ഖത്തറില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്.ഒട്ടക സൗന്ദര്യോത്സവം സംഘചിപ്പിച്ച് ഖത്തര്‍. ‘ജസീലത്ത് അല്‍-അത്ത’ എന്നപേരില്‍ നടക്കുന്ന ഫെസ്റ്റില്‍ ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും പങ്കെടുക്കുന്നുണ്ട്. ജനുവരി 15 ന് ആരംഭിച്ച ഫെസ്റ്റ് ഫെബ്രുവരി 7 ന് അവസാനിക്കും. ഒട്ടകങ്ങളുടെ സൗന്ദര്യാത്സവം ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. വിവിധ നിറത്തിലും തരത്തിലുമുള്ള ഒട്ടകങ്ങളുടെ സമ്മേളന കേന്ദ്രമായി ‘ജസീലത്ത് അല്‍-അത്ത’.ലക്ഷണമത്ത ഒട്ടകങ്ങള്‍ക്ക് സമ്മാനങ്ങളും ഉണ്ട്. പാരിസ്ഥിതിക ബോധവത്കരണം ജനങ്ങള്‍ക്ക് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. വനപ്രദേശങ്ങളെയും കാട്ടുമേച്ചില്‍ സസ്യങ്ങളെയും സംരക്ഷിക്കുക, അമിതമായി മേയുന്നതിന്റെ അപകടസാധ്യതകള്‍ എടുത്തുകാണിക്കുക, ഒട്ടകമേച്ചില്‍ രീതികള്‍ നിയന്ത്രിക്കുക, സീസണ്‍ അവസാനിച്ചതിനുശേഷം ക്യാമ്പിംഗ് സൈറ്റുകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പ്രത്യേക പവലിയനില്‍ മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്. പരിസ്ഥിതി നിയമ ലംഘനങ്ങളെ കുറിച്ചും പാരിസ്ഥിതിക സൗഹൃദ സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പവലിയനില്‍ ബോധവത്കരണ പരിപാടികളുണ്ട്.
റാസ് അല്‍ ഖൈമ ടൂറിസം -2025 ല്‍ റെക്കോര്‍ഡ് വളര്‍ച്ച
2025 ല്‍ 13.5 കോടി രാത്രികാല സന്ദര്‍ശകര്‍ റാസല്‍ ഖൈമ സന്ദര്‍ശിച്ചതായി റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. വാര്‍ഷികാടിസ്ഥാനത്തില്‍ 6% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ടൂറിസം വരുമാനത്തില്‍ 12% വളര്‍ച്ചയുണ്ടായതായും അതോറിറ്റി വ്യക്തമാക്കി.
പോയവര്‍ഷം വിനോദസഞ്ചാര രംഗത്ത് ശ്രദ്ധേയമായ കുതിപ്പാണ് റാസല്‍ ഖൈമ കാഴ്ച്ചവെച്ചത്. സിഗ്‌നേച്ചര്‍ ഇവന്റുകള്‍, പുതിയ ഹോട്ടലുകള്‍ എന്നിവയില്‍ നിന്ന് ശക്തമായ ആഗോള പങ്കാളിത്തത്തിലേക്കും സന്ദര്‍ശകരുടെ വരവിലെ സ്ഥിരമായ വളര്‍ച്ചയിലേക്കും എമിരേറ്റ് വളര്‍ന്നു. ഇവന്റുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, പങ്കാളിത്തം, സുസ്ഥിരത എന്നിവയിലുടനീളമുള്ള നിരവധി നാഴികക്കല്ലുകളുടെ പരമ്പരയാണ് ഈ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. യുകെ, ഇന്ത്യ, ചൈന, മധ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളില്‍ നിന്നെല്ലാം സന്ദര്‍ശകരെത്തി. റൊമാനിയ, പോളണ്ട്, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി വികസിപ്പിച്ചതിന്റെ ഗുണവും റാസല്‍ ഖൈമയ്ക്ക് ലഭിച്ചു. മര്‍ജന്‍ ബീച്ച്, ആര്‍എകെ സെന്‍ട്രല്‍ എന്നിവയുള്‍പ്പെടെ അനാച്ഛാദനം ചെയ്ത ലാന്‍ഡ്മാര്‍ക്ക് ഡെസ്റ്റിനേഷനുകളുടെ വികസനത്തിനൊപ്പം വിന്‍ അല്‍ മര്‍ജന്‍ ദ്വീപിലെ നിര്‍മ്മാണ പുരോഗതിയും ടൂറിസം രംഗത്തിന് ഉണര്‍വേകി. ഇത് സഞ്ചാരികളുടെ ഒഴുക്കിന് വഴി തുറന്നു. 13.5 കോടി സന്ദര്‍ശകരാണ് പോയ വര്‍ഷം റാസല്‍ഖൈമയിലെത്തിയത്. 2024 നെ അപേക്ഷിച്ച് 6 ശതമാനമാണ് അളവ് വര്‍ദ്ധിച്ചത്. ടൂറിസത്തില്‍ നി്ന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ചതായും റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി.
ഗ്രീന്‍ലാൻറ് ഏറ്റെടുക്കല്‍ :അമേരിക്കന്‍ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയൻ
ഗ്രീന്‍ ലാന്റ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി. അതിനിടെ ഗ്രീന്‍ ലാന്റ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.
ബ്രസല്‍സില്‍ അടിയന്തര യോഗം ചേര്‍ന്നശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ നാറ്റോ സഖ്യരാഷ്ട്രങ്ങളുമായി സംസാരിച്ചത്. ഗ്രീന്‍ലാന്‌റ് പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ ഡെന്‍മാര്‍ക്കിന്റേയും ഗ്രീന്‍ലാന്റിന്റേയും അവകാശത്തെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ അടക്കമുള്ളവയുടെ മേല്‍ അധിക നികുതി ചുമത്തിയുള്ള അമേരിക്കയുടെ തീരുമാനത്തെ യുകെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം എതിര്‍ത്ത് രംഗത്തെത്തി. അംഗീകരിക്കനാവാത്ത നീക്കമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം. ട്രംപുമായി ടെലിഫോണില്‍ സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ട് വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം പ്രശഅനം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ പ്രതികരിച്ചത്. ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ട്രംപുമായി സംസാരിക്കുമെന്നും റൂട്ടെ അറിയിച്ചു. അതേസമയം ചൈനയുടേയും റഷ്യയുടേയും ആക്രമണങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വേണമെന്ന വാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഡെന്‍മാര്‍ക്കിന് റഷ്യയുടെ ഭീഷണി ചെറുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഇക്കാര്യം വീണ്ടും പോസ്റ്റ് ചെയ്തു.
ഗള്‍ഫുഡ് 2026: അഞ്ചുദിവസത്തെ മേള 26 ന് തുടങ്ങും
ലോകത്തിലെ എക്കാലത്തേയും വലിയ ഭക്ഷ്യ മേളയ്ക്ക് വേദിയാവാന്‍ തയ്യാറെടുക്കുകയാണ് ദുബൈ. ജനുവരിയില്‍ നടക്കുന്ന ഗള്‍ഫുഡ് മേള രണ്ട് വേദികളിലായാണ് ഒരേസമയം അരങ്ങേറുന്നത്. ഇന്ത്യയാണ് ഔദ്യോഗിക കണ്‍ട്രി പങ്കാളി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദര്‍ശനത്തിനാണ് ദുബൈ വേദിയാകുന്നത്. ചരിത്രത്തിലാദ്യമായി രണ്ട് മെഗാ വേദികളിലായാണ് ഗള്‍ഫുഡ് ഇത്തവണ അരങ്ങേറുന്നത്. ജനുവരി 26 മുതല്‍ 30 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലും എക്‌സ്‌പോ സിറ്റിയിലെ പുതുതായി വികസിപ്പിച്ച ദുബായ് എക്സിബിഷന്‍ സെന്ററിലുമായി 280,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ ആണ് മേള അരങ്ങേറുന്നത്. രണ്ട് വേദികളിലും ഒരേസമയം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രദര്‍ശനമാണ് ഗള്‍ഫുഡെന്ന് സംഘാടകര്‍ പറഞ്ഞു. നവീകരിച്ച ദുബായ് എക്സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനവുമാണ് ഇത്. അഞ്ച് ദിവസത്തെ പരിപാടിയില്‍ 195 രാജ്യങ്ങളില്‍ നിന്നുള്ള 8,500-ലധികം പ്രദര്‍ശകര്‍ പങ്‌കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 15 കോടി ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. അവരില്‍ 40% പേരും ആദ്യമായി പങ്കെടുക്കുന്നവരാണ്, ലക്‌സംബര്‍ഗ്, മാലിദ്വീപ്, റുവാണ്ട, സ്ലൊവാക്യ, സ്വീഡന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ ദേശീയ പവലിയനുകള്‍ ഷോയില്‍ പങ്കുചേരുന്നു. ദുബായ് എക്‌സിബിഷന്‍ സെന്റര്‍ വേള്‍ഡ് ഫുഡ് ആന്‍ഡ് റൈസ്, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നീ മേഖലകള്‍ക്കും ഗള്‍ഫുഡ് ഫ്രഷ്, ഗള്‍ഫുഡ് ലോജിസ്റ്റിക്‌സ്, ഗള്‍ഫുഡ് ഗ്രോസറി ട്രേഡ് എന്നീ മൂന്ന് പുതിയ മേഖലകള്‍ക്കും ആതിഥേയത്വം വഹിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പാല്‍, മാംസം, സമുദ്രവിഭവങ്ങള്‍, പാനീയങ്ങള്‍, കൊഴുപ്പുകള്‍, എണ്ണകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 250-ലധികം നിക്ഷേപകരെയും പുതുമയുള്ളവരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഗള്‍ഫുഡ് സ്റ്റാര്‍ട്ടപ്പുകളും ഇത് നടത്തും. ഗള്‍ഫുഡ് 2026 ന്റെ ഔദ്യോഗിക കണ്‍ട്രി പങ്കാളിയായ ഇന്ത്യയില്‍ നിന്ന് 600 ലേറെ പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുക്കുക. ആഗോള വിപണികളില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ കാര്‍ഷിക-കയറ്റുമതി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഗള്‍ഫുഡ് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.
2025 ല്‍ റെക്കോര്‍ഡ് നേട്ടം നേടി റാസല്‍ഖൈമ വിമാനത്താവളം
റാസ് അല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ല്‍ യാത്രചെയ്തവരുടെ എണ്ണം 1,000,303 ആയി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വളര്‍ച്ചയാണ് ഇത്തവണ കൈവരിച്ചിരിക്കുന്നത്.വികസനത്തിന്റെ ദ്രുതഗതിയിലുള്ള വേഗതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതോടൊപ്പം വ്യോമഗതാഗതത്തിനുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തിന്റെ വിമാന ശൃംഖലയില്‍ പ്രകടമായ വികാസവും ഉണ്ടായി.ഇന്ത്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, റഷ്യ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത് എന്നിവയുള്‍പ്പെടെ 16 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.പത്ത് ലക്ഷം യാത്രക്കാരുടെ എണ്ണം കവിഞ്ഞത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന, വികസന തന്ത്രത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമാനും എഞ്ചിനീയറുമായ ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രസ്താവിച്ചു.2025 ലെ പദ്ധതികളുടെ ഭാഗമായി, യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നിരീക്ഷണ, പ്രവര്‍ത്തന സംവിധാനങ്ങളിലേക്കുള്ള നവീകരണം, എമിറേറ്റിലെ ടൂറിസത്തെയും വാണിജ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനായി വ്യോമ കണക്റ്റിവിറ്റി വിപുലീകരണം എന്നിവയുള്‍പ്പെടെ സമഗ്രമായ വികസന പരമ്പരകള്‍ പൂര്‍ത്തിയാക്കിയതായി ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.
പത്താം തവണയും ലോകത്തിലെ സുരക്ഷിത നഗരമായി അബൂദബി
വീണ്ടും ലോകത്തിലെ സുരക്ഷിത നഗരമായി യു.എ.ഇ തലസ്ഥാനമായ അബൂദബി.
സുരക്ഷ, ജീവിത നിലവാരം, ജീവിതച്ചെലവ് എന്നിവ നിരീക്ഷിക്കുന്ന ആഗോള സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്‌ഫോമായ ‘നംബിയോ’ആണ് ഈ കാര്യം വ്യക്തമാക്കിയത്.ആഗോള സുരക്ഷിത നഗര സൂചികയില്‍ 2017 മുതല്‍ തുടര്‍ച്ചയായ പത്താം തവണയും അബൂദബി ഒന്നാം സ്ഥാനത്തെത്തി.ലോകമെമ്പാടുമുള്ള 382 നഗരങ്ങളെ മറികടന്നാണ് നഗര സുരക്ഷയില്‍ അബൂദബി സ്ഥിരതയാര്‍ന്ന മികവ് തുടരുന്നത്.150 രാജ്യങ്ങളിലെ 400 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 89.0 എന്ന പോയന്റ് നിലനിര്‍ത്തിയാണ് നേട്ടം.പട്ടികയിലെ ആദ്യ 6 നഗരങ്ങളില്‍ അഞ്ചും യുഎഇയില്‍ നിന്നുളളതാണ്.ആദ്യ പത്തില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ അഞ്ചാം സ്ഥാനവും ഒമാന്റെ മസ്‌കത്ത് എട്ടാം സ്ഥാനവും സ്വന്തമാക്കി.
ഇറാന്‍ ; ഖമനേയിയെ മാറ്റേണ്ടസമയമായെന്ന് ട്രംപ്
ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമനേയിയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിനെ ക്രിമിനല്‍ എന്ന് ഖമനേനി വിളിച്ചതിനോടുള്ള മറുപടിയായാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.
ശനിയാഴ്ച്ച നടത്തിയ പൊതുപ്രസംഗത്തിലാണ് അയത്തൊള്ള ഖമനേയി ട്രംപിനെ ക്രിമിനല്‍ എന്ന് വിളിച്ചത്. ഇറാനിലെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് കാരണക്കാരന്‍ ട്രംപാണെന്നായിരുന്നു ഖമനേയി ആരോപിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കവെയാണ് ട്രംപ് ഖമനേയിയെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. ഇറാന് പുതിയ നേതൃത്വം വരേണ്ട സമയം ആഗതമായി. ഇറാനിലെ നിലവിലെ ഭരണകൂടം അടിച്ചമര്‍ത്തലും അക്രമവും കൊണ്ടാണ് ജനത്തെ ഭരിക്കുന്നത്. രാജ്യത്തെ ആക്രമണങ്ങള്‍ കൊണ്ട് നശിപ്പിക്കുകയാണ് ഖമനേയിി ഭരണകൂടം ചെയ്തതെന്നും ട്രംപ് ആരോപിച്ചു. ഭരിക്കുന്നത് താന്‍ ഭരിക്കുന്നത് പോലെ ആയിരിക്കണമെന്നും ട്രംപ് അവകാശപ്പെട്ടു. നേതൃത്വം എന്നാല്‍ ബഹുമാനം എന്നാണെന്നും അല്ലാതെ ഭയവും മരണവുമല്ലെന്നും ട്രംപ് കൂട്ടിചേര്‍ത്തു. ഖമനേയി സ്വന്തം രാജ്യെത്തെ നശിപ്പിക്കുന്ന രോഗാതുരനായ മനുഷ്യാനാണെന്നും അയാളുടെ രാജ്യം ലോകത്ത് ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്നും ട്രംപ് ആക്ഷേപിച്ചു.
യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും
യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമെ വാണീജ്യകരാറുകളും സന്ദര്‍ശനത്തില്‍ ചര്‍്ച്ചാവിഷയമാകും.
മേഖലയില്‍ അസ്ഥിരത ശക്തമായ സമയത്തുള്ള യുഎഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം ഏറെ നിര്ണായകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ്് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നിക്ഷേപക രാജ്യമാണ് യുഎഇ, 2000 മുതല്‍ ഇത് 22 ബില്യണ്‍ ഡോളറിലധികം കവിഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമായി യുഎഇ സുപ്രധാന എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും നല്‍കുന്നുണ്ട്്. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുഎഇയില്‍ രൂപ-ദിര്‍ഹം വ്യാപാര ഒത്തുതീര്‍പ്പ് സംവിധാനങ്ങളും ഇന്ത്യയുടെ യുപിഐ പോലുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ സംയോജനവും സമീപകാല സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. പതിവ് സംയുക്ത വ്യായാമങ്ങളും സമുദ്ര സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വഴി പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലായി. ഈ മാസം ആദ്യം, ഇന്ത്യയുടെ സൈനിക മേധാവി സൈനിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ സന്ദര്‍ശിച്ചു. ഇതിന് പുറമെ യുഎഇയിലെ മൂന്നര ദശലക്ഷം വരുന്ന ഇന്ത്യന്‍ പ്രാവാസികളുടെ ഉന്നമനം സംബന്ധിച്ചുള്ള പദ്ധതികളും ചര്‍ച്ചാവിഷയമായേക്കും. 2016, 17 വര്‍ഷങ്ങളില്‍ അബുദബിയുടെ കിരീടാവകാശി എന്നനിലയിലും 2023, 24 വര്‍ഷങ്ങളില്‍ പ്രസിഡന്റ് എന്ന നിലയിലും മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണട്.
ഇറാന്‍ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 16500 ന് മുകളില്‍ എന്ന് റിപ്പോർട്ട്
ഇറാനിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16500 ലേറെയാണെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ഡോക്ടര്‍മാരാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനി പറഞ്ഞതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
ഇറാനില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ടവരുടെ എണ്ണം 16500 നും 18000 ത്തിനും ഇടയിലാണെന്ന് പറയുന്നത്. പരിക്കേറ്റവരുടെ എണ്ണം 330000 ത്തിനും 360000 ത്തിനും ഇടയിലാണ്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഗര്‍ഭിണികളുമുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരും 30 വയസിന് താഴെ പ്രായമുള്ളവരാണെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാനിലെ 8 പ്രമുഖ ഐ ഹോസ്പിറ്റലും 16 എമര്‍ജന്‍സി വിഭാഗങ്ങളും സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴുത്തിലും തലയിലും വെടിയേറ്റാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും സൈനിക ആയുധങ്ങളാണ് പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലിയാരംഭിച്ച പ്രതിഷേധം പിന്നീട് ഭരണവിരുദ്ധ സമരമായി മാറുകയായിരുന്നു. സമരത്തെ ഖമേനി ഭരണകൂടം അടിച്ചമര്‍ത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം ഖമേനി തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് ജനങ്ങളെ അനാവശ്യമായി ഇളക്കിവിട്ടതെന്നായിരുന്നു ഖമേനി ആരോപിച്ചത്. അമേരിക്ക സൈനിക സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ജനത്തെ ഇളക്കിവിട്ടതെന്നും പ്രക്ഷോഭകാരികള്‍ അമേരിക്കയുടെ കാലാള്‍ പടയാണെന്നുമായിരുന്നു ഖമേനിയുടെ ആരോപണം. ഈതിനുപിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ദുബായ് മുനിസിപ്പാലിറ്റിയുടെ റമസാന്‍ മാര്‍ക്കറ്റ് ഇന്നു മുതല്‍
മുനിസിപ്പാലിറ്റിയുടെ റമസാന്‍ മാര്‍ക്കറ്റ് ദെയ്‌റ അല്‍ റാസ് മാര്‍ക്കറ്റില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇമറാത്തി മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആഘോഷിക്കുന്ന വുള്‍ഫ കാലത്തിന്റെ ഭാഗമായാണ് റമസാന്‍ മാര്‍ക്കറ്റ് തുറക്കുന്നത്. ഫെബ്രുവരി 15വരെ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കും. റമസാനിലേക്കുള്ള ഒരുക്കം എന്ന നിലയിലാണ് മാര്‍ക്ക് തുറക്കുന്നത്. കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും സമയം ചെലവഴിക്കാനുമുള്ള സൗകര്യം മാര്‍ക്കറ്റിലുണ്ടാകും. പരമ്പരാഗത രീതിയില്‍ റമസാനുവേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും അരങ്ങിലെത്തും.പരമ്പരാഗത ഇമറാത്തി രുചികള്‍ വിളമ്പുന്ന 10 റസ്റ്ററന്റുകള്‍ പ്രത്യേകമായി ഇവിടെ പ്രവര്‍ത്തിക്കും. ഭക്ഷണത്തിനൊപ്പം പരമ്പരാഗത അറബിക് നാടന്‍ കലകളുടെ അവതരണം വേദിയില്‍ നടക്കും. ഇതിനു പുറമെ കുട്ടികള്‍ക്കായി വിവിധ ശില്‍പശാലകളും മല്‍ത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍, ഈന്തപ്പഴ ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിപണിയില്‍ ഉണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 10 വരെ ബര്‍ദുബായ്, ദെയ്‌റ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് സൗജന്യ അബ്രകള്‍ ആര്‍ടിഎ ഏര്‍പ്പാടാക്കി.


