Saturday, June 13, 2026
Home Blog Page 172

എസ്ഫ്ഐയുടെ വെല്ലുവിളിക്ക് ചെക്ക് വിളിച്ച് ഗവർണർ; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ

0

ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്. ഡിസംബർ 16-ന് വൈകീട്ടാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തുക.ഗവർണക്കെതിരായ പ്രതിഷേധം തുടരുമെന്ന് നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞിരുന്നു.

ഈ മാസം 16നും 17നും രാത്രി കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങുന്ന ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും പങ്കെടുക്കും. 18-ന് ഉച്ചയ്ക്ക് 2.30നാണ് സെമിനാർ. 17ന് കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കും.

എസ്.എഫ്.ഐയുടെ വെല്ലുവിളി നേരിടുകയെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് ഗവർണർതന്നെ ഇടപെട്ട് താമസം സർവകലാശാല കാമ്പസിലേക്ക് മാറ്റിയത്. ഗവർണറുടെ സുരക്ഷ വലിയതോതിൽ വർദ്ധിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എസ്എഫ്ഐയുടെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. സർവ്വകലാശാലകളിലേക്ക് ആർഎസ്എസ് നോമിനികളെ തിരുകിക്കേറ്റാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് എസ്എഫ്ഐ ആരോപണം.

ലോകകപ്പിലെ മികച്ച പ്രകടനം: അർജുന അവാർഡ് പട്ടികയിൽ മുഹമ്മദ് ഷമിയും

0

അർജുന അവാർഡ് പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ശുപാർശ ചെയ്തതു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനെ തുടർന്നാണ് ഷമിയെ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു.

ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിലായി 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. മൂന്ന് ലോകകപ്പിലായി 55 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഷമിയുടെ പേരിലാണ്. ഡിസംബർ 26ന് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് ബോക്‌സിംഗ് ഡേ മത്സരം നടക്കും. തുടർന്ന് ജനുവരി 3 മുതൽ കേപ്ടൗണിൽ രണ്ടാം മത്സരവും നടക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഷമി ഇടംപിടിച്ചേക്കുമെന്നും സൂചനയുണ്ട്.

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എഎം ഖാൻവിൽക്കറാണ് സമിതിയുടെ അധ്യക്ഷൻ. അദ്ദേഹത്തെ കൂടാതെ ആറ് മുൻ അന്താരാഷ്ട്ര അത്‌ലറ്റുകളും സമിതിയിലുണ്ട്. ഹോക്കി താരം ധനരാജ് പിള്ള, മുൻ തുഴച്ചിൽ താരം കമലേഷ് മേത്ത, മുൻ ബോക്‌സറായ അഖിൽ കുമാർ, വനിതാ ഷൂട്ടറും നിലവിലെ ദേശീയ പരിശീലകയുമായ ഷുമ ഷിരൂർ, മുൻ ക്രിക്കറ്റ് താരം അഞ്ജും ചോപ്ര, ബാഡ്മിന്റൺ താരം തൃപ്‌തി മുർഗുണ്ടെ, പവർലിഫ്റ്റർ ഫർമാൻ പാഷ എന്നിവരും പാനലിലെ അംഗങ്ങളാണ്. മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡും അർജുന അവാർഡും ഉൾപ്പെടെ ഈ വർഷത്തെ കായിക അവാർഡുകൾ തീരുമാനിക്കാൻ മന്ത്രാലയം 12 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു.

നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നൽകിയ ഹർജി ഹൈകോടതി തള്ളി; ഹർജിക്കാരന് 25,000 രൂപ പിഴ

0

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതു താൽപര്യ ഹർജി ഹൈകോടതി തള്ളി. ഹർജിക്കാർക്ക് 25000 രൂപ പിഴയും ചുമത്തി. ക്ഷീരകര്‍ഷകനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന ഉത്തരവിനെതിരേ ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹർജിയാണ് തള്ളിയത്. മനുഷ്യനെ കൊന്നുതിന്ന കടുവയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

ഒരു മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെ വില കുറച്ചുകാണാനാകുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് പിഴ ചുമത്തിയത്. ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ചാണ് ഇതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷി (36) നെയാണ് കടുവ കൊലപ്പെടുത്തിയത്. പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിൽ വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നു; ‘ക്വീൻ എലിസബത്ത്’ ഡിസംബര്‍ 29 ന് തിയേറ്ററുകളിൽ

0

നടി മീര ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബര്‍ 29 ന് റിലീസ് ചെയ്യും. എം. പത്മകുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പന്‍’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിര്‍മാതാവു കൂടിയായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അര്‍ജുന്‍ ടി. സത്യനാണ് തിരക്കഥ.

‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നരേനും മീര ജാസ്മിനും ഒരുമിക്കുന്നചിത്രം ആണ് ‘ക്വീൻ എലിസബത്ത്’. ഒരിടവേയ്ക്ക് ശേഷം മികച്ച ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മീര ജാസ്മിൻ. ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, പേളി മാണി, നീന കുറുപ്പ്, മഞ്ജു പത്രോസ്, എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി.എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍: ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍: അഖിലേഷ് മോഹൻ.

അഞ്ച് സീറ്റ് LDFല്‍നിന്ന് പിടിച്ചെടുത്തു, തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് UDF

0

സംസ്ഥാനത്തെ 33 തദ്ദേശ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകൾ നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ സിപിഐഎം പിടിച്ചെടുത്തു. എൽഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ് ഡി പി ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇതായിരുന്നു സ്ഥിതി. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടം ഉണ്ടാക്കിയത് യുഡിഎഫാണ്. 11 സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് എൽഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്.

കോഴിക്കോട്ടെ നാല് സീറ്റുകളും യുഡിഎഫ് തൂത്തുവാരി. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ ഇടതിൽ നിന്ന് പിടിച്ചു. ഇടത് മുന്നണിയുടെ 10 സീറ്റുകളിൽ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മലപ്പുറം ഒഴൂർ പതിനാറാം വാർഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാർഡിൽ ഇടതു സ്ഥാനാർത്ഥി ഒരു വോട്ടിനാണ് വിജയിച്ചത്.

അതേസമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂർ വാർഡിൽ സിറ്റിംഗ് സീറ്റിൽ സിപിഐഎം, ബിജെപിയോട് തോറ്റു. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് , കായംകുളം നഗരസഭ 32 ആം വാർഡ് , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ എന്നിവയാണ് ബിജെപി നിലനിർത്തിയത്.ഇടുക്കി കരിങ്കുന്നം ഏഴാം വാർഡ് വിജയിച്ച ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിച്ചു.

ലോക്സഭയിൽ യുവാക്കളുടെ പ്രതിഷേധം: അംഗങ്ങൾക്ക് നേരെ കളര്‍ സ്‌പ്രേ പ്രയോഗം; നാലുപേർ കസ്റ്റഡിയിൽ

0

ലോക്സഭയിൽ സുരക്ഷാ വീഴ്ചയ ഉണ്ടായ സംഭവത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഒരു യുവതി ഉൾപ്പടെ പ്രതിഷേധം നടത്തിയ നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി. മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ് പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത്.

ബെംഗളൂരു സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് സാഗർ ശർമ. പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ച നീലം ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. മറ്റൊരാൾ അമോൽ ഷിൻഡെയാണ്. കസ്റ്റഡിയിൽ എടുത്ത നാല് പേരെയും ദില്ലി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. ദില്ലി പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇവരെ ചോദ്യംചെയ്തുവരികയാണ്. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം.

ലോക്സഭയിൽ പ്രതിഷേധിച്ച വ്യക്തിയുടെ പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത് സാഗർ ശർമ്മയെന്ന പേരും കർണാടക സ്വദേശിയെന്നുമാണ്. മൈസൂർ-കൊടക് എംപി പ്രതാപ് സിൻഹയുടെ ഒപ്പാണ് പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ്. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമെന്ന് പിടിയിലായ നീലം മൊഴി നൽകിയതായാണ് സൂചന. തൊഴിലില്ലായ്മ, മണിപ്പൂർ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

നീലത്തിന്റെയും അമേലിന്റെയും കൈവശം മൊബൈൽ ഇല്ലായിരുന്നു. ഇവരുടെ കൈവശം ബാഗുകളോ തിരിച്ചറിയൽ കാർഡോ ഉണ്ടായിരുന്നില്ല. പാർലമെൻ്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയെന്നാണ് മൊഴി. ഇതിനിടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണ സംഘം പ്രതികളുടെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും ഐ ബി വ്യക്തമാക്കി.

ശൂന്യവേളയിൽ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ‍ക്കും എംപിമാര്‍ക്കിടയിലേക്കും പ്രതിഷേധക്കാർ ചാടുകയായിരുന്നു. മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാരും മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലോക്സഭ നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോഴാണ് സ്പീക്കർ സാഹചര്യം സഭയിൽ വിശദീകരിച്ചത്.

എംപിമാരുടെ ആശങ്ക മനസിലാക്കുന്നെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. കൂടുതൽ ജാഗ്രത പാലിക്കുന്നതിൽ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞു. ഓരോ എംപിമാർക്കും നിർദേശം നൽകാമെന്നും സ്പീക്കർ വ്യക്തമാക്കി. ആശങ്ക ഉണ്ടാക്കുന്ന സംഭവമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രമുഖര്‍ സഭയില്‍ ഉള്ളപ്പോഴായിരുന്നു സംഭവമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. എംപിമാര്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭീതിയുടെ നിമിഷങ്ങളെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ആരോപിക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഗുരുതര വീഴ്ചയുണ്ടായെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.

വിവാഹത്തിൽ നിന്ന് പിന്മാറി; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

0

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സരിത കുമാരിയെന്ന 24 കാരിയാണ് ധര്‍മ്മേന്ദ്ര കുമാര്‍ എന്ന യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു.

ധര്‍മ്മേന്ദ്ര കുമാര്‍ യുവതിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ യുവതിയെ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു.

ആക്രമണത്തിന് ഇരയായ ധര്‍മ്മേന്ദ്ര കുമാർ ടാക്സി ഡ്രൈവറാണ്. ഇരുവരും അയല്‍ക്കാരായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്നാണ് ആസിഡ് ആക്രമണം.

കുർബാന തര്‍ക്കം: മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് കൊച്ചിയിൽ

0

എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ കൊച്ചിയിൽ എത്തും. നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള ചർച്ചകൾ നടത്തും.

എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ആയിരിക്കും പ്രധാന ചർച്ച. സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തെ ആര്‍ച്ച് ബിഷപ്പ് എത്തിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന.

കുർബാന അടക്കമുള്ള വിഷയത്തിൽ അന്തിമതീരുമാനം ആർച്ച് ബിഷപ്പ് സിറിൽ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. തര്‍ക്കം പരിഹരിച്ച് ഡിസംബര്‍ 25ന് മുന്‍പ് ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നാണ് വിവരം.

കൊമ്പുകോർത്ത് ഗവർണറും സർക്കാരും; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ധൂർത്തെന്ന് ഗവർണർ

0

എസ്എഫ്ഐ പ്രതിഷേധത്തിന് ശേഷം ഗവർണറും സർക്കാരുമായുള്ള പൊരു ശക്തമാകുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സജീവമായിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിണറായി സർക്കരാണെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ നയങ്ങളാണെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍‌ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

നവകേരള സദസ്സിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. നവകേരള സദസില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം കാണുന്നില്ല. യാത്രയുടെ ഉദ്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. തമാശയ്ക്ക് നടത്തുന്ന യാത്രയാണോയിത്? ഒരു സ്ഥലത്തേക്ക് ചെന്നാല്‍ അവിടെയുള്ള പ്രശ്നത്തിന് പരിഹാരം ഉടൻ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും പിന്നത്തേക്ക് മാറ്റിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം. ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചും, ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവ‍ർണ‍ർ വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാർ ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്.

ഗവർണർക്ക് തിരിച്ചടി, കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച നടപടിക്ക് ഹൈക്കോടതി സ്റ്റേ

0

കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. ഇവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. ഹ്യുമാനിറ്റീസ്, സയൻസ്, ഫൈൻ ആർട്സ്, സ്പോർട്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലേക്ക് മികച്ച പ്രകടനം നടത്തിയവരെയാണ് വിദ്യാർഥി പ്രതിനിധികളായി സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. നാലു റാങ്ക് ജേതാക്കൾ, കലാപ്രതിഭ, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങൾ തുടങ്ങിയവരെയാണ് കേരള സർവകലാശാല വി.സി. സെനറ്റിലെ നിയമനത്തിനായി ശുപാർശ ചെയ്തത്. എന്നാൽ സർവകലാശാല നൽകിയ ഈ പട്ടിക വെട്ടിയായിരുന്നു യോഗ്യത ഒന്നുമില്ലാത്തവരെ ഗവർണർ നിർദേശിച്ചത്. മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

അഭിഷേക് ഡി നായർ, ധ്രുവിൻ എസ് എൽ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരുടെ നാമനിർദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത പതിനേഴ് പേരിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ബി.ജെ.പി. അനുഭാവികളാണെന്നും ആരോപണമുണ്ട്.