Friday, June 12, 2026
Home Blog Page 173

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതിയുടെ അനുമതി

0

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു.

യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.

നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നായിരുന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞത്. നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പ്രേമകുമാരി കോടതിയെ സമീപിച്ചത്. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികൾ ഇല്ലെന്നും സുരക്ഷാ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നതോടെപ്രേമകുമാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ യെമനിൽ ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും.

സൗദിയില്‍ തുടര്‍ കണ്‍സള്‍ട്ടേഷന് പണം ഈടാക്കരുത്: ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

0

സൗദി അറേബ്യയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. ആദ്യ പരിശോധനയ്ക്ക് ശേഷം 14 ദിവസത്തിനുള്ളില്‍ എത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും കണ്‍സള്‍ട്ടിങ് ഫീസ് ഈടാക്കുന്നതിലാണ് നിലവില്‍ ആരോഗ്യ മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ആദ്യ പരിശോധനയ്ക്ക് ശേഷം 14 ദിവസത്തിനകം എത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്നാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

രണ്ടാഴ്ച രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാനുള്ള അവസരം സൗജന്യമായി നല്‍കണമെന്നാണ് അറിയിപ്പ്. ആദ്യം കണ്‍സള്‍ട്ടിഫ് ഫീസ് നല്‍കിയവര്‍ക്ക് ഇതിനുള്ള അവകാശമുണ്ടെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് ഫീസ് സംബന്ധിച്ച് പുറത്തിക്കിയ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും സ്വകാര്യ ആശുപത്രികള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സംവിധാനം നിലവിലുണ്ട്. വെബ്‌സൈറ്റ് വഴിയും ടോണ്‍ ഫ്രീ നമ്പര്‍ വഴിയും മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ മുഖേനയും താമസക്കാര്‍ക്ക് പരാതികള്‍ അറിയിക്കാമെന്നും മന്ത്രാലയം ഓര്‍മ്മിച്ചു

യുദ്ധവിജയത്തിന് ശേഷവും ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും: നെതന്യാഹു

0

യുദ്ധത്തിന് ശേഷവും ഗാസ മുനമ്പിന്റെ നിയന്ത്രണം ഇസ്രയേല്‍ സൈന്യത്തിന് തന്നെയായിരിക്കും എന്ന് ബെന്യാമിന്‍ നെതന്യാഹു. ഗാസയില്‍ ജനകീയഭരണകൂടം സ്ഥാപിക്കും എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലി പരിഗണിക്കും.
ഹമാസിന് എതിരായ യുദ്ധം വിജയം കണ്ടാലും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്‍മാറില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നല്‍കുന്നത്. യുദ്ധവിജയത്തിന് ശേഷവും ഗാസ മുനമ്പ് ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

യുദ്ധത്തിന് ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഗാസയില്‍ പുനരധിവാസം നടക്കുമെന്നും മുനമ്പിന്റെ നിയന്ത്രണം ജനകീയഭരണകൂടം ഏറ്റെടുക്കും എന്നും നെതന്യാഹു വ്യക്തമാക്കുന്നുണ്ട്. ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പലസ്തീന്‍ അഥോറിട്ടിയുടെ നിയന്ത്രണത്തിന്‍ കീഴിലാകണം എന്ന അമേരിക്കന്‍ നിലപാട് തള്ളുകയാണ് നെതന്യാഹു. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അഥോറിട്ടിയുമായി ഒരു യു്ദ്ധത്തിനുള്ള സാധ്യതയും നെതന്യാഹു തള്ളുന്നില്ല.തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തുന്നത്.

ഈജിപിത് അതിര്‍ത്തിയായ റാഫയില്‍ അടക്കം രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്. ഗാസയില്‍ മരണം 18200-ആയി ഉയര്‍ന്നെന്ന് ഹമാസ് ഭരണകൂടം അറിയിച്ചു. അതെസമയം ഗാസയില്‍ പട്ടിണി വ്യാപിക്കുമ്പോള്‍ അടിയന്തര വെടിനിര്‍ത്തല്‍ എന്ന ആവശ്യം യു.എന്‍ ജനറല്‍ അസംബ്ലി ഇന്ന് പരിഗണിക്കും. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കസ്റ്റഡിയിൽ

0

മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘർഷം. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ 3 പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ തമ്മിലടിക്കുകയായിരുന്നു. കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് പരസ്പരം മർദ്ദിച്ചു. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാല്‍ മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഐഎഫ്എഫ്കെയുടെ ഭാഗമായി സംഗീത പരിപാടികള്‍ തുടങ്ങിയതോടെ കൂടുതൽ ആളുകൾ എത്തി. സംഗീത പരിപാടി കഴിഞ്ഞ ശേഷം ആൽത്തറ ഭാഗത്ത് കുറേ യുവാക്കള്‍ കൂടി നിന്നു. ഇതിനിടെ സിഗററ്റ് വലിച്ച് പുക ഊതിവിട്ടതിനെ ചൊല്ലി യാണ് തർക്കം തുടങ്ങിയത്.

മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ പല തവണയാണ് സംഘർഷങ്ങൾ ഉണ്ടായത്. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില നൈറ്റ് ലൈഫില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് നിരീക്ഷണവും ശക്തമാക്കിയതോടെ പത്ത് മണിക്കുശേഷം മാനവീയം വീഥി ശാന്തമായിരുന്നു. അതിനിടെയാണ് വീണ്ടും യുവാക്കൾ തമ്മിൽ തല്ലിയത്.

“എസ് എഫ് ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം”; ആവർത്തിച്ച് ഗവർണർ

0

എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് ഇത്. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതും തിരിച്ച് കൊണ്ടുപോയതുമെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തനിക്കെതിരെ ആക്രമസമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പര്യാപ്തമല്ല. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. അക്രമികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാഹനത്തിന്റെ ചില്ല് തകർക്കുന്ന രീതിയിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊടി കെട്ടിയ വടിയുമായാണ് അവർ ചില്ല് തകർക്കാൻ ശ്രമിച്ചതെന്നും ഗവർണർ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നെങ്കിൽ ചില്ല് തകർന്നേനെയെന്നും തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളത് കൊണ്ടാണ് ചില്ല് തകരാതിരുന്നതെന്നും മൂന്ന് തവണ സമാനമായ രീതിയിൽ പ്രതിഷേധം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയതെന്നും ഗവർണർ വ്യക്തമാക്കി.

കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിലാക്കി കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

0

കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. സ്വര്‍ണ്ണം കാപ്സ്യൂളുകളുടെ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

1008 ഗ്രാം സ്വർണ്ണമാണ് പൊലീസ് ഇയാളില്‍‌ നിന്ന് പിടിച്ചെടുത്തത്. ഈ വര്‍ഷം കോഴിക്കോട് വിമാനതാവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണ്ണക്കടത്താണിത്.

യുഎഇയില്‍ സെറ്റ് ടോപ് ബോക്‌സുകളില്‍ സൈബര്‍ ആക്രമണം : ടെലിവിഷന്‍ചാനലുകളുടെ സംപ്രേക്ഷണം തടസപ്പെട്ടു

0

യുഎഇയില്‍ ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ സൈബര്‍ ആക്രമണം നേരിട്ടെന്ന് റിപ്പോര്‍ട്ട്. വിവിധ ചാനലുകളില്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു. പലസ്തീനിലെ സ്ത്രീകളുടേയും കുട്ടികളുടേയും നിലവിലെ അവസ്ഥ വിവരിക്കുന്ന എഐ വാര്‍ത്താ അവതാരകനാണ് ചാനലുകളില്‍ പ്രത്യേക്ഷപ്പെട്ടത്.
……………………………
യുഎഇയിലെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ടിവി പരിപാടികള്‍ക്കിടെ അപ്രതീക്ഷിതമായാണ് സൈബര്‍ ആക്രമണം ഉണ്ടായത്. രാജ്യത്തെ സെറ്റ് ടോപ്പ് ബോക്‌സുകളെ കേന്ദ്രീകരിച്ചായിരുന്നു സൈബര്‍ ആക്രമണം. ഹാക്ക് ചെയ്യപ്പെട്ട ചാനലുകളില്‍ എഐ വാര്‍ത്താ അവതാരകനാണ് പ്രത്യക്ഷപ്പെട്ടത്. സന്ദേശം കൈമാറാന്‍ ഹാക്ക് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സംഭാഷണത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്താ അവതാരകന്‍ സംസാരിച്ചു തുടങ്ങിയത്. പലസ്തീനിലെ സ്ത്രീകളുടേയും കുട്ടികളുടേയും ദുരവസ്ഥ വിവരിക്കുന്നതായിരുന്നു വീഡിയോ. ഗാസയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള പതിവ് ഉള്ളടക്കത്തിന് പകരമായാണ് എഐ വാര്‍ത്താ അവതാരകന്‍ എത്തിയത്. ദുരിതം വ്യക്തമാക്കുന്ന വീഡിയോ സഹിതം വാര്‍ത്തയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നിരവധി പരാതികളാണ് ഇതിനെ തുടര്‍ന്ന് ലഭിച്ചത്. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
……

ഔദ്യോഗിക സന്ദര്‍ശനത്തിന് ഒമാന്‍ ഭരണാധികാരി ഇന്ത്യയിലേക്ക്

0

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ശനിയാഴ്ച ഇന്ത്യയിലെത്തും. ആദ്യമായാണ് ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുര്‍മു മറ്റ് ഉന്നത ഉദ്യോസ്ഥരുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണപ്രകാരമാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഇന്ത്യയിലെത്തുന്നത്. ശനിയാഴ്ചയാണ് ഒമാന്‍ ഭരണാധികാരിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം.

ജി-20 ഉച്ചകോടിയില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി അസദ് ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സെയ്ദായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ചത് എത്തിയത്. രാഷ്ട്രപതി ഭവനില്‍ ഒമാന്‍ ഭരണാധികാരിക്കും സംഘത്തിനും നല്‍കുന്ന സ്വീകണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പുറമേ നരേന്ദ്രമോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. അടുത്തിടെ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെട്ടിരുന്നു. സ്വതന്ത്ര്യ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. സുല്‍ത്താന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴിക കല്ലായിരിക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

കുവൈത്തില്‍ കുടുംബ വീസ അനുവദിക്കാന്‍ തീരുമാനം: അടുത്ത വര്‍ഷംമുതല്‍ അനുവദിച്ച് തുടങ്ങിയേക്കും

0

അടുത്ത മാസത്തോടെ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനായിരിക്കും വിസ അനുവദിക്കുക. ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക വേണ്ട ശമ്പള പരിധി 500 ദിനാറില്‍ നിന്ന് 800 ദിനാറായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫാമിലി വിസകള്‍ക്ക് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാന പ്രകാരം 2024 ജനുവരിയോടെ കുടുംബ വിസ നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ നിബന്ധനകളോട് കൂടിയായിരിക്കും വിസ അനുവദിക്കുക. ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനായിരിക്കും വിസ അനുവദിക്കുക.

കുടുംബ വിസയ്ക്ക് പുറമേ മറ്റ് വിസകളും അനുവദിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ ഫാമിലി വിസ അനുവദിക്കുന്ന നയം കഴിഞ്ഞ ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്പളം 500 ദിനാറില്‍ നിന്ന് 800 ദിനാറായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹമാസിന്റെ അന്ത്യം ആരംഭിച്ചെന്ന് ബെന്യാമിന്‍ നെതന്യാഹു

0

ഗാസയില്‍ ഹമാസിന്റെ അന്ത്യം ആരംഭിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹമാസ് തീവ്രവാദികള്‍ കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനെണ്ണായിരം കവിഞ്ഞു.

ഗാസ യുദ്ധം വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന.യുദ്ധം പൂര്‍ണ്ണശേഷിയിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കണം എങ്കില്‍ ഇനിയും സമയം വേണ്ടിവരും. പക്ഷെ ഹമാസിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. ഡസ്സന്‍ കണക്കിന് ഹമാസ് തീവ്രവാദികളാണ് ആയുധം താഴെ വെച്ച് കീഴടങ്ങുന്നത്. ഹമാസിന് വേണ്ടി ജീവന്‍ കളയാതെ കീഴടങ്ങാന്‍ പോരാളികളോട് ബെന്യാമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു. വടക്കന്‍ ഗാസ പൂര്‍ണ്ണമായും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തുകയാണെന്നും സേന അവകാശപ്പെടുത്തുന്നുണ്ട്. അതെസമയം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ ഒരു ബന്ദിയെ പോലും മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീഷണി മുഴുക്കി.

ഗാസയില്‍ ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനെണ്ണായിരം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗാസയില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റിരിക്കുന്നത്. ഇതില്‍ എണ്ണായിരത്തോളം പേര്‍ക്ക് അടിയന്തരമായ ചികിത്സ വേണ്ടവരാണ്. ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ ജനറല്‍ അസംബ്ലി നാളെ യോഗം ചേരുന്നുണ്ട്