Friday, June 12, 2026
Home Blog Page 174

വയനാട്ടിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്; കടുവയെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കും

0

വയനാട് വാകേരിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന. ആർ ആർ ടി യും വനം വകുപ്പുജീവനക്കാരുമാണ് തിരച്ചിൽ നടത്തുന്നത്. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.

കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രജീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്നാണ് ഇവർ പ്രജീഷിനെ അന്വേഷിച്ചത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

അതെസമയം കടുവയെ ആവശ്യമെങ്കിൽ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കിൽ കടുവയെ കൊല്ലാം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സംസ്കരിച്ചു. മൂടക്കൊല്ലി കൂടല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

ഷൂ എറിഞ്ഞ കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്; നരഹത്യ കുറ്റമടക്കം ചുമത്തി

0

നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐപിസി 283, 353, 34 വകുപ്പുകൾ പ്രവർത്തകർക്കെതിരെ ചുമത്തി. കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് ബസ്സ് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അതെസമയം ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമാണെന്നും സംഘടനാതലത്തിലെ തീരുമാനമല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പ്രതിഷേധിച്ചവരെ സംഘടന ഒറ്റപ്പെടുത്തുകയില്ലേന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. ഇവരുടെ പ്രശ്നമെന്താണെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങൾക്കിടെയിൽ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ. റുവൈസിന്റെ അച്ഛനെയും പ്രതി ചേർത്ത് പൊലീസ്

0

ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നീ രണ്ടു വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത്. പിതാവിനെ വൈകാതെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് അച്ഛനെയും പ്രതി ചേർത്തത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്. ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും റുവൈസിന്റെ അച്ഛനെ കണ്ടെത്താനായില്ല. ആത്മഹത്യാപ്രേരണ കുറ്റത്തിന് മകൻ അറസ്റ്റിലായതോടെ പിതാവ് ഒളിവിൽ പോയതായാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി ഷഹനയുടെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഷഹന തിങ്കളാഴ്ച രാവിലെയാണ് റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിനെ ഡിസംബർ 21 വരെ റിമാൻഡിൽവിട്ടിരിക്കുകയാണ്. ഐപിസി 306, സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയത്. റുവൈസിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വെബ്സൈറ്റുകളിൽ ആക്രമണം നടത്തുമെന്ന് ഹാക്കർ ഗ്രൂപ്പുകൾ; ജാഗ്രതാ നിർദേശം

0

ഇന്ത്യക്കെതിരെ ഹാക്കിങ് ഗ്രൂപ്പുകൾ സൈബർ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റേത് ഉൾപ്പെടെ പ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കും എന്നാണ് വിവരം. എല്ലാ സർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും സൈബർ സുരക്ഷ വർധിപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹാക്കർഗ്രൂപ്പുകളിലൊന്നണ് ഇന്ത്യൻ വെബ്സൈറ്റുകൾക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണത്തിന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ആരോഗ്യമേഖലയിലെ ഐടി ശൃംഖലയായിരിക്കാം ഹാക്കർമാരുടെ പ്രഥമലക്ഷ്യം എന്നാണ് കരുതുന്നത്. കൊറോണയ്ക്ക് ശേഷം ആരോഗ്യ മേഖലയിലെ ഡിപ്പാർട്ട്മെന്റുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഹാക്കിങ് ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് എന്നാണ് വിലയിരുത്തുന്നത്. ഏവരും പാലിക്കേണ്ട സൈബർ ഹൈജീൻ സ്റ്റാൻഡേർഡ് ഒപ്പറേറ്റിങ് പ്രോസീജിയർ ( SoPs) പൂർത്തിയാക്കാനാണ് നിർദ്ദേശം.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പാകിസ്ഥാൻ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൈബർ ഗ്രൂപ്പുകൾ ഒരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഡിജിറ്റൽശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കയ്യടക്കാനുമായി ഡിസംബർ 11 ന് സംഘടിതമായി ‘സൈബർ പാർട്ടി’ നടത്തുമെന്ന് ഹാക്കർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. 4000 ഓളം അംഗങ്ങൾ ഉള്ള ഹാക്കർമാരുടെ ടെലഗ്രാം ഗ്രൂപ്പിലാണ് കൈമാറിയത്.

മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലോ ഏതെങ്കിലും പ്രത്യേക ജന വിഭാഗങ്ങൾക്ക് എതിരായോ ഒക്കെ മുൻകാലങ്ങളിൽ ഇവർ സൈബർ ആക്രമങ്ങൾ നടത്തിയിട്ടുണ്ട്. 12,000 സർക്കാർ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് ഇവർ ഒരു “റെഡ് നോട്ടീസ്” പുറപ്പെടുവിച്ചിരുന്നു. അമേരിക്ക, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ വൻ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരത്തെ നടത്തിയിരുന്നു.

കശ്മീർ വാഹനാപകടം: ചികിത്സയിലായിരുന്ന മനോജും മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 5 ആയി

0

കശ്മീരിൽ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹൃത്തുക്കളായ വിഘ്നേഷ്, അനിൽ, രാഹുൽ, സുധീഷ് എന്നിവരാണ് അപകടത്തിൽ ആദ്യം മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്.

സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ മനോജിന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. വിനോദയാത്ര പോയ 13 അംഗ സംഘത്തിലെ പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 സുഹൃത്തുക്കളും കശ്മീർ സ്വദേശിയായ ഡ്രൈവറും ആണ് നേരത്തെ മരിച്ചത്.

സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു നേരത്തെ മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.

കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച യുവാക്കൾക്ക് നാട് കണ്ണീരോടെ വിടനൽകി

0

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. നാലുപേരുടെ മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്കരിച്ചത്. നെടുങ്ങോട് സ്വദേശികളായ അനിൽ, വിഘ്നേഷ്, രാഹുൽ , സുധീഷ് എന്നിവർ കശ്മീരിലെ സോജില പാസ്സിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ അവരെ കാണാൻ ആയിരങ്ങളാണ് എത്തിയത്. രാവിലെ എട്ടുമണിവരെ പൊതുദർശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച മൃതദേഹങ്ങൾ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.

ഇന്ന് പൂലർച്ചെ മൂന്ന് മണിക്കാണ് നാല് പേരുടെയും മൃതദേഹങ്ങൾ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ എറ്റുവാങ്ങി. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരും വിമാന മാർഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ആംബുലൻസ് മാർഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.

വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങവേ സോജില ചുരത്തിൽ വച്ച് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം വേഗത്തിലാക്കി മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കാനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത് ഡല്‍ഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിൻ്റെ നേതൃത്വത്തിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുള്ള മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

0

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അന്വേഷണത്തിനായി പൊലീസ് ഉള്‍പ്പടെ ഏത് ഏജന്‍സിയുടെയും സഹായം തേടാം. അതിജീവിതയ്ക്ക് സെഷന്‍സ് ജഡ്ജിന് മുന്നില്‍ പരാതി അവതരിപ്പിക്കാം. കുറ്റകൃത്യം തെളിയുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മുന്നോട്ട് പോകാമെന്നും ഉത്തരവിൽ പറയുന്നു. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ആണ് ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നത്.

സംഭവത്തിൽ അന്വേഷണ സമയത്ത് കേസെടുക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നലകാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള പിടിച്ചെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിജീവിതയ്ക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിർദ്ദേശമുണ്ട്.

സംഭവത്തിൽ ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ നമ്മൾ പരാജയപ്പെട്ടു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടു. ചിന്തിക്കുന്നതിന് അപ്പുറമാണ് അതിജീവിതയ്ക്ക് ഉണ്ടായ ആഘാതം. നീതിന്യായ നടപടികളുടെ ശുദ്ധിക്കാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം വേണ്ടെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

0

സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശി അബ്ദുല്‍ മജീദാണ് മരിച്ചത്. 47 വയസായിരുന്നു. സൗദിയിലെ അബഹയില്‍ വെച്ച് ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചത്. കഴുത്തിലാണ് കുത്തേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 15 വര്‍ഷമായി അബ്ദുല്‍ മജീദ് സൗദിയിലെ ദര്‍ബ് ജിസാന്‍ റോഡില്‍ ശീഷ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി രണ്ട് മാസം മുമ്പാണ് മജീദ് നാട്ടിലെത്തിയത്.

വ്‌ളാദിമര്‍ പുടിന്‍ യുഎഇയില്‍: സൗദിയിലും സന്ദര്‍ശനം

0

ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ യുഎഇയില്‍ എത്തി. അബുദബി ഖസര്‍ അല്‍ വതാനില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സന്ദര്‍ശനത്തിന് ശേഷം സൗദിയില്‍ എത്തുന്ന പുടിന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനായി അബുദബിയില്‍ എത്തിയ വ്‌ളാദിമര്‍ പുടിന് രാജകീയസ്വീകരണം ആണ് യുഎഇ നല്‍കിയത്.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തിമുതല്‍ യുഎഇ വായുസേനയുടെ വിമാനങ്ങള്‍ പുടിന്റെ വിമാനത്തിന് അകമ്പടിയായി. വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് വ്‌ളാദിമര്‍ പുടിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഖസല്‍ അല്‍ വതാനില്‍ എത്തിയ പുടിന് യുഎഇ ഔദ്യോഗിക വരവേല്‍പും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. ഏറെ രാഷ്ട്രപ്രാധാന്യമുണ്ട് പുടിന്റെ യുഎഇ സന്ദര്‍ശനത്തിന്. പ്രസിഡന്റ് യുഎഇ സന്ദര്‍ശനത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധവും ഗാസ യുദ്ധവും എല്ലാം ചര്‍ച്ചയാകുമെന്ന് ക്രെംലിന്‍ വ്യക്തമാക്കിയിരുന്നു.

യുഎഇയില്‍ നിന്നും സൗദിയില്‍ എത്തുന്ന പുടിന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ചകള്‍ നടത്തും. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സഖ്യമായ ഒപെക് പ്ലസിലെ ഏറ്റവും വലിയ രണ്ട് ഉത്പാദകരാണ് റഷ്യയും സൗദിയും. എണ്ണഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട വിഷയവും വില സ്ഥിരതയും എല്ലാം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും എന്നാണ് സൂചന. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്റെ രാജ്യാന്തര സന്ദര്‍ശനങ്ങള്‍ അപൂര്‍വ്വമാണ്. യുക്രൈനില്‍ നിന്നും കുട്ടികളെ റഷ്യയിലേക്ക് കടത്തിയെന്ന കുറ്റത്തിന് രാജ്യാന്തചര ക്രിമിനല്‍ കോടതി പുടിന് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇക്കാരണത്താലാണ് പുടിന്‍ വിദേശയാത്രകള്‍ ഒഴിവാക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് ദുബൈയില്‍

0


ലോകത്തിലെ ഏറ്റവും വലിയ കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് ദുബൈയില്‍ ഉദ്ഘാടനം ചെയ്തു. 263 മീറ്റര്‍ ഉയരം വരുന്നതാണ് സോളാര്‍ പാര്‍ക്കിലെ സൗരോര്‍ജ ഗോപുരം.
ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടി കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 950 മെഗാവാട്ട് ശേഷിയുള്ളതാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടം.

ഇതില്‍ നൂറ് മെഗാവാട്ടാണ് സി.എസ്.പി ടവറിന്റെ ഉത്പാദന ശേഷി. 263.126 മീറ്റര്‍ ആണ് സി.എസ്.പി ടവറിന്റെ ഉയരം. 600 മെഗാവാട്ട് പാരോബോളിക് ബേസിന്‍ കോംപ്ലക്‌സും 250 മെഗാവാട്ട് ഫോട്ടോവോള്‍ട്ടെയ്ക് സൗരോജ പാനലുകളും അടങ്ങുന്നതാണ് നാലാം ഘട്ടം. അയിരത്തി അഞ്ചൂറ് കോടി ദിര്‍ഹം ചിലവില്‍ ആണ് നാലാംഘട്ടത്തിന്റെ നിര്‍മ്മാണ ചിലവ്. 44 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതയില്‍ ആണ് സോളാര്‍ പാര്‍ക്കിന്റെ നാലാംഘട്ടം വ്യാപിച്ചുകിടക്കുന്നത്. 320000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് പദ്ധതിക്ക് സാധിക്കും.