ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് 2026 ഫെബ്രുവരി 3 മുതല്‍ 5 വരെ ദുബൈയില്‍ നടക്കും. ‘ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തല്‍’ എന്ന വിഷയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി. 150 ലോകരാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2013 ല്‍ യുഎഇയില്‍ ആരംഭിച്ച ലോക ഗവണ്‍മെന്റ്‌സ് ഉച്ചകോടി, വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിഹാരങ്ങളും പുതിയ ആശയങ്ങളും സ്വാധീനമുള്ള പങ്കാളിത്തങ്ങളും രൂപപ്പെടുന്ന ഒരു ആഗോള വേദിയായി മാറുക എന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് നയിച്ചത്. ഭരണം, സാങ്കേതികവിദ്യ, വ്യോമയാനം, ലോജിസ്റ്റിക്‌സ്, ടൂറിസം, ആഗോള വ്യാപാരം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകളുടെ ഭാവിയെക്കുറിച്ചുള്ള തന്ത്രപരമായ സംഭാഷണങ്ങള്‍ ഈ വര്‍ഷത്തെ പതിപ്പില്‍ ഉണ്ടാകും. 35-ലധികം രാഷ്ട്രത്തലവന്മാരും ഗവണ്‍മെന്റ് തലവന്മാരും നിരവധി സര്‍ക്കാര്‍ പ്രതിനിധികളും 150-ലധികം ഗവണ്‍മെന്റുകളും പങ്കെടുക്കുന്ന പരിപാടിയാണിത്. പ്രമുഖ ചിന്താ നേതാക്കളും ആഗോള വിദഗ്ധരും ഉള്‍പ്പെടെ 6,000-ത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഈ നേതാക്കളും പങ്കെടുക്കും,’
ലോകത്തെ പ്രമുഖ കോര്‍പ്പറേഷനുകളും വിജ്ഞാന സ്ഥാപനങ്ങളും ഉള്‍പ്പെടെ 70-ലധികം തന്ത്രപരമായ പങ്കാളികളുടെ ശക്തമായ ശൃംഖലയാണ് ഈ ദൗത്യത്തിന് കരുത്ത് പകരുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരില്‍ ഭൂട്ടാന്‍ രാജാവായ ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്്, സ്വിസ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍; ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നോബോവ; എസ്‌തോണിയയുടെ പ്രസിഡന്റ് അലര്‍ കാരിസ്; കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍-ഹമദ് അല്‍-മുബാറക് അല്‍-സബ, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് , അല്‍ബേനിയയുടെ പ്രധാനമന്ത്രി എഡി രാമ; തുടങ്ങിയ രാഷ്ട്ര നേതാക്കളും പങ്കാളികളാവും. ഈ വര്‍ഷം ലോക ഗവണ്‍മെന്റ് ഉച്ചകോടിക്കൊപ്പം യുഎഇ ലോക സമ്മാന ജേതാക്കളുടെ ഉച്ചകോടിയും നടത്തുന്നു. വേള്‍ഡ് ലോറേറ്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയില്‍ നോബല്‍ സമ്മാനം, ട്യൂറിംഗ് അവാര്‍ഡ്, വുള്‍ഫ് പ്രൈസ്, ഫീല്‍ഡ്‌സ് മെഡല്‍, ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ്, മറ്റ് പ്രധാന അന്താരാഷ്ട്ര ശാസ്ത്ര ബഹുമതികള്‍ എന്നിവയുള്‍പ്പെടെ ആഗോള അംഗീകാരങ്ങള്‍ നേടിയ ലോക പ്രമുഖ സമ്മാന ജേതാക്കള്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി, സര്‍ക്കാരുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഈ സമ്മാന ജേതാക്കള്‍ സഹകരിക്കും, അവരുടെ ചര്‍ച്ചകളുടെ ഫലങ്ങള്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രഖ്യാപിക്കും.
ലോക ഗവണ്‍മെന്റ് ഉച്ചകോടി; 150 ലോകരാജ്യങ്ങള്‍ പങ്കെടുക്കും
ആര്‍ടിഎ; പുതിയ പദ്ധതികള്‍ വെളിപ്പെടുത്തി
ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സംഘടിപ്പിച്ച 11-ാമത് ദുബായ് ഇന്റര്‍നാഷണല്‍ പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തില്‍, വിവിധങ്ങളായ ഭാവി പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ‘ദുബായ് ലൂപ്പ്’ പദ്ധതി, ‘സ്‌കൈപോഡ്’ സസ്‌പെന്‍ഡഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിറ്റ് സിസ്റ്റം, ട്രാക്ക്‌ലെസ് ട്രാം സിസ്റ്റം, സുസ്ഥിര ഗതാഗത വാഹനമായ ‘റെയില്‍ബസ്’ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
‘ദുബായിലെ ഒരു നൂറ്റാണ്ട് മൊബിലിറ്റി’ എന്ന പേരിലുള്ള ഒരു ബുക്ക്ലെറ്റിലൂടെയാണ് ഫോറം സന്ദര്‍ശകര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയത്. മണിക്കൂറില്‍ 150,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ പദ്ധതികളിലൂടെ ഇവയ്ക്ക് കഴിയും. ‘ദുബായ് ലൂപ്പ്’ പദ്ധതിയില്‍ 100,000 യാത്രക്കാരും ‘സ്‌കൈപോഡ്’ സംവിധാനത്തില്‍ 50,000 യാത്രക്കാരും ഉള്‍പ്പെടുന്നു. തിരക്കേറിയ റോഡുകളില്‍ നിന്ന് മാറി, യാത്ര ആകാശത്തേക്കും ഭൂമിക്കടിയിലേക്കും മാറ്റുന്നു എന്നത് ഇവയുടെ സവിശേഷതയാണ്. ദുബായ് ലൂപ്പ് പ്രോജക്റ്റ്, ദീര്‍ഘദൂര യാത്രകളെ ഏതാനും മിനിറ്റുകളാക്കി മാറ്റിക്കൊണ്ട് ആളുകള്‍ നഗരത്തിന് ചുറ്റും എങ്ങനെ സഞ്ചരിക്കുന്നുവെന്ന് പുനര്‍ നിര്‍വചിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ട്രെയിനിന്റെയും സ്‌കീ ലിഫ്റ്റുകളുടെയും സംയോജനമായാണ് സ്‌കൈപോഡ് സംവിധാനത്തെ വിശേഷിപ്പിച്ചത്. 7.5 മീറ്റര്‍ ഉയരത്തില്‍ സസ്‌പെന്‍ഡ് ചെയ്ത കാര്‍ബണ്‍ കമ്പോസിറ്റ് ട്രാക്കില്‍ സുഗമമായി തെന്നിമാറുന്ന സെല്‍ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കാപ്‌സ്യൂളുകളെയാണ് ഈ സിസ്റ്റം ആശ്രയിക്കുന്നത്. ഓരോ കാപ്‌സ്യൂളിനും നാല് മുതല്‍ ആറ് വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും, ഇത് പരമ്പരാഗത പൊതുഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശാന്തവും വ്യത്യസ്തവുമായ യാത്രാനുഭവം നല്‍കുന്നു. പ്രാരംഭത്തില്‍ മണിക്കൂറില്‍ 20,000 യാത്രക്കാര്‍ വരെ ശേഷിയുള്ള സകൈപോഡ് , ഭാവിയില്‍ മണിക്കൂറില്‍ 50,000 യാത്രക്കാരില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ‘ദുബായ് ലൂപ്പ്’ പദ്ധതിയും എലോണ്‍ മസ്‌കിന്റെ ‘ദി ബറോ കമ്പനി’യുമായുള്ള ഭാവി പങ്കാളിത്തവും മണിക്കൂറില്‍ 100,000 യാത്രക്കാരെ വരെ എത്തിക്കാന്‍ കഴിയുന്ന 17 കിലോമീറ്റര്‍ നീളമുള്ള ഒരു ഭൂഗര്‍ഭ തുരങ്കമായിരിക്കും ഈ പദ്ധതി, മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാമെന്നും ഇത് വാഗ്ദാനം ചെയ്യുന്നു. 2030-ല്‍ 25% യാത്രകളും ഡ്രൈവറില്ലാ യാത്രകളാക്കുക എന്ന ദുബായിയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു ധീരമായ കുതിച്ചുചാട്ടമാണ് ഈ പരിവര്‍ത്തന ശ്രമം. തിരക്കേറിയ റോഡുകളില്‍ നിന്ന് മാറി, ഗതാഗതം ആകാശത്തേക്ക് കൊണ്ടുവരുന്നതിലൂടെ, സ്‌കൈപോഡ് നഗര മൊബിലിറ്റിക്ക് ഉപയോഗിക്കുന്ന ഗ്രൗണ്ട് സ്‌പേസ് ഗണ്യമായി കുറയ്ക്കും. പരമ്പരാഗത ഗതാഗതത്തേക്കാള്‍ 100 മടങ്ങ് കുറവ് ഗ്രൗണ്ട് സ്‌പേസ് ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്ന ഊര്‍ജ്ജ കാര്യക്ഷമത കൈവരിക്കാനും സ്‌കൈപോഡ് നെറ്റ്വര്‍ക്കിന് കഴിയും.
ലിങ്ക്ഡ്ഇന്‍ സര്‍വേ ;പുതിയ ജോലി തേടുന്നവര്‍ കൂടുന്നു
യു.എ.ഇയിലെ ഭൂരിഭാഗം ആളുകളും ജോലിക്കാരും പുതുവര്‍ഷത്തില്‍ പുതിയ ജോലിയിലേയ്ക്ക് മാറാന്‍ ആഗ്രഹിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. പ്രമുഖ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. യുഎഇയിലെ തൊഴില്‍ വിപണിയില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പത്തില്‍ ഏഴ് പേരും പുതിയ അവസരങ്ങള്‍ തേടുന്നതായാണ് ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള ജോലികളില്‍ 74% പേരും സന്തുഷ്ടരാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ ജോലി കണ്ടെത്തുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു അന്ന് 65% ജീവനക്കാരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യു.എ.ഇയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉള്ളതിനാല്‍ ജോലി മാറ്റം എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് തൊഴിലന്വേഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ അനുഭവ പരിചയമുള്ള ജീവനക്കാര്‍ തൊഴില്‍ മാറുമ്പോള്‍ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതുതായി യുഎഇ യിലെത്തെത്തിയത് രണ്ട് ദശലക്ഷത്തോളം ആളുകളാണ് . ഇത് തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായാണ് വിലയിരുത്തല്‍. യുഎഇ ഇപ്പോള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് വലിയ പ്രധാന്യമാണ് നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ വരാനിരിക്കുന്നത് വലിയ അവസരങ്ങളാണ് . അതുകൊണ്ട് തന്നെ പുതിയതായി യു.എ.ഇയിലെ തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും അവസരങ്ങള്‍ക്ക് കുറവുണ്ടാകില്ല. ജോബ് മാച്ച്’ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ശരിയായ ജോലി വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
പുതുവത്സര അവധി ആഘോഷം;കുവൈറ്റ് വിമാനത്താവളത്തില്‍ റെക്കോഡ് യാത്രക്കാര്‍
കുവൈറ്റ് വിമാനത്താവളം വഴി പുതുവത്സര അവധി ദിനങ്ങളില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ദന. മൂന്ന് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആളുകളാണ് കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത് ആയിരത്തിലേറെ വിമാനങ്ങളാണ്.ഈ വര്‍ഷത്തെ പുതുവത്സര അവധിക്കാലത്ത് 1,73,982 പേരാണ് കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്തത്. കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വിഭാഗം പുറത്ത് വിട്ട കണക്കാണ് ഇത്. ജനുവരി 1 മുതല്‍ 3 വരെയുളള മൂന്ന് ദിവസങ്ങളിലെ കാണക്കാണ് ഇത്. ടെര്‍മിനല്‍ ഒന്ന് വഴി 72,427 പേരും, ടെര്‍മിനല്‍ നാല് വഴി 54,330 പേരും, ടെര്‍മിനല്‍ അഞ്ചിലൂടെ 47,225 പേരും യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവധി ദിവസങ്ങളില്‍ 1,082 വിമാന സര്‍വീസുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേറ്റ് ചെയ്തത്. ഇതില്‍ 540 വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് പുറപ്പെട്ടതും 542 വിമാനങ്ങള്‍ രാജ്യത്തേക്ക് എത്തിയതുമാണ്. പുതുവത്സര അവധി ആഘോഷിക്കാന്‍ കുവൈത്തിലെ താമസക്കാര്‍ പ്രധാനമായും തിരഞ്ഞെടുത്തത് ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുള്‍ എന്നീ നഗരങ്ങളെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെ മികച്ച സൗകര്യങ്ങളും വേഗത്തിലുളള നടപടിക്രമങ്ങളുമാണ് യാത്രക്കാരുടെ വര്‍ദ്ധനവിന് കാരണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം വ്യക്തമാക്കി.
റിയാദ് മെട്രോ ; കൂടുതല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നു
റിയാദ് മെട്രോ കൂടുതല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നു. റെഡ് ലൈന്‍ ശൃംഖല ദിരിയ ഗേറ്റ് വികസന പദ്ധതിയിലേക്ക് നീട്ടുന്നതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി പ്രഖ്യാപിച്ചു. കിങ് സൗദ് സര്‍വകലാശാല മുതല്‍ ദിരിയ ഗേറ്റ് വരെ 8.4 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും.. ഇതില്‍ രണ്ട് സ്റ്റേഷനുകള്‍ കിങ് സൗദ് സര്‍വകലാശാലാ കാമ്പസിലും മെഡിക്കല്‍ സിറ്റിയിലുമായിരിക്കും. ദിരിയ മേഖലയിലായിരിക്കും മറ്റ് മൂന്ന് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക. ഇതില്‍ ഒരു സ്റ്റേഷന്‍ ഭാവിയില്‍ വരാനിരിക്കുന്ന ലൈന്‍ 7-മായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കും. 7.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ തുരങ്കങ്ങളാണ് ലൈന്‍ 7 ന്റെ പ്രധാന പ്രത്യേകത. 1.3 കിലോമീറ്റര്‍ മേല്‍പ്പാലവും സജ്ജമാക്കും. 6 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വികസനം അതിവേഗം;മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്റെ ആറാം ഘട്ടം
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്റെ ശേഷി വര്‍ധിപ്പിച്ച് ആറാം ഘട്ട വികസനം. 1,800 മെഗാവാട്ട് ശേഷിയുള്ള ആറാം ഘട്ടത്തിന്റെ ഭാഗമായി 1,000 മെഗാവാട്ട് ആണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്.ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോര്‍ജ പാര്‍ക്കാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്ക്. 2030ഓടെ ഇതിന്റെ ആകെ ശേഷി 5,000 മെഗാവാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധിക ഉല്‍പാദന ശേഷി വഴി വര്‍ഷത്തില്‍ ലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ പ്രസരണം കുറയ്ക്കാനും സാധിക്കും.
അബുദാബി ആസ്ഥാനമായ മസ്ദാര്‍ കമ്പനിയുമായി സഹകരിച്ചുള്ള ആറാം ഘട്ടം വികസനം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. ഇതോടെ ദുബായുടെ ഹരിതാഭയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതില്‍ സൗരോര്‍ജ പാര്‍ക്ക് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തുന്നത്.1.6 ജിഗാവാട്ട് ശേഷിയില്‍ ഏഴാം ഘട്ട വികസനവും ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതോടൊപ്പം ഒരു ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് സൗകര്യവും വികസിപ്പിക്കും. 2027-2029 കാലഘട്ടത്തിനിടയില്‍ കമ്മിഷന്‍ ചെയ്യാനാണ് പദ്ധതി. സംശുദ്ധ ഊര്‍ജം ഉല്‍പാദിപ്പിക്കാനായി എമിറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പ്ലാന്റാവും ഇത്. പൊതുസ്വകാര്യപങ്കാളിത്തത്തിലൂടെ യുഎഇയുടെ ഊര്‍ജ സേവന വിപണി വികസിപ്പിക്കുക, ഊര്‍ജ കാര്യക്ഷമതയിലും പുനരുപയോഗ പദ്ധതികളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.
യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്;വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യത. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് രാജ്യത്തെ ഗതാഗത സംവിധാനങ്ങളെയും കാഴ്ചപരിധിയെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 10 വരെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരുന്നു്. പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറവായേക്കാം. ഈ സാഹചര്യത്തില്‍ റോഡുകളിലെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വേഗം കുറച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. മൂടല്‍മഞ്ഞുള്ളപ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
മുന്നണി മാറ്റം; നിഷേധിച്ച് ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്ത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്- ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്- ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വം പാര്‍ട്ടി അസ്ഥിരപ്പെടുത്താന്‍ ഉള്ള അജണ്ടയുടെ ഭാഗമാണ്. ജോസ് കെ മാണി കുറിച്ചു.
ഓപറേഷന്‍ സിന്ദൂര്‍ : അവസാനിച്ചിട്ടില്ലെന്ന് കരസേനാ മേധാവി
ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകര്‍ത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപറേഷന്‍ സിന്ദൂര്‍ രാജ്്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണെന്ന്് കരസേനാ മേധാവിയായ ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പാക്കിസ്ഥാന് വലിയ നാശനഷ്ടമാണ് ഓപറേഷന്‍ സിന്ദൂര്‍ വരുത്തിവെച്ചത്. അവര്‍ ഉയര്‍ത്തുന്ന ആണവ ഭീഷണി് തന്നെ തകര്‍ത്തു. മൂന്ന് സേനകള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്നും മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും ജനറല്‍ ദ്വിവേദി ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ അതിര്‍ത്തികളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരില്‍ ഭീകരസംഘടനകളുടെ നെറ്റ്വര്‍ക്ക് ഏതാണ്ട് തകര്‍ക്കാനായെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. എന്നാല്‍ ജാഗ്രത തുടരുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. എല്ലാ കമാന്‍ഡിലും 5000 ഡ്രോണുകള്‍ തയ്യാറാക്കാനുള്ള ശേഷി സേനയ്ക്കുണ്ട്. അടുത്തിടെ പാകിസ്ഥാന്‍ അയച്ച ഡ്രോണുകള്‍ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും എന്നാല്‍ ഡ്രോണുകള്‍ അയക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കരസേന മേധാവി പറഞ്ഞു.
തുര്‍ക്കി-കുവൈറ്റ് വ്യാപാരബന്ധം; 2025 ല്‍ ഒരു ബില്യണ്‍ ഡോളർ കടന്നു
2025 ല്‍ തുര്‍ക്കിയും കുവൈറ്റും തമ്മിലുള്ള മൊത്തം വ്യാപാര അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ദ്ധിച്ച് 1.08 ബില്യണ്‍ ഡോളറിലെത്തി. കൊവിഡ് പാന്‍ഡെമിക്കിന് ശേഷം ആദ്യമായാണ് ഒരു ബില്യണ്‍ ഡോളര്‍ വ്യാപാര പരിധി മറികടക്കുന്നത്.
കുവൈറ്റും തുര്‍ക്കിയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുകയാണ് എന്നതാണ് 2025 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 52 ശതമാനമാണ് വ്യാപാര അളവിലുണ്ടായ വര്‍ദ്ധന. 1.08 ബില്യണിന്റെ വ്യാപാരമായിരുന്നു പോയവര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. 2025-ല്‍ തുര്‍ക്കിയുടെ കുവൈത്തിലേക്കുള്ള കയറ്റുമതി 58 ശതമാനം വര്‍ദ്ധിച്ച് 887 മില്യണ്‍ ഡോളറായി, അതേസമയം കുവൈറ്റിന്റെ തുര്‍ക്കിയിലേക്കുള്ള കയറ്റുമതി 29 ശതമാനം വര്‍ദ്ധിച്ച് 195 മില്യണ്‍ ഡോളറിലെത്തി. തുര്‍ക്കിയുടെ നിര്‍മ്മാണം, പ്രതിരോധം, ടൂറിസം മേഖലകള്‍ കുവൈറ്റ് നിക്ഷേപകര്‍ക്ക് വളരെ ആകര്‍ഷകമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ സമീപകാല പുരോഗതി തുര്‍ക്കിയും കുവൈത്തും തമ്മിലുള്ള ഉന്നതതല സന്ദര്‍ശനങ്ങളുടെ വര്‍ദ്ധനവിന് കാരണമായി. കഴിഞ്ഞ ഒക്ടോബറില്‍ പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്റെ കുവൈറ്റ് സന്ദര്‍ശന വേളയില്‍, വ്യാപാര വ്യാപ്തി കൂടുതല്‍ വികസിപ്പിക്കുന്നതിന് നേതൃത്വ തലത്തില്‍ വ്യക്തമായ ഒരു സമവായത്തിലെത്തി. നിലവില്‍, 400-ലധികം കുവൈറ്റ് കമ്പനികള്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നു, അതേസമയം ഏകദേശം 50 തുര്‍ക്കി സ്ഥാപനങ്ങള്‍ – പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍ – കുവൈറ്റില്‍ സജീവമാണ്. കുവൈറ്റിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ തുര്‍ക്കി കമ്പനികളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിക്ഷേപ മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.


