Wednesday, August 5, 2026
Home Blog Page 17

വികസനം അതിവേഗം;മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്റെ ആറാം ഘട്ടം

0

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്റെ ശേഷി വര്‍ധിപ്പിച്ച് ആറാം ഘട്ട വികസനം. 1,800 മെഗാവാട്ട് ശേഷിയുള്ള ആറാം ഘട്ടത്തിന്റെ ഭാഗമായി 1,000 മെഗാവാട്ട് ആണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്.ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോര്‍ജ പാര്‍ക്കാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്ക്. 2030ഓടെ ഇതിന്റെ ആകെ ശേഷി 5,000 മെഗാവാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധിക ഉല്‍പാദന ശേഷി വഴി വര്‍ഷത്തില്‍ ലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ പ്രസരണം കുറയ്ക്കാനും സാധിക്കും.
അബുദാബി ആസ്ഥാനമായ മസ്ദാര്‍ കമ്പനിയുമായി സഹകരിച്ചുള്ള ആറാം ഘട്ടം വികസനം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. ഇതോടെ ദുബായുടെ ഹരിതാഭയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതില്‍ സൗരോര്‍ജ പാര്‍ക്ക് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തുന്നത്.1.6 ജിഗാവാട്ട് ശേഷിയില്‍ ഏഴാം ഘട്ട വികസനവും ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതോടൊപ്പം ഒരു ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് സൗകര്യവും വികസിപ്പിക്കും. 2027-2029 കാലഘട്ടത്തിനിടയില്‍ കമ്മിഷന്‍ ചെയ്യാനാണ് പദ്ധതി. സംശുദ്ധ ഊര്‍ജം ഉല്‍പാദിപ്പിക്കാനായി എമിറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പ്ലാന്റാവും ഇത്. പൊതുസ്വകാര്യപങ്കാളിത്തത്തിലൂടെ യുഎഇയുടെ ഊര്‍ജ സേവന വിപണി വികസിപ്പിക്കുക, ഊര്‍ജ കാര്യക്ഷമതയിലും പുനരുപയോഗ പദ്ധതികളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്‌;വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

0

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യത. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് രാജ്യത്തെ ഗതാഗത സംവിധാനങ്ങളെയും കാഴ്ചപരിധിയെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 10 വരെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരുന്നു്. പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറവായേക്കാം. ഈ സാഹചര്യത്തില്‍ റോഡുകളിലെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വേഗം കുറച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. മൂടല്‍മഞ്ഞുള്ളപ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

മുന്നണി മാറ്റം; നിഷേധിച്ച് ജോസ് കെ മാണി

0


കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്ത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്- ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്- ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വം പാര്‍ട്ടി അസ്ഥിരപ്പെടുത്താന്‍ ഉള്ള അജണ്ടയുടെ ഭാഗമാണ്. ജോസ് കെ മാണി കുറിച്ചു.

ഓപറേഷന്‍ സിന്ദൂര്‍ : അവസാനിച്ചിട്ടില്ലെന്ന് കരസേനാ മേധാവി

0


ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകര്‍ത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപറേഷന്‍ സിന്ദൂര്‍ രാജ്്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണെന്ന്് കരസേനാ മേധാവിയായ ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പാക്കിസ്ഥാന് വലിയ നാശനഷ്ടമാണ് ഓപറേഷന്‍ സിന്ദൂര്‍ വരുത്തിവെച്ചത്. അവര്‍ ഉയര്‍ത്തുന്ന ആണവ ഭീഷണി് തന്നെ തകര്‍ത്തു. മൂന്ന് സേനകള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്നും മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും ജനറല്‍ ദ്വിവേദി ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കന്‍ അതിര്‍ത്തികളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരില്‍ ഭീകരസംഘടനകളുടെ നെറ്റ്വര്‍ക്ക് ഏതാണ്ട് തകര്‍ക്കാനായെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. എന്നാല്‍ ജാഗ്രത തുടരുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. എല്ലാ കമാന്‍ഡിലും 5000 ഡ്രോണുകള്‍ തയ്യാറാക്കാനുള്ള ശേഷി സേനയ്ക്കുണ്ട്. അടുത്തിടെ പാകിസ്ഥാന്‍ അയച്ച ഡ്രോണുകള്‍ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും എന്നാല്‍ ഡ്രോണുകള്‍ അയക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കരസേന മേധാവി പറഞ്ഞു.

തുര്‍ക്കി-കുവൈറ്റ് വ്യാപാരബന്ധം; 2025 ല്‍ ഒരു ബില്യണ്‍ ഡോളർ കടന്നു

0


2025 ല്‍ തുര്‍ക്കിയും കുവൈറ്റും തമ്മിലുള്ള മൊത്തം വ്യാപാര അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ദ്ധിച്ച് 1.08 ബില്യണ്‍ ഡോളറിലെത്തി. കൊവിഡ് പാന്‍ഡെമിക്കിന് ശേഷം ആദ്യമായാണ് ഒരു ബില്യണ്‍ ഡോളര്‍ വ്യാപാര പരിധി മറികടക്കുന്നത്.
കുവൈറ്റും തുര്‍ക്കിയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുകയാണ് എന്നതാണ് 2025 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 52 ശതമാനമാണ് വ്യാപാര അളവിലുണ്ടായ വര്‍ദ്ധന. 1.08 ബില്യണിന്റെ വ്യാപാരമായിരുന്നു പോയവര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. 2025-ല്‍ തുര്‍ക്കിയുടെ കുവൈത്തിലേക്കുള്ള കയറ്റുമതി 58 ശതമാനം വര്‍ദ്ധിച്ച് 887 മില്യണ്‍ ഡോളറായി, അതേസമയം കുവൈറ്റിന്റെ തുര്‍ക്കിയിലേക്കുള്ള കയറ്റുമതി 29 ശതമാനം വര്‍ദ്ധിച്ച് 195 മില്യണ്‍ ഡോളറിലെത്തി. തുര്‍ക്കിയുടെ നിര്‍മ്മാണം, പ്രതിരോധം, ടൂറിസം മേഖലകള്‍ കുവൈറ്റ് നിക്ഷേപകര്‍ക്ക് വളരെ ആകര്‍ഷകമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സമീപകാല പുരോഗതി തുര്‍ക്കിയും കുവൈത്തും തമ്മിലുള്ള ഉന്നതതല സന്ദര്‍ശനങ്ങളുടെ വര്‍ദ്ധനവിന് കാരണമായി. കഴിഞ്ഞ ഒക്ടോബറില്‍ പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്റെ കുവൈറ്റ് സന്ദര്‍ശന വേളയില്‍, വ്യാപാര വ്യാപ്തി കൂടുതല്‍ വികസിപ്പിക്കുന്നതിന് നേതൃത്വ തലത്തില്‍ വ്യക്തമായ ഒരു സമവായത്തിലെത്തി. നിലവില്‍, 400-ലധികം കുവൈറ്റ് കമ്പനികള്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നു, അതേസമയം ഏകദേശം 50 തുര്‍ക്കി സ്ഥാപനങ്ങള്‍ – പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍ – കുവൈറ്റില്‍ സജീവമാണ്. കുവൈറ്റിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ തുര്‍ക്കി കമ്പനികളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിക്ഷേപ മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് : റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ച് ദുബൈ

0

2025 ല്‍ ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹം എത്തി. 2033 ആകുമ്പോഴേക്കും അത് ഒരു ട്രില്യണ്‍ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബൈയുടെ സാമ്്പത്തിക വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇത് തെൡയിക്കുന്നതെന്ന് ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് മേഖല 2025 ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് അവസാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 215,700 പ്രോപ്പര്‍ട്ടി വില്‍പ്പനകള്‍ പോയവര്‍ഷം രേഖപ്പെടുത്തി, വാര്‍ഷിക റെക്കോര്‍ഡ് കണക്ക് ഇടപാടുകളുടെ അളവില്‍ 18.7 ശതമാനം വളര്‍ച്ചയും 2024 നെ അപേക്ഷിച്ച് വില്‍പ്പന മൂല്യത്തില്‍ 30.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇതിലൂടെ 917 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടാണ് നടന്നത്. ദുബായിയുടെ കാഴ്ചപ്പാടിലും, സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയിലും, വികസന പാതയുടെ വ്യക്തതയിലും ഉള്ള വിശ്വാസമാണ് റെക്കോര്‍ഡ് ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ദൂബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണം, സുതാര്യമായ നിയന്ത്രണങ്ങള്‍, ജീവിതനിലവാരം നിലനിര്‍ത്തിക്കൊണ്ട് പുരോഗതിയെ പിന്തുണയ്ക്കുന്ന സമതുലിതമായ സമീപനം എന്നിവയുടെ പ്രാധാന്യം ഇത് അടിവരയിടുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ സ്ട്രാറ്റജി 2033 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വിപണി സ്ഥിരമായി പുരോഗമിക്കുന്നുണ്ടെന്ന് ഫലങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇടപാടുകളുടെ അളവ് 70 ശതമാനം വര്‍ദ്ധിപ്പിച്ച് 1 ട്രില്യണ്‍ ദിര്‍ഹത്തിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ മുന്‍നിര സാമ്പത്തിക നഗരങ്ങളില്‍ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന ദുബായ് സാമ്പത്തിക അജണ്ട ഡി 33 യുമായി ഈ വളര്‍ച്ച യോജിക്കുന്നു. വില്‍പ്പന, പാട്ടക്കരാര്‍, എല്ലാ റിയല്‍ എസ്റ്റേറ്റ് സേവനങ്ങളും ഉള്‍പ്പെടെ 3.11 ദശലക്ഷം ഇടപാടുകള്‍ നടന്നു. 2024-നെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വര്‍ധന. 2025-ല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ 680 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു, മൂല്യത്തില്‍ 29 ശതമാനവും എണ്ണത്തില്‍ 20 ശതമാനവും വര്‍ധന. ആകെ നിക്ഷേപത്തിന്റെ 56.6 ശതമാനവും റസിഡന്റ് നിക്ഷേപകരാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി, 154 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചു, മൂല്യത്തില്‍ 31 ശതമാനവും എണ്ണത്തില്‍ 24 ശതമാനവും വളര്‍ച്ച കൈവരിച്ചു, ഇത് കൂടുതല്‍ ഉള്‍ക്കൊള്ളുന്ന നിക്ഷേപ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്നു. ആഡംബര പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ 5 ശതമാനം വര്‍ധിച്ച് 3.98 ബില്യണ്‍ ദിര്‍ഹത്തിലെത്തി. അതേസമയം, വാടകക്കാരന് നിക്ഷേപകനാകാനുള്ള ശരാശരി കാലയളവ് 4.8 വര്‍ഷമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാന്‍ – യുഎസ് സംഘര്‍ഷം; നയതന്ത്രം ആഗ്രഹിക്കുന്നുവെന്ന് അമേരിക്ക

0


ഇറാനുമായുള്ള ഇടപാടുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘നയതന്ത്രം ആഗ്രഹിക്കുന്നു’ എന്ന് വൈറ്റ് ഹൗസ് വക്താവ്്. ഇന്നലെ വാര്‍ത്തസമ്മേളനത്തിലാണ് വക്താവ് കരോലിന്‍ ലെവിറ്റ് ്ഇക്കാര്യം വ്യക്തമക്കിയത്. അതേസമയം ഇറാനുമായി വ്യാപാരബന്ധമുളള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് ഉത്തരവിറക്കി.


ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞാണ് സമരക്കാരെ കൊന്നാല്‍ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയിരുന്നത്. ഇറാനെതിരെ സൈനിക നടപടികള്‍ക്കായി അധിക സൈന്യത്തെ മിഡില്‍ ഈസ്റ്റിലേയും ബ്രിട്ടനിലേയും സൈനിക ക്യാമ്പുകളിലേക്ക് അമേരിക്ക അയക്കുകയും ചെയ്തു. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്റെ ആഭ്യന്തരകാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്നുമായിരുന്നു ഇറാന്റെ മറുപടി. യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നിലപാട് മയപ്പെടുത്തല്‍. ‘യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍’ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയാണെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കാന്‍ ട്രംപ് ഭയപ്പെടുന്നില്ല, പക്ഷേ നയതന്ത്രപരമായ ഓപ്ഷന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇന്നലെ വക്താവ് കരോലിന്‍ ലെവിറ്റ് വിശദീകരിച്ചത്. നേരത്തെ ഇസ്രയേലിലെ അമേരിക്കന്‍ അംബാസഡറും അമേരിക്കയും ഇസ്രയേലും ഇറാനുമായൊരു യുദ്ധത്തിന ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് തന്നെ നേരിട്ട് നയതന്ത്ര സാധ്യതകളെ കുറിച്ച് പ്രസ്താവന നടത്തിയതോടെ മേഖലയിലെ യുദ്ധഭീതി താല്‍ക്കാലികമായെങ്കിലും ഒഴിയുകയാണ്. അതേസമയം ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ചുമത്തി. ഇന്ത്യയടക്കുമള്ള രാജ്യങ്ങള്‍ ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; ഇത്തിഹാദ് എയര്‍ലൈന്‍

0

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് പ്രകടനവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. 22.4 ദശലക്ഷം യാത്രക്കാരാണ് 2025ല്‍ ഇത്തിഹാദ് എയര്‍വേയ്‌സില്‍ യാത്ര ചെയ്തത്. വര്‍ഷം തോറുമുള്ള കണക്ക് പ്രകാരം 21 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കണക്കാക്കുന്നത്.ഇത്തിഹാദ് എയര്‍ലൈനിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ടോട്ടലാണ് 2025 ലെ കണക്കെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 2024 നെ അപേക്ഷിച്ച് രണ്ട് ശതമാനം കൂടിയതോടെ 88.3 ശതമാനത്തിലെത്തി. വര്‍ഷം മുഴുവന്‍ തുടര്‍ന്ന മികച്ച വാണിജ്യ പ്രകടനത്തിന്റെ അടയാളമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡിസംബറില്‍ മാത്രം 2.2 ദശലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദ് എയര്‍ലൈന്‍ വഹിച്ചത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 28 ശതമാനത്തിന്‍എറ വര്‍ദ്ധനവാണ് ഇത്. വര്‍ഷാവസാന യാത്രാ കാലയളവില്‍ ഉയര്‍ന്ന ഉപയോഗക്ഷമത നിലനിര്‍ത്തിക്കൊണ്ട്, മാസത്തിലെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 87.6 ശതമാനത്തിലെത്തി. 2025-ല്‍ 29 വിമാനങ്ങള്‍ കൂടി പുതുതായി ചേര്‍ത്തതിനെത്തുടര്‍ന്ന്, വര്‍ഷാവസാനം ഇത്തിഹാദിന്റെ ഓപ്പറേറ്റിംഗ് ഫ്‌ലീറ്റ് 127 വിമാനങ്ങളായി ഉയര്‍ന്നു. എയര്‍ലൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ വര്‍ഷത്തെ ഫ്‌ലീറ്റ് വിപുലീകരണമായിരുന്നു ഇത്. യുഎഇയിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ചയുടെ പകുതിയും 2025-ല്‍ എത്തിഹാദിന്റെ വളര്‍ച്ചയ്ക്ക് അനുകുലമായിരുന്നു. രാജ്യത്തുടനീളമുള്ള പ്രതീക്ഷിക്കുന്ന എയര്‍ലൈന്‍ ട്രാഫിക് വളര്‍ച്ചയെ അടിസ്ഥാനമാക്കി, അബുദാബിയുടെ ടൂറിസത്തെയും സാമ്പത്തിക അഭിലാഷങ്ങളെയും പിന്തുണയ്ക്കുന്നതില്‍ എയര്‍ലൈനിന്റെ പ്രധാന പങ്ക് ഇത്തിഹാദ് പ്രതിഫലിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനമാണ് ഈ നേട്ടത്തിന് കാരണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണോള്‍ഡോ നെവസ് പറഞ്ഞു.

യുഎഇയില്‍ ശൈത്യം കടുക്കുന്നു

0

യുഎഇയില്‍ അതിശൈത്യത്തിനു തുടക്കമായി.വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ശബാത്ത് സീസണ്‍ എന്നറിയപ്പെടുന്ന ഇനിയുള്ള 26 ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടും. ഈ മാസം 15 മുതല്‍ 8 ദിവസം ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.
ഫെബ്രുവരി 10ഓടെ തണുപ്പ് കുറയും.പലയിടങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് രാവിലെ 9.30 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വടക്കന്‍കിഴക്കന്‍ മേഖലകളിലും ദ്വീപുകളിലും താഴ്ന്ന നിലയിലുള്ള മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമ്പോള്‍ കുറഞ്ഞ താപനില 15 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും.എന്നാല്‍ പര്‍വതമേഖലയായ ജബല്‍ ജെയ്‌സില്‍ തണുപ്പ് 5 ഡിഗ്രിയിലേക്ക് വരെ താഴുമെന്നാണ് പ്രവചനം.രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കും. ഇത് മൂടല്‍മഞ്ഞിന് കാരണമായേക്കാം. നിലവില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 30 കിലോമീറ്റര്‍ വരെയാണെങ്കിലും വാരന്ത്യത്തോടെ ഇത് 55 കിലോമീറ്റര്‍ വരെയായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ കടല്‍ പ്രക്ഷുബ്ധമാകാനും പൊടിപടലങ്ങള്‍ ഉയരുന്നത് മൂലം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളില്‍ തണുപ്പ് ഇനിയും കൂടുമെന്നാണ് റിപോര്‍ട്ടുകള്‍.പുലര്‍ച്ചെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും കടലില്‍ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ശൈത്യം കടുക്കുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


51,772 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കും

0


ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ദേശീയ കാമ്പെയ്ന്‍ ആരംഭിച്ച് ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയം. 278 പൊതു, സ്വകാര്യ, കമ്മ്യൂണിറ്റി സ്‌കൂളുകളിലായി 51,772 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച്, 2026 ല്‍, ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരെ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള വാര്‍ഷിക കാമ്പയിന്‍ പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവും ഉദ്യോഗസ്ഥരും സ്‌കൂളുകളില്‍ ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് രക്ഷിതാക്കളുടെ സമ്മതം നേടുന്നതിനുള്ള അറിയിപ്പുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനും പ്രതിരോധ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ള ഒരു ബോധവല്‍ക്കരണ പരിപാടിയും കാമ്പെയ്നില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിലും ഗുരുതരമായ സാംക്രമിക രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിലും വാക്‌സിനേഷന്‍ കാമ്പയിന്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, അതില്‍ നിന്ന് പ്രയോജനം നേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. ഖത്തര്‍ സംസ്ഥാനത്ത് അംഗീകരിച്ച ദേശീയ വാക്‌സിനേഷന്‍ ഷെഡ്യൂളിനുള്ളില്‍ കൗമാരക്കാര്‍ക്കുള്ള അവശ്യ പതിവ് പ്രതിരോധ കുത്തിവയ്പ്പുകളുടെ ഭാഗമാണ് ഈ ബൂസ്റ്റര്‍ ഡോസ് എന്നത് ശ്രദ്ധേയമാണ്. 2011-ല്‍ ആരംഭിച്ചതിനുശേഷം ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരായ വാക്‌സിനേഷന്‍ കാമ്പയിന്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ, പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍-റൊമൈഹി സ്ഥിരീകരിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി, ദേശീയ വാക്‌സിനേഷന്‍ പരിപാടി ഉയര്‍ന്നതും സുസ്ഥിരവുമായ കവറേജ് നിരക്കുകള്‍ കൈവരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.