Saturday, June 13, 2026
Home Blog Page 171

കർഷകരെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് താമരശേരി അതിരൂപത

0

കർഷക വിഷയത്തിൽ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ്. കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് മാർ റമിജിയോസ് ഇഞ്ചനാനിയൽ വ്യക്തമാക്കി. കർഷകരുടെ മുഖ്യ ശത്രു വനം വകുപ്പാണെന്നും തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച അതിജീവനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔദാര്യമല്ല അവകാശമാണ് ചോദിക്കുന്നത്. വരുന്ന പാർലമെന്‍റ്, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകരെ സഹായിക്കാത്തവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയാനും പ്രവർത്തിക്കാനും സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരിക്കുന്ന സർക്കാർ കർഷകന്‍റെ മുമ്പിൽ മുട്ടുകുത്തും. കർഷകന്‍റെ മുമ്പിൽ മുട്ടുകുത്തിച്ച ചരിത്രം നമ്മുക്കുണ്ടെന്നും താമരശ്ശേരി ബിഷപ്പ് വ്യക്തമാക്കി.

കൊല്ലത്ത് വയോധികക്ക് മരുമകളുടെ ക്രൂര പീഡനം; പ്ലസ്ടു അധ്യാപികയായ മരുമകൾക്കെത്തിരെ കേസ് എടുത്ത് പോലീസ്

0

കൊല്ലം തേവലക്കരയിൽ എൺപതുകാരിയെ മർദ്ദിച്ച മരുമകൾക്കേതിരെ കേസ് എടുത്ത് പോലീസ്. ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. നാലുമാസം മുൻപ് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസിനെയാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മകൻ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മർദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുമകൾ തന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും നടുവിലും ചവിട്ടിയെന്നും ഏലിയാമ്മയുടെ പരാതിയിലുണ്ട്. ഇരുമ്പ് വടികൊണ്ട് മർദിക്കാൻ മരുമകൾ ശ്രമിച്ചതായും ഇവർ പറയുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതേത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. മരുമകളെ തെക്കുംഭാഗം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മരുമകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കേരളത്തിലെ റബർ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനമെന്ന് മുഖ്യമന്ത്രി

0

കേരളത്തിലെ റബ്ബർ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ രീതിയിലുളള ദ്രോഹനടപടികൾ സ്വീകരിക്കുന്നുവെന്നും റബ്ബറിന്റെ താങ്ങു വില വർധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തിൽ കേരളത്തോട് പ്രത്യേകമായ അവഗണനയാണ് തുടരുന്നതെന്നും പിണറായി വ്യക്തമാക്കി.

ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയെനന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്. കടുത്തുരുത്തി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റബർകൃഷിയിൽ നിന്നും വരുമാനം ഉണ്ടാകരുതെന്നാണ് കേന്ദ്രം സ്വീകരിക്കുന്ന സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല; ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കോടതി വെറുതെ വിട്ടു

0

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനൻ പോലീസ് പിടിയിലായത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയത്താണ് പീഡിപ്പിച്ചിരുന്നത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയിൽ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.

കേസിൽ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം കോടതിയിൽ നടത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു.

എന്നാലും എൻ്റെ പൊന്നേ! വീണ്ടും കുതിച്ചുയർന്ന് സ്വർണ വില

0

റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വർണ വിലവീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് ഇന്നത്തെ വില.

ഡിസംബർ നാലിനാണ് സ്വർണം ചരിത്രത്തിലെ ഏക്കാലത്തെയുംഉയർന്ന വിലയായ 47,080 രൂപയിലെത്തിയത്. തുടർന്ന് ഘട്ടംഘട്ടമായി ഇടിഞ്ഞു. ഇടയ്ക്ക് രണ്ടു ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ഈ മാസത്തഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വിപണനം നടന്നത്. 45,320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ വില. 10ദിവസം കൊണ്ട് 1,760 രൂപയാണ് കുറഞ്ഞത്.

സ്വര്‍ണ വില ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വിപണി നിലവാരം. അതേസമയം, ഓഹരി വിപണിയില്‍ വലിയ കുതിപ്പ് തുടരുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. എങ്കിലും അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്.

ഇന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്വർണ്ണം ട്രായ് ഔൺസിന് 50 ഡോളർ വർധിച്ചിരുന്നു. ഇതിനുപുറമേ, രൂപ കൂടുതൽ ദുർബലമായതും സ്വർണ വില വർധനക്ക് കാരണമായി. ഇന്ന് ഡോളറിനെതിരെ 83.40 രൂപരൂപയാണ് വിനിമയ നിരക്ക്.

പാർലമെൻ്റിലെ പ്രതിഷേധം: ആസൂത്രകന്‍ ബംഗാള്‍ സ്വദേശി ലളിത് ഝാ, പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

0

പാര്‍ലമെൻ്റിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൻ്റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണെന്ന് റിപ്പോർട്ട്. സംഭവ സമയത്ത് ഇയാൾ പാര്‍ലമെന്‍റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്‍റെ വിഡിയോ ചിത്രീകരിച്ചെന്നുവെന്നും പോലീസ് പറയുന്നു. ലളിത് ഝായ്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ജനുവരി മുതൽ പ്രതികള്‍ പ്രതിഷേധം ആസൂത്രണം തുടങ്ങിയതായും ദില്ലി പൊലീസ് വ്യക്തമാക്കി.

ഒന്നര വർഷം മുൻപ് ചണ്ഡിഗഡിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്നാണു വിവരം. പിന്നീട് ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ ബന്ധം ദൃഢമായി. മൂന്നു ദിവസങ്ങൾക്കു മുൻപ് പല സ്ഥലങ്ങളിൽനിന്നു ദില്ലിയിൽ എത്തി ഇന്ത്യാ ഗേറ്റിൽ വച്ച് കണ്ടുമുട്ടി. ഇവിടെവച്ചാണ് കാനിസ്റ്ററുകൾ കൈമാറിയത്.

പാർലമെന്റിൽ കടന്നു കയറിയത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണെന്നാണ് പ്രതികളുടെ മൊഴി. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ, വിലക്കയറ്റം, മണിപ്പുർ വിഷയങ്ങളിലാണ് പ്രതിഷേധം. പുലർച്ചെ നാലുമണിവരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ ആറുപേർ പിടിയിലായിട്ടുണ്ട്.

ശബരിമല തീർഥാടകർക്ക് സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം; കേരളത്തോട് സ്റ്റാലിൻ

0

ശബരിമലയിൽ തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കുമായിബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ആവശ്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.

തമിഴ്നാട്ടിൽനിന്നടക്കം ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്നാണ് തമിഴ്നാട് മുന്നോട്ടുവെച്ച ആവശ്യം. സേലം സ്വദേശിയായ പെൺകുട്ടി ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചതും, തീർത്ഥാടകർ മണിക്കൂറുകൾ ദർശനത്തിനായി കാത്തുനിൽക്കുന്നതും തമിഴ്നാട്ടിൽ ചർച്ച ആയിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് സ്റ്റാലിന്‍റെ ഇടപെടൽ.

ശബരിമല ദർശനത്തിനെത്തിയ കുട്ടി പിതാവിനെ കാണാതെ കരയുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചവർക്കെതിരേ കേസെടുക്കും

0

ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാനത്തു നിന്നുള്ള കുട്ടി അച്ഛനെ കാണാതെ കരയുന്ന ദൃശ്യങ്ങൾ മതസ്പർധയുണ്ടാക്കും വിധവും സംസ്ഥാനത്തിനെതിരേയും പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ എസ്പിമാർക്ക് നിർദേശം. തെറ്റായ വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തവരുടെ വിവരം ജില്ലകളിൽനിന്ന് ശേഖരിച്ച് സൈബർ വിഭാഗത്തിനു കൈമാറാൻ പൊലീസ് ആസ്ഥാനത്തുനിന്ന് നിർദേശം നൽകി. സൈബർസെല്ലും പ്രത്യേകമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഫോട്ടോകൾ പോസ്റ്റു ചെയ്ത ആളുകളുടെ വിവരങ്ങൾ സമൂഹ മാധ്യമ കമ്പനികളിൽനിന്ന് ശേഖരിക്കും. എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പോസ്റ്റുകൾ നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെടുമെന്ന് സൈബർ ഉദ്യോഗസ്ഥർ പറഞ്ഞു. തെറ്റായ വിവരം പോസ്റ്റ് ചെയ്ത അൻപതിലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വിവരം പോസ്റ്റു ചെയ്തവരുടെ വിവരങ്ങൾ പൊതുജനങ്ങളും സൈബർ സെല്ലിനെ അറിയിക്കുന്നുണ്ട്. പോസ്റ്റു ചെയ്ത ചില ഇതര സംസ്ഥാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു.

തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. പൊലീസ് കുട്ടിയെ ആശ്വസിപ്പിച്ചു. പിതാവ് എത്തിയപ്പോൾ ഒപ്പം അയച്ചു. ഈ ദൃശ്യങ്ങളും ഫോട്ടോയുമാണ് സംസ്ഥാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവച്ച് കൊല്ലാനുള്ള നീക്കങ്ങളുമായി മുന്നോട്ട്

0

വയനാട്ടിലെ നരഭോജി കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ ഉള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കടുവയെ നിരീക്ഷിക്കാനായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കടുവയ്ക്കായുള്ള തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം വയനാട്ടിലെത്തും. കടുവയെ പിടികൂടുന്നതിനായി കൂടുതൽ ക്യാമറകൾ, കൂടുതൽ തോക്ക് എന്നിവയും അനുവദിച്ചിട്ടുണ്ട്.

വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും; എൽഡിഎഫ് യോഗം 24ന്

0

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങൾ സ്വീകരിക്കുന്നതിനായുള്ള എൽഡിഎഫ് യോഗം ഈ മാസം 24-ന് ചേരും. സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കും. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വകുപ്പുകളുടെ കാര്യത്തിലും ധാരണയിൽ എത്തും. ആന്റണി രാജു , അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ എന്നിവരെ പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

നവംബർ 19-ന് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം. ഇതേസമയത്ത് നവകേരള സദസ് നിശ്ചയിച്ചതിനെ തുടർന്നാണ് പുനഃസംഘടന നീണ്ടുപോയത്. മന്ത്രിസഭയുടെ നേട്ടങ്ങൾ വിശദീകരിക്കാൻ ലക്ഷ്യമിട്ടുള്ള നവകേരള സദസിൽ ഇപ്പോഴത്തെ മന്ത്രിമാർ എല്ലാവരും ഉണ്ടാകുന്നതാണ് ഉചിതമെന്നായിരുന്നു മുന്നണി യോഗത്തിൻ്റെ പൊതു വികാരം. ഇതേത്തുടർന്നാണ് പുനഃസംഘടന ഡിസംബർ 24-ന് ശേഷം മതിയെന്ന നിലപാടിലെത്തിയത്. എറണാകുളത്തെ മാറ്റി വെച്ച നവകേരള സദസിൽ പുതിയ മന്ത്രിമാരെ പങ്കെടുപ്പിക്കാനും ധാരണയായിട്ടുണ്ട്.