Saturday, June 13, 2026
Home Blog Page 169

എല്ലാ യൂണിവേഴ്സിറ്റികളും എകെജി സെൻ്ററിൽ നിന്ന് ഭരിക്കാം എന്ന് കരുതേണ്ടെന്ന് കെ സുരേന്ദ്രന്‍

0

എല്ലാ യൂണിവേഴ്സിറ്റികളും എകെജി സെൻ്ററിൽ നിന്ന് ഭരിക്കാം എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍‌ കെ സുരേന്ദ്രന്‍. ഗവർണറെ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിൽ കാല് കുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറഞ്ഞത്. എന്നാല്‍ ക്യാമ്പസില്‍ കണ്ടത് എസ്എഫ്ഐ നാടകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമവും നിയമവാഴ്ചയും ഉറപ്പാക്കാനാണ് ഗവർണർ വന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് കലാപത്തിന് പിന്നിലെന്നും നവകേരള സദസ്സ് ഇനിയും ജില്ല കടക്കാനുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതുവരെ സ്വീകരിച്ചത് മാന്യതയുടെ രീതിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ഗോ ബാക്ക് വിളിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ കനത്ത സുരക്ഷയില്‍ ഗവര്‍ണര്‍ ക്യാമ്പസില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ താമസിക്കുന്നത്. കനത്ത സുരക്ഷയാണ് ക്യാമ്പസിലൊരുക്കിയിരിക്കുന്നത്.

ജാഗ്രത വേണം; സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

0

കോഴിക്കോട് കോവിഡ് മരണം. കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശ്വാസ തടസ്സത്തെ തുടർന്നാണ് കുമാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം വഷളായി കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി . ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതേ സമയം, കൊവിഡ് 19 ന് കാരണമായ സാർസ് കോവ് 2 വൈറസ് അണുബാധ ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന പഠനം പുറത്തു വന്നിരുന്നു. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ് ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ നിന്നുള്ള ഒരു സംഘമാണ് പഠനം നടത്തിയത്. അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്നും പ്രതിരോധശേഷി കുറയുന്നതായും ഗവേഷകർ പറയുന്നു.

ചില വൈറസുകൾ ശരീരത്തിൽ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനിൽക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. അണുബാധയ്ക്ക് ശേഷം 6 മുതൽ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ വൈറസുകൾ കണ്ടെത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിന്റെ എച്ച്ഐവിയിലെ ഇൻഫ്ലമേഷൻ ആൻഡ് പെർസിസ്റ്റൻസ് യൂണിറ്റ് വിഭാഗം മേധാവി മൈക്കിള മുള്ളർ-ട്രൂട്വിൻ പറഞ്ഞു.

മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, സേലം സ്വദേശി അറസ്റ്റിൽ

0

പാലക്കാട് കഞ്ചിക്കോട്ടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും സൽമയുടെയും മകനായ 3 വയസ്സുകാരനെയാണു തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിനു കൈമാറി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും 10 വർഷത്തോളമായി അതിഥി തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷം കിഴക്കുമുറിയിലെത്തിയ സെന്തിൽകുമാർ കുറേനേരം ഇവിടെ തങ്ങി. വീട്ടുമുറ്റത്തു കളിക്കുകയായിരുന്നകുട്ടിക്ക് ആദ്യം ചോക്ലേറ്റ് നൽകി. ആളുകളുടെ ശ്രദ്ധ മാറിയെന്ന് ഉറപ്പാക്കി കുട്ടിയുടെ കൈപിടിച്ചു നടന്നു. സത്രപ്പടിയിലെത്തി ഓട്ടോ പിടിച്ച് കഞ്ചിക്കോടു റെയിൽവേ സ്റ്റേഷനിലേക്കും പോവാൻ ആവശ്യപ്പെട്ടു.

കുട്ടി അതിഥിത്തൊഴിലാളിയുടെ മകനാണെന്നും എന്നാൽ സെന്തിൽകുമാർ തമിഴിലാണു സംസാരിക്കുന്നതെന്നും മനസ്സിലാക്കിസംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആളുകളെ വിളിച്ചുവരുത്തി പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

‘പാര്‍ലമെന്‍റ് സുരക്ഷാ വീഴ്ച: കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും’; വിമർശനവുമായി രാഹുല്‍ ഗാന്ധി

0

പാര്‍ലമെൻ്റിൽ ഉണ്ടായ പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിന് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.‘

‘ശരിക്കും സുരക്ഷാ വീഴ്ച സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്കു തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് പാർലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്കു കാരണമായത്’’ – രാഹുൽ ഗാന്ധി.

‘അയ്യപ്പഭക്തർക്ക് മതിയായ സൗകര്യം ഒരുക്കണം’; മുഖ്യമന്ത്രിക്ക് കേന്ദ്രത്തിൻെറ കത്ത്

0

ശബരിമലയിലെ തീര്‍ത്ഥാടക തിരക്കില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ദർശനത്തിന് വേണ്ടി കാത്തിരിക്കുന്ന സമയം കുറയ്ക്കാൻ മതിയായ ആളുകളെ നിയോഗിക്കണം. ഭക്തർക്ക് ഭക്ഷണവും വെളളവും വൃത്തിയുളള ശുചിമുറി സൗകര്യവും ഒരുക്കണമെന്നും കേന്ദ്ര മന്ത്രി അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തെലങ്കാന ബിജെപി പ്രസിഡന്റാണ് കേന്ദ്ര സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി. ദർശനത്തിന് എത്തുന്ന ഭക്തർക്ക് സുരക്ഷിത മാർഗം ഒരുക്കണം. ഇക്കാര്യത്തിൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. സന്നിധാനത്തും പാതയിലും സന്നദ്ധ സംഘടനകളെ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതെസമയം, ശബരിമലയിൽ 2015 ലും 15 മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നു, എന്നാൽ അന്നൊന്നും ഇങ്ങനെയുള്ള പ്രതിഷേധമുണ്ടായില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. തീർത്ഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. ക്യൂവുണ്ടായ ചില സ്ഥലങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

എരുമേലിയിലെ സമരം ബോധപൂർവ്വം ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കലിൽ കുട്ടി കരയുന്ന വീഡിയോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കണ്ണീർ വീഴ്ത്തി എന്ന പ്രചാരണം നടത്തി. ശബരിമലയുടെ നന്മയെ തല്ലിത്തകർക്കാന്‍ ശ്രമം നടത്തരുതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സമരങ്ങൾ. വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും സൈബർ സെൽ നടപടി ആരംഭിച്ചുവെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിൽ വിമര്‍ശനങ്ങൾ ഉയർന്നതോടെ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തി ഡിജിപി ഷേഖ് ദർവേഷ് സാഹിബ് സർക്കുലർ ഇറക്കിയിരുന്നു

സമാന്തര യോഗം: രഞ്ജിത്തിന്റെ വാദം പൊളിച്ച് കത്ത് പുറത്ത്; ‘കുക്കുവിനോട് ജോലി നിര്‍ത്തി വീട്ടില്‍ പോകാൻ പറഞ്ഞു

0

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേർയോഗത്തിൽ പങ്കെടുത്തു. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.

ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും തള്ളിയിരുന്നു.

അതേസമയം 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

കൊമ്പുകോർക്കാൻ തുനിഞ്ഞ് തന്നെ എസ്എഫ്ഐ; ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ പോസ്റ്ററുകൾ

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്റര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ട് സര്‍വ്വകലാശാലയില്‍ എത്താനിരിക്കെയാണ് ‘ചാന്‍സലര്‍ ഗോ ബാക്ക്’ പോസ്റ്റര്‍ പതിച്ചത്. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്.

കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. ഇന്ന് ദില്ലിയിൽ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.

ക്യാംപസില്‍ മാത്രമല്ല, ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി നിയമിക്കും. ‘Z+’ കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പൊലീസ് തീരുമാനിച്ചത്.വൈകിട്ടാണ് ഗവര്‍ണര്‍സര്‍വ്വകലാശാല ക്യാംപസില്‍ എത്തുക. ക്യാംപസിലെ വിവിഐപി ഗസ്റ്റ്ഹൗസില്‍ ഗവര്‍ണര്‍ തങ്ങും. വൈകിട്ട് 6.30 ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ് മാര്‍ഗമാണ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എത്തുക. മൂന്ന് ദിവസം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ തങ്ങും. 18 ന് സര്‍വ്വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി.വൈകിട്ട് 6.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗ്ഗം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവർണർ ക്യാമ്പസിൽ തങ്ങും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎൽഎക്ക് 25 വർഷം തടവ്

0

ഉത്തർപ്രദേശിൽ പീഡനക്കേസ് പ്രതിയായ ബിജെപി എംഎൽഎക്ക് 25 വർഷം തടവ്. സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിലെ എംഎൽഎ രാംദുലർ ഗോണ്ടിനാണ് തടവുശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയോടെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിൽനിന്നുള്ള രാംദുലാർ ഗോണ്ട് അയോഗ്യനാവുകയും ചെയ്തു. 10.5 ലക്ഷം പിഴയും നൽകണം. സോന ഭദ്ര് കോടതിയാണ് തടവുശിക്ഷ വിധിച്ചത്.

രാംദുലാർ ഗോണ്ടിന്റെ ഭാര്യ ദുദ്ദിയിലെ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ മ്യോർപുർ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. 2014 നവംബറിൽ നടന്ന സംഭവത്തിൽ ഒൻപതു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഇതിനിടെ നിരവധി തവണ എംഎൽഎ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ സഹോദരൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റംചെയ്തെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ത്രിപാഠി പറഞ്ഞു. പിഴയായി ഈടാക്കുന്ന 10 ലക്ഷംരൂപ അതിജീവിതയ്ക്ക് നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

തൃപ്രയാറിൽ ആന ഇടഞ്ഞു, ടെംപോ ട്രാവലറുകൾ കുത്തിമറിച്ചു, ഇടഞ്ഞത് പൂതൃക്കോവിൽ പാർഥസാരഥി

0

തൃശൂർ തൃപ്രയാറിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം ആന ഇടഞ്ഞു. ഏകാദശിയോടനുബന്ധിച്ച് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ടെംപോ ട്രാവലറുകൾ കുത്തി മറിച്ചിടുകയും മറ്റൊരു കാറിന് കേടുപാട് വരുത്തുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്നതായിരുന്നു ആനയെ. ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് ഇടഞ്ഞോടിയത്. അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകൾ ആണ് തകര്‍ത്തത്. വാഹനത്തിൽ ആളുണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നുമാണ് വിവരം. വഴിവാണിഭ കച്ചവടം നടത്തിയിരുന്ന ഒരു കടയും തകർത്തു.

ആനയെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളയ്ക്കായത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടര്‍ന്ന് തൃപ്രയാർ – തൃശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ ‘സ്ത്രീശക്തി സംഗമ’ത്തിൽ പങ്കെടുക്കും

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ അംഗനവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാനെത്തും. പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചരണങ്ങൾ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വർദ്ധിക്കുന്നത്. സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ കേന്ദ്രം പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.