ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ‘സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഷെയറിംഗ്’ പദ്ധതി വിപുലപ്പെടുത്താന്‍ നീക്കം. 2026 ന്റെ ആദ്യ പാദത്തില്‍ പുതിയ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി ആര്‍ടിഎ യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ടുമായും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സ്‌കൂള്‍ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ദുബൈയുടെ ഗതാഗതത്തിനായുള്ള ദീര്‍ഘകാല ദര്‍ശനത്തിന് അനുസൃതമായി മൂന്ന് പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം.. ‘രക്ഷിതാക്കള്‍ക്കുള്ള സ്‌കൂള്‍ ഗതാഗത ചെലവ് കുറയ്ക്കുക, വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ എടുക്കുന്ന സമയം കുറയ്ക്കുക, തിരക്കേറിയ സമയങ്ങളില്‍ സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക’ എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍. രണ്ടാം സെമസ്റ്ററിനോടനുബന്ധിച്ച് പൈലറ്റ് ഘട്ടം ആരംഭിക്കുമെന്നും, അടുത്ത പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ദുബായ് എമിറേറ്റിന്റെ എല്ലാ മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. ഇതിനുള്ള തയ്യാറെടുപ്പായി, നിലവിലെ സെമസ്റ്ററിന്റെ അവസാനത്തില്‍ പദ്ധതിയുടെ ഫലങ്ങള്‍ വിലയിരുത്തും. സ്‌കൂള്‍ ഗതാഗതം ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം നിലവിലെ 49% ല്‍ നിന്ന് 60% ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ആര്‍ടിഎ വെളിപ്പെടുത്തി. ഇത് റോഡിലെ ഗതാഗതകുരുക്ക് കുറക്കാന്‍ സഹായിക്കും. രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ ഗതാഗത ഫീസ് 15% വരെ കുറയ്ക്കാന്‍ ഈ സംരംഭം സഹായിക്കും. ചില പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബസുകളില്‍ ചെലവഴിക്കുന്ന സമയം ഏകദേശം 35 മുതല്‍ 40% വരെ കുറയ്ക്കുന്നതിന് പുറമേ, നിലവില്‍ 40 മിനിറ്റ് എടുക്കുന്ന യാത്രാ സമയം ഏകദേശം 25 മിനിറ്റായി കുറയ്ക്കാനും സാധിക്കും. യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായും ഉള്ള പങ്കാളിത്തം മത്സരാധിഷ്ഠിതമായ രീതിയില്‍ സേവനം നല്‍കുന്നതിന് സഹായിക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഷെയറിംഗ് : വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കും
കുവൈറ്റ് വിമോചനം : ഓപറേഷന്‍ ഡെസേര്‍ട്ട് സ്റ്റോമിന് 35 വയസ്സ്
കുവൈറ്റില്‍ നടന്ന ആദ്യത്തെ വിമോചന വ്യോമാക്രമണത്തിന് ഇന്ന് 35 വയസ്സ്. ഇറാഖി അധിനിവേശത്തില്‍ നിന്ന് കുവൈറ്റിനെ മോചിപ്പിക്കുന്നതിനായി ‘ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം’ ആരംഭിച്ചതിന്റെ ഭാഗമായി, 1991 ജനുവരി 17 നായിരുന്നു അന്താരാഷ്ട്ര സഖ്യസേന ആദ്യമായി വ്യോമാക്രമണം നടത്തിയത്.
1990 ഓഗസ്റ്റ് 2 നാണ് ഇറാഖ് കുവൈത്ത് അധിനിവേശം ആരംഭിച്ചത്. ഇതിനെതിരെ ഐ്ക്യരാഷ്ട്രസഭയും ഐക്യരാഷ്ട്രസഭ കൗണ്‍സിലും അടിയന്തര യോഗം ചേര്‍ന്ന് 1990 നവംബര്‍ 29-ന്, 678 ആം നമ്പര്‍ പ്രമേയം പാസാക്കി. 1991 ജനുവരി 15 നകം കുവൈത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇറാഖിന് അന്ത്യശാസനം നല്‍കി. 1991 ജനുവരി 12-ന്, മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിനെ കുവൈത്തില്‍ നിന്ന് ഇറാഖി സേനയെ പുറത്താക്കാന്‍ യുഎസ് സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് കോണ്‍ഗ്രസ് അധികാരപ്പെടുത്തി. 1991 ജനുവരി പകുതിയോടെ, അന്നത്തെ സൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ഇറാഖി പ്രസിഡന്റിനോട് സൗദി അതിര്‍ത്തിയില്‍ നിന്നും ഇറാഖി സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ മറുപടി ലഭിച്ചില്ല. 1919 ജനുവരി 17 ന് പുലര്‍ച്ചെ, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിശ്ചയിച്ച സമയപരിധി അവസാനിച്ചതിന് 16 മണിക്കൂറും 55 മിനിറ്റും കഴിഞ്ഞ്, ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോമിന്റെ ആദ്യ വ്യോമാക്രമണം ആരംഭിച്ചു, അതില്‍ അന്താരാഷ്ട്ര സഖ്യത്തില്‍ നിന്നുള്ള 1,800 വിമാനങ്ങള്‍ ഉള്‍പ്പെടുന്നു, ഇത് വിമോചന കാമ്പെയ്നിന്റെ തുടക്കം കുറിച്ചു. യുഎസ് എഫ്-17 വിമാനങ്ങള്‍ ബാഗ്ദാദിലെ നിരവധി ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തുകയും ആശയവിനിമയ കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു, അതേസമയം ബ്രിട്ടീഷ് ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ ഇറാഖിന്റെ വിമാനത്താവളങ്ങള്‍ നശിപ്പിക്കുകയും ഫ്രഞ്ച്, ഇറ്റാലിയന്‍ യുദ്ധവിമാനങ്ങള്‍ ഇറാഖിന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ബോംബെറിയുകയും ചെയ്തു. അറേബ്യന്‍ ഗള്‍ഫിലെ ഒരു വിമാനവാഹിനിക്കപ്പലില്‍ നിന്നും, ചെങ്കടല്‍, തുര്‍ക്കി ഇന്‍സിര്‍ലിക് എയര്‍ ബേസ്, സൗദി അറേബ്യയിലെയും ബഹ്റൈനിലെയും വ്യോമതാവളങ്ങളില്‍ നിന്നും ഈ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. ഏകദേശം 400 യുദ്ധവിമാനങ്ങള്‍ 1,200 ആക്രമണങ്ങള്‍ നടത്തി, അതില്‍ 302 എണ്ണം കുവൈറ്റും സൗദി അറേബ്യയും നടത്തിയതാണ്, 240 മിനിറ്റിലധികം നീണ്ടുനിന്ന ഓപ്പറേഷന്റെ ആദ്യ ദിവസം, ഇറാഖി ജെറ്റുകളില്‍ പകുതിയോളം നശിപ്പിക്കപ്പെട്ടു. കരസേന, മറൈന്‍, വ്യോമസേന എന്നിവയെ പ്രതിനിധീകരിക്കുന്ന 500,000 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 750,000-ത്തിലധികം സൈനികര്‍ സഖ്യസേനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 30,000 ബ്രിട്ടീഷുകാരും 13,000 ഫ്രഞ്ചുകാരും ഏകദേശം 200,000 അറബ് യൂണിറ്റുകളുടെ സൈനികരും സഖ്യത്തില്‍ ചേര്‍ന്നു. ആധുനിക യുദ്ധം പ്രധാനമായും വ്യോമസേനയെ ആശ്രയിച്ചിരിക്കുന്നുവെന്ന് തെളിയിച്ചുകൊണ്ട്, ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം മേഖലയിലെ തന്ത്രപരവും രാഷ്ട്രീയവുമായ ചിന്തയെ പുനര്‍നിര്‍മ്മിച്ചു. 1991 ഫെബ്രുവരി 22-ന്, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കുവൈറ്റ് പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുമുള്ള സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശം ഇറാഖ് അംഗീകരിച്ചു. 1991 ഫെബ്രുവരി 26 ന് ഇറാഖി സൈന്യം കുവൈറ്റില്‍ നിന്ന് പിന്‍വാങ്ങി, കരസേനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 100 മണിക്കൂറിനുശേഷം ഫെബ്രുവരി 27 ന് പ്രസിഡന്റ് ബുഷ് കുവൈറ്റിന്റെ വിമോചനം പ്രഖ്യാപിച്ചു.
പൊതു വൈഫൈ ഉപയോഗിക്കുന്നത് സാമ്പത്തിക തട്ടിപ്പിന് വഴിവെച്ചേക്കാം: എൻ ബി കെ
പൊതു വൈഫൈ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് രംഗത്ത്. ഇത്തരം ട്രാന്‍സാക്ഷനുകള്‍ വിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
സൈബര്‍ തട്ടിപ്പ് വ്യാപകമായതോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് കുവൈറ്റ് ബാങ്കിങ് അസോസിയേഷനുമായി സഹകരിച്ച് ആരംഭിച്ച ക്യാമ്‌പെയിന്റെ ഭാഗമായാണ് എന്‍ബികെ മുന്നറിയിപ്പ് നല്‍കിയത്. പൊതുവൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതു വൈ-ഫൈ നെറ്റ്വര്‍ക്കുകള്‍ക്ക് പരിരക്ഷയില്ലാത്തതും, എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായതിനാല്‍ അവ ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത് തട്ടിപ്പുകാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായകമാവും. കൂടാതെ, ആന്റി-വൈറസ്, ആന്റി-ഹാക്കിംഗ് പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇന്റര്‍നെറ്റ് കണക്ഷന്‍ സുരക്ഷിതമാക്കേണ്ടതിന്റെയും ഈ പൊതു നെറ്റ്വര്‍ക്കുകളില്‍ നിന്ന് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പരിശോധിക്കേണ്ടതിന്റെയും ആവശ്യകത എന്#ബികെ എടുത്തുകാണിച്ചു. സെന്‍സിറ്റീവ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ വൈ-ഫൈയും ഓട്ടോമാറ്റിക് ജോയിനിംഗും ഓഫാക്കേണ്ടതിന്റെയും വ്യക്തിഗത ഡാറ്റ പങ്കുവെക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യവും ബാങ്ക് ഊന്നിപ്പറഞ്ഞു.
മയക്കുമരുന്ന് വേട്ട: കുവൈറ്റില്‍ 23 പേര്‍ പിടിയില്‍
കുവൈറ്റില്‍ മയക്ക്മരുന്നിനെതിരായ നടപടികള്‍ ശക്തമാക്കി. 14 കേസുകളിലായി 23 പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരില് നിന്നായി ലക്ഷക്കണക്കിന് ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.
രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വന്‍തോതിലുള്ള റെയിഡുകളാണ് ആഭ്യന്തരമന്ത്രാലയം നടത്തുന്നത്. കഴിഞ്ഞദിവസം രാജ്യവ്യാപകമായി നടത്തിയ ഓപറേഷനില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇ കേസുകളിലായി 23 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി ക്രിമിനല്‍ സുരക്ഷാവിഭാഗം വന്‍തോതിലുള്ള മയക്കുമരുന്നു പിടിച്ചെടുത്തു. ഏകദേശം 160 ഗ്രാം കൊക്കെയ്ന്‍, 2.5 കിലോഗ്രാം ഹാഷിഷ്, 1.25 കിലോഗ്രാം മരിജുവാന, ഒരു കിലോഗ്രാം സിന്തറ്റിക് മരുന്നുകള്‍, 200 ഗ്രാം ഹെറോയിന്‍, 500 ഗ്രാം ഷാബു, 15,000 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ലഹരിപാനീയങ്ങള്‍, കൃത്യമായ തൂക്കം അളക്കുന്ന സ്‌കെയിലുകള്‍, രണ്ട് തോക്കുകള്‍, ലൈസന്‍സില്ലാത്ത വെടിയുണ്ടകള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ ചരിത്ര സംഭവങ്ങളുടെ പുനരാവിഷ്‌കരണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന്, സ്വകാര്യ വസതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത ഹുസൈനിയ മന്ത്രാലയം റെയ്ഡ് ചെയ്ത് അടച്ചുപൂട്ടി. കേന്ദ്രം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു, ഇത് താമസക്കാര്‍ക്കും അയല്‍പക്ക വീടുകള്‍ക്കും അപകടങ്ങള്‍ സൃഷ്ടിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഗ്രീന്‍ലാന്റ് പിടിച്ചെടുക്കല്‍; എതിര്‍ക്കുന്നവര്‍ക്ക് തീരുവ ചുമത്തും: ട്രംപ്
ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തി. ദേശസുരക്ഷയുടെ ഭാഗമായി ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വേണമെന്നാണ് ട്രംപിന്റെ വാദം.
ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇവരില്‍ ഏതെല്ലാം രാജ്യങ്ങള്‍ക്ക് മേലാണ് തീരുവ അടിച്ചേല്‍പ്പിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് തീരുവ ചുമത്തുകയെന്നത് സംബന്ധിച്ചും ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അമേരിക്കയ്ക്കുള്ളില്‍ നിന്നടക്കം ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഡാനിഷ് പ്രധാനമന്ത്രിയും ഗ്രീന്‍ലാന്റ് പ്രധാനമന്ത്രിയും അമേരിക്കയിലെത്തി വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ട്രംപിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ദേശിയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്റ് അമേരിക്കയുടെ കൈവശം വരേണ്ടത് അനിവാര്യമാണ്. ഇതിനെ എതിര്‍ക്കുന്നവരെ തീരുവകൊണ്ട് നേരിടുമെന്നാണ് ട്രംപിന്റെ നിലപാട്. ഭൗമശാസ്ത്രപരമായി തന്ത്രപ്രധാനമായ പ്രദേശമാണ് ഗ്രീന്‍ലാന്റ്. നോര്‍ത്ത് അമേരിക്കയ്ക്കും അറ്റ്‌ലാന്റിക്കിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലാന്റ് മിസൈല്‍ ആക്രമണങ്ങള്‍ നേരത്തെ തിരിച്ചറിയാനും മേഖലയിലെ കപ്പലുകളുടെ നീക്കം വ്യക്തമായി നിരീക്ഷിക്കാനും സാധിക്കുന്ന പ്രദേശമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ മിസൈല്‍ മോണിറ്ററിങ് സ്‌റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ലാന്റ് സ്വന്തമാക്കാനുള്ള ശ്രമം അമേരിക്ക നടത്തുന്നത്. വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിച്ചും ഗ്രീന്‍ലാന്റ് പിടിച്ചെടുക്കുമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ യുഎഇയില്‍ താപനില വര്‍ദ്ധിക്കും
യുഎഇയുടെ ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.തിങ്കളാഴ്ചയോടെ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. തീരപ്രദേശങ്ങളില്‍ ചിലപ്പോഴൊക്കെ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടുമെന്നും ചില സ്ഥലങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കുമെന്നും വടക്കുപടിഞ്ഞാറന്‍ കാറ്റ് മിതമായത് ആയിരിക്കുമെന്നും ചിലപ്പോഴൊക്കെ ശക്തിപ്പെടാനും പൊടിപടലങ്ങള്‍ ഉയരുകയും ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയിലും മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമോ ആയിരിക്കും, ഒമാന്‍ കടലില്‍ മിതമായ രീതിയില്‍ പ്രക്ഷുബ്ധമായിരിക്കും. തിങ്കളാഴ്ചയോടെ, തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി മാറുമെന്നും മഴയ്ക്കും താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവിനും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈര്‍പ്പം വീണ്ടും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്ക്പടിഞ്ഞാറ് നിന്ന് തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് കാറ്റ് മാറും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും
അല്‍ വത്ബ പുഷ്പമേളയുടെ രണ്ടാം പതിപ്പ് ആരംഭിച്ചു
അബുദാബിയിലെ അല്‍ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ പരിപാടിയുടെ ഭാഗമായി അല്‍ വത്ബ പുഷ്പമേളയുടെ രണ്ടാം പതിപ്പ് ഇന്ന് ആരംഭിച്ചു.ജനുവരി 30 വരെ ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും.3ഡി പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍, പ്രായോഗിക പൊതു വര്‍ക്ക്‌ഷോപ്പുകള്‍, പൂകൃഷിയിലെ മികച്ച ക്രിയേറ്റീവ് പ്രാക്ടീസ്, മികച്ച പുക്കളുടെ ഉല്‍പ്പന്നം, മരുഭൂമിയിലെ പൂന്തോട്ട രൂപകല്‍പ്പന, ഏറ്റവും മനോഹരമായ ഹോം ഫ്‌ലവര്‍ ഗാര്‍ഡന്‍, യുഎഇയിലെ ഏറ്റവും മികച്ച ഫ്‌ലവര്‍ ഫാം, ഫ്‌ലവര്‍ ഫെസ്റ്റിവലിന്റെ മികച്ച ഫോട്ടോ എന്നിവയുള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു.തത്സമയ ഷോ,കാര്‍ഷിക യുവജന കൗണ്‍സിലുമായുള്ള ചര്‍ച്ചാ സെഷനുകള്‍, കുടുംബങ്ങള്‍, കുട്ടികള്‍, എന്നിവരെ ലക്ഷ്യം വച്ചുള്ള സംവേദനാത്മക പരിപാടികള്‍ എന്നിവയും ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കും.കഴിഞ്ഞ വര്‍ഷത്തെ ഉദ്ഘാടന പരിപാടിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്, 13,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കും തരത്തില്‍ 25ലധികം ഇനങ്ങളും 10 മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രാദേശിക ഉല്‍പ്പന്നങ്ങളെയും ദേശീയ ഫാമുകളെയും പിന്തുണയ്ക്കുക, കാര്‍ഷിക, സാമ്പത്തിക രംഗത്ത് എമിറാത്തി പൂക്കളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക, ഈ മേഖലയ്ക്ക് പുതിയ വിപണന അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുക എന്നിവയുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
മൂന്ന് മാസത്തിനുള്ളിൽ സൗദിയിലെ തീവണ്ടിയിൽ സഞ്ചരിച്ചത് 46 ദശലക്ഷം യാത്രക്കാര്‍
2025 വര്‍ഷത്തെ നാലാം പാദത്തില്‍ സൗദിയിലെ ട്രെയിനുകളില്‍ സഞ്ചരിച്ചത് 46 ദശലക്ഷം യാത്രക്കാര്‍ എന്ന് കണക്കുകള്‍. 199 ശതമാനമത്തിന്റെ വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് റെക്കോര്‍ഡ് യാത്രക്കാര്‍ സൗദിയുടെ തീവണ്ടി സര്‍വ്വീസിനെ യാത്രക്കായി ഉപയോഗിച്ചത്. 2025 വര്‍ഷത്തെ നാലാം പാദത്തില്‍ 46 ദശലക്ഷത്തിലധികം യാത്രക്കാരാണ് സൗദിയിലെ തീവണ്ടിയില്‍ യാത്ര ചെയ്തത്. 2024വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 199% വളര്‍ച്ചയാണ് കൈവരിച്ചത്. അതേസമയം ലോഹ, ചരക്ക് ട്രെയിനുകള്‍ 218,000 കണ്ടൈനറുകളില്‍ 4 ദശലക്ഷം ടണ്ണിലധികം സാധനങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു. ഇന്റര്‍സിറ്റി ട്രെയിനുകള്‍ വഴി 2.9 ദശലക്ഷത്തിലധികം യാത്രക്കാര്‍ സഞ്ചരിച്ചതായും പൊതുഗതാഗത അതോറിറ്റി വിശദീകരിച്ചു. ഇതില്‍ മക്ക മദീന പുണ്യ നഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ വഴി 2.3 ദശലക്ഷം യാത്രക്കാരും, ഈസ്റ്റേണ്‍ റെയില്‍വേ നെറ്റ്വര്‍ക്കിന് കീഴില്‍ 367,000 യാത്രക്കാരും, ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴില്‍ 234,000 യാത്രക്കാരും ഉള്‍പ്പെടുന്നു.നഗരങ്ങള്‍ക്കുള്ളില്‍ ട്രെയിനുകള്‍ ഉപയോഗിച്ച് 43.8 ദശലക്ഷത്തിലധികം യാത്രക്കാരാണ്. ഇതില്‍ റിയാദ് ട്രെയിനിലെ 32 ദശലക്ഷം യാത്രക്കാര്‍ ഉള്‍പ്പെടുന്നു, അതേസമയം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം 10.6 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം റിയാദിലെ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുള്‍റഹ്‌മാന്‍ യൂണിവേഴ്സിറ്റിയിലെ ഓട്ടോമേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിലെ യാത്രക്കാരുടെ എണ്ണം 982,000-ത്തിലധികം വരും.
സൗദി സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലും, പ്രത്യേകിച്ചും വ്യവസായ, ഖനന മേഖലകളില്‍, ട്രെയിനുകളുടെ പ്രധാന പങ്ക് വഹിച്ചു. കിഴക്കന്‍ റെയില്‍വേ ശൃംഖല വഴി കൊണ്ടുപോകുന്ന ചരക്കുകളുടെയും ധാതുക്കളുടെയും അളവ് 218,000 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകളും 439,000 ടണ്ണില്‍ കൂടുതലും, വടക്കന്‍ റെയില്‍വേ ശൃംഖല വഴി കൊണ്ടുപോകുന്ന 3.5 ദശലക്ഷം ടണ്ണും കവിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇറാന്‍-അമേരിക്ക പ്രതിസന്ധി; നിലപാട് മയപ്പെടുത്തി ട്രംപ്
ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്മാറി അമേരിക്ക. ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പ്രഖ്യാപിച്ച പിന്തുണയിലും അമേരിക്ക നിലപാട് മയപ്പെടുത്തി.
യുദ്ധമുണ്ടായാല്‍ ഏറ്റവും വലിയ ദോഷം ചെയ്യുക ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രയേലിനുമാണ് എന്നതിനാലാണ് ഈ രാജ്യങ്ങള്‍ കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം സൗദി ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയതായി കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസം വൈററ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നിലപാട് മയപ്പെടുത്തി ട്രംപ് രംഗത്തെത്തിയത്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ച ട്രംപിന്റെ വാക്കുകള്‍ക്ക് പഴയ മുര്‍ച്ചയില്ലായിരുന്നു. മാത്രവുമല്ല, ഇറാന്റെ അഭയാര്‍ത്ഥിയായ രാജകുമാരന്‍ പെഹ്ലാവിക്ക് വലിയ പിന്തുണ രാജ്യത്ത് ഉണ്ടെന്ന് കരുതുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു.
ഇറാനെ അമേരിക്ക ആക്രമിച്ചാല് തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാനുചുറ്റുമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ട്രംപിനോട് പിന്‍മാറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് അമേരിക്കയ്ക്ക് നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന് അമേരിക്കയിലെ തന്നെ സൈനിക ഉദ്യോഗസ്ഥരും ട്രംപിനെ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം താല്‍ക്കാലികമായി പിന്‍മാറിയെങ്കിലും യുദ്ധമെന്ന സാധ്യത പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന ലെവിറ്റ് പറഞ്ഞു. എന്താണ് മനസിലുള്ള പദ്ധതിയെന്ന് ട്രംപിന് മാത്രമേ അറിയൂവെന്നാണ് കരോലിന ഇത് സംബനധിച്ച ചോദ്യത്തിനോട് പ്രതികരിച്ചത്.
സൗദിയ-എയര്‍ ഇന്ത്യ കരാര്‍ ; ഇന്ത്യയ്ക്കും സൗദിക്കും ഇടയിലുള്ള യാത്ര ലളിതമാക്കി
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള യാത്ര കൂടുതല്‍ ലളിതമാക്കി സൗദി എയര്‍ലൈന്‍സായ സൗദിയയും എയര്‍ ഇന്ത്യയും തമ്മില്‍ കരാറിലെത്തി. ഫെബ്രുവരി മുതല്‍ പുതിയ കോഡ് ഷെയറിങ് പ്രകാരം യാത്രക്കാര്‍ക്ക് കൂടുതല്‍ വിമാന ഓപ്ഷനുകള്‍ ലഭ്യമാക്കും.
പുതിയ കോഡ്‌ഷെയര്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ വിമാന ഓപ്ഷനുകള്‍, സുഗമമായ കണക്ഷനുകള്‍, മുന്നോട്ടുള്ള യാത്ര എന്നിവ ലഭിക്കും.ജിദ്ദയിലോ റിയാദിലോ എത്തുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദമ്മാം, അബഹ, ഖസീം, ജിസാന്‍, മദീന, തായിഫ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സൗദിയ നടത്തുന്ന വിമാനങ്ങളില്‍ തടസ്സമില്ലാതെ കണക്റ്റുചെയ്യാന്‍ കഴിയും. ഇത് ബിസിനസ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നേട്ടമാണ്. പോയിന്റ് ടു പോയിന്റ് യാത്രയ്ക്ക് അപ്പുറം പങ്കാളിത്തത്തിന്റെ ഉപയോഗക്ഷമത വികസിപ്പിക്കുന്ന, തിരഞ്ഞെടുത്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകള്‍ ഈ വര്‍ഷം അവസാനം ചേര്‍ക്കും. കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് സൗദിയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുംബൈ, ഡല്‍ഹി വഴി അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പുര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സഞ്ചരിക്കാനാകും. ഇന്റര്‍ലൈന്‍ ക്രമീകരണങ്ങളിലൂടെ 15-ലധികം സ്ഥലങ്ങള്‍ കൂടി ലഭ്യമാണ്. ബിസിനസ്, വിനോദം അല്ലെങ്കില്‍ കുടുംബ സന്ദര്‍ശനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഈ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനാകും. സൗദിയയെ സംബന്ധിച്ചിടത്തോളം, യാത്രകള്‍ ലളിതമാക്കുന്നതിനൊപ്പം രണ്ട് വിപണികള്‍ തമ്മിലുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കരാര്‍ രാജ്യങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകളുടെ സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തന്ത്രപരമായ ചുവടുവയ്പ്പാണെന്ന് സൗദിയ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ ഒമര്‍ പറഞ്ഞു. ആഗോള ശൃംഖല പുനര്‍നിര്‍മിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ വിശാലമായ ശ്രമത്തെയും ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നു. 2022-ല്‍ സ്വകാര്യവല്‍ക്കരണത്തിനുശേഷം, എയര്‍ലൈന്‍ 24 കോഡ്‌ഷെയര്‍ പങ്കാളിത്തങ്ങളിലേക്കും ഏകദേശം 100 ഇന്റര്‍ലൈന്‍ കരാറുകളിലേക്കും വികസിച്ചു, ഇത് ലോകമെമ്പാടുമുള്ള 800-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.


