Friday, June 12, 2026
Home Blog Page 175

ചാന്ദ്ര ദൗത്യം ; നാസയും ദുബൈ എംബിആര്‍എസ്‌സിയും തമ്മില്‍ ചര്‍ച്ച

0

ഇമാറാത്തികളെ ചന്ദ്രനിലേക്ക് അയക്കുന്നത് സംബന്ധിച്ച് യുഎഇയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിലെ പങ്കാളിത്തം സംബന്ധിച്ചാണ് ചര്‍ച്ച. നാസയും ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും തമ്മിലാണ് ഇമാറാത്തികളെ ചാന്ദ്രപര്യവേഷണ പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ മുതിരുന്നില്ലെന്നും നാസ അഡ്മിനിസ്ട്രറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. 2027-ല്‍ ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുന്നതിനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ എന്നാണ് സൂചന. ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഇടത്താവളമായി ലൂണാര്‍ ഗെയ്റ്റ്‌വേ എന്ന പേരില്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് നാസ ഒരുങ്ങുന്നത്.

ചന്ദ്രനെ വലംവെയ്ക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തം വഹിക്കുന്നതിനുള്ള താത്പര്യവും യുഎഇ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ട്ടെമിസ് ദൗത്യത്തില്‍ അമേരിക്കന്‍ കനേഡിയന്‍ ആസ്‌ട്രോണട്ടുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഹസ്സ അല്‍ മന്‍സൂരിക്കും സുല്‍ത്താന്‍ അല്‍ നെയാദിക്കും പിന്നാലെ രണ്ട് ഇമാറാത്തികള്‍ കൂടി ബഹിരാകാശ യാത്രയ്ക്ക് നാസയില്‍ പരിശീലനം നേടുന്നുണ്ട്. അടുത്ത വര്‍ഷം അവരുടെ പരിശീലനം പൂര്‍ത്തിയാകും. ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള പരിശീലനവും നോറ അല്‍ മത്രൂഷിക്കും മുഹമ്മദ് അല്‍ മുല്ലയ്ക്കും ലഭിക്കുന്നുണ്ട്. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാവി ദൗത്യങ്ങളില്‍ യുഎഇ സഞ്ചാരികളും ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്
എന്‍ടിവി,ദുബൈ

കശ്മീര്‍ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍ നാട്ടിലെത്തിക്കും

0

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചു. സംസ്ഥാന സർക്കാർ നിർദേശ പ്രകാരം നോർക്ക ഡവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനഗറിലേക്ക് തിരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ വിമാന മാർഗം നാട്ടിൽ എത്തിക്കാനാണ് നീക്കം.

സോജില ചുരത്തിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്. മഞ്ഞ് വീണ പാതയിൽ വാഹനം തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീനഗർ സ്വദേശിയായ ഡ്രൈവർ ഐജാസ് അഹമ്മദും അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ സൗറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു.

ഗാസ യുദ്ധം: ഇസ്രയേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍

0

ഇസ്രയേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍. ദേഹയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയാണ് ആവശ്യം ഉന്നയിച്ചത്. വെടി നിര്‍ത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ശ്രമം തുടരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.

ദോഹയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ 44-ാമത് ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരുടെ യോഗം ചേര്‍ന്നത്. യോഗത്തിലായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ടത്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണക്കാരെയും ആശുപത്രി, സ്‌കൂള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവശ്യ സേവനങ്ങളെയെല്ലാം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധക്കുറ്റങ്ങളില്‍ ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിനിടെ ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് നവംബര്‍ 24 മുതല്‍ ഏഴ് ദിവസം വെടി നിര്‍ത്തല്‍ സാധ്യമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാമ് ഇസ്രയേല്‍ വീണ്ടും ആക്രമണക്കിന് തുടക്കം കുറിച്ചത്. ഖത്തറിന്റെ നേതൃത്വത്തില്‍ മറ്റ് അന്താരാഷ്ട്ര കക്ഷികളുമായി സഹകരിച്ച് വെടിനിര്‍ത്തല്‍ ശ്രമം ശക്തമായി തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. വെടിനിര്‍ത്തലും യുദ്ധം പൂര്‍ണമായി അവസാനിപ്പിച്ച് മേഖലയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കലുമാണ് ഖത്തറിന്റെ ലക്ഷ്യം. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശകാര്യ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ഗാസ മുനമ്പിലെ യുഎഇ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങി

0

ഗാസ മുനമ്പില്‍ യുഎഇ ആരംഭിച്ച ഫില്‍ഡ് ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ച് തുടങ്ങി. രണ്ട് പലസ്തീന്‍ സ്വദേശികളാണ് ആദ്യ രോഗികള്‍.നൂറ്റിയമ്പത് പേരെ കിടത്തി ചികിത്സിക്കുന്നതിനുളള സൗകര്യം ആണ് ഫീല്‍ഡ് ആശുപത്രിയില്‍ ഉള്ളത്. ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ പതിനേഴ് വയസുകാരന്‍ ആണ് യുഎഇ ആരംഭിച്ച ഫീല്‍ഡ് ആശുപത്രിയില്‍ ആദ്യം എത്തിയത്.

കണങ്കാലിനും കാല്‍മുട്ടിനും ഗുരുതരമായി പരുക്കേറ്റ പതിനേഴ് വയസുകാരന ഗാസയിലെ തന്നെ അബു യൂസഫ് ആശുപത്രിയില്‍ നിന്നാണ് ഇമാറാത്തി ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ വിലയ കോണ്‍ക്രീറ്റ് പാളി ശരീരത്തിലേക്ക് വീണാണ് അബ്ദുള്‍ കരീം എന്ന പതിനേഴുകാരന് പരുക്കേറ്റത്. ഗാസയിലെ യൂറോപ്യന്‍ ഹോസ്പിറ്റലില്‍ നിന്നും ഒരു പതിമൂന്നുകാരനേയും ഇമാറാത്തി ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മിസൈല്‍ ആക്രമണത്തില്‍ തുടയില്‍ ഗുരുതരമായി പരുക്കേറ്റ പതിമൂന്നുകാരനേയും വിദഗദ്ധ ചികിത്സയിക്കായിട്ടാണ് ഫീല്‍ഡ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.

150 പേരെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമുള്ള താത്കാലിക ആശുപത്രി ആണ് യുഎഇ ഗാസയില്‍ ആരംഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയാ സൗകര്യങ്ങള്‍ അടക്കം ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങളും ഉപകരണങ്ങളും ആണ് ആശുപത്രിയില്‍ ഉള്ളത്.വിദഗദ്ധരായ ഇമാറാത്തി ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ആണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.

അവധിക്കാലം എത്തുന്നു. വിമാനടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ദ്ധന

0

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ദ്ധന. സാധാരണ നിരക്കില്‍ നിന്നു മൂന്ന് ഇരട്ടി വരെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.ശൈത്യകാല അവധിയും ക്രിസ്തുമസും മുന്നില്‍ കണ്ടാണ് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്രകള്‍ക്ക് നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നത്. യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബര്‍ ഒമ്പത് മുതലാണ്. 2024 ജനുവരി രണ്ടിന് ശൈത്യകാല അവധിക്കു ശേഷം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഈ സമയങ്ങളിലെ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിദ്യാലയങ്ങളില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെ മാത്രമാണ് ശൈത്യകാല അവധി. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ ആദ്യ ദിനങ്ങളില്‍ അവധി ആയിരുന്നതിനാല്‍ നാലു ദിവസം മാത്രമാണ് ഡിസംബറില്‍ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനം ഉണ്ടായിരുന്നത്. ഡിസംബര്‍ ആദ്യത്തില്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് വിമാനയാത്ര നിരക്ക് താരതേന്യ കുറവാണെങ്കിലും ക്രിസ്തുമസിനു ശേഷം ജനുവരി ആദ്യം കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള വിമാനയാത്ര നിരക്ക് വലിയതോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒമ്പതു മുതല്‍ കോഴിക്കോട്ടേക്ക് 900 ദിര്‍ഹം മുതല്‍ 2700 ദിര്‍ഹം വരെയും, കൊച്ചിയിലേക്ക് 1500 ദിര്‍ഹം മുതല്‍ 2200 ദിര്‍ഹം വരെയും, തിരുവനന്തപുരത്തേയ്ക്ക് 900 ദിര്‍ഹം മുതല്‍ 1700 ദിര്‍ഹം വരെയുമാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത് എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ്. 1150 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി ആദ്യത്തില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1350 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വിമാനനിരക്ക് ഗണ്യമായി കുറച്ചത് പ്രവാസികള്‍ക്ക് ഗുണമായിരുന്നു.

ഒന്നരമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ ആൺസുഹൃത്ത് കൊലപ്പെടുത്തി; മരണത്തിൽ അമ്മയുടെ പങ്ക് അന്വേഷിക്കുന്നു

0

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി ഷാനിഫ് കുറ്റം സമ്മതിച്ചതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെ അബോധാവസ്ഥയിൽ ആയ കുഞ്ഞിനെ ഇവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതിനെത്തുടർന്നാണ് ഇരുവരെയും പോലീസ് ചോദ്യം ചെയ്തത്.

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പോലീസിന് നൽകിയ മൊഴി. തലയൊട്ടിയിലുണ്ടായ ക്ഷതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഇരുവരുടെയും മൊഴിയിൽ വൈരുദ്ധ്യം കണ്ടതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്. ആലപ്പുഴ സ്വദേശിയാണ് അമ്മ. സുഹൃത്ത് കണ്ണൂർ സ്വദേശിയാണ്.

കോപ്-28 ഉച്ചകോടി ;ലോസ് ആന്റ് ഡാമേജ് ഫണ്ടിന് ഐക്യകണ്‌ഠേന അംഗീകാരം

0

ആഗോളതാപനം വ്യവസാവത്കരണത്തിന് മുന്‍പുള്ള നിലവാരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ കോപ്-28 ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ടിന് ആദ്യദിനം തന്നെ ഉച്ചകോടി ഐക്യകണ്ഠന അംഗീകാരം നല്‍കി. ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്ക് നൂറ് ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

ദുബൈ എക്‌സ്‌പോ സിറ്റിയിലെ സമ്മേളനവേദിയില്‍ ഇസ്രയേല്‍-ഗാസയ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായത്. ഉദ്ഘാടന സെഷനില്‍ കോപ്-28 പ്രസിഡന്റായി യുഎഇയുടെ ഡോ.സുല്‍ത്താന്‍ അല്‍ ജാബറിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ ഏറ്റെടുത്തു. പിന്നീട് നടന്ന പ്ലീനറി സമ്മേളനത്തില്‍ ആണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങളെ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അംഗീകാരം നല്‍കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘതങ്ങളും ദുരന്തങ്ങളും നേരിടുന്ന ദുര്‍ബല രാജ്യങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ സാമ്പത്തികമായി സഹായിക്കുന്നതിനുള്ളതാണ് ധാരണ. കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ഇത്തരത്തില്‍ ഒരു ധാരണയില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് നഷ്ടപരിഹാര ഫണ്ടില്‍ സമവായത്തിലേക്ക് എത്താന്‍ കഴിഞ്ഞത്.

കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്ക് യുഎഇ നൂറ് ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. വരും ദിവസങ്ങള്‍ മറ്റ് രാജ്യങ്ങളും ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്കുള്ള തുക പ്രഖ്യാപിക്കും. കോപ്-28 ഉച്ചകോടിയുടെ മൂന്ന് സുപ്രധാന അജണ്ടകളില്‍ ഒന്നാണ് ലോസ് ആന്റ് ഡാമേജ് ഫണ്ട്. ആഗോളതാപനം വ്യവസായവത്കരണത്തിന് മുള്ള 1.5 ഡിഗ്രിസെല്‍ഷ്യസ് എന്ന നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. രാഷ്ട്രത്തലവന്‍മാര്‍ അടക്കം 180 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

യുഎഇ സ്വദേശിവത്കരണം ചെറുകിട മേഖലയിലും: 12000 സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ്‌

0

യുഎഇ നടപ്പാക്കുന്ന സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തുടക്കമിട്ടു. അടുത്തഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കേണ്ട പന്ത്രണ്ടായിരത്തിലധികം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അറിയിപ്പ് നല്‍കി. 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ 2024-ല്‍ ഒരു ഇമാറാത്തിക്ക് നിയമനം നല്‍കണം എന്നാണ് നിര്‍ദ്ദേശം.

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവല്‍ക്കരണമാണ് നടക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 79,000 സ്വദേശികള്‍ സ്വകാര്യ കമ്പനികളില്‍ ജോലി നേടിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ കൂടുതലും ദുബൈ എമിറേറ്റിലെന്നാണ് സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചത്. സര്‍ക്കാര്‍ ജോലി മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന സ്വദേശികള്‍ക്ക് ചുവടുമാറ്റം അവസരങ്ങളുടെ പുതിയ വഴിയാണ് തുറക്കുന്നത്. നിലവില്‍ 49ല്‍ കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വന്‍കിട കമ്പനികളിലാണ് രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ 20 മുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാകും.

പന്ത്രണ്ടായിരത്തോളം സ്വകാര്യ കമ്പനികള്‍ക്ക് മാനവവിഭവശേഷി മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്വകാര്യ രംഗത്തെ 14 തൊഴില്‍ മേഖലയ്ക്കും 71 ഉപവിഭാഗങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്. 20ല്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഐടി, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, അഡിമിനിസ്‌ട്രേഷന്‍, സാമൂഹിക മേഖല, ആരോഗ്യ രംഗം, കല, വിനോദം, നിര്‍മ്മാണം, ഖനനം, വെയര്‍ഹൗസ്, ഹോട്ടല്‍- ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുറമേ സാങ്കേതിക ശാസ്ത്ര പ്രൊഫഷണല്‍ ജോലികളെല്ലാം സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടും. ഈ രംഗത്തെ മികച്ച തസ്തികകളിലായിരിക്കും സ്വദേശി നിയമനം. 2024ല്‍ ഒരു സ്വദേശിയേയും 2025ല്‍ മറ്റൊരാളേയും നിയമിക്കണം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയില്ലെങ്കില്‍ 96,000 ദിര്‍ഹമാണ് പിഴ ലഭിക്കുക. വ്യാജ സ്വദേശിവല്‍ക്കരണം നടത്തിയാലും കനത്ത പിഴ ഈടാക്കും

യുഎഇ പെട്രോള്‍ ഡീസല്‍ വില കുറച്ചു

0

യുഎഇയില്‍ പെട്രോള്‍ , ഡീസല്‍ വില കുറച്ചു. പെട്രോളിന് എട്ട് ഫില്‍സ് വരെയും ഡീസലിന് ഇരുപത്തിമൂന്ന് ഫില്‍സും ആണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ പ്രാദേശിക വിപണിയില്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയത്.

സൂപ്പര്‍ തൊണ്ണൂറ്റിയെട്ട് പെട്രോളിന്റെ വില ലീറ്ററിന് മൂന്ന് ദിര്‍ഹം ദശാംശം പൂജ്യം മൂന്ന് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം തൊണ്ണൂറ്റിയാറ് ഫില്‍സായിട്ടാണ് കുറച്ചത്. സ്‌പെഷ്യല്‍ തൊണ്ണൂറ്റിയഞ്ചിന്റെ വില രണ്ട് ദിര്‍ഹം തൊണ്ണൂറ്റി രണ്ട് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം എണ്‍പ്പത്തിയഞ്ച് ഫില്‍സായും കുറച്ചു. ഇപ്ലസിന് ഡിസംബറില്‍ രണ്ട് ദിര്‍ഹം എഴുപത്തിയേഴ് ഫില്‍സ് ആയിരിക്കും ലീറ്ററിന് നിരക്ക്. നിലവില്‍ രണ്ട് ദിര്‍ഹം എണ്‍പത്തിയഞ്ച് ഫില്‍സ് ആണ് ഇപ്ലസിന് നല്‍കേണ്ടത്. ഡീസലിന്റെ വില മൂന്ന് ദിര്‍ഹം നാല്‍പ്പത്തിരണ്ട് ഫില്‍സില്‍ നിന്നും മൂന്ന് ദിര്‍ഹം പത്തൊന്‍പത് ഫില്‍സ് ആയിട്ടാണ് കുറച്ചിരിക്കുന്നത്.

യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം മാസം ആണ് ഇന്ധന നിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.ഒക്ടോബറില്‍ സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില ലീറ്ററിന് 3.44 ദിര്‍ഹം വരെ ഉയര്‍ന്നതിന് ശേഷം ആണ് മൂന്ന് ദിര്‍ഹത്തില്‍ താഴേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ പെട്രോള്‍ വിലയില്‍ അന്‍പത് ഫില്‍സില്‍ അധികം ആണ് കുറവ് വരുത്തിയിരിക്കുന്നത്.യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണ്ണയസമിതിയാണ് പ്രതിമാസനിരക്കുകള്‍ പ്രഖ്യാപിക്കുന്നത്

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടി

0

ഗാസയില്‍ ഒരു ദിവസത്തേയ്ക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടി. നിലവിലുള്ള കരാര്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേയാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴാം ദിവസവും വെടിനിര്‍ത്തലിന് ധാരണയായത് . ഗാസയിലെ വെടിനിര്‍ത്തല്‍ അവസാനിക്കുന്ന നിമിഷം തന്നെ ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കേയാണ് വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴിന് അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്രായേലും ധാരണയായത്. ബന്ദികളെ മോചിപ്പിക്കുന്നത് തുടരാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഹമാസുമായുള്ള സന്ധി തുടരുമെന്ന് ഇസ്രായേല്‍ സേന അറിയിച്ചു. വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായതായി ഹമാസും പ്രസ്താവനയില്‍ അറിയിച്ചു.

വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയും കൈമാറി. 30 പലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. മൊത്തം 60 ഇസ്രായേലി ബന്ദികള്‍ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീന്‍സ് പൗരനെയും ഒരു റഷ്യന്‍ പൗരനെയും ഹമാസ് മോചിപ്പിച്ചു. ഇസ്രായേല്‍ സൈനിക കോടതി വര്‍ഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവര്‍ ഉള്‍പ്പെടെ 180ഓളം തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്