Saturday, June 13, 2026
Home Blog Page 170

‘ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ല’; അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജി തളളി ഹൈക്കോടതി

0

ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.

മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ചൂണ്ടികാട്ടിയാണ് അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. സത്യസരണി ഭാരവാഹിയായ സൈനബ അടക്കമുള്ളവർ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഹാദിയ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം ആണ് പുനർവിവാഹം ചെയ്തെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഹാദിയയുടെ മൊഴിയിൽ തന്‍റെ സ്വകാര്യത തകർക്കാനാണ് ഹർജിയെന്ന് ആരോപിച്ചിട്ടുണ്ട്. ഹ‍ർജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ചാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശിയെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നേരത്തെ നിയപ്രശ്നത്തിലേക്ക് നീണ്ടത്. സുപ്രീം കോടതിയാണ് ആദ്യ വിവാഹം ശരിവെച്ചത്.

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് അഞ്ചു മരണം

0

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഓ‌ട്ടോയിലുണ്ടായിരുന്ന നാലു പേരും ഓ‌ട്ടോ ഡ്രൈവറുമാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്.

വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ കുട്ടിപ്പാറ സ്വദേശികളാണെന്നാണ് വിവരം. ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്.

മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയച്ചു.

പുന്നമൂട്ടിലെ ആറുവയസുകാരിയെ കൊന്നപ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്ന് ചാടി മരിച്ചു

0

പുന്നമൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കൊണ്ടുവന്ന ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും ശ്രീമഹേഷ് പുറത്തേക്ക് ചാടുകയായിരുന്നു.

2023 ജൂൺ ഏഴിന് രാത്രിയാണ് കേസിന് ആസ്പമായ സംഭവം. മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചു. കൊലപാതകത്തിന് തൊട്ടടുത്ത ദിവസം റിമാൻഡിലായ പ്രതി ജയിലിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

രണ്ടാം വിവാഹത്തിന് മകൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് നക്ഷത്രയെ ശ്രീമഹേഷ് കൊലപ്പെടുത്തിയത്. 76 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി ശ്രീജിത്‌ ആണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിന് ശേഷം ജനുവരി 16ന് സാക്ഷിവിസ്താരം ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.

‘ഇത് വരിക്കാശ്ശേരി, മനയല്ല ചലച്ചിത്ര അക്കാദമിയാണ്’: രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി അക്കാദമി അംഗങ്ങൾ

0

ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു.

രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കള്ളത്തരമാണ് രഞ്ജിത്ത് പറയുന്നത്. മീറ്റിംഗ് കൂടിയെന്ന് നമ്മളാരോടും പറഞ്ഞിട്ടില്ല. ഉള്ളവർ യോഗം ചേർന്ന് തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെ അറിയിക്കുകയായിരുന്നെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ചെയര്‍മാന്‍, അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അവർ പറഞ്ഞു.

അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് രഞ്ജിത്ത് നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ മോശമായ, മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഒന്നുകിൽ അദ്ദേഹം തിരുത്തണം, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. ഇതിലൊരു വിട്ടുവീഴ്ചയും ഇല്ലെന്നും ഇത് അക്കാദമി സുഗമമായി മുന്നോട്ടുപോകാൻവേണ്ടിയാണെന്നും മനോജ് പറഞ്ഞു.

സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

കൊല്ലത്ത് ക്ഷേത്ര മൈതാനിയിൽ നവ കേരള സദസ് നടത്താൻ അനുമതിയില്ല: ഉത്തരവിട്ട് ഹൈക്കോടതി

0

കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ തടഞ്ഞ് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.

ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 18 നാണ് കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ് കൊല്ലത്തെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനത്ത് നടത്താൻ സംഘാടകർ നിശ്ചയിച്ചത്.

ക്ഷേത്രം ഭൂമി ആരാധനാ ആവശ്യങ്ങൾക്കല്ലാതെ രാഷ്ട്രീയ പാർട്ടി പരിപാടികൾക്ക് വിട്ടു നൽകുന്നത് നിയമ വിരുദ്ധമണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഇത് വ്യക്തമാക്കുന്നുവെന്നും ഹർജിക്കാർ വ്യക്തമാക്കി. നവകേരള സദസിനായ പന്തൽ ഒരുക്കിയത് ക്ഷത്ര മതിലിനോട് ചേർന്നാണ്. ഭക്തർക്ക് സ്വതന്ത്രമായി ക്ഷേത്രത്തിലെത്തുന്നതിന് പരപാടി തടസ്സമാകുമെന്നും ഹർജിക്കാർ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി റദ്ദാക്കിയത്.ക്ഷേത്രത്തിനോട് ചേർന്നുള്ള പരിപാടി ആരാധനാക്രമങ്ങളെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പരിപാടി നിശ്ചയിച്ചത് ക്ഷേത്രത്തിലെ ആരാധനയെ ബാധിക്കില്ലെന്നും കോടതി നിർദ്ദേശം അനുസരിച്ച് വ്യവസ്ഥകൾ പാലിച്ച് പരിപാടി സംഘടിപ്പിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം അംഗീകരിച്ചില്ല. ഇത് രണ്ടാം തവണയാണ് നവകേരള സദസ് വേദി ഹൈക്കോടതി ഇടപെടലിൽ മാറ്റേണ്ടിവരുന്നത്.

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ സർക്കാർ അപ്പീലിന് പോകുമെന്ന് മുഖ്യമന്ത്രി

0

വണ്ടിപ്പെരിയാർ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എന്തുസംഭവിച്ചു എന്ന് പരിശോധിക്കും.പ്രതിയെ വെറുതെവിട്ട സംഭവം സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല. ഇത് ഗൗരവമായി പരിഗണിക്കും. ആവശ്യമായ തുടർനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അനുമതി ലഭിച്ചാലുടൻ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.

2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപവാസികൂടിയായ അര്‍ജുൻ പിടിയിലായി. അര്‍ജുനെ കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്

എസ്എഫ്ഐ പ്രതിഷേധം കണക്കിലെടുത്ത് ഗവർണർക്ക് സുരക്ഷ വർധിപ്പിക്കാൻ പോലീസ്

0

ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ദില്ലിയിൽ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

16-ാം തീയതി ദില്ലിയിൽ നിന്ന് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. സുരക്ഷ ശക്തമാക്കുന്നത് സംബന്ധിച്ച് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ 19 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസിൽ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഗവർണറുടെ വാഹനം തടഞ്ഞ കേസിൽ ആറ് പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതി അമൽ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പിറ്റേന്ന് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കൺന്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

0

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ആണ് കെ പി വിശ്വനാഥൻ്റെ ജനനം. തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിസ്സിലൂടെ രാഷ്ട്രീയ പ്രവേശനം.1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ. കരുണാകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമർശത്തെ തുടർന്ന് രാജി വെച്ചു.

വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്കാരം നേടി. കെപിസിസി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കിഫ്ബി മസാല ബോണ്ട് കേസ്; പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി

0

കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ഇ ഡി ആവർത്തിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അന്വേഷണം ആകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇ ഡി സമന്‍സ് നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇ ഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഹര്‍ജിയിലാണ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി.

മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് പുതിയ സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് ഉത്തരവെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. എന്നാല്‍ പരിഗണനാ വിഷയം മാറിയ സാഹചര്യത്തിൽ ഈ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരുത്തുകയായിരുന്നു. .കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ NOC നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആര്‍ബിഐ കോടയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ആര്‍ബിഐ സത്യവാങ്മൂലം.

യു.പിയിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

0

ഉത്തര്‍പ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മുസ്ലീംപള്ളിയില്‍ കോടതി മേല്‍നോട്ടത്തില്‍ സര്‍വെ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. സര്‍വെ നടത്തുന്നതിനായി മൂന്നംഗ അഭിഭാഷക കമ്മിഷണര്‍മാരെ നിയമിക്കാന്‍ കോടതി തീരുമാനിച്ചു. ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയിന്‍ ഉള്‍പ്പെട്ട സിംഗിൾ ബഞ്ചിൻ്റേതാണ് ഉത്തരവ്. ഡിസംബർ 18ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കുമ്പോൾ തുടർനടപടികൾ തീരുമാനിക്കും.

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഷാഹി ഈദ്ഹാഹ് പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പള്ളിയില്‍ സര്‍വെ നടത്താനുള്ള ആവശ്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ചില ഹിന്ദുവിഭാഗങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ ഉന്നയിച്ചിരുന്നതാണെങ്കിലും മുസ്ലീം വിഭാഗം ഹൈക്കോടതിയില്‍ എതിര്‍പ്പ് ഫയല്‍ ചെയ്തിരുന്നു. നിലവിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെയും പള്ളി അധികൃതര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേർന്നുള്ള ഗ്യാൻവാപിപള്ളി സമുച്ചയത്തിൽ അഭിഭാഷകസംഘം നടത്തിയ സർവേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക. ഷാഹി ഈദ്ഗാഹ് മുസ്ലീംപള്ളി കത്ര കേശവ് ദേവ് ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് 13.37 ഏക്കര്‍ ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം നല്‍കണമെന്നായിരുന്നു ചില ഹിന്ദുഗ്രൂപ്പുകളുടെ ആവശ്യം. പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി തങ്ങൾക്ക് ആരാധനയ്ക്ക് അവസരം നൽകണമെന്നതാണ് അവരുടെ ആവശ്യം. ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ക്ഷേത്രം പൊളിച്ചതെന്നായിരുന്നു അവകാശവാദം. പള്ളിയിലെ കൊത്തുപണികളില്‍ പലതിനും ഹിന്ദു പുരാണത്തിലെ ചില ദേവന്മാരുമായും സംഭവങ്ങളുമായും സാദൃശ്യമുണ്ടെന്നും അവകാശപ്പെട്ടിരുന്നു.