വിദ്യകള്‍, ശുദ്ധ ഊര്‍ജ ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. വെള്ളിയാഴ്ച പല്‌സീന്‍ പ്രസിഡന്‍ര് മഹമൂദ് അബ്ബാസ്, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവര്‍ എത്തും. യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേല്‍ പലസ്തീന്‍ നേതാക്കള്‍ ഒരേ വേദിയിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

യുദ്ധവുമായി ബന്ധപ്പെട്ട് അറബ് നേതാക്കളുമായി ചര്‍ച്ച നടത്തും. കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്നത്. ഡിസംബര്‍ 9,10 ദിവലസങ്ങളിലാണ് രണ്ടാമത്തെ സെഷന്‍ നടക്കുന്നത്. ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പ്പ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനം. ഡിസംബര്‍ ഒമ്പതിന് ദുബൈ എക്‌സ്‌പോസിറ്റിയിലെ ഫെയ്ത്ത് പവിലിയനില്‍ ശ്രീ ശ്രീ രവിശങ്കര്‍ സംസാരിക്കും. ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബര്‍ 1,2,3 ദിവസങ്ങളില്‍ രാവിലെ ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ എക്‌സ്‌പോസിറ്റി ഇന്റര്‍സെഷന്‍ വരെ രാവിലെ 7 മുതല്‍ 11 വരെ ഗതാഗതം അനുവദിക്കില്ല.

ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി, സ‍ര്‍ക്കാരിനും ഗവര്‍ണ‍ര്‍ക്കും കോടതിയുടെ വിമര്‍ശനം

0

കണ്ണൂർ വി സിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും കോടതി ഉത്തരവിൽ പറയുന്നു. വി സി നിയമനത്തിൽ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

നാല് ചോദ്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. വിസിയുടെ പുനർനിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് എന്ന പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവ്വകലാശാല ചാൻ‌സലർ എന്ന രീതിയിലാണ് ഗവർണർ ഈ നിയമനം നടത്തേണ്ടത്. എന്നാൽ, തനിക്ക് മേൽ ഇക്കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പുനർനിയമനത്തിന് അനുമതിനൽകിയതെന്ന് ഗവർ‌ണർ‌ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികൾക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ. ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിർണായക നിരീക്ഷണങ്ങളാണ് കോടതിയിൽ നിന്ന് ഇതുസംബന്ധിച്ച് ഉണ്ടായത്. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെയും സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് വഴങ്ങിയതിലൂടെ ഗവര്‍ണര്‍ അധികാരം ദുർവിനിയോഗം ചെയ്തു എന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ കാർ കണ്ടെത്താൻ സഹായം തേടി പോലീസ്

0

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ കൊല്ലം റൂറൽ പൊലീസ്സിൻ്റെ നിർദേശം. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിയുടെ വാഹനത്തിൻ്റെ നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ സഹായം തേടി പൊലീസ് നോട്ടിസ് പുറത്തിറക്കി.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന. ഇതിനായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കൊല്ലം റൂറൽ പൊലീസ് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഘം ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

നിരന്തര നിയമലംഘനം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

0

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി നേരത്തെ തന്നെ റോബിൻ ബസ്സ് വിവാദത്തിൽ പെട്ടിരുന്നു. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.

2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. കെ. കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.

ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് എടുത്തിരുന്നത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിടുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റിയിരുന്നു. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നു എന്നായിരുന്നു വാഹന വകുപ്പിൻ്റെ ആരോപണം. അതിനു പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.

യുഎഇയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മോചനം ; ഉത്തരവിട്ട് രാഷ്ട്രനേതാക്കള്‍

0

യുഎഇ ദേശീയദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ നിന്ന് 1018 തടവുകാരെ മോചിപ്പിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. 1249 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും നിര്‍ദ്ദേശം നല്‍കി

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്. 52മത് ദേശീയദിനത്തിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന 1018 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. തെറ്റുകളില്‍ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതുജീവിതം തുടങ്ങാനുള്ള അവസരമാണ് തടവുകാര്‍ക്ക് ലഭിക്കുന്നത്. മലയാളികളടക്കം വിവിധ രാജ്യക്കാര്‍ക്ക് മോചനം ലഭിക്കും.

ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിന് പരിഗണിച്ചത്. അജ്മാനില്‍ നിന്ന് 143 തടവുകാരെ മോചിപ്പിക്കുമെന്ന് സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അറിയിച്ചു.

ദേശീയദിനം ; ഫുജൈറയില്‍ അന്‍പത് ശതമാനം ഗതാഗതപ്പിഴയിളവ്‌

0

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ഗതാഗത പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. പിഴയടക്കുന്നവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കും. പിഴയിളവ് നാളെ പ്രാബല്യത്തില്‍ വരും.

ഫുജൈറ പൊലീസ് ആണ് അന്‍പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റില്‍ അന്‍പത് ശതമാനം ഗതാഗതപ്പിഴയിവ് പ്രഖ്യാപിച്ചത്. നവംബര്‍ മുപ്പത് മുതല്‍ അന്‍പത്തിരണ്ട് ദിവസത്തേക്കാണ് അന്‍പത് ശതമാനം പിഴയിളവ്. നവംബര്‍ മുപ്പത് വരെ എമിറേറ്റില്‍ രേഖപ്പെടുത്തപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിളവ് ലഭിക്കുക. ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ അവസരം പ്രയോജനപ്പെടുത്തണം എന്ന് ഫുജൈറ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സലേ മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു. എന്നാല്‍ ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല.

കഴിഞ്ഞ ദിവസം ഉംഅല്‍ഖുവൈന്‍ പൊലീസും അന്‍പത് ശതമാനം പിഴയിളവ് പ്രഖ്യാപിച്ചിരുന്നു

അബുദബിയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്: ആദ്യഘട്ടത്തില്‍ യാത്ര അഡ്‌നോക്ക്‌ ജീവനക്കാര്‍ക്ക്‌

0

അബുദബിയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. അബുദബി നഗരത്തില്‍ നിന്നും അല്‍ദന്നയിലേക്കാണ് സര്‍വീസ്. അഡ്‌നോക് ജീവനക്കാര്‍ക്കാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുക. അബുദബി നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ദന്നയില്‍ മൂപ്പതിനായിരത്തോളം താമസക്കാരുണ്ട്. ഇവിടെയ്ക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് ഇത്തിഹാദ് റെയിലും അബുദബി എണ്ണകമ്പനിയായ അഡ്‌നോകും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

1970കള്‍ മുതല്‍ അഡ്‌നോക്കിന്റെ ജീവനക്കാര്‍ കൂടുതലായി താമസിച്ച് വരുന്ന മേഖലായണ് അല്‍ദന്ന. പുതിയ കരാര്‍ പ്രകാരം അഡ്‌നോകിന്റെ ജീവനക്കാര്‍ക്ക് അല്‍ദന്നയ്ക്കും അബുദബി നഗരത്തിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ അബുദബി ഡെവലപ്‌മെന്റ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് തെയാദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വ്യവയാ മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവര്‍ പങ്കെടുത്തു.

ലോകത്തോര സഞ്ചാരസൗകര്യം ഒരുക്കുക എന്ന ഇത്തിഹാദ് റെയിലിന്റെ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിന്‍ സര്‍വീസ് എന്ന് ,യെ്ഖ് തെയാദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് വൈകാതെ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍. 2030-ഓട് കൂടി പ്രതിവര്‍ഷം 36.5 ദശലക്ഷയാത്രക്കാരേയാണ് ഇത്തിഹാദ് റെയില്‍ പ്രതീക്ഷിക്കുന്നത്.
എന്‍ടിവി,അബുദബി

ഗാസ യുദ്ധം ; വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ച

0


താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
വീണ്ടും ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വിലപേശലുകളുമായി ഇസ്രയേലും ഹമാസും. ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണും എന്നാണ് പ്രതീക്ഷ. ഇരുകൂട്ടരും വെടിനിര്‍ത്തിലിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.നാല് ദിവസം പ്രഖ്യാപിച്ച ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ രണ്ട് ദിവസം കൂടി നീട്ടാന്‍ തിങ്കളാഴ്ച ധാരണയില്‍ എത്തിയിരുന്നു.തുടര്‍ന്ന് ആറ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. അതിന് മുന്‍പ് ദീര്‍ഘിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ദോഹയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഖത്തറിനെ കൂടാതെ ഈജിപിതും അമേരിക്കയും പങ്കാളികളാണ്.

ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരേയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി അമേരിക്ക ദോഹയിലേക്ക് അയച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവമുള്ളതെങ്കില്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് എയ്‌ലോണ്‍ ലെവി പറഞ്ഞു. ബന്ദികളുടെ മോചനത്തിനാണ് പ്രഥമ പരിഗണന എന്നും ഇസ്രയേല്‍ വക്താവ് വ്യക്തമാക്കി. 161 പേര്‍ പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വെച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 146 പേര്‍ ഇസ്രയേലികളും 15 പേര്‍ വിദേശികളും ആണ്.ഹമാസും വെടിനിര്‍ത്തല്‍ നീട്ടണം എന്ന നിലപാടിലാണ്. ഇരുകൂട്ടരും വെടിനിര്‍ത്തല്‍ നീട്ടുന്നതിനോട് അനുകൂലിക്കുന്നുണ്ടെങ്കിലും കരാര്‍ വ്യവസ്ഥകളില്‍ സമവായത്തില്‍ എത്തിയിട്ടില്ല.

വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചാലും പത്ത് ദിവസത്തിനപ്പുറം പോകാന്‍ പാടില്ലെന്ന നിലപാടും ഇസ്രയേലും മുന്നോട്ട് വെയ്ക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്ന നിമിഷം തന്നെ ഗാസയില്‍ യുദ്ധം ആരംഭിക്കും എന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗാസയില്‍ യുദ്ധം മരണപ്പെടുന്നവരേക്കാള്‍ അധികമായിരിക്കും രോഗങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലക്ഷണക്കിന് പേര്‍ ഗാസയില്‍ ശ്വാസകോശരോഗികളാണ്. പകര്‍ച്ചവ്യാഥികളും പടര്‍ന്നുപിടിക്കുകയാണ്.