Monday, June 15, 2026
Home Blog Page 166

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി അടിയന്തര യോഗം ചേർന്നു

0

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണം. ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിത്. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎൻ 1 രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയും ശ്വാസകോശ അസുഖങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

സംസ്ഥാനത്ത് ജാഗ്രത വേണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകളില്‍ കേരളത്തില്‍ പ്രതിദിനം വലിയ വർധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണും ഉപ വകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിൽ എത്തുന്നത്. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

‘സർവകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നു’: ഗവർണർക്ക് എതിരായ എസ്എഫ്ഐ ബാനർ നീക്കണമെന്ന് വിസി

0

ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണരെ ഹിറ്റ്ലറും മുസോളിനിയും ആയി താരതമ്യം ചെയ്യുന്നതാണ് ബാനര്‍.

സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കെയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നതെന്ന് വി.സി. ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്.

ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതും മാറ്റാനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ക്കു നല്‍കിയതും. സര്‍വ്വകലാശാലയുടെപ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ ഉടനടി അഴിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വി.സിയുടെ ഉത്തരവ്.

ഒരു മതേതരവാദിയെ സംഘപരിവാർ ചാപ്പകുത്തി തകർക്കാൻ കുത്സിത ശ്രമം; വിശദീകരിച്ച് കെ സുധാകരൻ

0

സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ നിന്ന് സസ്പെൻഷൻ വാങ്ങിയ ദിനംതന്നെ സംഘപരിവാറിന്റെ ചാപ്പകുത്താൻ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സെനറ്റിലേക്ക് യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ് ചെയ്താൽ എതിർക്കും എന്നാണ് പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ഗവ‍ർണറുടെ വിഷയത്തിലുള്ള പ്രതികരണം വലിയരീതിയിൽ വിമ‍ശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

നരേന്ദ്ര മോദിക്കെതിരെ നാവു ചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍ പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങളെന്നും സുധാകരൻ പറഞ്ഞു.

ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദ്ദേശിച്ച് മമത ബാനർജി

0

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗം അവസാനിച്ചു. സീറ്റ് വിഭജനത്തെ കുറിച്ചായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ച. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തിനിടെ ആണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ആവശ്യമുയർന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയും എ എ പി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ആണ് ആദ്യം ഖാര്‍ഗെയുടെ പേര് മുന്നോട്ട് വെച്ചത്. മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.

മുന്നണി യോഗത്തില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഖാര്‍ഗെ വിശദീകരിച്ചു. പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനില്‍ മുന്നണി ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടും. പ്രധാനമന്ത്രി അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച വിശദീകരിക്കണം എന്നാണ് ആവശ്യമെന്നും ഖാര്‍ഗെ പറഞ്ഞു.

സുരക്ഷ വീഴ്ചയില്‍ ഇന്‍ഡ്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം വെള്ളിയാഴ്ച നടക്കും. ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. തെരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതില്‍ തീരുമാനം പിന്നീട് ഉണ്ടാകും. തെരഞ്ഞെടുപ്പ് നേരിടുന്നതിലാണ് ഇപ്പൊൾ ശ്രദ്ധ. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ യോഗത്തില്‍ ആരും എതിര്‍ത്തില്ലെന്ന് എംഡിഎംകെ അദ്ധ്യക്ഷന്‍ വൈക്കോ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർക്കെതിരെയുള്ള പ്രതിഷേധം; സുരക്ഷ വീഴ്ചയില്ല, എസ്എഫ്ഐക്കാ‍ർ അപ്രതീക്ഷിതമായി ചാടിയെന്ന് റിപ്പോർട്ട്

0

തിരുവനന്തപുരത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ പൊലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹനാം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളിൽ നിന്നും എസ്എഫ്ഐക്കാർ വാഹനത്തിന്റെ മുന്നിൽ വീഴുകയായിരുന്നുവെന്നാണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.

ഡിജിപിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വിശദീകരണം നൽകുക. 7 പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മിഷണർ, എസ്ഐ എന്നിവരിൽ നിന്നും വിശദീകരണം തേടിയെന്നും റിപ്പോർട്ടിലുണ്ട്.

ഇന്നലെ തിരുവനന്തപുരത്തും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കോഴിക്കോട് നടന്ന പ്രതിഷേധത്തിന് പുറമെയാണിത്. കോഴിക്കോട്ട് നിന്ന് വിമാനമാ‍ർഗം തിരുവനന്തപുരത്തെത്തിയ ഗവ‍ർണ‍ർക്കാണ് തിരുവനന്തപുരത്തും എസ്എഫ്ഐയുടെ പ്രതിഷേധം. തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ലെന്നും വിമര്‍ശിച്ച ഗവര്‍ണര്‍, ഇന്നലെ മാധ്യമങ്ങളോടും ക്ഷുഭിതനായി.

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

0

ഷാരൂഖ് ഖാന്റെ പങ്കാളിയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് നോട്ടീസ്. ലക്നൗ ആസ്ഥാനമായ തുളസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാൻഡ് അമ്പാസിഡർ ആണ് ഗൗരി ഖാൻ.

നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നുമായി 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ കേസ്. ഗൗരി ഖാനുമായുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഡി നോട്ടീസിനോട് ഗൗരി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാനൊപ്പം റെഡ് ചില്ലീസ് എന്റർടെയൻമെന്റ്സ് എന്ന ചലച്ചിത്ര നിർമ്മാണകമ്പനിയുടെ ഉടമകൂടിയാണ് ഗൗരി.

കേരളത്തിൽ 24 മണിക്കൂറിൽ 115 ആക്റ്റീവ് കോവിഡ് കേസുകൾ; ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

0

സംസ്ഥാനത്ത് ഇന്നലെ മാത്രം 115 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചത് 142 കേസുകളാണ്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനവും കേരളത്തിലാണ്.

വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചു. രാജ്യത്താദ്യമായി കോവിഡിന്റെ വകഭേദം ജെഎൻ.1 കേരളത്തിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നുമുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്രം ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 90 ശതമാനത്തോളം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടത്തുന്ന സംസ്ഥാനവും കേരളമാണ്.

സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിനിച്ചു. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ർദേശങ്ങളാണ് കേന്ദ്രം നൽകിയത്. പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു.

സുരക്ഷാ വിഴ്ചയിൽ പാർലമെൻ്റിൽ പ്രതിഷേധം; കേരളത്തിൽ നിന്നുള്ള എം പിമർക്ക് അടക്കം സസ്പെൻഷൻ

0

ഇന്ന് 78 എംപിമാർക്ക് സസ്പെൻഷൻ; കെസി, ജയറാം രമേശ്, ബിനോയ് വിശ്വവും പുറത്ത്പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ടനടപടി. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് നടപടി.

പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ആദ്യം ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയും സസ്പെൻഡ് ചെയ്തു. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. കോൺഗ്രസിന്‍റെ ലോക്സഭ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവർക്ക് ഉള്ള തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും.

കേരളത്തിൽ നിന്നുള്ള നിരവധി എം പിമാരും സസ്പെൻഷൻ ലഭിച്ചവരിൽ ഉണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ജെബി മേത്തർ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.

സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക്സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയും തടസ്സപ്പെട്ടു.

മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാർ നടപടിയാണ് എം പിമാർക്കെതിരായ സംസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

0

പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയതാണ് വിദ്യാര്‍ത്ഥിനികൾ. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചെത്തിയില്ല.

പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, ഞാൻ ഞായറാഴ്ചയും കണ്ടിരുന്നു, പ്രചരിക്കുന്നത് വ്യാജം’ ഛോട്ട ഷക്കീൽ

0

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന അഭ്യൂഹം തള്ളി അടുത്ത സഹായി ഛോട്ട ഷക്കീൽ. ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ ദേശീയ മാധ്യമത്തോടു പറഞ്ഞു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദെന്നാണ് വാർത്ത. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണെന്നും ആശുപത്രിയിലെ ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നും ആയിരുന്നു വാർത്ത.

‘ദാവൂദ് ജീവനോടെയുണ്ട്, ആരോഗ്യവാനായി. ഈ കള്ളപ്രചരണം കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. ഞായറാഴ്ച ഞാൻ പല തവണ അയാളെ കണ്ടിരുന്നു’– ഛോട്ടാ ഷക്കീൽ പറഞ്ഞു. ദാവൂദിനെ കുറിച്ചുള്ള വാർത്ത ഇൻ്റലിജൻസ് വൃത്തങ്ങളും തള്ളിയിരുന്നു.