Monday, June 15, 2026
Home Blog Page 167

തിരുവനന്തപുരത്തും എസ്എഫ്ഐയുടെ പ്രതിഷേധം; തന്നെ ആക്രമിച്ചവർക്ക് എതിരെ നടപടി എടുക്കാത്തതിന് ക്ഷുഭിതനായി ഗവർണർ

0

സര്‍വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്ന് ഗവർണർ ആരോപിച്ചു. മാധ്യമങ്ങളോടും ഗവർണർ ക്ഷുഭിതനായി.

ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താൻ പോയത് മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ മകൻ്റെ കല്യാണത്തിനാണ് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരു സുരക്ഷാ പ്രശ്നവുമുണ്ടായിരുന്നില്ല. കേരളത്തിൽ ബിജെപി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച ഗവർണർ, മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. നഗരത്തിൽ ഉടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

നവകേരള സദസ്സ് അലങ്കോലമാക്കാൻ ആളെ അയക്കുന്നു; മാധ്യമങ്ങൾക്ക് എതിരെയും മുഖ്യമന്ത്രിയുടെ വിമർശനം

0

നവകേരള സദസ്സിന് ഇടയിൽ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. പുനലൂരിൽ നവകേരള സദസ്സിൽ സംസാരിക്കവെ ഒരാൾ പാഞ്ഞടുത്തതിനോടാണ് പിണറായി വിജയൻ പ്രതികരിച്ചത്. പരിപാടി അലങ്കോലമാക്കാൻ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാൽ എല്ലാവരും സംയമനത്തോടെയാണ് പ്രതികരിച്ചത്. ചിലയിടത്ത് മാധ്യമങ്ങൾ കൂടി പ്രതിഷേധങ്ങളുടെ ആസൂത്രണം നടത്തി. പ്രതിഷേധക്കാർ നിൽക്കുന്നയിടത്ത് മാധ്യമ പ്രവർത്തക ക്യാമറയുമായി നിന്നു. എക്‌സ്‌ക്ലൂസീവ്‌ ആയി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.

ഇവിടെ ക്യാമറയുടെ മുന്നിലേക്ക് എക്‌സ്‌ക്ലൂസീവ്‌ ആയി ചാടി വീഴുകയായിരുന്നു. ജനങ്ങൾ പ്രകോപനം കൂടാതെ സാഹചര്യം കൈകാര്യം ചെയ്തു. പല രൂപത്തിലും പരിപാടി അലങ്കോലപ്പെടുത്താൻ വരും. വ്യത്യസ്തമായ പ്രതിഷേധത്തിനാണ് ശ്രമം. ഞങ്ങൾ എത്ര പ്രതിഷേധം കണ്ടതാണെന്നും പിണറായി പറഞ്ഞു. പുനലൂരിൽ മുഖ്യമന്ത്രി സംസാരിക്കവെ പാഞ്ഞടുത്തയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നരഭോജി കടുവ കൂട്ടിലായി; വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ

0

വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.

കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. വെടിവെച്ച് കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ ആളുകൾ പ്രദേശത്ത് എത്തി പ്രതിഷേധം തുടരുന്നു. എംഎൽഎ എത്തിയശേഷം തീരുമാനം എടുക്കണമെന്ന് ആണ് നാട്ടുകാരുടെ അവശ്യം.എന്നാൽ കടുവയെ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു.

കർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് പോയി. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.

ആര്യനാട് സർക്കാർ ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം; ഒരാൾ കസ്റ്റഡിയിൽ

0

ആര്യനാട് സർക്കാർ ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു ഇവർ. ഇതിൽ ഒരാളാണ് ഡോക്ടറെ മർദ്ദിച്ചത്. അകാരണമായി ആണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്‌സുമാരെയും അസഭ്യം വിളിച്ചു. ഇതിനിടെ പരുക്കേറ്റയാളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവരാന്‍ യുവാക്കളോട് പറഞ്ഞിരുന്നു. ഈ സമയത്താണ് യുവാക്കളിലൊരാള്‍ ഓടിയെത്തി ഡോക്ടറെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

0

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധയെ തുടർന്ന് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെ എൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ചില രാജ്യങ്ങളിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നുണ്ട്. തുടർന്ന് സിംഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ മറ്റ് വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്.

പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവർ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.

പാർലമെൻ്റ് സുരക്ഷാ വീഴ്ച; ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

0

പാർലമെൻ്റ് അതിക്രമവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പാർലമെൻ്റിന് പുറത്തെ ദൃശ്യങ്ങൾ ഇയാൾക്കും ലളിത് അയച്ചിരുന്നു. ദൃശ്യങ്ങൾ പരമാവധി പ്രചരിപ്പിക്കാനും നിർദ്ദേശം നൽകി. ലളിതും മഹേഷും താമസിച്ച രാജസ്ഥാനിലെ ഹോട്ടലിലും പരിശോധന നടത്തി.

രണ്ടിടങ്ങളിൽ കൂടി അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗർ ശർമ്മ, നീലം എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. സാഗർ ശർമ്മ ഷൂ വാങ്ങിയ കടയുടമയും ചോദ്യം ചെയ്തു. പാർലമെൻറിൽ കൂടാതെ മൈസൂർ, ഗുരു ഗ്രാം ,രാജസ്ഥാൻ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.

അധ്യാപകനായി ജോലി ചെയ്തിരുന്ന ലളിത് ഝായുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സാമുഹിക പ്രവർത്തനങ്ങൾ അടക്കം നടത്തിയിരുന്ന ഝാ തീവ്രനിലപാടുള്ള സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാളുടെ ഫേസ്ബുക്കിലെ അടക്കം പോസ്റ്റുകളിൽ ഇത്തരം എഴുത്തുകളാണ് കണ്ടെത്തിയത്. ഝായുടെ മാതാപിതാക്കളിൽ നിന്നടക്കം വിവരം തേടി. പ്രതികളുടെ മൊബൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് നശിപ്പിച്ചെന്നാണ് ഝായുടെ മൊഴി.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ

0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും മഴ കനക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ രാത്രിയും തുടര്‍ന്നു. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കന്യാകുമാരി തീരത്തേക്ക് സ്ഥാനം മാറിയതാണ് മഴയ്ക്ക് കാരണം. മലയോര മേഖലയിലും തീരദേശ മേഖലയിലും പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. മഴ തുടരുന്ന സാഹചര്യത്തിൽ പൊൻമുടി, മങ്കയം, മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.

നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുത്; ഗവർണർക്ക് എതിരെ പിണറായി വിജയൻ

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം? മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി? എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ലെന്നും പിണറായി പറഞ്ഞു.

ഗവര്‍ണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. താൻ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും പിണറായി വിജയന്‍ നവകേരള സദസ്സില്‍ പറഞ്ഞു.

‘എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി’; ആരോപണവുമായി രാജ്ഭവൻ വാര്‍ത്താകുറിപ്പ് ഇറക്കി

0

മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ വാർത്താകുറിപ്പ്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനർ ഉയർത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രി ബോധപൂർവം ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.

ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ ഉയർത്തിയ ബാനറുകൾ പോലീസിനെക്കൊണ്ടാണ് ഗവർണർ അഴിപ്പിച്ചത്. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയർത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവർണർ ബാനറുകൾ അഴിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്. സാഹചര്യത്തിൽ ആണ് രാജ്ഭവൻ്റെ വാർത്താക്കുറിപ്പ്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ ഇത്തരത്തില്‍ വാർത്താകുറിപ്പിറക്കുന്ന പതിവില്ല.

‘ജീവൻ നഷ്ടപ്പെട്ടാലും കുഴപ്പമില്ല, ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും’: പിഎം ആര്‍ഷോ

0

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്തിരുന്നു. പിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനമായി ക്യാമ്പസിലെത്തി. പൊലീസുകാരോട് കയര്‍ത്ത് സംസാരിച്ച പിഎം ആര്‍ഷോയും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തുകയായിരുന്നു.

ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പൊലീസുകാരോടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും പൊലീസിനോട് പറഞ്ഞു. ശേഷമാണ് ബാനര്‍ ഉയര്‍ത്തിയത്.

നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്‍റെ ബാനര്‍ കീറിയെടുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ ക്യാമ്പസില്‍ തന്നെയുണ്ടാകുമെന്നും പിആര്‍ഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരും. ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍എസ്എസിന്‍റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു.

ഗവര്‍ണര്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാര്‍ മാറരുതെന്നും ആര്‍ഷോ പറഞ്ഞു. ആരിഫ് ഖാന്‍ വന്ന് തന്‍റെ ബാത്ത് റൂം കഴുകാന്‍ പറയുമ്പോള്‍ പോയി കഴുകുന്ന തരത്തില്‍ പൊലീസിന്‍റെ അന്തസ് കളയരുതെന്നും ആര്‍ഷോ ആരോപിച്ചു.

കാലിക്കറ്റ്‌ സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല. ഗവർണർ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവർണർ ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചത്. ഗവർണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതി. ലാത്തിയടിയേറ്റാൽ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെ എസ് യു കാരെ പോലെ അല്ല എസ് എഫ് ഐയെന്നും ഇന്നലെ നിരവധി പേർക്കാണ് സമരത്തിൽ പരിക്കേറ്റതെന്നും പിഎം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.